സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ഇന്‍ഡിഗോ ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസ് നടത്തും. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

സ്‌പൈസ്‌ജെറ്റ ഇന്ന് 14 സര്‍വീസ് നടത്തും. ഇതില്‍ 13 സര്‍വീസുകളും ഫുജൈറയില്‍ നിന്ന് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ്. ദുബായില്‍ നിന്ന് മുംബൈയിലേക്ക് ഒരു സര്‍വീസുണ്ടാകും. എമിറേറ്റ്‌സ്: ദുബായില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായ സര്‍വീസ് നടത്തും. ദുബായില്‍ നിന്ന് ആകെ 100 സര്‍വീസുകള്‍ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.

ആകാശ എയര്‍: മുംബൈയില്‍ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയില്‍ നിന്ന് തിരിച്ച് മുംബൈയിലേക്കും ഇന്ന് സര്‍വീസ് നടത്തും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 7 വരെയുണ്ടാകില്ല. സംഘര്‍ഷം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇന്നലെ വരെ 2,300ലേറെ വിമാനസര്‍വീസുകള്‍ മുടങ്ങിയെന്നാണ് വിവരം. ഇതില്‍ 1,700ലേറെ സര്‍വീസുകള്‍ ഇന്ത്യ കമ്പനികളുടേതും ബാക്കി വിദേശകമ്പനികളുടേതുമാണ്.

ആലപ്പുഴയുടെ സ്വപ്ന പദ്ധതികള്‍; എസി റോഡും പെരുമ്പളം പാലവും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ആലപ്പുഴയുടെ സ്വപ്ന പദ്ധതികള്‍; എസി റോഡും പെരുമ്പളം പാലവും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ആലപ്പുഴ: 752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് (എസി റോഡ്), 65.5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും.പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ കെ എസ് ടി പി യുടെ മേല്‍നോട്ടത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെമി എലിവേറ്റഡ് ഹൈവേയായാണ് എ.സി റോഡ് പുനരുദ്ധരിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ കെ ആര്‍ എഫ് ബി യുടെ മേല്‍നോട്ടത്തിലാണ് പടഹാരം പാലം നിര്‍മിച്ചിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ .എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി പ്രസാദ്, എംപി മാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം എല്‍ എ മാരായ തോമസ് കെ തോമസ്, എച്ച് സലാം, പി. പി ചിത്തരഞ്ജന്‍, ജോബ് മൈക്കിള്‍, ദലീമ ജോജോ, അഡ്വ. യു പ്രതിഭ, എം .എസ് അരുണ്‍കുമാര്‍, രമേശ് ചെന്നിത്തല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍ , മുന്‍ മന്ത്രിമാരായ ഡോ ടി. എം തോമസ് ഐസക്, ജി സുധാകരന്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിക്കും.

പെരുമ്പളം പാലം ഉദ്ഘാടനം

മങ്കൊമ്പിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പളം പാലം ദ്വീപ് നിവാസികള്‍ക്കായി സമര്‍പ്പിക്കും. രാവിലെ 11ന് പെരുമ്പളം പാലത്തിന് സമീപം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി പ്രസാദ്, കെ.സി വേണുഗോപാല്‍ എം പി, ദലീമ ജോജോ എം എല്‍ എ , ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, മുന്‍ മന്ത്രിമാരായ ഡോ ടി. എം തോമസ് ഐസക്, ജി സുധാകരന്‍, മുന്‍ എം പി എ.എം ആരിഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാരുടെ നില വ്യക്തമല്ല; സ്ഥിരീകരിച്ച് വ്യോമസേന

സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാരുടെ നില വ്യക്തമല്ല; സ്ഥിരീകരിച്ച് വ്യോമസേന

ഡല്‍ഹി: സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കി.മി അകലെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. അവസാനമായി രാത്രി 7.42നാണു ബന്ധപ്പെട്ടതെന്നു ഇന്ത്യന്‍ വ്യോമസേന എക്‌സില്‍ കുറിച്ചു.

ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരുടെ വിവരങ്ങള്‍ ലഭ്യമല്ല. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച സുഖോയ് 30 MKI ഇരുസീറ്റര്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിച്ച യുദ്ധവിമാനമാണിത്.

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും മുന്നറിയിപ്പ്. ദുബായിലും അബുദാബിയിലുമാണ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നു എന്നാണ് അറിയിപ്പിന്റെ ഉള്ളടക്കം. മിസൈല്‍ ഭീഷണി നേരിടുന്നതിനാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിര്‍ദേശം. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മൊബൈല്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെ യുഎഇ നിവാസികള്‍ക്ക് ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പുറത്തിറങ്ങരുത് എന്നും നിര്‍ദേശം എടുത്തുപറയുന്നുണ്ട്. അറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. യാത്രികര്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ കണ്ട് ഭയപ്പെടരുത്. ശാന്തത പാലിക്കുകയും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുകയും ചെയ്യുക. എത്തിക്കഴിഞ്ഞാല്‍, ഏറ്റവും അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് പോകണമെന്നും മുന്നറിയിപ്പിലുണ്ട്.

യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വ്യാഴാഴ്ച മാത്രം ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ച ശേഷം ഇതുവരെ യുഎഇ ലക്ഷ്യമാക്കി 196 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് യുഎഇ പറയുന്നത്. 1,072 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമിട്ടെത്ത്. ഇതില്‍ 1,001 എണ്ണം നിര്‍വീര്യമാക്കിയപ്പോള്‍ എഴുപത്തിയൊന്ന് ഡ്രോണുകള്‍ യുഎഇ പ്രദേശത്തിനുള്ളില്‍ വീണു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എട്ട് ക്രൂയിസ് മിസൈലുകള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.

ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടം; പ്രതിയുടെ പിതാവ് അറസ്റ്റില്‍

ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടം; പ്രതിയുടെ പിതാവ് അറസ്റ്റില്‍

കൊച്ചി: അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പ്രതിയുടെ പിതാവ് അറസ്റ്റില്‍. കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ്.

ജാസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഹോസ്റ്റലില്‍ താമസിച്ച് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 560 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,18,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 14,860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇന്നലെ രണ്ട് തവണയാണ് വിലയില്‍ കുറവുണ്ടായത്. ഇന്നലെ മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണം താഴോട്ടിറങ്ങുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.