മാലിന്യനിർമ്മാർജ്ജനത്തിൽ റെക്കോർഡ് നേട്ടം; പാലാക്കാട്ട് 1,000 ടൺ അജൈവമാലിന്യം ശേഖരിച്ചു

മാലിന്യനിർമ്മാർജ്ജനത്തിൽ റെക്കോർഡ് നേട്ടം; പാലാക്കാട്ട് 1,000 ടൺ അജൈവമാലിന്യം ശേഖരിച്ചു

പാലക്കാട്: അജൈവമാലിന്യ ശേഖരണത്തിൽ റെക്കോർഡ് നേട്ടവുമായി പാലക്കാട് ജില്ല. ചരിത്രത്തിലാദ്യമായി ജില്ലയിൽ ഒരു മാസം ശേഖരിച്ച അജൈവമാലിന്യത്തിന്റെ അളവ് 1,000 ടൺ കടന്നു. ക്ലീൻ കേരള കമ്പനി ജില്ലയ്ക്ക് നിശ്ചയിച്ചുനൽകിയ പ്രതിമാസ ലക്ഷ്യത്തെക്കാൾ വലിയ അളവിലുള്ള മാലിന്യമാണ് ജൂൺ മാസത്തിൽ ജില്ലയിലുടനീളം ശേഖരിക്കാനായത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 1007.5 ടൺ അജൈവമാലിന്യമാണ് ഹരിതകർമ്മസേന ശൃംഖല വഴി ശേഖരിച്ചത്. ഇതിൽ 922.8 ടൺ റീസൈക്കിൾ ചെയ്യാൻ കഴിയാത്ത റിജക്ട് മാലിന്യങ്ങളും, 95.9 ടൺ തരംതിരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും, 1.4 ടൺ ഇ-വേസ്റ്റുംഉൾപ്പെടുന്നു.

ഹരിതകർമ്മസേനാംഗങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ലീൻ കേരള കമ്പനിയുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ പറഞ്ഞു. വർദ്ധിച്ചുവരുന്ന അജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി കൊണ്ടുപോകാനും സംസ്കരിക്കാനുമുള്ള കമ്പനിയുടെ ശേഷിയെയും ശക്തമായ ശേഖരണ ശൃംഖലയുടെ കാര്യക്ഷമതയെയുമാണ് ഈ വിജയം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉറവിടത്തിൽ തന്നെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം
ഹരിതകർമ്മസേനയുടെ വീട്ടുപടിക്കലെത്തിയുള്ള കൃത്യമായ ശേഖരണ രീതിയും, മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളാതെ തരംതിരിച്ച് കൈമാറണമെന്ന പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന ബോധവൽക്കരണവുമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിലെന്ന് സെക്ടർ കോർഡിനേറ്റർമാർ വിലയിരുത്തുന്നു. കൂടുതൽ മാലിന്യങ്ങൾ ഔദ്യോഗിക സംസ്കരണ ശൃംഖലയിലേക്ക് എത്തുന്നത് പുനരുപയോഗത്തിനും ശാസ്ത്രീയമായ സംസ്കരണത്തിനും വഴിതുറക്കും.

എങ്കിലും, ഇത്രയധികം മാലിന്യങ്ങൾ ഉണ്ടാകുന്നത് പ്ലാസ്റ്റിക് ഉപയോഗം ഉറവിടത്തിൽ തന്നെ കുറയ്ക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെയാണ് കാണിക്കുന്നത്. പ്ലാസ്റ്റിക്കിന് പകരമുള്ള പുനരുപയോഗ സാധനങ്ങളെ പ്രോത്സാഹിപ്പിക്കാനും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; പൊലീസുകാരെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; പൊലീസുകാരെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് നഗരത്തില്‍ ഇന്നലെ(ശനിയാഴ്ച) വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എസ് കെ ടെമ്പിള്‍ റോഡില്‍ പൊലീസ് മഫ്തിയില്‍ പട്രോളിങ് നടത്തുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ടി.കെ. രഞ്ജിത്ത്, സിപിഒ അനൂപ് ലാല്‍ എന്നിവര്‍ക്ക് നേരെയാണ് മൂന്ന് അംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.വഖഫ് ബോര്‍ഡ് ബില്‍ഡിങിന് സമീപം റോഡ് സൈഡില്‍ വെച്ച് മൂന്നു പേര്‍ മദ്യപിക്കുന്നത് കണ്ട സമയത്ത് കക്കോടി സ്വദേശി മുഹമ്മദ് ഹാഷി(38)ന്റെ പേരും വിവരവും എഴുതിയെടുത്ത് പറഞ്ഞുവിട്ടു. പിന്നീട് പൊലീസുകാര്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്ന സമയത്ത് റോഡിന് എതിര്‍വശത്തുവെച്ച് ഹാഷിം പൊലീസുകാരായ രഞ്ജിത്ത്, അനൂപ് എന്നിവര്‍ക്ക് നേരെ ഓട്ടോ ഓടിച്ച് ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി ഹാഷിമും സംഘവം പൊലീസുകാരെ പിടിച്ചുവെച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഹാഷിമിനെ അറസ്റ്റു ചെയ്തു.

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ട് 4 വിക്കറ്റിനു വിജയം പിടിച്ചു. അയര്‍ലന്‍ഡിനെതിരെ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് പരമ്പര സംപൂര്‍ണമായി അടിയറവ് വച്ച് ഇംഗ്ലണ്ടിലേക്ക് വന്ന ഇന്ത്യക്ക് അവിടെയും തോല്‍വി തന്നെ. ഇതോടെ തുടരെ മൂന്ന് ടി20 അന്താരാഷ്ട്ര മ്ത്സരങ്ങളായി ഇന്ത്യ തോല്‍ക്കുന്നു. ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ നായകനായ ശേഷം തുടരെ മൂന്ന് മത്സരങ്ങളായി തോല്‍ക്കുന്നു എന്നതും സവിശേഷതയാണ്. നായകനായി ജയം ആഘോഷിക്കാന്‍ ശ്രേയസ് ഇനിയും കാത്തിരിക്കണം.

ടോസ് നേടി ബാറ്റിങെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഇംഗ്ലണ്ട് 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു വിജയം സ്വന്തമാക്കി. 15ാം വയസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറി പുതിയ ചരിത്രം എഴുതിയ വൈഭവ് സൂര്യവംശിയാണ് ഇന്നത്തെ ശ്രദ്ധേയ താരം. പക്ഷേ അരങ്ങേറ്റ മത്സരത്തില്‍ താരത്തിനു നിരാശയായിരുന്നു. പിന്നാലെ ടീമിന്റെ തോല്‍വിയും.

191 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേടുത്ത ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് ഞെട്ടിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ മടക്കി. പിന്നാലെ ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ മറ്റൊരു ഓപ്പണര്‍ ജോസ് ബട്‌ലറേയും അര്‍ഷ്ദീപ് കൂടാരം കയറ്റി. ഒരു റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് കളി തിരികെ പിടിക്കുന്നത്.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ജോക്കബ് ബേതേല്‍ സഖ്യവും നാലാം വിക്കറ്റില്‍ കൂട്ടുകെട്ടുയര്‍ത്തിയ ജേക്കബ് ബേതേല്‍ ടോം ബാന്റണ്‍ സഖ്യവും ഇംഗ്ലണ്ടിനെ ജയ വഴിയിലെത്തിച്ചാണ് മടങ്ങിയത്. ജേക്കബ് ബേതേൽ ഒരു വശത്ത് പുറത്താകാതെ നിന്നു.

ബോതേലാണ് ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 46 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം ബേതേല്‍ 76 റണ്‍സെടുത്തു. ഹാരി ബ്രൂക്ക് 15 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 39 റണ്‍സും ബാന്‍ണ്‍ 32 പന്തില്‍ 6 ഫോറുകള്‍ സഹിതം 39 റണ്‍സും അടിച്ചെടുത്തു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.നേരത്തെ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും വൈഭവും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. 4.5 ഓവറില്‍ ഇരുവരും 50 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലാണ് വൈഭവ് സീനിയര്‍ ടീമില്‍ റെക്കോര്‍ഡ് നേട്ടത്തോടെ അരങ്ങേറിയത്. താരം രണ്ട് സിക്‌സുകള്‍ തൂക്കി ഗംഭീരമായി തുടങ്ങിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. 10 പന്തില്‍ 14 റണ്‍സുമായി വൈഭവ് പുറത്തായി. താരത്തെ വില്‍ ജാക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. കയറി അടിക്കാന്‍ നോക്കിയതാണ് വൈഭവിനു വിനയായത്.

സഞ്ജു സാംസണു പകരമാണ് വൈഭവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അരങ്ങേറിയത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിനു സ്വന്തമായി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 15 വയസും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയത്. സച്ചിന്‍ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറിയത്.

സ്‌കോര്‍ 65ല്‍ എത്തിയപ്പോള്‍ അഭിഷേകും വീണു. താരം 24 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്തു മടങ്ങി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്. തിലക് വര്‍മയും നിര്‍ണായക സംഭാവന നല്‍കി. ഇഷാനാണ് ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 6 ഫോറുകള്‍ സഹിതം 49 റണ്‍സെടുത്തു.

ശ്രേയസ് അയ്യര്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 പന്തില്‍ 37 റണ്‍സ് കണ്ടെത്തി. തിലക് 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ എന്നിവര്‍ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി സാം കറന്‍ 3 വിക്കറ്റുകള്‍ പിഴുതു. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ലിയാം ഡോവ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഇ എസ്സ് ഐ സി: കൊല്ലം ആശുപത്രിയിൽ നിരവധി ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം, ജൂലൈ 14ന് അഭിമുഖം

ഇ എസ്സ് ഐ സി: കൊല്ലം ആശുപത്രിയിൽ നിരവധി ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം, ജൂലൈ 14ന് അഭിമുഖം

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ESIC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 14ന് നടക്കും. യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുത്തു നേരിട്ട് നിയമനം നേടാം.

ഒഴിവുകൾ
1.സൂപ്പർ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ

എൻഡോക്രിനോളജി – 1

കാർഡിയോളജി – 1

2.സ്പെഷ്യലിസ്റ്റ് ഒഴിവുകൾ (7)

ജനറൽ മെഡിസിൻ – 1

ഐ.സി.യു – 2

കാഷ്വാലിറ്റി (A&E) – 2

ഡെർമറ്റോളജി – 1

മൈക്രോബയോളജി – 1

3. സീനിയർ റെസിഡന്റ് ഒഴിവുകൾ (18)

കാർഡിയോളജി – 1

നെഫ്രോളജി – 1

ജനറൽ സർജറി – 2

ഐ.സി.യു – 2

ജനറൽ മെഡിസിൻ – 3

ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി – 2

ഇ.എൻ.ടി – 2

പതോളജി – 1

പീഡിയാട്രിക്സ് – 1

ഓർത്തോപീഡിക്സ് – 2

കാഷ്വാലിറ്റി – 1

യോഗ്യത

ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംബിബിഎസ്, പി.ജി. ഡിഗ്രി/ഡിപ്ലോമ/ഡി.എൻ.ബി/ഡി.എം/എം.സി.എച്ച് എന്നിവയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. തസ്തിക അനുസരിച്ച് ആവശ്യമായ പ്രവൃത്തി പരിചയവും വേണം.

ശമ്പളം
ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 2,00,000–2,40,000 രൂപ വരെ

പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 1,00,000–1,50,000 രൂപ വരെ

ഫുൾ ടൈം സ്പെഷ്യലിസ്റ്റ്: 1,38,108–1,60,752 രൂപ വരെ

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്: 60,000 രൂപ വരെ

സീനിയർ റെസിഡന്റ്: ഏകദേശം 1,38,108 രൂപ വരെ

അപേക്ഷാ ഫീസ്

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങൾക്ക് 250 രൂപ , എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ₹50. വനിതാ ഉദ്യോഗാർഥികൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.

ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാ ഫോറം, അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുമായി ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും ഇഎസ്‌ഐസിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

അഭിമുഖത്തിന്റെ വിശദാംശങ്ങൾ

തീയതി: 2026 ജൂലൈ 14 (ചൊവ്വ)

റിപ്പോർട്ടിംഗ് സമയം: രാവിലെ 9.00

രജിസ്ട്രേഷൻ: രാവിലെ 9.00 മുതൽ 10.00 വരെ

വേദി: ഇഎസ്‌ഐസി മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ആശ്രമം, കൊല്ലം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://esic.gov.in/attachments/recruitmentfile/WALK_IN_INTERVIEW.pdf

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ മോഹൻലാൽ; ഡിഎഫ്ഒയ്ക്ക് അപേക്ഷ നൽകി

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ മോഹൻലാൽ; ഡിഎഫ്ഒയ്ക്ക് അപേക്ഷ നൽകി

കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ. ഇതുസംബന്ധിച്ച് വനംവകുപ്പിന് അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി.

ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി.

മോഹൻലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയാണ് കോടതി നടപടി. വന്യജീവി സംരക്ഷണ നയിമത്തിലെ 40(4) വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ സർക്കാരിന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ സ്വാതന്ത്രമുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വ്യക്തികൾക്കോ ഒരുവിഭാഗം ആളുകൾക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉൽപന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളിൽ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചത്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസ് പിന്നീട് വനംവകുപ്പിന് കമൈറി. ഇതിനിടെ സർക്കാർ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹൻലാലിന് അനുവദിച്ച് 2016-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ അനക്കൊമ്പടക്കമുള്ള വസ്തുക്കൾ ആർക്കും കൈവശം വെക്കാനാവില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ ഇളവനുവദിക്കാം.

ഫിഫ ലോകകപ്പ് 2026: പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

ഫിഫ ലോകകപ്പ് 2026: പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന പ്രീക്വാർട്ടർ ഫൈനലിൽ പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഫിലാഡൽഫിയയിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് തടിതപ്പിയത്. ടൂർണമെന്റിലൂടനീളം എതിരാളികളെ തങ്ങളുടെ അക്രമണ ശൈലി കൊണ്ട് തകർത്ത് ഫ്രാൻസ് പക്ഷെ ഇന്ന് പരാഗ്വേയുടെ പോരാട്ടവീര്യത്തിനു മുന്നിൽ നന്നായി വിയർത്തു. പലപ്പോഴും മാന്യതയുടെ അതിരുകൾ ലംഘിച്ച കളിയിൽ രണ്ടാം പകുതിയിൽ കിലിയൻ എംബപ്പേ നേടിയ പെനാൽറ്റി ഗോളോടെയാണ് ഫ്രാൻസ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർഫൈനലിൽ മോറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.

കളിയുടെ തുടക്കം മുതൽ ഫ്രാൻസ് ആക്രമിച്ചു മുന്നേറാൻ ശ്രമിച്ചെങ്കിലും പരാഗ്വേയുടെ കരുത്തുറ്റ പ്രതിരോധനിരയ്ക്ക് മുന്നിൽ നന്നായി വിയർത്തു. കഴിഞ്ഞ മത്സരത്തിൽ ജർമനിയെ തകർത്ത ആത്മവിശ്വാസത്തിൽ വന്ന അവർ ആദ്യ പകുതിയിൽ ഫ്രഞ്ച് മുന്നേറ്റനിരയെ പിടിച്ചു കെട്ടി.

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് കൂടുതൽ ആക്രമണോത്സുകത കാട്ടിയതോടെ പരാഗ്വേ സമ്മർദ്ധത്തിലായി. കളിയുടെ 69ആം മിനുട്ടിൽ ഫ്രഞ്ച് താരം ഡിസയർ ഡൗവിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് വി എ ആർ പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത നായകൻ എംബാപ്പേയ്ക്ക് പിഴച്ചില്ല. ടൂർണമെന്റിലെ തന്റെ ഏഴാം ഗോൾ അടിച്ച എംബപ്പേ ഇതോടെ ഇത്തവണത്തെ ഗോൾവേട്ടക്കാരിൽ ഏഴു ഗോളുമായി മെസ്സിക്ക് ഒപ്പമെത്തി.