by Midhun HP News | Apr 24, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിനാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത്.
കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റര്‍ ഉയരത്തില്‍വരെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നിരുന്നു. നാലുപേര്‍ കോപ്റ്ററിലുണ്ടായിരുന്നു. 30 സെക്കന്‍ഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നയാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.
അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കല്‍ വരെയുള്ള പ്രദേശങ്ങളും. ഇവിടേക്ക് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എന്തിനെത്തി എന്നതടക്കം പരിശോധിക്കുന്നുണ്ട്. സന്നിധാനത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറന്ന വിവരം പമ്പ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്നുമാണ് കോസ്റ്റ്ഗാര്‍ഡ് വിശദീകരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ട്. കാലാവസ്ഥ മോശമായതിനാലാണ് ശബരിമല സന്നിധാനത്തിനു മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത്. കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

by Midhun HP News | Apr 24, 2026 | Latest News, കേരളം
വിധിയുടെ ക്രൂരതയിൽ ഒരു പുഞ്ചിരി മാഞ്ഞുപോയപ്പോൾ, ലോകം മുഴുവൻ ആ കുടുംബത്തോടൊപ്പം കരഞ്ഞു. എന്നാൽ ആ സങ്കടക്കടലിലും മറ്റൊരാൾക്ക് വെളിച്ചമാകാൻ തീരുമാനിച്ച അലിൻ ഷെറിന്റെ മാതാപിതാക്കൾ ഇന്ന് ലോകത്തിന് മുന്നിൽ സ്നേഹത്തിന്റെ മറ്റൊരു പാഠമാവുകയാണ്.
തങ്ങളുടെ പ്രിയപ്പെട്ട മകൾ വിടവാങ്ങിയപ്പോൾ അവളുടെ കരൾ സ്വീകരിച്ച് പുതുജീവൻ ലഭിച്ച ആ കുഞ്ഞിനെ അലിന്റെ അച്ഛനും അമ്മയും ആദ്യമായി നേരിൽ കണ്ട നിമിഷം ഏതൊരു കഠിനഹൃദയന്റെയും കണ്ണ് നിറയിക്കുന്നതായിരുന്നു. ആ കുഞ്ഞിനെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ, നെഞ്ചോട് ചേർത്തപ്പോൾ അവർ അനുഭവിച്ചത് സ്വന്തം മകളുടെ സാന്നിധ്യമായിരുന്നു. മകളുടെ ഓരോ ഹൃദയമിടിപ്പും ആ കുഞ്ഞിലൂടെ തങ്ങൾ കേൾക്കുന്നു എന്ന തിരിച്ചറിവിൽ അവർ വിതുമ്പിപ്പോയി.
“എന്റെ മോൾ മരിച്ചിട്ടില്ല, അവളിലൂടെ അവൾ ജീവിക്കുന്നു…” എന്ന ആ അമ്മയുടെ വാക്കുകൾ ആശ്വാസത്തിന്റേതല്ല, മറിച്ച് വലിയൊരു അതിജീവനത്തിന്റെ പ്രഖ്യാപനമായിരുന്നു. ആ കുഞ്ഞിന്റെ കുസൃതികളിലും ചിരിയിലും അവർ തങ്ങളുടെ അലിനെ തിരയുകയായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച ആ കൂടിക്കാഴ്ച, അവയവദാനമെന്ന വലിയ പുണ്യത്തിന്റെ മഹത്വം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

by Midhun HP News | Apr 24, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കുന്നുവാരം അമ്പാടിയിൽ വേലായുധൻ പിള്ള (മണിയൻ പിള്ള) (82) അന്തരിച്ചു.
ഭാര്യ: പരേതയായ വസന്ത.
മക്കൾ: വി സന്തോഷ്കുമാർ (വിദേശം), വി അനില.
മരുമക്കൾ: ആശ (അധ്യാപിക, എസ്.എസ്.പി.ബി.എച്ച്.എസ്.എസ്, കടയ്ക്കാവൂർ), ഗോപകുമാർ (വിദേശം).
by Midhun HP News | Apr 24, 2026 | Latest News, കേരളം
ഡൽഹി: ഇന്ത്യയെ ‘നരകക്കുഴി’ എന്ന് അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. ട്രംപിന്റെ പരാമർശം ‘അനുചിതവും വിവരക്കേടും മോശവുമാണെന്ന്’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. വളരെക്കാലമായി പരസ്പര ബഹുമാനത്തില്‍ തുടരുന്ന ഇന്ത്യ- യുഎസ് ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഈ പരാമര്‍ശമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഗര്‍ഭിണികള്‍ പ്രസവത്തിനായി യുഎസില്‍ എത്തുന്നുവെന്നും അതിലൂടെ അവര്‍ക്ക് ഇന്‍സ്റ്റന്റ് പൗരത്വം ലഭിക്കുന്നു എന്നുമുള്ള രാഷ്‍ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജ് പോസ്റ്റ് ചെയ്ത കത്ത് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഡോണൾഡ് ട്രംപിൻ്റെ അധിക്ഷേപം. അധിക്ഷേപ പോസ്റ്റ് സോഷ്യഷ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ യുഎസ് എംബസി മറ്റൊരു പ്രസ്താവന പുറത്തിറക്കി.
ഇന്ത്യ മഹത്തായ രാജ്യമാണെന്നും നല്ല സുഹൃത്താണെന്നുമാണ് അമേരിക്കൻ വിശ്വസിക്കുന്നതെന്നും യുഎസ് എംബസി വ്യക്തമാക്കി. അതേസമയം ട്രംപിൻ്റെ പരാമർശത്തിൽ മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തിരിച്ചടിച്ചു. മോദിജിയുടെ പ്രിയ സുഹൃത്ത്, ഇന്ത്യയെ അധിക്ഷേപിക്കുകയും അങ്ങേയറ്റം നിന്ദ്യമായ ഒരു പദം ഉപയോഗിക്കുകയും ചെയ്യുന്ന കുറിപ്പ് പങ്കുവെച്ചിട്ടും മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നിയമം ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സാവേജിന്‍റെ കത്ത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റു നരകക്കുഴികളിൽ നിന്നുമുള്ള ജനങ്ങൾ അവരുടെ ഗർഭത്തിന്റെ ഒമ്പതാം മാസം അമേരിക്കയിലെത്തി കുഞ്ഞിന് ജന്മം നൽകുകയാണെന്നും അതോടെ ആ കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുകയാണെന്നും സാവേജിന്റെ കത്തിലുണ്ട്.

by Midhun HP News | Apr 24, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 1040 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,160 രൂപ. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 ആയി. ഇന്നലെയും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 880 രൂപയാണ് ഇന്നലെ കുറഞ്ഞത്. രണ്ടു ദിവസത്തിലുണ്ടായ കുറവ് 1920 രൂപ.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതാവസ്ഥയാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നിരിക്കുന്നതും ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില നൂറു ഡോളറിനു മുകളിലാണ്.

by Midhun HP News | Apr 24, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാക് ഗുണ്ടാസംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എടിഎസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ എന്ന ഹിസ്ബുള്ള അലി ഖാൻ (20), ഡൽഹി ഓൾഡ് സീമാപുരി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ ഐഎസ്ഐയുടെ നിർദേശപ്രകാരം പാകിസ്താനിലെ ഗുണ്ടാസംഘങ്ങളും ഭീകര സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇന്ത്യയിലെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും ‘സ്ലീപ്പർ സെല്ലുകളിൽ’ ചേർക്കുകയും ഭീകരാക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ രീതി. ഗൂഢാലോചനയുടെ ഭാഗമായി തുഷാർ ചൗഹാനും സമീർ ഖാനും പാകിസ്ഥാനിലെ ഗുണ്ടകളായ ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി ബന്ധം സ്ഥാപിച്ചു. ഇന്ത്യയിൽ ആക്രമണത്തിന് ഇവർ പദ്ധതിയിടുന്നതിനിടെ വിവരം ലഭിച്ച എടിഎസ് നോയിഡയിൽ വെച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്.

Recent Comments