by Midhun HP News | Dec 27, 2025 | Latest News, ദേശീയ വാർത്ത
ദിണ്ഡിഗല്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ഡിണ്ടിഗല്‍ സ്വദേശി എംഎസ് മണി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിണ്ഡിഗല്ലില്‍ എത്തി പരിശോധന നടത്തുകയും വിവരങ്ങള്‍ തേടുകയും ചെയ്തതിന് പിന്നാലെയാണ് മണി മാധ്യമങ്ങളെ കണ്ടത്. കേരളത്തില്‍ പുറത്തുവരുന്ന വലിയ വാര്‍ത്തകളില്‍ താന്‍ എങ്ങനെയെത്തി എന്നറിയില്ല. ചെറിയ ബിസിനസ് മാത്രമാണുള്ളത്. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണെന്നും മണി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു മണിയുടെ പ്രതികരണം.
തന്റെ പക്കലുള്ള വിവരങ്ങള്‍ എല്ലാം എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ എല്ലാം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ സാധാരണക്കാരനാണ്, കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. മൂന്ന് പേരുടെ ഫോട്ടോകള്‍ കാണിച്ച് പൊലീസ് സംഘം വിവരങ്ങള്‍ തേടിയിരുന്നു. തന്റെ പേരില്‍ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസില്‍ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു. തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.
ഫിനാന്‍സ് മാത്രമാണ് തനിക്കുള്ള ബിസിനസ്, സ്വര്‍ണം സംബന്ധിച്ച ഒരു ഇടപാടുമില്ല. _ബാലമുരുകനുമായി കാലങ്ങളായുള്ള ബന്ധമാണുള്ളത്. അതിന്റെ പേരിലാണ് ആ ഫോണ്‍ ഉപയോഗിക്കുന്നത് എന്നും മണി ആവർത്തിച്ചു. വിവരങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുണ്ട്. ഈ മാസം 30ന് തിരുവനന്തപുരത്ത് പോകുമെന്നും മണി അറിയിച്ചു. കേരളത്തില്‍ വന്നിട്ടുള്ളത് പിതാവിന്റെ മരണാന്തര ചടങ്ങിനായിട്ടാണ്, ശബരിമലയ്ക്കും വന്നിട്ടുണ്ട്. അവിടെ ആരെയും പരിചയമില്ലെന്നും മണി പ്രതികരിച്ചു.
ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയെന്ന നിലയിലാണ് എസ്‌ഐടി മണിയിലേക്ക് എത്തിയത്. നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു വിരങ്ങള്‍.



by Midhun HP News | Dec 27, 2025 | Latest News, കേരളം
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ല്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
അവിണിശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സിപിഎം ആരോപിച്ചിരുന്നു.



by Midhun HP News | Dec 27, 2025 | Latest News, കായികം
ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ ഒട്ടനവധി താരങ്ങളുണ്ട്. ചിലരുടെ ആക്ഷൻ കൗതുക കാഴ്ച കൂടിയാണ്. എന്നാൽ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു സ്പിന്നറുടെ ആക്ഷനാണ് ആരാധകരെ ഞെട്ടിച്ചത്. പോൾ ആഡംസ് അടക്കമുള്ള പഴയകാല സ്പിന്നർമാർ ഒരു നിമിഷം ചില ആരാധകരുടെ മനസിലേക്ക് എത്തുമെങ്കിലും അതുക്കും മേലെയുള്ള ആക്ഷനാണ് ഈ സ്പിന്നറുടേത്.
ഒരു ഡാൻസറെ പോലെ ആക്ഷൻ കാണിച്ച് ബൗളിങിനെത്തുന്ന താരം ബാറ്ററെ അടിമുടി ആശയക്കുഴപ്പത്തിലാക്കിയാണ് പന്തെറിയുന്നത്. ഇടം കൈയൻ സ്പിന്നറെ പോലെ റൺ അപ്പ് ചെയ്തു വന്നു ആക്ഷനു തൊട്ടുമുൻപ് പന്ത് വലതു കൈയിലേക്ക് മാറ്റിയാണ് ബൗളർ പന്ത് തൊടുത്തത്. ഇതോടെ ആശയക്കുഴപ്പത്തിലായ ബാറ്റർ ക്രീസിൽ നിന്നു ഇറങ്ങി ഷോട്ട് അടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് താരം ഔട്ടായി.
വിഡിയോ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പിന്നാലെ രസകരമായ കമന്റുകളും വന്നു. എക്കാലത്തേയും മികച്ച ബൗളിങ് ആക്ഷൻ എന്നായിരുന്നു ഒരു കമന്റ്.
അച്ഛൻ അവനെ ഒരു ക്രിക്കറ്റ് താരമായി വളർത്തണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അമ്മയ്ക്ക് അവൻ നർത്തകനാകണം എന്നായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇത്തരത്തിൽ പന്തെറിയാൻ ആരംഭിച്ചത് എന്നായിരുന്നു മറ്റൊരു രസികന്റെ കമന്റ് വന്നത്. എവിടെ നടക്കുന്ന പോരാട്ടത്തിലാണ് ഈ ബൗളിങെന്നും ആരാണ് താരമെന്നും എന്നതു സംബന്ധിച്ചു നിലവിൽ വിവരങ്ങളൊന്നും വന്നിട്ടില്ല.



by Midhun HP News | Dec 27, 2025 | Latest News, ജില്ലാ വാർത്ത
കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ്അംഗം എൽ. ഡി എഫ് പിന്തുണയിൽ ആസിഫ് കടയിൽ പ്രസിഡൻ്റ് ആയി.
യുഡിഎഫ് 12 എൽഡിഎഫ് 6 ബിജെപി 6 എന്നതാണ് കക്ഷിനില.
യുഡിഎഫിൽ പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി വൻ തർക്കം നിലനിന്നിരുന്നു.
ഇത് ഒത്തുതീർപ്പാകാതെ വന്നതോടെ ആദ്യ രണ്ടര വർഷം ജിഹാദിനും രണ്ടാമത്തെ രണ്ടര വർഷം കുടവൂർ നിസാമിനും ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ ആദ്യ രണ്ടര വർഷം ജിഹാദിന് അംഗീകരിക്കാൻ കഴിയില്ലെന്ന് മണ്ഡലം പ്രസിഡൻറ് കൂടിയായ മുതിർന്ന നേതാവ് എന്ന നിലയിൽ നിസാം കുടവൂരിന് ആദ്യ രണ്ടര വർഷം നൽകണമെന്ന് എം എം താഹ പക്ഷം ആവശ്യപ്പെട്ടിരുന്നത്.
വർക്കല കഹാർ പക്ഷം ഇത് അംഗീകരിക്കാതെ ജിഹാദിന് തന്നെ ആദ്യ രണ്ടര വർഷം തീരുമാനിച്ചു. ഇതിൽ വിയോജിപ്പുള്ള എതിർ വിഭാഗം ആസിഫ് കടയിലിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് പിന്തുണച്ചു. ഇതോടെ 10 വോട്ട് നേടി ആസിഫ് കടയിൽ പഞ്ചായത്ത് പ്രസിഡണ്ടായി.



by Midhun HP News | Dec 27, 2025 | Latest News, ജില്ലാ വാർത്ത
മണമ്പൂരിൽ ഭരണം യു.ഡി.എഫിന്. മണമ്പൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 5, ബി ജെ.പി. 5, ഇടതു വിമത 1, ഇടതു വിമത കുഞ്ഞുമോൾ കോൺഗ്രസ്സിനോടൊപ്പം ചേർന്നതോടെ നടന്ന നറുക്കെടുപ്പിൽ കുഞ്ഞുമോൾ പ്രസിഡൻ്റ് പദവിയിലേയ്ക്ക് എത്തി.



by Midhun HP News | Dec 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയുടെ തീപ്പൊരി ബാറ്റിങ്. ഒപ്പം രേണുക സിങിന്റെ കിടിലന്‍ പേസും. ദീപ്തി ശര്‍മയുടെ കറങ്ങും സ്പിന്നും. ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ വനിതകളെ തകര്‍ത്ത് തുടരെ മൂന്ന് ജയങ്ങളുമായി ടി20 പരമ്പര ഉറപ്പിക്കുകയും ചെയ്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി പറഞ്ഞ ഇന്ത്യന്‍ വനിതകള്‍ വെറും 13.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 115 റണ്‍സടിച്ച് കളി അനായാസം സ്വന്തമാക്കി. ഒപ്പം പരമ്പരയും ഉറപ്പിച്ചു.
ഓപ്പണര്‍ ഷെഫാലി വര്‍മ തിരുവനന്തപുരത്തെത്തിയ ആരാധകരെ ആവേശത്തിലാറാടിച്ച് കളം വാണു. താരം 42 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സുമായി പുറത്താകാതെ നിന്നു. ശേഷിച്ച 36 റണ്‍സ് മാത്രമാണ് പിന്നീട് വന്നവര്‍ക്ക് ചേര്‍ക്കേണ്ടി വന്നത്.
സ്മൃതി മന്ധാന (1), ജെമിമ റോഡ്രിഗ്‌സ് (9) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഇന്ത്യ ജയം സ്വന്തമാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു ഷെഫാലിക്കൊപ്പം ക്രീസില്‍. താരം 18 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ 4 ഓവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് മാത്രം വഴങ്ങി രേണുക വര്‍മ 4 വിക്കറ്റെടുത്ത് കളിയിലെ താരമായി. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ ദീപ്തിയും സ്വന്തമാക്കി. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റുകള്‍ പിഴുതത്.
ഹസിനി പെരേര (25), ഇമേഷ ദുലനി (27), കവിഷ ദില്‍ഹരി (20), കുഷിനി നുത്യംഗന (19) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങിനെ ചെറുത്തു നിന്നത്. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവടക്കം ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല.
Recent Comments