by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് വർധിക്കുമെന്ന പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പി കെ കൃഷ്ണദാസ് പറഞ്ഞത് പാർട്ടി അഭിപ്രായമല്ല. ലൗ ജിഹാദിൽ അങ്ങനെ അഭിപ്രായം പാർട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ പ്രകടനപത്രികയിൽ അതുണ്ടാകുമായിരുന്നു. വികസിത കേരളം, സുരക്ഷിത കേരളം എന്നാണ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
എന്നാൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലൗ ജിഹാദ് എന്ന വിഷയം ഉണ്ട്. അതിന്റെ ലീഗൽ ക്രിമിനൽ ഡെഫനിഷൻ സിആർപിസിയിലോ ക്രിമിനൽ കോഡിലോ ഇല്ല. അതാണ് കൊണ്ടു വരേണ്ടത്. എന്താണോ പ്രോസിക്യൂട്ടബിൾ ക്രൈം എന്നതിന്റെ ഡെഫനിഷൻ ഇന്ന് ഇല്ല. അത് ചർച്ച ചെയ്യേണ്ടതാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു പി കെ കൃഷ്ണദാസിന്റെ വിവാദപ്രസംഗം. എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും രണ്ടല്ല, ഒന്നാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.
മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും നേതൃത്വത്തിലുള്ള മുന്നണികൾ അധികാരത്തിൽ വന്നാൽ ആരാണ് ആ സർക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാകിസ്ഥാൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാകാൻ പോകുന്നത്. ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയാകും കേരളത്തിൽ നടക്കാൻ പോകുന്നത്.
കൈപ്പത്തിയിൽ വോട്ടുചെയ്താലും അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടുചെയ്താലും ഹിന്ദു, ക്രൈസ്തവ ഭവനങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമായിരിക്കും നടക്കുക. ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ, പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയത്. പി.കെ. കൃഷ്ണദാസ് പറഞ്ഞു.


by Midhun HP News | Apr 6, 2026 | Latest News, ദേശീയ വാർത്ത
ബെയ്ജിങ്: യെല്ലോ സീ, ഈസ്റ്റ് ചൈന സീ തുടങ്ങിയ സമുദ്രമേഖലയില്‍ 40 ദിവസത്തേക്ക് വ്യോമപാത നിയന്ത്രണം ഏര്‍പ്പെട്ടുത്തി ചൈന. മാര്‍ച്ച് 27 മുതല്‍ മെയ് 6 വരെ നീളുന്ന ദീര്‍ഘകാല നിയന്ത്രണം ആഗോളതലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. തായ്‌വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട ദീര്‍ഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നുള്ള ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. തായ്‌വാനേക്കാള്‍ വലിയ വിസ്തൃതിയുള്ള പ്രദേശത്ത് നടപ്പാക്കിയിട്ടുള്ള നിയന്ത്രണം സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഉയരുന്ന വാദം. ഷാങ്ഹായുടെ വടക്കും തെക്കും ഉള്ള തീരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നിയന്ത്രണ മേഖലയിലുള്‍പ്പെടുന്നു.
മേഖലയില്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ‘നോട്ടാം’ ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ സിവില്‍ ഏവിയേഷന്‍ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല. വാണിജ്യ വിമാനങ്ങള്‍ക്ക് ഇപ്പോഴും ഈ പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ അനുവാദമുണ്ട്, എന്നാല്‍ ചൈനീസ് അധികൃതരുമായി കൃത്യമായ വിവരങ്ങള്‍ പങ്കുവച്ചാണ് പാതയിലൂടെ സഞ്ചരിക്കേണ്ടത്. അതേസമയം, മുന്നറിയിപ്പിനെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയമോ വ്യോമയാന അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ള പരിധിയില്ലാത്ത ഉയരവും 40 ദിവസത്തെ കാലയളവും ഒരു ഹ്രസ്വകാല അഭ്യാസത്തിന് പകരം മേഖലയില്‍ സ്ഥിരമായ ഒരു മേധാവിത്വം കൈവരിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധരുടെ വാദം. ആഗോള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന അതേ സമയത്താണ് നിയന്ത്രണം. നിയന്ത്രണം നടപ്പാക്കിയിരിക്കുന്ന മേഖല വലിയ സംഘര്‍ഷ സാഹചര്യങ്ങളില്‍ ആവശ്യമായി വന്നേക്കാവുന്ന വ്യോമാക്രമണ തന്ത്രങ്ങള്‍ പരിശീലിക്കാന്‍ കഴിയുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.
ഇറാനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ അമേരിക്കയുടെ ശ്രദ്ധ നിലവില്‍ പശ്ചിമേഷ്യയിലാണ്. ഈ സാഹചര്യം ചൈന മുതലെടുക്കുകയാണെന്ന് തായ്വാന്‍ കണക്കുകൂട്ടുന്നത്. ഈ വ്യോമപാത നിയന്ത്രണം മേഖലയിലെ സമാധാനാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠ അയല്‍രാജ്യങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമുണ്ട്.


by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയില്‍ പേര് പരാമര്‍ശിക്കാത്തതില്‍ പ്രകോപിതയായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി പരാമര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്റെ പേരുമാത്രമാണ്. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ വേദിയില്‍ എത്തിക്കുകയായിരുന്നു.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരിപാടിക്കായാണ് കേന്ദ്രമന്ത്രിയെത്തിയത്. അവിടുത്തെ സ്ഥാനാര്‍ഥിയായ തന്റെ പേര് പരാമര്‍ശിക്കാതെ സമീപ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പേര് മാത്രം കേന്ദ്രമന്ത്രി പരാമര്‍ശിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പ്രതിഷേധിച്ച് വേദിയില്‍ നിന്ന് ശ്രീലേഖ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് നേതാക്കളെല്ലാം അടുത്തെത്തി അവരെ അനുനയിപ്പിക്കുകയായിരുന്നു.
വേദിയിലുണ്ടായിരുന്ന രാജീവ് ചന്ദ്രശേഖരനോടും മേയര്‍ വിവി രാജേഷിനോടും തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി സോമനോട് ശ്രീലേഖ കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഒടുവില്‍ നേതാക്കളുടെ അനുനയനത്തിന് വഴങ്ങി ശ്രീലേഖ തിരികെ വേദിയില്‍ എത്തുകയായിരുന്നു.


by Midhun HP News | Apr 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ 1320 രൂപ കുറഞ്ഞ് 1,10,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. 1,09,360 രൂപയായിരുന്ന സ്വര്‍ണവില 1,10,480 രൂപയായാണ് ഉയര്‍ന്നത്. 1,120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 140 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,810 രൂപയായി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയിച്ച് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു വരികയാണെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ കാരണം. ഇതിനെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും താഴ്ന്നിരുന്നു. ബാരലിന് 108 ഡോളറിലേക്കാണ് എണ്ണവില താഴ്ന്നത്. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.


by Midhun HP News | Apr 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഫാസ് ടാഗുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങള്‍ ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍. ഏപ്രില്‍ 10 മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ല. ടോള്‍ പിരിവിനായി ഫാസ് ടാഗ് തന്നെ പ്രധാന മാര്‍ഗമായി തുടരും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യുപിഐ വഴി പണമടയ്ക്കാം. ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനുമാണ് ഈ നീക്കം.
ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് യുപിഐ ഉപയോഗിക്കാമെങ്കിലും, സാധാരണ ടോള്‍ നിരക്കിനേക്കാള്‍ 25 ശതമാനം അധികം തുക നല്‍കേണ്ടി വരും. ഫാസ്ടാഗ്, യുപിഐ എന്നിവ ഉപയോഗിച്ച് ടോള്‍ നല്‍കാന്‍ മടിക്കുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. കൂടാതെ, ഇ-നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ പിഴ തുക ഇരട്ടിയാകുമെന്നും വ്യവസ്ഥയില്‍ പറയുന്നു.
സര്‍ക്കാര്‍ ഐഡി കാര്‍ഡുകള്‍ കാണിച്ച് സ്വകാര്യ വാഹനങ്ങളില്‍ ടോള്‍ ഇളവ് നേടുന്ന രീതി ഇനി മുതല്‍ ഉണ്ടാകില്ല. ഔദ്യോഗികമായി ഇളവുകള്‍ക്ക് അര്‍ഹതയുള്ള വാഹനങ്ങളില്‍ ‘Exempted FASTag’ ഉണ്ടെങ്കില്‍ മാത്രമേ ഇനി ടോള്‍ ഇല്ലാതെ കടത്തിവിടുകയുള്ളൂ.
വാര്‍ഷിക ടോള്‍ പാസ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് 3,075 രൂപയാണ് പുതിയ നിരക്ക്. ഒരു വര്‍ഷത്തെ കാലാവധി അല്ലെങ്കില്‍ 200 യാത്രകള്‍ (ഏതാണോ ആദ്യം വരുന്നത്) വരെ ഈ പാസ് ഉപയോഗിക്കാം. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ ലാഭകരമാണ്.


by Midhun HP News | Apr 6, 2026 | Latest News, കേരളം
അഗര്‍ത്തല: മാതാപിതാക്കളുടെ മരണശേഷം വിവാഹമോചനം നടന്നാല്‍ മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ലെന്ന് ത്രിപുര ഹൈക്കോടതി. പിതാവിന്റെ മരണ സമയത്ത് ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും വിവാഹമോചിതയായിരുന്നില്ലെന്നും നിരീക്ഷിച്ച കോടതി കുടുംബ പെന്‍ഷന് അര്‍ഹതയുള്ള വിഭാഗത്തിലല്ലെന്നും വ്യക്തമാക്കി.
2017ലെ പുതുക്കിയ പെന്‍ഷന്‍ നിയമങ്ങളിലെ ചട്ടം 8 പ്രകാരം പെന്‍ഷനറുടെ മരണ സമയത്ത് ചില പ്രത്യേക വിഭാഗത്തിലുള്‍പ്പെട്ടാല്‍ മകള്‍ക്ക് കുടുംബ പെന്‍ഷനുള്ള യോഗ്യത ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് എസ് ദത്ത പുര്‍കായസ്ത വിധിച്ചു. 2017 ലെ പുതുക്കിയ നിയമപ്രകാരം അവിവാഹിതര്‍, വിധവകള്‍ അല്ലെങ്കില്‍ വിവാഹമോചിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ട്.
എന്നാല്‍ ഈ കേസില്‍ പിതാവിന്റെ മരണ സമയത്ത് ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താസമിക്കുന്ന വിവാഹിതയായ മകളാണെന്നും അതിനാല്‍ അര്‍ഹതയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയായ പെണ്‍മക്കളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമേ കുടുംബ പെന്‍ഷന്റെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. എല്ലാവര്‍ക്കും അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞെങ്കിലും വിവാഹമോചിതയാകാതെ പിതാവിന്റെ മരണ ശേഷം പിതാവിന്റെ മരണശേഷം കുടുംബ പെന്‍ഷന്‍ ആവശ്യപ്പെട്ട് ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ തൊഴിലാളിയായിരുന്നു യുവതിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുവെന്നും 40 വര്‍ഷത്തിലേറെയായി താന്‍ പിതാവിനൊപ്പം താമസിക്കുന്നുവെന്നും പൂര്‍ണമായും അദ്ദേഹത്തെ ആശ്രയിച്ചാണ് ജീവിച്ചതെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. പിന്നീട് 2021 ഒക്ടോബറില്‍ വിവാഹമോചനം നേടി. തുടര്‍ന്ന് 2022ല്‍ കുടുംബ പെന്‍ഷന് അപേക്ഷിച്ചു. എന്നാല്‍ ഹര്‍ജിക്കാരി പിതാവിനെ ആശ്രയിച്ചിരുന്നുവെങ്കിലും മരണസമയത്ത് അവരുടെ പദവി വിവാഹമോചിതയായ മകളുടേതല്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹിതരായ പെണ്‍മക്കള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുദവദിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


Recent Comments