by Midhun HP News | Jun 6, 2026 | Latest News, കേരളം
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍നിന്നു വെട്ടിച്ചതില്‍ ആറു കോടി രൂപ കത്തിച്ചു കളഞ്ഞുവെന്ന് പ്രതി സംഗീതിന്റെ മൊഴി. ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഗീതിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ആറു കോടി കത്തിച്ച വിവരം സംഗീത് പറഞ്ഞത്.
ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ ക്ലര്‍ക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നോട്ടുനിരോധനത്തെത്തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കത്തിച്ചുകളഞ്ഞുവെന്നാണ് സംഗീത് മൊഴി നല്‍കിയത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സംഘത്തെ ഉള്‍പ്പെടെയെത്തിച്ച് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.2012 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ലോട്ടറി ക്ഷേമനിധി തട്ടിപ്പ് നടന്നത്. ലോട്ടറിത്തൊഴിലാളികള്‍ അടയ്ക്കുന്ന അംശദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. 2012 മുതല്‍ 2016 വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളില്‍ ചെക്കില്‍ ഒപ്പിട്ട് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്തത്.
2019-ല്‍ സ്ഥലം മാറിയപ്പോഴും ഇയാള്‍ ലോട്ടറി ക്ഷേമനിധി ആസ്ഥാനത്തുനിന്നുള്ള ചെക്ക്ബുക്കും കൊണ്ടുപോയി തട്ടിപ്പ് നടത്തിയിരുന്നു. എന്നാല്‍ തട്ടിച്ച പണം എന്ത് ചെയ്തു എന്ന് ആദ്യം ഇയാള്‍ പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

by Midhun HP News | Jun 6, 2026 | Latest News, കേരളം
കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു.
വി ഡി സതീശൻ മുഖ്യമന്ത്രിയായ സമയത്ത് സലിം കുമാർ ആശംസയുമായി എത്തിയിരുന്നു. പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടു കൂടി പറയാമെന്നായിരുന്നു അന്ന് സലിം കുമാർ പറഞ്ഞത്.

by Midhun HP News | Jun 6, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ തേഞ്ചേരിക്കോണം ഞാറവിള സ്വദേശി 28 കാരനായ നവാഫിനെയാണ് 2026 മെയ് 23ന് രാത്രി 9 മണി മുതൽ കാണാതായത്. 165 സെന്റിമീറ്റർ ഉയരുമുള്ള നവാഫ് കറുത്ത പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കല്ലമ്പലം പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
04702692066, 9995324475, 9746909756
by Midhun HP News | Jun 6, 2026 | Latest News, കേരളം
തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനത്ത് ജൂണ്‍ 28 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും ജൂണ്‍ 28ന് അഞ്ചുവയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പു വരുത്താന്‍ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുളള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകള്‍ സജീകരിക്കും. തുള്ളിമരുന്ന് നല്‍കാന്‍ 46,663 സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്‍കി നിയോഗിക്കും. ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുല്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും.
സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനു 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, 9 ഉത്സവ/ മേളകളിലെ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍.
1980കളില്‍ രാജ്യത്ത് പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം 1995 പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തില്‍ നിന്ന് പോളിയോ വൈറസിനെ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ ഉള്‍പ്പടെ ചിലരാജ്യങ്ങളില്‍ ഇപ്പോഴും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനില്‍ക്കുന്നത്. പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

by Midhun HP News | Jun 6, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാര്‍ഥിനികള്‍ക്ക് നിലവില്‍ ബസുകളില്‍ നല്‍കേണ്ടിയിരുന്നില്ല. ഇതിനൊപ്പം ആണ്‍കുട്ടികള്‍ക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. 10 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ സര്‍ക്കാരിന് കീഴിലുള്ള നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടേയും ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. 1700 കോടി രൂപയാണ് ഇതിനായി സര്‍ക്കാരിന് വരുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രം മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കേണ്ടിവരും.
നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്‍സെഷന്‍ അനുവദിക്കുന്നുണ്ട്. ഇതിനായി പ്രത്യേക ബസ് പാസുകളുണ്ട്. ഇതിനകം തന്നെ പാസുകള്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് പണം തിരികെനല്‍കാന്‍ നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും.

by Midhun HP News | Jun 6, 2026 | Latest News, കേരളം
തൃശ്ശൂര്‍: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവറെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടില്‍ വീട്ടില്‍ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാള്‍ മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവറാണ്.
കോണത്തുകുന്ന് പുഞ്ചപറമ്പില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ തന്നെ ഇത്തരം ലഹരി മാഫിയകളുടെ ഭാഗമാകുന്നത് ഞെട്ടിക്കുന്നതാണ്, പ്രതിക്കെതിരെ സാധാരണ ലഹരിവിരുദ്ധ നിയമങ്ങള്‍ക്ക് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷന്‍ 77’ കൂടി ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ്-ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ദിലീഷ് ടി, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലാല്‍, അഭിലാഷ് ജി എസ് ഐ ഷാബു , എസ് സിപിഒമാരായ അര്‍ജുന്‍ , സിജു ഡാന്‍ സാഫ് അംഗങ്ങളായ ജി എസ് ഐ ജയകൃഷ്ണന്‍ , ജീവന്‍ ഇ എസ്, , എസ് സിപിഒ ഷിന്റൊ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Recent Comments