ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി

ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു. ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്. ബുക്കിങ് തീയതിയും സമയവും മാറിയാല്‍ കടത്തി വിടേണ്ടതില്ല. വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളില്‍ ബുക്കിങ് എടുത്തും വരുന്നത് കര്‍ശനമായി തടയണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ. ബുക്കിങ് എടുത്തവരെ കൃത്യസമയം പാലിക്കണമെന്ന് എസ്എംഎസിലൂടെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

9.29 കോടി രൂപ ഓപ്പറേഷണല്‍ റവന്യൂ; പ്രതിദിന വരുമാനത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി

9.29 കോടി രൂപ ഓപ്പറേഷണല്‍ റവന്യൂ; പ്രതിദിന വരുമാനത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പരിഷ്‌കാരങ്ങളും നവീകരണവും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു എന്നതിന് തെളിവായി വരുമാനക്കണക്കുകള്‍. ഓപ്പറേഷണല്‍ വരുമാനത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തുകയാണ് നവംബര്‍ 24 ന് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 9.29 കോടി രൂപയാണ് നവംബര്‍ 24 ലെ കോര്‍പറേഷന്റെ വരുമാനം.

കെഎസ്ആര്‍ടിസി ഈ വര്‍ഷം ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ ദിവസമാണ് നവംബര്‍ 24. 10.19 കോടി രൂപ നേടിയ 2025 സെപ്തംബര്‍ 8 ആണ് പട്ടികയില്‍ മുന്നിലുള്ളത്. 2025 ഒക്ടോബര്‍ 6 ന് 9.41 കോടി രൂപയും വരുമാനമായി ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള ഉയര്‍ന്ന തുകയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയത് എന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അസാധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകും എന്ന് തുടങ്ങുന്ന കുറിപ്പും ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ടാണ് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക പേജില്‍ എംഡി പങ്കുവച്ചിട്ടുണ്ട്. വളരെ പ്രതികൂല കാലാവസ്ഥയിലും ഒത്തൊരുമയോടെ മികച്ച രീതിയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലവിലെ എല്ലാ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി യൂണിറ്റുകളില്‍ നടക്കുന്ന കൂട്ടായ കഠിനപ്രയത്‌നവും ഈ വലിയ നേട്ടത്തിന് കാരണമായിട്ടുണ്ട്.

പരമാവധി ജീവനക്കാരെ നിയോഗിച്ചും ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂള്‍ പ്ലാനിംഗ് നടത്തിയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങള്‍ വരുത്തിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആകര്‍ഷകമായ ബസ്സുകള്‍ ഉപയോഗിച്ച് സര്‍വിസുകള്‍ ആരംഭിച്ചും കെഎസ്ആര്‍ടിസി മുന്നേറുകയാണ്. ഇത്തരത്തില്‍ മികച്ച രീതിയിലുള്ള ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സമീപഭാവിയില്‍ത്തന്നെ കെഎസ്ആര്‍ടിസിക്ക് സ്വയംപര്യാപ്ത സ്ഥാപനമായി മാറാനാകും എന്ന് പ്രതീക്ഷിക്കുന്നു.

ആയതിലേയ്ക്കുവേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ട ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു എന്നും മാനേജ്‌മെന്റ് അറിയിച്ചു.

സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025-ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്റിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റൽ സയൻസ്, കൂടാതെ കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cee.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാം.

താത്ക്കാലിക അലോട്ട്മെന്റിൽ എന്തെങ്കിലും പിശകുകളോ ക്രമക്കേടുകളോ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് പരാതികൾ സമർപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരാതികൾ നവംബർ 27 ന് ഉച്ചയ്ക്ക് 12.30 വരെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. നിർദ്ദിഷ്ട സമയത്തിനു ശേഷമുള്ള പരാതികൾ പരിഗണിക്കില്ലെന്ന് കമ്മീഷണർ അറിയിച്ചു.

അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, രേഖകൾ, നിർദ്ദേശങ്ങൾ എന്നിവയും കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് സഹായം ആവശ്യമായാൽ ഹെൽപ് ലൈൻ നമ്പർ 0471-2525300 വഴി ബന്ധപെടുക.

‘എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു; ചിരഞ്ജീവി സാർ മോശമാണെന്നല്ല ഞാൻ പറഞ്ഞത്’

‘എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു; ചിരഞ്ജീവി സാർ മോശമാണെന്നല്ല ഞാൻ പറഞ്ഞത്’

ഏറ്റവും മികച്ച ഡാൻസർ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന് നടി കീർത്തി സുരേഷ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കീർത്തി. താൻ ആരെയും മോശമാക്കി കാണിക്കാൻ അല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീർത്തി സുരേഷ് പറഞ്ഞു.

തന്റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. “ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് അതിയായ താല്പര്യമുണ്ട്.

അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാൻ അത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്.

അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്’, കീർത്തി സുരേഷ് പറഞ്ഞു. 2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസ് വിജയ്‌യുടെ ആണെന്ന് കീർത്തി പറഞ്ഞത്.അതേസമയം, റിവോൾവർ റീത്തയാണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തിയുടെ ചിത്രം. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമാണം സുധൻ സുന്ദരം, ജഗദീഷ് പളനിസാമി. ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിങ് പ്രവീൺ.

അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെതിരെ കുടുംബം. മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ് ഹരിദാസ് പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന് മുന്‍വശത്ത് വച്ച് ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സെക്യൂരിറ്റിക്കാരന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയിന്മേല്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.’ ഞങ്ങളുമായി ഫോണ്‍ വിളിക്കാന്‍ പോലും അര്‍ച്ചനയെ സമ്മതിച്ചിരുന്നില്ല. ഭാവി ഉണ്ടായിരുന്നു. ക്ലാസില്‍ ഫസ്റ്റ് ആയിരുന്നു. പ്ലേസ്‌മെന്റ് കിട്ടി ജോലിക്ക് പോയി. എന്നാല്‍ പിന്നീട് ഷാരോണ്‍ ജോലിക്ക് പോലും വിട്ടില്ല. ബിടെക് എടുത്ത് കാനഡയില്‍ സെറ്റില്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഭര്‍ത്താവ് അര്‍ച്ചനയെ ഉപദ്രവിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പേടിപ്പിച്ച് നിര്‍ത്തിയ പോലെയാണ് ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാറ്. ഞങ്ങളുമായി അടുപ്പിക്കാന്‍ ഷാരോണ്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല.’- കുടുംബം ആരോപിക്കുന്നു.

‘ആറു മാസം മുന്‍പായിരുന്നു വിവാഹം. അര്‍ച്ചനയുടെ വീടിനു പുറകില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അര്‍ച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ മകളെ സമ്മതിക്കില്ലായിരുന്നു. അവള്‍ക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകള്‍ ഞാന്‍ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോണ്‍. ഈ ബന്ധം വേണ്ടെന്നു മുന്‍പേ പറഞ്ഞതാണ്. മകളെ നിരന്തരം അവന്‍ ഭീഷണിപ്പെടുത്തിയിരുന്നു’- ഹരിദാസ് പറയുന്നു.

ഗര്‍ഭിണിയായിരുന്ന അര്‍ച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഷാരോണ്‍ തമിഴ്‌നാട്ടില്‍ കഞ്ചാവു കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ ഐഐഡിഇഎ ചെയര്‍മാന്‍

ഗ്യാനേഷ് കുമാര്‍ ഐഐഡിഇഎ ചെയര്‍മാന്‍

ഡല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐഐഡിഇഎ) അധ്യക്ഷനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിസംബര്‍ 03 ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന അംഗരാജ്യങ്ങളുടെ കൗണ്‍സില്‍ യോഗത്തില്‍ ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റെടുക്കും.

ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് സ്വീഡനിലെ സ്റ്റോക് ഹോം ആസ്ഥാനമായി 1995 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന ഐഐഡിഇഎ. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സും ജപ്പാനും നിരീക്ഷകരായും സംഘടനയിലുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, സ്ഥിരതയുള്ളതുമായ, ഉത്തരവാദിത്ത ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ചെയര്‍മാന്‍ എന്ന നിലയില്‍ 2026 ലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും ഗ്യാനേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.