by Midhun HP News | Nov 20, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 88.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണ് എന്ന വിലയിരുത്തലാണ് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ കാരണം. ബുധനാഴ്ച 12 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. 88.48 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.28 ശതമാനം വര്‍ധനയോടെ ബാരലിന് 63.69 എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്.
ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് തുടക്കം മുതല്‍ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. സെന്‍സെക്‌സ് 85,200ന് മുകളിലാണ് വ്യാപാരം തുടരുന്നത്. അദാനി എന്റര്‍പ്രൈസസ് മാത്രം ഒരു ശതമാനം നേട്ടമാണ് കൈവരിച്ചത്. ഓട്ടോ, മെറ്റല്‍, എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഓഹരികളും മുന്നേറുകയാണ്.


by Midhun HP News | Nov 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ അംഗീകാരം നല്‍കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് സുപ്രീം കോടതി നിയമ വ്യക്തത വരുത്തിയത്.
അംഗീകാരം നല്‍കാത്ത ബില്ലുകള്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കുമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ബില്ലുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും തീരുമാനമെടുക്കുന്നതില്‍ വിവേചനാധികാരമുണ്ട്. ഓരോ ബില്ലിന്മേലും രാഷ്ട്രപതി സുപ്രീംകോടതിയുടെ നിര്‍ദേശം തേടേണ്ടതില്ല. വ്യക്തമായ കാരണങ്ങളില്ലാതെ ഗവര്‍ണര്‍മാര്‍ അംഗീകാരം നല്‍കാതെ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ബില്‍ പാസ്സാകാതെ കോടതിക്ക് ഇടപെടാനാകില്ല. അംഗീകാരം ലഭിച്ച ബില്ലുകളിലാണ് ജുഡീഷ്യല്‍ റിവ്യൂ നടത്താനാകൂ. അതേസമയം ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ വിവേചനപൂര്‍ണമായി തീരുമാനമെടുക്കണം. അകാരണമായി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ പിടിച്ചുവെക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. അംഗീകാരം നല്‍കാത്ത ബില്ലുകള്‍ ഒന്നുകില്‍ രാഷ്ട്രപതിക്ക് അയക്കാം. അല്ലെങ്കില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ നിയമസഭയ്ക്ക് മടക്കി അയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത ചീഫ് ജസ്റ്റിസായ സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നത്. കേസില്‍ 10 ദിവസമാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.
പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ്, നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.


by Midhun HP News | Nov 20, 2025 | Latest News, കേരളം
സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകൾ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം സംസ്ഥാനത്ത് നടക്കുക.


by Midhun HP News | Nov 20, 2025 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
അതുപോലെ തന്നെ പാമ്പുകടിയേറ്റവർക്കും സൗജന്യ ചികിത്സ നൽകും. ആയുഷ്മാൻ ഭാരതിന് കീഴിലാണ് കർണാടക സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.


by Midhun HP News | Nov 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എല്‍ഡിഎഫിനും. തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. കെ സി സൗമ്യയെ മാറ്റേണ്ടി വന്നു.
കുറവന്‍കോണം ഡിവിഷന്‍ ഇടതുമുന്നണി ഘടകകക്ഷിയായ ആര്‍ജെഡിക്കാണ് നല്‍കിയിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട സൗമ്യ പരാതി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സൗമ്യ മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു. വാര്‍ഡ് കണ്‍വെന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പിന്മാറ്റം.
ആര്‍ജെഡി സ്ഥാനാര്‍ത്ഥി പിന്മാറിയ സാഹചര്യത്തില്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പത്രിക സമര്‍പ്പിച്ചേക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി നാളെയാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വി എം വിനുവിനും മത്സരിക്കാന്‍ കഴിയില്ല.


by Midhun HP News | Nov 20, 2025 | Latest News, ജില്ലാ വാർത്ത
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സിന്റെ ഗ്രാന്റ് ഫിനാലെ ഡയമണ്ട് ജൂബിലി ജാംബൂരി 2025 നവംബർ 23 മുതൽ 29 വരെ ഡിഫൻസ് എക്സ്പോഗ്രൗണ്ട്, സെക്ടർ 15, വൃന്ദാവൻ യോഗ്ന, ലക്നൗ, ഉത്തർപ്രദേശ് -ൽ വച്ച് നടക്കുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും 3 എസ്കോർട്ടിംഗ് ടീച്ചർമാരും 28 സ്കൗട്ട്/ഗൈസുകളും, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ലിജിമോൾ ബി, ജില്ലാ കമീഷണർ അഡൽറ്റ് റിസോഴ്സ് ബിജു.എസ്, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ അരുണിമ. സി, ജില്ലാ എക്സിക്യൂട്ടിവ് അംഗം ഷൈലജ ടീച്ചർ തുടങ്ങിയവർ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.
സ്കൗട്ട്സ് ആന്റ്ഗൈഡ്സ് ജില്ലാ സെക്രട്ടറി എസ്.സതീഷ്കുമാർ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡ്സ് സനിത. എം.എസ്. എന്നിവരും ജില്ലാ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.


Recent Comments