എസ്. ഡി അനില (54) അന്തരിച്ചു

എസ്. ഡി അനില (54) അന്തരിച്ചു

വെട്ടൂർ പഞ്ചായത്ത്‌ ഷാപ്പ് മുക്കിന് സമീപം തെങ്ങുവിളവീട്ടിൽ എസ്. ഡി അനില (54) ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു. ആറ്റിങ്ങൽ അർബൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്കാണ്.

ഭർത്താവ്: ഗിരീഷ്,
മക്കൾ: രേഷ്മ, ലക്ഷ്മി
മരുമക്കൾ: ശ്രീജു, വിജിൻ

മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.

ശബരിമല സ്വര്‍ണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് എസ്‌ഐടി; പത്മകുമാറിനെ വീണ്ടും വിളിപ്പിച്ചു, ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യമില്ല

ശബരിമല സ്വര്‍ണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് എസ്‌ഐടി; പത്മകുമാറിനെ വീണ്ടും വിളിപ്പിച്ചു, ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യമില്ല

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം തന്ത്രിയോട് അനുമതി തേടി. ദേവസ്വം ബോര്‍ഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് എസ്‌ഐടി അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളില്‍ നിലവിലുള്ള പാളികള്‍, കട്ടിളപാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശി സ്ഥാപിച്ച വാതിലുകളും പാളികളുമെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഈ തീര്‍ത്ഥാടന കാലത്തിന്റ തുടക്കം സ്ഥാപിച്ച പാളികളിലും പരിശോധന നടത്തും. അളവും തൂക്കവും പഴക്കവുമെല്ലാം ശാസ്ത്രീയമായി വിലയിരുത്തും.

അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനോട് എസ്‌ഐടി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഉടന്‍ ഹാജരാകണമെന്നും എസ്‌ഐടി നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്. 2017-19 കാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

അതിനിടെ, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി കെ ജയശ്രീ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയത് ജയശ്രീ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ജയശ്രീയോട് നിര്‍ദേശിച്ചിരുന്നു.

വാടകവീട്ടിൽ പെൺവാണിഭം: കിളിമാനൂർ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ അറസ്‌റ്റിൽ

വാടകവീട്ടിൽ പെൺവാണിഭം: കിളിമാനൂർ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ അറസ്‌റ്റിൽ

തിരുവനന്തപുരം ചാല കാലടി ദേവീനഗർ പണ്ടകശാലയിൽ വീട് വാടകയ്‌ക്ക് എടുത്ത് പെൺവാണിഭം നടത്തി വന്ന സംഘം അറസ്റ്റിൽ. കാലടി കിഴങ്ങുവിള ലെയ്‌ൻ ജി ആർ നിവാസിൽ ദീപ്തി (32), കിളിമാനൂർ മേലെ പുത്തൻ വീട്ടിൽ അനുരാജ് (32), ഊക്കോട് വേവിള നഗർ മായാ ഭവനിൽ ഉണ്ണിക്കൃഷ്ണൻ (50) എന്നിവരെയാണ് ഫോർട്ട്‌ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസംമുൻപ് പുത്തൻകോട്ട സ്വദേശിയാണ്‌ വീട് വാടകയ്ക്ക് എടുത്തത്. രാപകലില്ലാതെ ആളുകളുടെ വരവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി. നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നു. വാട്സാപ് വഴി സ്ത്രീകളുടെ ഫോട്ടോയും തുകയുംവച്ച് ആവശ്യക്കാരെ വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. ഫോർട്ട്‌ എസ്എച്ച്ഒ എസ് ബി പ്രവീൺ, അനു എസ് നായർ, സിബിൻ, ഹരികുമാർ, സുരേഷ്, ശ്രീവിശാഖ്, ശ്രീജിത്ത്‌, പ്രിയങ്ക, അഞ്ജലി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്‌. പ്രതികളെ റിമാൻഡ് ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂളുകൾ പോളിംഗ് സ്റ്റേഷനുകളാവും; ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റമുണ്ടാകാൻ സാധ്യത

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂളുകൾ പോളിംഗ് സ്റ്റേഷനുകളാവും; ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റമുണ്ടാകാൻ സാധ്യത

തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ ഡിസംബർ 11ന് തുടങ്ങാനിരുന്ന അർധ വാർഷിക പരീക്ഷ മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 11 മുതൽ 18 വരെ പരീക്ഷ നടത്തി 19 മുതൽ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് അടച്ച് 29ന് തുറക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയത്.

മിക്ക സ്കൂളുകളും പോളിങ് സ്റ്റേഷനുകൾ ആയതിനാൽ ഈ ഷെഡ്യൂളിൽ പരീക്ഷ നടത്താനാകില്ല. പകരം പ്രൈമറി സ്കൂൾ പരീക്ഷ ഡിസംബർ ആദ്യത്തിൽ പൂർത്തീകരിക്കാനുള്ള നിർദേശമാണ് ഇപ്പോൾ പരിഗണനയിലുള്ളവയിൽ ഒന്ന്.

ബാക്കി ക്ലാസുകളിലേത് തെരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15 മുതൽ 19 വരെ ആദ്യ ഘട്ടവും ക്രിസ്മസ് അവധിക്ക് ശേഷം രണ്ടാം ഘട്ടവുമായി നടത്തുന്നതിന്‍റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

പരീക്ഷ നേരത്തെ തുടങ്ങാനുള്ള നിർദേശമാണ് പരിഗണനയിലുള്ളത്. ഇതിന് പുറമെ ഡിസംബർ ഒന്നിന് തുടങ്ങി അഞ്ച് വരെയും അവശേഷിക്കുന്ന പരീക്ഷ ഡിസംബർ 15 മുതൽ 19 വരെയുമായി നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

പരീക്ഷ നേരത്തെ നടത്തുന്നത് പാഠഭാഗം പഠിപ്പിച്ചുതീരില്ലെന്ന വിമർശനവുമുണ്ട്. ഡിസംബർ 15 മുതൽ 19 വരെയും അവശേഷിക്കുന്നവ ക്രിസ്മസ് അവധിക്ക് ശേഷം 29 മുതൽ 31 വരെയുമായി നടത്താമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. വൈകാതെ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ക്യു.ഐ.പി യോഗം ചേർന്ന് പരീക്ഷ സമയക്രമം തീരുമാനിക്കാനാണ് ധാരണ.

പല അധ്യാപകരും ബി.എൽ.ഒമാർ എന്ന നിലയിൽ എസ്.ഐ.ആർ ഡ്യൂട്ടിയിലുമാണ്. ഒമ്പതിന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ്ങും 11ന് രണ്ടാം ഘട്ടവും നടക്കുന്നതിനാൽ അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ക്ലാസിലും ഡ്യൂട്ടിയിലും പങ്കെടുക്കേണ്ടിയും വരും. ഇതെല്ലാം പരിഗണിച്ച് മാത്രമേ പരീക്ഷയുടെ പുതിയ സമയക്രമം നിശ്ചയിക്കാൻ കഴിയുകയുള്ളൂ.

ബസ്സിന്റെ ടയര്‍ പൊട്ടി ഉഗ്രശബ്ദം; സ്‌ഫോടനമെന്ന് ഭയന്ന് ഡല്‍ഹി നിവാസികള്‍; പൊലീസ് പരിശോധന

ബസ്സിന്റെ ടയര്‍ പൊട്ടി ഉഗ്രശബ്ദം; സ്‌ഫോടനമെന്ന് ഭയന്ന് ഡല്‍ഹി നിവാസികള്‍; പൊലീസ് പരിശോധന

ഡല്‍ഹി: ബസ്സിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഉഗ്രശബ്ദം ഡല്‍ഹി നിവാസികളെ പരിഭ്രാന്തരാക്കി. ഡല്‍ഹിയിലെ മഹിപാല്‍ പൂരിലാണ് ഇന്ന് രാവിലെ ബസ്സിന്റെ ടയര്‍പൊട്ടി ഉഗ്രശബ്ദമുണ്ടായത്. കഴിഞ്ഞ ദിവസം ചെങ്കൊട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ സ്‌ഫോടനമാണെന്ന് കരുതിയാണ് പ്രദേശവാസികള്‍ പരിഭ്രാന്തരായത്.

രാവിലെ ശബ്ദം കേട്ട ഉടനെ നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ സര്‍വീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഫോണ്‍ വിളിച്ചയാളെ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഗുരുഗ്രാമിലേക്ക് പോകുകയാണെന്നും ആ സമയത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനാല്‍ അറിയിക്കുമായിരുന്നു എന്ന് അയാള്‍ അറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ധൗല കുവാനിലേക്ക് പോവുകയായിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന്റെ പിന്നിലെ ടയര്‍ പൊട്ടിയതാണെന്നും ആ ശബ്ദമാണ് കേട്ടതെന്നും കണ്ടെത്തി. ഇക്കാര്യം പൊലീസ് അറിയിക്കുകയും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി

കൊച്ചി: ഇന്നലത്തെ നേരിയ ഇടിവിന് ശേഷം വീണ്ടും കുതിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 1680 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 93,000 കടന്ന് 94000ന് അരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 93,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വര്‍ധിച്ചത്. 11,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.