ഭീകരര്‍ അയോധ്യ രാമക്ഷേത്രവും ലക്ഷ്യമിട്ടു; കാര്‍ ഓടിച്ചത് ഉമര്‍ തന്നെ; ഡിഎന്‍എ ഫലം പുറത്ത്

ഭീകരര്‍ അയോധ്യ രാമക്ഷേത്രവും ലക്ഷ്യമിട്ടു; കാര്‍ ഓടിച്ചത് ഉമര്‍ തന്നെ; ഡിഎന്‍എ ഫലം പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയോധ്യ രാമക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. കൂടാതെ സേന ആസ്ഥാനം, വ്യോമസേന ഓഫീസ്, ബിജെപി ഓഫീസ് എന്നിവയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം 1500 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്‌ഫോടനത്തില്‍ ചാവേറായ ഉമര്‍ വന്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആവശ്യമായത്ര സ്‌ഫോടക വസ്തുക്കള്‍ ലഭ്യമായിരുന്നില്ലെന്നും അന്വേഷണവൃത്തങ്ങള്‍ പറയുന്നു. ഭീകരാക്രമണം നടത്താന്‍ രണ്ടുവര്‍ഷമായി വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ശേഖരിച്ചെങ്കിലും ഒരുമാസത്തിനുള്ളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ഭീകരാക്രമണം നടത്താന്‍ മൂന്ന്് കാറുകള്‍ വാങ്ങിയതായും അതില്‍ രണ്ടെണ്ണം അന്വേഷണസംഘം കണ്ടെത്തുകയും ചെയ്്തിട്ടുണ്ട് മൂന്നാമത്തെ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചുവന്ന എക്കോ സ്‌പോട്ട് വ്യാജമേല്‍വിലാസത്തിലാണ് വാങ്ങിയതെന്നും അന്വേഷണസംഘം കണ്ടെത്തി. അതേസമയം, സ്‌ഫോടനം നടന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായത്. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം.

10 അംഗ എന്‍ഐഎ സംഘമാണ് ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസിന്റെ രേഖകള്‍ ജമ്മു കശ്മീര്‍, ഡല്‍ഹി പൊലീസില്‍ നിന്ന് എന്‍ഐഎ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.

കോസ്റ്റൽ വാർഡൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോസ്റ്റൽ വാർഡൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊലീസ് സേനയെ സഹായിക്കുന്നതിന് കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊലീസ് വകുപ്പിന്റെ തീരസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്താനും സമുദ്രസുരക്ഷാ പ്രവർത്തനങ്ങളിൽ സഹായം ലഭ്യമാക്കാനുമാണ് ഈ നിയമനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

നിയമിതരാകുന്ന കോസ്റ്റൽ വാർഡൻമാർ കടൽതീരങ്ങളിൽ നടക്കുന്ന സുരക്ഷാ പട്രോളിങ്ങിലും, കടൽരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും, പ്രകൃതിദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കാനും ബാധ്യസ്ഥരായിരിക്കും.

അപേക്ഷകർ കേരള തീരപ്രദേശത്ത് സ്ഥിരതാമസം നടത്തുന്ന മത്സ്യതൊഴിലാളി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത് എങ്കിലും നിശ്ചിത കാലാവധിയ്ക്ക് ശേഷം കരാർ നീട്ടാനും സാധ്യതയുണ്ട്.പ്രായപരിധി, യോഗ്യത, ശാരീരികക്ഷമത തുടങ്ങിയ വിശദവിവരങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03.12.2025.

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വരി നില്‍ക്കാതെ ചികിത്സ, റെക്കോര്‍ഡിട്ട് ഇ- ഹെല്‍ത്ത്; 1001 ആശുപത്രികളില്‍ സജ്ജം

വരി നില്‍ക്കാതെ ചികിത്സ, റെക്കോര്‍ഡിട്ട് ഇ- ഹെല്‍ത്ത്; 1001 ആശുപത്രികളില്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകിയ ഇ-ഹെല്‍ത്ത് പദ്ധതി 1001 ആശുപത്രികളില്‍ സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. വരി നിന്ന് സമയം കളയാതെ രോഗികള്‍ക്ക് വേഗത്തിലും എളുപ്പത്തിലും ചികിത്സാസൗകര്യം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനത്തിലൂടെ 2.63 കോടിയിലധികംപേര്‍ സ്ഥിര യുഎച്ച്‌ഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.

താല്‍ക്കാലിക രജിസ്ട്രേഷനിലൂടെ 6.73 കോടിയിലധികം തവണ ചികിത്സതേടി. 16.85 ലക്ഷം പേര്‍ ഇ- ഹെല്‍ത്ത് മുഖേന അഡ്മിറ്റായി. ഡിജിറ്റലായി പണമടയ്ക്കല്‍, ഒപി ടിക്കറ്റ്, എം-ഇ ഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. രണ്ടാമതും ചികിത്സ തേടണമെങ്കില്‍ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവുമുണ്ട്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇ ഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം.

https://ehealth.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് യുഎച്ച്ഐഡി സൃഷ്ടിക്കേണ്ടത്. രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്തശേഷം ആധാര്‍ നമ്പര്‍ നല്‍കുക. ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കാം. ഫോണ്‍: ദിശ-104, 1056, 0471 2552056, 2551056.

“റോൾ ഓഫ് ഓണർ” ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർക്ക്

“റോൾ ഓഫ് ഓണർ” ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർക്ക്

തത്വചിന്തകരുടെയും നീതി ശാസ്ത്രജ്ഞരുടെയും ആഗോള സംഘടന ‘ഇന്റർനാഷണൽ അക്കാദമി ഓഫ് എത്തിക്സ്’-ന്റെ പ്രഥമ സമുന്നത “റോൾ ഓഫ് ഓണർ” ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർക്ക്. വിഖ്യാത കവിയും ചിന്തകയും സെർബിയൻ – അമേരിക്കൻ സാഹിത്യ നോബേൽ നിയുക്തയുമായ ഡോ. മായ ഹെർമൻ സെക്കുലിക്ക്, ഇരുന്നൂറോളം ശാസ്ത്ര – സാഹിത്യ- കവിതാ സമാഹാരങ്ങളുടെ കർത്താവായ ഡോ. ജെർണയിൽ സിംഗ് ആനന്ദ്, വിഖ്യാത കവികൾ ഡോ. ബീനാ സിംഗ്, ഡോ. ലലിത് മോഹൻ ശർമ്മ എന്നിവർ വീട്ടിലെത്തി അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു. ഇന്നോളം അറുനൂറിലേറെ സ്കൂൾ വിദ്യാർത്ഥികളെ കവികളായി ലോകസാഹിത്യ വേദിയിലേക്കാനയിച്ച അതുല്യ സേവനത്തെ പ്രകീർത്തിച്ച് അക്കാദമിയുടെ പ്രത്യേക പ്രശംസാപത്രവും സമ്മാനിച്ചു.

റേഷന്‍ കാര്‍ഡ് തരംമാറ്റാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ വീണ്ടും അവസരം

റേഷന്‍ കാര്‍ഡ് തരംമാറ്റാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ വീണ്ടും അവസരം

കൊച്ചി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബിപിഎല്‍) മാറ്റാന്‍ വീണ്ടും അവസരം. ഈ മാസം 17 മുതല്‍ ഡിസംബര്‍ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷന്‍ കാര്‍ഡ് തരംമാറ്റാന്‍ അപേക്ഷ നല്‍കാം.

സാധാരണ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റും കുടുംബസാഹചര്യങ്ങളും ബോധ്യപ്പെടുത്തി ആനുകൂല്യത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് മുന്‍ഗണനാ വിഭാഗം (ബിപിഎല്‍- പിങ്ക്) കാര്‍ഡ് നല്‍കും. ഇത്തരത്തില്‍ മാറ്റാനാണ് ഇപ്പോള്‍ അവസരം ഒരുക്കിയിരിക്കുന്നത്.