സംസ്ഥാനത്ത് തുലാമഴ തിരികെ എത്തുന്നു

സംസ്ഥാനത്ത് തുലാമഴ തിരികെ എത്തുന്നു

തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തുലാമഴ തിരികെയെത്തുന്നു. ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷചുഴി രുപപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെയും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഗ്യാസ് സ്റ്റൗവിന് മുകളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, മണിക്കൂറുകളോളം മുള്‍മുനയില്‍

ഗ്യാസ് സ്റ്റൗവിന് മുകളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, മണിക്കൂറുകളോളം മുള്‍മുനയില്‍

മലപ്പുറം: റാന്നിയില്‍ ലോഡ്ജ് മുറിയിലെ അടുക്കളയില്‍ അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍ പാമ്പ്. സല്‍മാ നസീറും മകന്‍ രാജാ നസീറും വാടകയ്ക്ക് താമസിക്കുന്ന റാന്നി അങ്ങാടി പേട്ട ജംങ്ഷനു സമീപമുള്ള ശാസ്താംകോവില്‍ ലോഡ്ജ് മുറിയിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. പാത്രങ്ങള്‍ക്കിടയില്‍ പത്തി വിടര്‍ത്തി നിന്ന അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ഒരു മണിക്കൂറോളം ഭീതി പരത്തി.

മൂര്‍ഖനെ കണ്ടതിന് പിന്നാലെ ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടിയെ വിവരം അറിയിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. മാത്തുക്കുട്ടിയുടെ ഇടപെടല്‍ കാരണം വലിയൊരു അപകടം ഒഴിവായി. പമ്പാനദിയില്‍ വലിയ തോടിന്റെ തീരമായതിനാല്‍ പെരുമ്പാമ്പുകളും മൂര്‍ഖന്‍ പാമ്പുകളും പ്രദേശവാസികള്‍ക്ക് ഭീതി ഉണ്ടാക്കുന്നു.

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിൽ ഒഴിവ്, പി എസ് സി നിയമനം നടത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിൽ ഒഴിവ്, പി എസ് സി നിയമനം നടത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തൊട്ടാകെ നിയമനം നടത്തുന്നതിനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലിസിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ അദ്ധ്യാപക തസ്തികയിലേക്ക്പ ട്ടികവർഗ വിഭാഗത്തിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ഡിസംബർ മൂന്ന് വരെ ഓൺലൈനായിഅപേക്ഷ സമർപ്പിക്കാം.

പൊലിസ് കോൺസ്റ്റബിൾ
പൊലിസ് ബാൻഡ് യൂണിറ്റിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികകളിലേക്ക് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകളുണ്ട്.

യോഗ്യത

പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം.

സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പിൽ നിന്ന് പൊലിസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതകൾ: എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും നിർദ്ദിഷ്ട ശാരീരിക അളവുകൾ ഉള്ളവരുമായിരിക്കണം.

ശമ്പള സ്കെയിൽ : 31,100 – 66,800 രൂപ

ഒഴിവുകളുടെ എണ്ണം : സംസ്ഥാനതലം – 108

നിയമനരീതി : നേരിട്ടുളള നിയമനം

പ്രായപരിധി : 18 മുതൽ 26 വയസ്സ് വരെ; 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

‘ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു’; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് അനില്‍ അക്കര

‘ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു’; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് അനില്‍ അക്കര

തൃശൂര്‍: സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ച് തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര്‍ തല്ലിപ്പൊളിച്ച് അനില്‍ അക്കരയുടെ പ്രകോപനം.

തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.

ഇന്ന് വാഹനത്തില്‍ അതുവഴി എത്തിയ അനില്‍ അക്കര ഡിവൈഡര്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുട്ടേണ്‍ തല്ലി തകര്‍ക്കുകയായിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ അനില്‍ അക്കര നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും യൂട്ടേണ്‍ അടച്ചുകെട്ടുകയായിരുന്നു.

വേണുവിന് കഴിയാവുന്ന ചികിത്സ നല്‍കിയെന്ന് ഡോക്ടര്‍മാര്‍

വേണുവിന് കഴിയാവുന്ന ചികിത്സ നല്‍കിയെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടര്‍മാര്‍. രോഗി മരിച്ചത് വളരെ ഖേദകരമായ കാര്യമാണ്. എന്നാല്‍ എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയെന്നും ഡോ. മാത്യു ഐപ്പ് പറഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നെഞ്ചുവേദനയുമായിട്ടാണ് നവംബര്‍ ഒന്നാം തീയതി വേണു കാഷ്വാലിറ്റിയില്‍ വരുന്നത്. ഉടനെ തന്നെ കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ട് ഹാര്‍ട്ട് അറ്റാക്കാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വേദന തുടങ്ങിയത് തലേദിവസമാണ്. വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമാണ് മെഡിക്കല്‍ കോളജിലെത്തുന്നത്. ഈ രോഗാവസ്ഥയില്‍ രണ്ടു ചികിത്സയാണ് നല്‍കുക. രക്തം കട്ടപിടിച്ചത് അലിയിക്കുന്ന ലൈറ്റിക് തെറാപ്പി, പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി എന്നിവയാണ് അവ. ലൈറ്റിക് തെറാപ്പി നെഞ്ചുവേദന തുടങ്ങി 12 മണിക്കൂറിനകം ചെയ്യണം.

നെഞ്ചുവേദന ആരംഭിച്ച് 24 മണിക്കൂറിനകമാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെ രണ്ടു ചികിത്സകളും നല്‍കാന്‍ കഴിഞ്ഞില്ല. രോഗിയെ കാര്‍ഡിയോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യുകയും മറ്റ് മരുന്നുകള്‍ നല്‍കുകയും ചെയ്തു. ക്രമേണ രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായി. എന്നാല്‍ അഞ്ചാം തീയതി വൈകീട്ട് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടായി. ഉടന്‍ തന്നെ വെന്റിലേറ്റലിലാക്കിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍ മാത്യു ഐപ്പ് പറഞ്ഞു.

കൊടുക്കാന്‍ കഴിയാവുന്ന എല്ലാ മികച്ച ചികിത്സയും വേണുവിന് നല്‍കിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് മെഡിക്കല്‍ കോളജില്‍ നല്‍കുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞ് വന്നിട്ട് ആന്‍ജിയോപ്ലാസ്റ്റി ചെയ്തില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഹൃദയാഘാതം മരണത്തിന്റെ ഒരു പ്രധാന കാരണമാണ്. ഹൃദയാഘാതം ഉണ്ടായാല്‍ എന്തു ചികിത്സ നല്‍കിയാലും 10 മുതല്‍ 20 ശതമാനം ആളുകള്‍ മരിക്കുമെന്നും ഡോക്ടര്‍ മാത്യു ഐപ്പ് വ്യക്തമാക്കി. മരിച്ച രോഗിക്ക് വേണ്ട എല്ലാ ചികിത്സയും നല്‍കിയെന്നാണ് തന്റെ ഉത്തമ വിശ്വാസമെന്നും ഡോക്ടര്‍ മാത്യു ഐപ്പ് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ 48 കാരന്‍ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അനാസ്ഥ കാരണം വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി, നൂറിലധികം വിമാനങ്ങള്‍ വൈകി

എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി, നൂറിലധികം വിമാനങ്ങള്‍ വൈകി

ഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം താറുമാറായി. നൂറിലധികം വിമാനങ്ങള്‍ വൈകിയതായും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

‘എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ടീം ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായും സജീവമായി പ്രവര്‍ത്തിക്കുന്നു,’ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈന്‍ നിര്‍ദേശങ്ങള്‍ പിന്തുടരുക ഡല്‍ഹി വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം പറയുന്നു.

വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് നൂറോളം വിമാനങ്ങളാണ് വൈകിയത്.ഇന്നലെ വൈകിട്ട് ആരംഭിച്ച സാങ്കേതിക പ്രശ്‌നം ഇന്ന് രാവിലെയും തുടരുകയായിരുന്നു. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം, ശരാശരി 50 മിനിറ്റ് വരെയാണ് വിമാനങ്ങള്‍ വൈകുന്നത്.