കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി: ഇന്നലെ രണ്ടു തവണകളിലായി 1320 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്.ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 19 കിലോഗ്രാം ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1590.5 രൂപയാണ്. കൊല്‍ക്കത്ത 1694, മുംബൈ 1542, ചെന്നൈ 1750 എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

ആറ്റിങ്ങൽ നഗരസഭയിലെ മികച്ച കൗൺസിലറായി എം.താഹിറിനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ നഗരസഭയിലെ മികച്ച കൗൺസിലറായി എം.താഹിറിനെ തിരഞ്ഞെടുത്തു

2024 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫിക്ക് ആലപ്പുഴ ജില്ലയിലെ മുഹമ്മ പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. 2024 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. തൃശ്ശൂര്‍ റൂറലിലെ
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. കാസർഗോഡ് ജില്ലയിലെ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. ഇന്ന് (നവംബര്‍ ഒന്ന്, ശനിയാഴ്ച) രാവിലെ എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വർഷം  കഠിന തടവും 5.75 ലക്ഷം രൂപ പിഴയും

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും

ആറ്റിങ്ങൽ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ചിറയിൻകീഴ് ശാർക്കര കടകം പുളുംതുരുത്തിൽ പ്രസന്ന വിലാസത്തിൽ താമസിക്കുന്ന സുജിത്ത് (26 വയസ്സ്) നെയാണ് ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി ആർ ബിജു കുമാർ ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകുവാനും പിഴ ഒടുക്കിയില്ലെങ്കിൽ 23 മാസം തടവ് കൂടി അനുഭവിക്കണം എന്നും വിധി ന്യായത്തിൽ പറയുന്നു. 2022 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ, കുട്ടിയുടെ വീട്ടിൽ വച്ചും വർക്കല റിസോർട്ടിൽ വച്ചും വിവാഹ വാഗ്ദാനം നൽകി പല പ്രാവശ്യം പ്രതി ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളതാണ്. അന്വേഷണം നടത്തിയിരുന്നത് ചിറയിൻകീഴ് ഐ എസ് എച്ച് ഒ ആയിരുന്ന ജീ. ബി മുകേഷ് ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു സലിംഷയും അഡ്വക്കേറ്റ് നീലിമ ആർ കൃഷ്ണനും ഹാജരായി.

ഓമനകുട്ടിയമ്മ (84) അന്തരിച്ചു

ഓമനകുട്ടിയമ്മ (84) അന്തരിച്ചു

ആറ്റിങ്ങൽ മാമം ജയഭവനിൽ (CTRA -87) പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ഓമനകുട്ടിയമ്മ (84)(Rtd സെക്രട്ടറിയേറ്റ്) അന്തരിച്ചു.

മക്കൾ: ജയകുമാർ, ഷിബു കുമാർ (ഡെപ്യൂട്ടി തഹസീൽദാർ, ആറ്റിങ്ങൽ), ബിന്ദു, ബിജു കുമാർ

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്.

നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 128 ചിത്രങ്ങള്‍ മത്സരത്തിനെത്തിയെങ്കിലും 38 സിനിമകൾ മാത്രമാണ് അവസാന റൗണ്ടിൽ എത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.
കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യപ്രഭ, രേഖാചിത്രത്തിലെ രേഖാ പത്രോസായ അനശ്വര രാജന്‍, സൂക്ഷമദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീം എന്നിവരും അന്തിമ റൗണ്ടിലുണ്ട്.

200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ്, ഫഹദിന്റെ ആവേശം, ജോജു ജോർജിന്റെ പണി, മലൈക്കോട്ടൈ വാലിബൻ, കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, പ്രേമലു, മാര്‍ക്കോ, ഐഎഫ്എഫ്കെയില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ, ശിവരഞ്ജിനിയുടെ വിക്ടോറിയ, ത്രിമാന ചിത്രങ്ങളായ എആര്‍എം, ബറോസ് തുടങ്ങിയ ചിത്രങ്ങളാണ് ജൂറിക്ക് മുന്നിലുള്ളത്.
നവാഗത സംവിധായകരുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചയമുള്ള രണ്ടുപേരുടെ ചിത്രവും ഇത്തവണ ജൂറിയുടെ മുന്നില്‍ എത്തുന്നു. ഒന്ന്– ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിഡി ചിത്രം. സംവിധായകന്‍ മോഹന്‍ലാല്‍. രണ്ട്- പണി. സംവിധായകൻ മികച്ച നടനുള്ള പുരസ്കാരം ഉള്‍പ്പടെ നേടിയ ജോജു ജോര്‍ജ്.