by Midhun HP News | Oct 30, 2025 | Latest News, കേരളം
കൊച്ചി: കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീവി (ദേവിക അന്തര്‍ജനം) എന്നിവരെയാണ് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2013 ലാണ് ആദിതി എസ് നമ്പൂതിരി എന്ന ഏഴു വയസ്സുകാരിയെ രക്ഷിതാക്കള്‍ ചേര്‍ന്ന് മൃഗീയമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്.
പ്രതികള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. അതിക്രൂരമായ മര്‍ദ്ദനവും, ഭക്ഷണം അടക്കം നിഷേധിച്ചുകൊണ്ടുമുള്ള പീഡനമാണ് ഏഴു വയസ്സുകാരി ഏറ്റിരുന്നത്. 2013ലാണ് അതിദി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിക്കുന്നത്.
കുട്ടിയുടെ ദേഹത്ത് പൊള്ളലും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വിചാരണക്കോടതിയില്‍ കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവ് മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന വിചാരണ കോടതി വിധി ജസ്റ്റിസ് രാജ വിജയരാഘവന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തുടര്‍ന്നാണ് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ ഇരുപ്രതികള്‍ക്കും വിധിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രതികളായ സുബ്രഹ്മണ്യന്‍ നമ്പൂതിരി, റംല ബീവി എന്നിവരെ ഇന്നലെ നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.


by Midhun HP News | Oct 30, 2025 | Latest News, കേരളം
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിച്ചിരിക്കുന്ന നൈപുണ്യ പരിശീലന തൊഴിൽ പരിപാടിയുടെ വിജയം സുനിശ്ചിതമാക്കുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച കണക്ട് ടു വർക്ക് സ്കോളർഷിപ്പ്.
ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പഠനം പൂർത്തിയാക്കിയ ശേഷം ഇതുവരെ ജോലി ലഭിക്കാത്തവർക്കും, അതത് പോളിടെക്നിക്കുകളിലും, ഐടിഐ കളിലും നൈപുണി പരിശീലനം നൽകുന്നകാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവർക്കായി 1,50,000 തൊഴിലുകൾ വിജ്ഞാനകേരളം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. യുവതയ്ക്ക് അവർക്ക് താല്പര്യമുള്ള ജോലികൾ തിരഞ്ഞെടുക്കാം അതിനുവേണ്ടി പരിശീലനം നേടാം.
പരിശീലനം പൂർണ്ണമായും സൗജന്യമാണ്. RTD പരിപാടികളിൽ (റിക്രൂട്ട്, ട്രെയിൻ ആൻഡ് ഡിപ്ലോയീ) മാത്രം പരിശീലന ഏജൻസിക്ക് ഫീസ് നൽകേണ്ടിവരും. ഇതിനുള്ള പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രകാരം 1000 രൂപ പ്രതിമാസം ലഭിക്കുകയും ചെയ്യും.
പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നതെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
കർണാടകത്തിൽ വെച്ച് നടന്ന നാഷണൽ യോഗ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ നേടിയ ഡി വൈ എഫ് ഐ ആറ്റിങ്ങൽ മുൻ വെസ്റ്റ് മേഖല കമ്മിറ്റി അംഗവും ആറ്റിങ്ങൽ ടൗൺ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ ബാപ്പി സിഖ്ദർന് ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
വിദ്യാഭ്യാസകാലത്തുതന്നെ ഒരു തൊഴിൽ നൈപുണിയെങ്കിലും നേടുക എന്ന ലക്ഷ്യത്തിലേക്ക് എല്ലാ കുട്ടികളെ എത്തിക്കേണ്ട കടമ വിദ്യാലയങ്ങൾ ഏറ്റെടുക്കണമെന്ന് എം എൽ എ . ഒ എസ് അംബിക അഭിപ്രായപ്പെട്ടു.
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ – ഡിസിഎ കോഴ്സിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം എൽ എ.
യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി അധ്യക്ഷത വഹിച്ചു. സ്കോൾ കേരള എക്സിക്കുട്ടീവ് ഡയറക്ടർ ഡോ. ജിനേഷ്കുമാർ എരമം കോഴ്സ് വിശദീകരണം നടത്തി. പിടിഎ പ്രസിഡൻ്റ് പി സന്തോഷ്, ഡോ രതീഷ് നിരാല, ജില്ലാ കോ ഓർഡിനേറ്റർ ഷെറിൻ എസ്, ഷാജി എ, റോയ് ആർ നാഥ്, രതീഷ് ടി എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പാൾ ഡോ ഉദയകുമാരി ഡി സ്വാഗതവും കോ ഓർഡിനേറ്റർ ഡോ ബിനു ബിഎസ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ പ്രായഭേദമില്ലാതെ പഠിക്കാവുന്ന പൊതുജനങ്ങൾക്കായുള്ള പദ്ധതി പ്രകാരം സ്ത്രീകൾക്കാണ് ആദ്യ ബാച്ചിൽ അവസരം നൽകുന്നത്. അവധി സമയങ്ങളിൽ ക്രമീകരിച്ചിട്ടുള്ള കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗവുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സിനിമയിലെത്തുകയാണ്. അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ വിസ്മയ സിനിമയിലേക്ക് വരുന്നത് തുടക്കം എന്ന ചിത്രത്തിലൂടെയാണ്. ജൂഡ് ആന്റണി ഒരുക്കുന്ന സിനിമയുടെ പൂജ ഇന്നാണ് നടന്നത്. മകളുടെ സിനിമയുടെ തുടക്കത്തിന് സാക്ഷിയാകാന്‍ മോഹന്‍ലാല്‍ കുടുംബ സമേതമാണ് എത്തിയത്.
തുടക്കത്തിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള സുചിത്ര മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. അവതാരകയായ മീരയുടെ ചോദ്യത്തിന് സുചിത്ര നല്‍കിയ രസികന്‍ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ”ലോകം കണ്ട ഏറ്റവും വലിയ നടന്റെ ഭാര്യയാണ്. ഇപ്പോള്‍ വിസ്മയ മോഹന്‍ലാലിന്റെ അമ്മയായി നില്‍ക്കുന്നു. ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളത്” എന്നായിരുന്നു മീരയുടെ ചോദ്യം.
”ചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ. പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്” എന്നായിരുന്നു സുചിത്രയുടെ മറുപടി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മീരയ്ക്കുള്ള സുചിത്രയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. മീര എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം മകളുടെ സിനിമാ അരങ്ങേറ്റം തനിക്ക് വളരെ അഭിമാനം തോന്നുന്ന നിമിഷമാണെന്നാണ് സുചിത്ര പറയുന്നത്. ”ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ഫ്‌ലാഷ് ബാക്ക് സീനാണ് ഓര്‍മ വരുന്നത്. അപ്പുവും മായയും വളരെ ചെറുതായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു ഹോം ഫിലിം ചെയ്തിരുന്നു ആന്‍ഗിറി മായ. അതില്‍ അപ്പു സംവിധായകനും നടനുമാണ്, മായ മെയിന്‍ ക്യാരക്ടര്‍ ചെയ്യും. ഞാന്‍ ക്യാമറയുടെ പിന്നില്‍ ആയിരുന്നു.
അന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല രണ്ടു പിള്ളേരും സിനിമയിലേക്ക് എത്തുമെന്ന്.?’ സുചിത്ര പറയുന്നു. ഈ കൊല്ലം തന്നെ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ചേട്ടന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു, അപ്പുവിന്റെ ഡീയസ് ഈറെ റീലീസ് ആണ് എന്നും സുചിത്ര ചൂണ്ടിക്കാണിക്കുന്നുണ്ട്.


by Midhun HP News | Oct 30, 2025 | Latest News, കേരളം
കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്. മെറി ബോയ്‌സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പിടിയിലായത്. സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് പിടിയിലായവരെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരി കൈമാറിയത്, വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതായി എക്‌സൈസ് സംഘം സൂചിപ്പിച്ചു.


Recent Comments