മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…. ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.

1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.

2008 ല്‍ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.

നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ.

ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ, സ്മൃതിതൻ ചിറകിലേറി ഞാനെൻ തുടങ്ങിയ ലളിതഗാനങ്ങളും ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ആൽബം ഗാനവും ശ്രദ്ധിക്കപ്പെട്ടു.

‘ഒളിച്ചോടേണ്ടി വരുമെന്ന് പേടിച്ചു’; വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

‘ഒളിച്ചോടേണ്ടി വരുമെന്ന് പേടിച്ചു’; വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും 15 വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായിരിക്കുകയാണ്. ഇപ്പോള്‍ പ്രണയ നാളുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 12ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആന്റണിയുമായുള്ള പ്രണയം ആരംഭിക്കുന്നത് എന്നാണ് കീര്‍ത്തി പറയുന്നത്. ആന്റണി തന്നേക്കാള്‍ ഏഴ് വയസ് മൂത്തതാണെന്നും ആറ് വര്‍ഷത്തെ ലോങ് ഡിസ്റ്റന്റ് പ്രണയത്തിന് ശേഷം കോവിഡ് കാലത്ത് ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി എന്നുമാണ് താരം പറയുന്നത്.

‘ഓര്‍ക്കൂട്ടിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഞാനാണ് ബന്ധത്തിന് തുടക്കമിടുന്നത്. ഒരു മാസം ചാറ്റ് ചെയ്തതിനു ശേഷമാണ് റസ്‌റ്റോറന്റില്‍ കാണുന്നത്. ഞാന്‍ എന്റെ കുടുംബത്തിനൊപ്പമായിരുന്നു. അതുകൊണ്ട് കണ്ട് സംസാരിക്കാനായില്ല. ഞാന്‍ കണ്ണിറുക്കി കാണിച്ച് അവിടെ നിന്ന് പോയി. പിന്നീട് ഞാന്‍ പറഞ്ഞു, ധൈര്യമുണ്ടെങ്കില്‍ പ്രപ്പോസ് ചെയ്യാന്‍. 2010ലാണ് ആദ്യം പ്രപ്പോസ് ചെയ്യുന്നത്. 2016ലാണ് കാര്യങ്ങള്‍ കൂടുതല്‍ സീരിയസ് ആയത്. എനിക്ക് ഒരു പ്രോമിസ് റിങ് നല്‍കി. വിവാഹം കഴിക്കുന്നതുവരെ ഞാനത് മാറ്റിയില്ല. എന്റെ സിനിമകളില്‍ ആ മോതിരം നിങ്ങള്‍ക്ക് കാണാനാകും.’- കീര്‍ത്തി സുരേഷ് പറഞ്ഞു.

ഒളിച്ചോടി പോകേണ്ടിവരുമോ എന്ന് തനിക്കും ആന്റണിയ്ക്കും പേടിയുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. ‘വിവാഹം എന്ന് പറയുന്നത് ഞങ്ങള്‍ ശരിക്ക് സ്വപ്‌നം തന്നെയായിരുന്നു. കാരണം ഒളിച്ചോടി പോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ദുഃസ്വപ്‌നം കണ്ടിരുന്നു. എന്റെ ഹൃദയം നിറഞ്ഞു. ഞങ്ങള്‍ക്ക് വളരെ വൈകാരികമായ നിമിഷമായിരുന്നു അത്. ഞങ്ങള്‍ എന്നും ആഗ്രഹിച്ചത് ഇതിനായാണ്. 12ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ പ്രണയം തുടങ്ങുന്നത്. അദ്ദേഹത്തിന് എന്നേക്കാള്‍ 7 വയസ് കൂടുതലാണ്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ആറ് വര്‍ഷം ലോങ് ഡിസ്റ്റന്റ് റിലേഷന്‍ഷിപ്പിലായിരുന്നു. കോവിഡ് കാലത്താണ് ഞങ്ങള്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. എന്നെ കിട്ടിയതില്‍ ഈ മനുഷ്യനാണ് ഭാഗ്യവാന്‍ എന്ന് ആരെങ്കിലും ചിന്തിക്കുണ്ടെങ്കില്‍ ശരിക്ക് ഞാനാണ് ഭാഗ്യവതി.’- കീര്‍ത്തി പറഞ്ഞു.

‘ബറോസ്’ ഇന്ന് തീയറ്ററുകളിൽ എത്തി; ചിത്രത്തിന് മികച്ച പ്രതികരണം

‘ബറോസ്’ ഇന്ന് തീയറ്ററുകളിൽ എത്തി; ചിത്രത്തിന് മികച്ച പ്രതികരണം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ഇന്ന് പ്രേക്ഷകരിലേക്കെത്തി. സംവിധായകനായി മോഹൻലാലിന്റെ പേര് ആദ്യമായി സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. വീണ്ടും മലയാളത്തിന്റെ വിസ്‍മയിപ്പിച്ച് ത്രീഡി സിനിമാ കാഴ്‍ച. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് ആദ്യ ഷോ പകുതി കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നതെന്ന് വിജയമാണ്.

നിരവധിപ്പേരാണ് ബറോസ് കണ്ട് സിനിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് എഴുതുന്നത് എന്നത് ബറോസിന്റെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആദ്യ പകുതി മികച്ചതെന്ന് മിക്കവരും പറയുന്നത് ബറോസിന് നേട്ടമായിരിക്കുകയാണ്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകനായി മോഹൻലാല്‍ അരങ്ങേറ്റം മികച്ചതാക്കിയെന്നും സിനിമ കുടുംബപ്രേക്ഷകര്‍ക്കുള്ളതാണെന്നും പ്രേക്ഷകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു.

ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രത്യേകതയാണ്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു ബറോസ്. ആരൊക്കെ വീഴ്‍ത്തിയാണ് മുന്നേറ്റം എന്നത് റിലീസിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമാണ് വ്യക്തമാകുക. എന്തായാലും മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടമാകുന്നതായിരിക്കും.

മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’; റിലീസ് തടയണമെന്ന ​ഹർജി തള്ളി

മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’; റിലീസ് തടയണമെന്ന ​ഹർജി തള്ളി

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. 2008ല്‍ പുറത്തിറങ്ങിയ മായ എന്ന നോവലില്‍ നിന്നും കോപ്പിയടിച്ചാണ് ബറോസിന്റെ കഥയെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഹർജി തള്ളിയത്. 2018ല്‍ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ ‘ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്.

ജോര്‍ജ് തുണ്ടിപറമ്പില്‍ രചിച്ച മായ എന്ന നോവലില്‍ കാപ്പിരി മുത്തപ്പനും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ശാരീരികബന്ധങ്ങളടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും ഇത്തരത്തിലൊരു ഇറോട്ടിക് നോവലിനെ കുട്ടികളുടെ നോവലായ ബറോസുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും ബറോസ് ടീം കോടതിയില്‍ വാദിച്ചു.

പെണ്‍കുട്ടിയുടെ കഥാപാത്രത്തിന് മാത്രമേ ഭൂതത്തെ കാണാന്‍ കഴിയുള്ളു, ഭൂതത്തിന്റെ പ്രതിബിംബം കണ്ണാടിയില്‍ കാണാന്‍ കഴിയില്ല എന്നിവ തന്റെ നോവലില്‍ നിന്നും കോപ്പിയടിച്ചതാണെന്നും മായയുടെ കഥാകൃത്ത് വാദിച്ചിരുന്നു. എന്നാല്‍ 1984ല്‍ ഇറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ പോലും ഇക്കാര്യങ്ങളുണ്ടെന്നായിരുന്നു ജിജോ പുന്നൂസിന്‍റെ മറുപടി. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ബറോസ് തിയറ്ററിലെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

നടനും സ്റ്റണ്ട് മാസ്റ്ററുമായ കോതണ്ഡരാമൻ അന്തരിച്ചു

നടനും സ്റ്റണ്ട് മാസ്റ്ററുമായ കോതണ്ഡരാമൻ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.

25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു. ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത ‘കലകലപ്പു’ സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.

നടി മീന ഗണേഷ് അന്തരിച്ചു

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട്: സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നാടക രംഗത്ത് സജീവമായിരുന്ന മീന ഗണേഷ് 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളിലെ മീനയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷാണ് ഭര്‍ത്താവ്. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.