‘പുറന്തനാൾ വാഴ്ത്തുക്കൾ തലൈവരെ’; രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകവും ആരാധകരും

‘പുറന്തനാൾ വാഴ്ത്തുക്കൾ തലൈവരെ’; രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകവും ആരാധകരും

ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്ത് ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവർത്തകരുമെല്ലാം പിറന്നാൾ ആശംസകൾ നേരുകയാണ്. 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ കമൽ ഹാസനൊപ്പം തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര ഇന്നിപ്പോൾ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ മികച്ച നടൻമാരിലൊരാളാക്കി മാറ്റി.

അദ്ദേഹത്തിന്റെ സ്റ്റൈലിനും ഡാൻസിനും ആക്ഷനും വരെ പ്രത്യേകം ആരാധകരുണ്ട്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന്റെ വസിതിക്ക് മുന്നിൽ കേക്കുമായി ആരാധകർ ഒത്തുകൂടിയിരുന്നു. എൻ്റെ പ്രിയ സുഹൃത്ത്, സൂപ്പർ സ്റ്റാർ രജനികാന്തിന് ജന്മദിനാശംസകൾ. ഇനിയും കൂടുതൽ കൂടുതൽ വിജയങ്ങൾ നേടട്ടെ. നല്ല ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ദീർഘകാലം ഇരിക്കട്ടെ എന്നാണ് കമൽ ഹാസൻ പിറന്നാൾ ആശംസകൾ നേർന്ന് എക്സിൽ കുറിച്ചത്.

ഞങ്ങളുടെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ എന്ന എസ്ജെ സൂര്യയും കുറിച്ചു. രജനികാന്തിന്റെ ഐക്കണിക് ഡയലോ​ഗുകളിലൂടെയാണ് ആരാധകർ അദ്ദേഹത്തിന് ആശംസകൾ നേരുന്നത്. വേട്ടയ്യൻ ആണ് രജനികാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയറ്ററുകളിൽ ചിത്രം വിജയിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

പുഷ്പ 2 റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി അല്ലു അർജുൻ

പുഷ്പ 2 റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി അല്ലു അർജുൻ

പുഷ്പ 2 റിലീസ് തിരക്കിലെ മരണത്തില്‍ കേസെടുത്തതില്‍ നിയമോപദേശം തേടി അല്ലു അർജുൻ. സംഭവത്തില്‍ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിർഭാഗ്യകരമെന്ന് സിനിമയുടെ നിർമാതാക്കള്‍ അറിയിച്ചു.

മരിച്ച രേവതിയുടെ കുടുംബത്തിന് സാധ്യമായ എന്ത് പിന്തുണയും നൽകുമെന്നും അവര്‍ വ്യക്തമാക്കി.മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

പുഷ്പ ദ റൈസ് എന്ന ചിത്രം കണ്ടത് മുതല്‍ അഞ്ച് വയസുകാരനായിരുന്ന ശ്രീ തേജും അമ്മ രേവതിയും അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ കടുത്ത ആരാധകരായി. പക്ഷെ പ്രിയ താരത്തിന്‍റെ ഇഷ്ടചിത്രം കാണാനുള്ള തീരുമാനം തന്‍റെ ജീവനാണ് കവരാന്‍ പോകുന്നത് എന്ന് രേവതിക്ക് അറിയില്ലായിരുന്നു.

പുഷ്പ എന്ന ചിത്രത്തിനോടുള്ള ഇഷ്ടം കൊണ്ട് ഒന്‍പത് വയസുള്ള മകന്‍ ശ്രീ തേജിനെ രേവതി 32 കാരിയായ രേവതി വിളിക്കുന്നത് പുഷ്പ എന്നാണ്. ഭര്‍ത്താവ് മൊഗഡാന്‍പ്പള്ളി ഭാസ്കറിനും ശ്രീതേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയായ രേവതി തീയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞ‌തിനാല്‍ കുട്ടിയെ തീയറ്ററിന് അടുത്തുള്ള ബന്ധുക്കളുടെ വീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി.

ആ സമയത്താണ് പ്രീമിയര്‍ കാണുവാന്‍ അല്ലു അര്‍ജുന്‍ തീയറ്ററിലേക്ക് എത്തിയത് 9.30-യ്ക്ക് ആർടിസി ക്രോസ് റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇത് സാഹചര്യം വഷളാക്കി തിക്കും തിരക്കും ഉണ്ടാക്കി.

ഇതോടെയാണ് അതിനിടയില്‍ ശ്രീ തേജും രേവതിയും പെട്ടത്. ശ്രീതേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത് പിന്നാലെ ഇവരെ ചതച്ചരയ്ക്കുന്ന നിലയില്‍ ജനക്കൂട്ടം അവര്‍ക്ക മുകളിലൂടെ കടന്നുപോയി.

പറവ ഫിലിംസിലെ റെയ്ഡ്; 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, പരിശോധന അവസാനിച്ചില്ലെന്ന് ആദായനികുതി വകുപ്പ്

പറവ ഫിലിംസിലെ റെയ്ഡ്; 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, പരിശോധന അവസാനിച്ചില്ലെന്ന് ആദായനികുതി വകുപ്പ്

കൊച്ചി: പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ്റെ വിശദീകരണം.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്ന് ഐടി വൃത്തങ്ങൾ പറയുന്നു. പണം വന്ന സോഴ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.

തിയറ്ററില്‍ നിന്ന് വാരിയത് 111 കോടി, ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ ഒടിടിയില്‍ എത്തി

തിയറ്ററില്‍ നിന്ന് വാരിയത് 111 കോടി, ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ ഒടിടിയില്‍ എത്തി

തിയറ്ററില്‍ വമ്പന്‍ വിജയമായതിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌കര്‍ ഒടിടിയില്‍. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ലഭ്യമാണ്. ഒടിടിയില്‍ എത്തിയതിനു പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

വെങ്കി അത്‌ലൂരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ഒക്ടോബര്‍ 31നാണ് തിയറ്ററിലെത്തിയത്. വമ്പന്‍ വിജയമായ ചിത്രം 111 കോടിക്ക് മേലെയാണ് കളക്റ്റ് ചെയ്തത്. സീതാരാമത്തിന്റെ വമ്പന്‍ വിജയത്തിനു ശേഷം ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍.ആദ്യ ദിവസം മുതല്‍ ഗംഭീര അഭിപ്രായം നേടിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തിയറ്റര്‍ പിടിച്ചത്. തെലുങ്കില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രം മികച്ച കളക്ഷനാണ് നേടിയത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

മദ്യപിച്ച് അമിത വേ​ഗത്തിൽ കാറോടിച്ചു; നടൻ ​ഗണപതിക്ക് എതിരെ കേസ്

മദ്യപിച്ച് അമിത വേ​ഗത്തിൽ കാറോടിച്ചു; നടൻ ​ഗണപതിക്ക് എതിരെ കേസ്

കൊച്ചി: മദ്യ ലഹരിയിൽ അമിത വേ​ഗത്തിൽ കാറോടിച്ച സംഭവത്തിൽ നടൻ ​ഗണപതി അറസ്റ്റിൽ. കളമശ്ശേരി പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തിൽ വിട്ടു.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നു അമിത
വേ​ഗത്തിലെത്തിയ കാർ കളമശ്ശേരി വച്ച് പൊലീസ് തടയുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെയാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്.

സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു

സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമ അഭിനേതാവ് മേഘനാഥൻ(60) അന്തരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.