‘സഞ്ജു സാംസണെപ്പോലെയാണ് വിഘ്‌നേഷും, അതേ ഓറ’; ധനുഷിന്റെ വാക്കുകള്‍ ആഘോഷിച്ച് ആരാധകര്‍

‘സഞ്ജു സാംസണെപ്പോലെയാണ് വിഘ്‌നേഷും, അതേ ഓറ’; ധനുഷിന്റെ വാക്കുകള്‍ ആഘോഷിച്ച് ആരാധകര്‍

സംവിധായകന്‍ വിഷ്‌നേഷ് രാജയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്ത് നടന്‍ ധനുഷ്. ധനുഷ് നായകനായ കര സിനിമയുടെ സംവിധായകനാണ് വിഘ്‌നേഷ്. സഞ്ജുവിനെപ്പോലെ തന്നെ ശാന്തനാണ് വിഘ്‌നേഷ് എന്നാണ് ധനുഷ് പറയുന്നത്. കരയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

”വിഘ്‌നേഷിനെ കാണുമ്പോള്‍ എനിക്ക് സഞ്ജു സാംസണിനെയാണ് ഓര്‍മ വരിക. എന്താണെന്നു വച്ചാല്‍, സഞ്ജു സാംസണ്‍ വളരെ ശാന്തനായിരിക്കും. പക്ഷെ പ്രകടനം ഗംഭീരമായിരിക്കും. അതുപോലൊരു ഓറ അദ്ദേഹത്തിനുമുണ്ട്. നിങ്ങള്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വൈകാതെ തന്നെ നിങ്ങളും കാണും. ഈ സിനിമയ്ക്ക് എന്തിനാണ് കര എന്ന പേരിട്ടതെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും” ധനുഷ് പറയുന്നു.

വിഡിയോ ക്രിക്കറ്റ് ആരാധകരും ആഘോഷമാക്കുകയാണ്. മലയാളിയായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ഐപിഎല്ലില്‍. ചെന്നൈയ്ക്കായി മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പിയായ സഞ്ജുവിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഇന്ന്.

അതേസമയം, ധനുഷ് നായകനാകുന്ന കരായില്‍ നായിക മമിത ബൈജുവാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 30ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

‘ഞാൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കു’മെന്ന് ചാക്കോച്ചൻ; ചിരിപ്പിച്ച് മമ്മൂ‌ട്ടിയുടെ മറുപടി

‘ഞാൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കു’മെന്ന് ചാക്കോച്ചൻ; ചിരിപ്പിച്ച് മമ്മൂ‌ട്ടിയുടെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പേട്രിയറ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയുണ്ടായ രസകരമായ സംഭാഷണമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഈ ഹൃദയസ്പർശിയായ നിമിഷം. ചിത്രത്തിന്റെ മുഴുവൻ ടീമും പങ്കെടുത്ത അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

“എന്റെ തലമുറ മുതൽ നമ്മൾ കണ്ടു വളർന്ന രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും. ഞാൻ സിനിമയിലേക്ക് വരാൻ പ്രചോദനമായവരും ഇവർ തന്നെയായിരിക്കും. മമ്മൂക്ക ഇപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ രൂപങ്ങൾ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. എനിക്ക് ശേഷമെത്തിയവർക്കും അദ്ദേഹം ഒരു പ്രചോദനമാണ്.

നമ്മൾ കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് മമ്മൂക്ക” എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഇതിന് മറുപടിയായി മമ്മൂട്ടി തന്റെ പതിവ് ഹാസ്യശൈലിയിൽ, “നന്ദി.. നന്ദി ഇതൊക്കെ ഞാൻ രാവിലെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ്”- എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന എല്ലാവരെയും പോലെ സോഷ്യൽ മീഡിയയിലുമുള്ള ആരാധകരെയും ഈ മറുപടി ചിരിപ്പിച്ചു. താരപദവിക്ക് അപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും തന്നെയാണ് ആരാധകർ കൂടുതൽ ആഘോഷിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

‘പ്രേക്ഷകർ വളർന്നതു കൊണ്ടാണ് ഞങ്ങൾ വളർന്നത്; 15 കൊല്ലം മുൻപിലാണ് നമ്മൾ, പുറകിലല്ല’

‘പ്രേക്ഷകർ വളർന്നതു കൊണ്ടാണ് ഞങ്ങൾ വളർന്നത്; 15 കൊല്ലം മുൻപിലാണ് നമ്മൾ, പുറകിലല്ല’

മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ റിലീസിനൊരുങ്ങുകയാണ്. മെയ് ഒന്നിന് ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. പേട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

താനും മോഹൻലാലും ചിത്രത്തിലെത്തുന്നത് പസ്പരം തല്ലു കൂടാനോ പഞ്ച് ഡയലോഗ് പറയാനോ അല്ലെന്നും മമ്മൂട്ടി പറഞ്ഞു. “മറ്റ് ഭാഷകളിൽ നിന്ന് വരുന്ന മാസ് സിനിമകളെ നമ്മൾ കൈയടിച്ച് സ്വീകരിക്കാറുണ്ട്. എന്നാൽ ഞങ്ങളെപ്പോലെയുള്ളവർ അത്തരമൊരു സിനിമ ചെയ്താൽ നിങ്ങൾ അത് അത്രത്തോളം സ്വീകരിക്കില്ല.

കാരണം നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് അതല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഈ സിനിമയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ച് ഡയലോഗുകൾ പറയുകയും ഇടികൂടുകയും അവസാനം കെട്ടിപ്പിടിച്ച് മൂന്നാമതൊരാളെ തല്ലുകയും ചെയ്യുന്ന സ്ഥിരം ശൈലിയല്ല. ഇതിൽ ഞങ്ങൾ രണ്ടു പേരും രണ്ട് ശക്തമായ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്.

ബാക്കിയുള്ള അഭിനേതാക്കളും നിങ്ങൾ പറയുന്ന സ്റ്റാർഡവും കമേഴ്‌സ്യൽ വാല്യൂവും ഉള്ളവരാണ്. ഈ സ്റ്റാർഡം ഒക്കെ നിങ്ങൾ ഉണ്ടാക്കി തന്നതാണ്. സിനിമയിൽ ഇത്തരത്തിൽ അഭിനയിക്കാനും വ്യത്യസ്തമായി അവതരിപ്പിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നത് പ്രേക്ഷകരാണ്.

ഞങ്ങൾ നിങ്ങളെ വളർത്തിയെടുത്തു എന്നൊക്കെ പറയുന്ന കാലം പോയി; നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾ വളർന്നത്. ഇത്തരത്തിലുള്ള സിനിമകൾ കാണാൻ മാത്രം പ്രേക്ഷകർ വളർന്നിരിക്കുന്നു എന്ന ധൈര്യത്തിലാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നത്. അല്ലാതെ നീയാണോ ഞാനാണോ വലുത് എന്ന് മത്സരിക്കാനല്ല ഞങ്ങൾ വരുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം, ലാലിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളാണ് ഇതിലേത്. മലയാള സിനിമാ പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത കഥാപാത്രങ്ങളായാണ് ഞങ്ങൾ വരുന്നത്. പരിചയമില്ലാത്ത കഥാപശ്ചാത്തലമാണ് ഈ സിനിമയുടേത്. ദേശീയ- അന്തർദേശീയതലത്തിലേക്ക് നമ്മുടെ കഥാ പരിസരം മാറുകയാണ്.

നമ്മൾ അത്രത്തോളം വളരുന്നു എന്നതിന്റെ തെളിവാണിത്. ഈ സിനിമ ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇത്തരമൊന്ന് സംഭവിക്കാൻ ഇനിയും മലയാള സിനിമയിൽ പത്തോ പതിനഞ്ചോ വർഷം കഴിയണം. നമ്മൾ പതിനഞ്ച് കൊല്ലം മുൻപിലാണ്, പുറകിലല്ല. അതുകൊണ്ട് ധൈര്യമായിട്ട് ഇങ്ങനെയൊരു സിനിമയെടുക്കാൻ സാധിച്ചു. അതിന് പ്രൊഡക്ഷൻ സൈഡിൽ നിന്നും മറ്റ് ടെക്നീഷ്യൻമാരിൽ നിന്നും വലിയ പിന്തുണ ലഭിച്ചു.

ഇനി വേണ്ടത് പ്രേക്ഷകരുടെ സഹകരണമാണ്. ഈ സിനിമയുടെ ഫോട്ടോഗ്രാഫിയും മേക്കിങ്ങും ഒരു പുതിയ കാഴ്ചയായിരിക്കും. നമ്മൾ കണ്ടുശീലിച്ച രീതികളിൽ നിന്ന് വലിയൊരു മാറ്റം ഇത് കൊണ്ടുവരും. ഈ ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടാൽ അത് മലയാള സിനിമയുടെ വലിയൊരു മുതൽക്കൂട്ടും നാഴികക്കല്ലുമായി മാറും.

വലിയ സിനിമകൾ നിർമ്മിക്കാനും വിജയിപ്പിക്കാനും മലയാളി പ്രേക്ഷകർക്ക് സാധിക്കുമെന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ഇതൊരു പാൻ ഇന്ത്യൻ സിനിമയല്ല, മറിച്ച് മലയാളികൾക്ക് വേണ്ടിയുള്ള സിനിമയാണ്. മലയാളം സംസാരിക്കുന്ന സിനിമയാണിത്. ഇതിൽ സായിപ്പുമാരാരും മലയാളം പറയുന്ന സിനിമയല്ല ഇത്.

സായിപ്പുമാരൊക്കെ ഇം​ഗ്ലീഷ് തന്നെയാണ് സംസാരിക്കുന്നത്. ഇവിടുത്തെ പ്രേക്ഷകർക്ക് വേണ്ടി എടുത്ത സിനിമയാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ആ ധൈര്യത്തിൽ നമുക്ക് വേണമെങ്കിൽ മറ്റുള്ളവരെ കാണിക്കാം. ഈ സിനിമ പാൻ ഇന്ത്യൻ ആയിട്ട് എടുത്തിട്ടില്ല, പാൻ ഇന്ത്യൻ ആക്കേണ്ടത് പ്രേക്ഷകരാണ്”. – മമ്മൂട്ടി പറഞ്ഞു.

ടി മമിത ബൈജുവിനെ പ്രശംസിച്ച് നടൻ ധനുഷ്

ടി മമിത ബൈജുവിനെ പ്രശംസിച്ച് നടൻ ധനുഷ്

നടി മമിത ബൈജുവിനെ പ്രശംസിച്ച് നടൻ ധനുഷ്. ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘കര’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു താരം. നിത്യ മേനോന് ശേഷം ആ കഴിവ് കണ്ടത് മമിത ബൈജുവിൽ ആണെന്ന് ധനുഷ് പറഞ്ഞു. “മുൻനിരയിലേക്ക് വരാൻ മാത്രം കഴിവുള്ള നടി ആയിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത്.

ഇത്രയും ചെറിയ പ്രായത്തിൽ തന്നെ നിങ്ങളുടെ പെർഫോമൻസ് ശരിക്കും ശ്രദ്ധേയമാണ്. ഞാൻ ഇതിന് മുൻപ് ഇത്രയും കഴിവുള്ള മറ്റൊരു നടിയെ കണ്ടത് നിത്യ മേനോൻ ആണ്. നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും നിങ്ങൾക്കുണ്ട്. അത് കളയാതെ നല്ല രീതിയിൽ ഉപയോഗിച്ച് നിറയെ അവാർഡുകൾ വാങ്ങണം. നിങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ട് കരയിൽ”. -ധനുഷ് പറഞ്ഞു.

താൻ ധനുഷിന്റെ വലിയൊരു ആരാധികയാണെന്നും അദ്ദേഹം അഭിനയിക്കുമ്പോൾ താൻ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ടെന്ന് മമിതയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ‌ പുറത്തുവന്നത്. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മമിതയെന്ന നടിയുടെ മറ്റൊരു തലമായിരിക്കും പ്രേക്ഷകർക്ക് ചിത്രത്തിൽ കാണാനാവുക എന്നാണ് പുറത്തുവരുന്ന വിവരം. സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. പോർ തൊഴിൽ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്നേഷ് രാജ. മമിതയെ കൂടാതെ ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെ എസ് രവികുമാർ, കരുണാസ്, പൃഥ്വി പാണ്ഡ്യരാജൻ, എം എസ് ഭാസ്കർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

‘എൽ 3 വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്, ഏറ്റവും വലിയ തടസം അതാണ്’; പൃഥ്വിരാജ്

‘എൽ 3 വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്, ഏറ്റവും വലിയ തടസം അതാണ്’; പൃഥ്വിരാജ്

‘എംപുരാന്റെ’ പേരിൽ വൻതോതിൽ സംവിധായകൻ പൃഥ്വിരാജിന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പൃഥ്വിരാജിനോട് ‘എൽ 3’ എന്ന് വരുമെന്ന ചോദ്യവും ഉയർന്നിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

എംപുരാന് നേരെ ഉയർന്ന വിമർശനങ്ങൾ സിനിമയുടെ മൂന്നാം ഭാ​ഗമൊരുക്കുന്നതിൽ നിന്നും തന്നെ പിന്നോട്ട് വലിക്കില്ലെന്നും പൃഥ്വി പറഞ്ഞു. സിനിമ ഇഷ്ടപ്പെടാത്തവർ ഉള്ളതുപോലെ തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

‘പള്ളിച്ചട്ടമ്പി’ ടീമിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. “കുറച്ചധികം സിനിമകൾ അഭിനയിച്ചു തീർക്കാനുണ്ട്. കുറേ നാളുകളായി എനിക്കു വേണ്ടി കാത്തിരിക്കുന്ന സിനിമകളാണ്, അപ്പോൾ ഞാൻ വീണ്ടും അടുത്ത ഒരു കൊല്ലം ‘സംവിധാനം ചെയ്യട്ടേ’ എന്നു പറഞ്ഞു പോയാൽ, അതവരോട് ചെയ്യുന്ന ക്രൂരതയാകും.

എംപുരാൻ കഴിഞ്ഞിട്ട് ചെയ്യാമെന്നു പറഞ്ഞ സിനിമകളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംവിധാനത്തിന് കുറച്ച് സമയം എടുക്കും. ഒന്നുരണ്ട് പരിപാടികൾ മനസ്സിലുണ്ട്. സംവിധാനം ചെയ്യണമെന്ന് എനിക്കു മാത്രമല്ല എല്ലാവർക്കും ആഗ്രഹമുണ്ട്.

വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍. എംപുരാൻ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്‍റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്.

അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ ഒരു ചോദ്യമെങ്കിലും ‘എല്‍ 3’ എന്നു വരുമെന്നാണ്. ഇന്നുവരെ ഒരു പ്രസ് മീറ്റില്‍ പോയിട്ട് എല്‍ 3 യെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്‍ എനിക്ക് ഒരു പ്രചോദനം ഉണ്ട്.

അതിന്‍റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്‍റെ സമയമാണ്. തീര്‍ച്ചയായും ലാലേട്ടന്‍റെയൊക്കെ സമയം എന്‍റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്. പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവയ്ക്കുക എന്നുള്ളതാണ് അതിന്‍റെ ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത്.

പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്‍റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്‍റെയൊക്കെ കാര്യങ്ങള്‍ നോക്കണം”, പൃഥ്വിരാജ് പറഞ്ഞു. ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന് ‘അസ്രയേൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.

‘അതിരടി ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസമായിരുന്നു; ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല’

‘അതിരടി ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസമായിരുന്നു; ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല’

ആരോ​ഗ്യകാര്യങ്ങളിലും ഫിറ്റ്നസിന്റെ കാര്യത്തിലും അതീവശ്രദ്ധ പുലർത്തുന്ന നടൻമാരിലൊരാളാണ് ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയ്ക്ക് വേണ്ടി ടൊവിനോ ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ ഫിറ്റ്നസിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

വിശപ്പുണ്ടെങ്കിൽ മാത്രമേ താൻ ഭക്ഷണം കഴിക്കുകയുള്ളൂവെന്നും അല്ലെങ്കിൽ കഴിക്കാറില്ലെന്നും ടൊവിനോ പറഞ്ഞു. സുജിത് ഭക്തന്റെ ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. “ഞാൻ തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരു പരസ്യം കാണുമ്പോഴാണ്.

വർക്കൗട്ടും ഡയറ്റും നോക്കുന്ന ഒരാളുടെ വാർധക്യവും ഇതൊന്നും നോക്കാത്ത ഒരാളുടെ വാർധക്യവും ഞാനൊരു സ്പ്ലിറ്റ് സ്ക്രീനിൽ കാണുകയാണ്. ഈ വർക്കൗട്ട് ചെയ്യുന്നയാൾക്ക് 80-90 വയസിലും എഴുന്നേറ്റ് നടക്കാനും ഓടാനും ചാടാനുമൊക്കെ പറ്റുന്നുണ്ട്.

മറ്റേയാൾ രോ​ഗക്കിടക്കയിലാണ്. ഇതിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന പോലെയിരിക്കും. അതെന്നെ ഒരുപാട് ചിന്തിപ്പിച്ചു. അത് നമ്മൾ ചിന്തിക്കേണ്ടതല്ലേ. മുറിച്ചാൽ മുറി കൂടുന്ന പ്രായമുണ്ട്, അത് കഴിയും. അത് പോയിക്കഴിഞ്ഞാൽ പണ്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുന്ന ഒരു പരിക്ക് ചിലപ്പോൾ ജീവിതകാലം മുഴുവൻ നമുക്ക് നിൽക്കും.

അതിനെ നമുക്ക് വർക്കൗട്ടിലൂടെ ഭേദമാക്കാൻ കഴിയും. അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും നല്ലപോലെ ഭക്ഷണം കഴിച്ചിട്ടില്ലേ നമ്മൾ. കഴിച്ചിട്ടുണ്ടല്ലോ, ഇത്രയും കൊല്ലം കഴിച്ചില്ലേ. ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും മിതമായ അളവിൽ കഴിക്കുക. അമിതമായിട്ടുള്ള ഭക്ഷണം ഒഴിവാക്കുക. വിശക്കുമ്പോൾ കഴിക്കുക എന്നതാണല്ലോ.

നമ്മൾ വിശക്കുമ്പോൾ അല്ലല്ലോ ഭക്ഷണം കഴിക്കുന്നത്. രാവിലെ ഇത്ര മണിക്ക് കഴിക്കണം, ഉച്ചക്ക് ഇത്ര മണിക്ക് കഴിക്കണം, വൈകിട്ട് ഇത്ര മണിക്ക് കഴിക്കണം… പിന്നെ എന്തിനാണ് ഈ വിശപ്പ് എന്നുള്ള വികാരം. ഞാൻ വിശപ്പുള്ളപ്പോഴേ കഴിക്കൂ. വിശപ്പില്ലെങ്കിൽ കഴിക്കാതിരിക്കും.

ഭയങ്കരമായി നമുക്ക് ആക്ടിവിറ്റികൾ ഉള്ള ദിവസം വിശപ്പ് കൂടുതലായിരിക്കും. വെറുതേ ബെഡിൽ കിടക്കുന്ന ദിവസം എന്തിനാണ് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത്”. – ടൊവിനോ പറഞ്ഞു. പള്ളിച്ചട്ടമ്പിയിൽ ഡിജോയ്ക്ക് ഞാനൊരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു. ആൾക്കാരെയൊക്കെ എടുത്ത് എറിയാൻ പറ്റുന്ന ഒരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു.

നമ്മുടെ ഷോൾഡർ ഒക്കെ വിരിഞ്ഞ് ഇരുന്നാൽ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആളുകൾക്ക് അത് റിലേറ്റബിൾ അല്ലാതായി പോകും. അപ്പോൾ ഞാൻ ഷോൾഡർ വർക്കൗട്ടുകളൊക്കെ കുറച്ചു. ഇതിനകത്ത് ഡിജോ എന്നോട് പറഞ്ഞത്, കഴിക്ക് കഴിക്ക് കവിളൊക്കെ തുടുക്കട്ടെ എന്നാണ്. എനിക്കത് ഇഷ്ടമുള്ള കാര്യവുമാണ്.

ആരോ​ഗ്യമുള്ള ഒരു തടി വയ്ക്കൽ ആണ് ഡിജോ ഉദ്ദേശിച്ചത്. അപ്പോൾ ഞാൻ നല്ലതുപോലെ ഭക്ഷണവും കഴിച്ചു, നല്ലപോലെ വർക്കൗട്ടും ചെയ്തു. പിന്നെ വിശപ്പില്ലെങ്കിൽ ഞാൻ കഴിക്കാതിരിക്കും. 72 മണിക്കൂറൊക്കെ ഞാൻ ഉപവാസം ഇരുന്നിട്ടുണ്ട്. വെള്ളം മാത്രമേ കുടിക്കൂ. അതിരടിയുടെ ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസത്തിലായിരുന്നു.

ആ സമയത്ത് ഞാൻ മൂന്ന് ദിവസം ഷൂട്ടിന് പോയി. അതിൽ രണ്ട് ദിവസം വർക്കൗട്ടും ചെയ്തിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ഭക്ഷണമുണ്ടെങ്കിൽ എന്തായിരിക്കും ഭക്ഷണം എന്നറിയാനുള്ള ഒരു കൊതി നമ്മളിൽ ഉണ്ടാകും. ആ ആർത്തി കൊണ്ടാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്.

നടൻ രഘുവരൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതിരടി ഷൂട്ടിന്റെ സമയത്ത് ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് എനിക്കൊരു ക്ഷീണമോ ഒന്നും തോന്നിയില്ല. അതിലൊരു ദിവസം ഫൈറ്റും ആയിരുന്നു.

ആ സമയത്ത് ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല സത്യം പറഞ്ഞാൽ. അതിനുള്ള റിസർവ് ചിലപ്പോൾ നമ്മുടെ ശരീരത്ത് ഉണ്ടായിരിക്കാം. ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുന്ന കൊണ്ടാണ് നമുക്ക് കഴിക്കാൻ തോന്നുന്നത്. ഇന്ന് ഭക്ഷണമില്ല എന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ പിന്നെ വിശപ്പ് ഇല്ല”. – ടൊവിനോ പറഞ്ഞു.