ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

ഹൊബാര്‍ട്ട്: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടക്കും. രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.

അഭിഷേക് ശര്‍മയെ മാറ്റിനിര്‍ത്തിയാല്‍ ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ എല്ലാവരും നിരാശപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ജോഷ് ഹേസല്‍വുഡിന്റെ ബൗണ്‍സിനും സ്വിങ്ങുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

സഞ്ജു രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഓപ്പണറായി ഇറങ്ങിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായില്ല. ക്യാപ്റ്റന്‍ സൂര്യകമാര്‍ യാവിന്റെ ബാറ്റിങ് ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്.

ടീമില്‍ ഇന്ത്യ ഇന്ന് അഴിച്ചുപണി നടത്തിയേക്കുമെന്നാണ് കരുതുന്നത്. ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവിന് പരം അര്‍ഷ്ദീപ് സിങ്ങിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. മധ്യനിരയില്‍ ശിവം ദുബെക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയോ വാഷിങ്ടണ്‍ സുന്ദറോ പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യതയുമുണ്ട്. അര്‍ഷ്ദീപ് കളിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് സൂചന.

ഓസീസ് ടീമിലും ഇന്ന് മാറ്റങ്ങളുണ്ടാകും. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ജോഷ് ഹേസല്‍വുഡ് ആഷസ് തയാറെടുപ്പുകള്‍ക്കായി പോകുന്നതിനാല്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഷോണ്‍ ആബട്ടായിരിക്കും പകരം ഓസീസ് പ്ലേയിംഗ് ഇലവനിലെത്തുക. പരിക്കില്‍നിന്ന് മുക്തനായ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ന് ഓസീസ് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും.

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

മെല്‍ബണ്‍: ഓസീസിനെതിരായ രണ്ടാം ടി20 യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയിട്ടും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. 54 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് 5 വിക്കറ്റുകളാണ് നഷ്ടമയത്.

ബാറ്റിങ്ങിനിറങ്ങി 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയ്ക്ക നഷ്ടമായി. പിന്നാലെ എത്തിയ സഞ്ജു സാംസണ്‍ നാല് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സിന് പുറത്തായി. എല്ലിസിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് സഞ്ജു പുറത്താകുന്നത്.

23 ന് രണ്ട് എന്ന നിലയിലായ ഇന്ത്യ. 32 ന് 3, 32 ന് 4 എന്നിങ്ങനെ തകര്‍ന്നു. ശുഭ്മാന്‍ ഗില്‍(5), തിലക് വര്‍മ(0), അക്ഷര്‍ പട്ടേല്‍(12) എന്നിവരാണ് പുറത്തായത്. ഹേസല്‍ വുഡിന്റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് ഇരുവരും പുറത്തായത്. നിലവില്‍ 8 ഓവര്‍ പിന്നിടുമ്പോള്‍ 54 ന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 17 പന്തില്‍ 41 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ 6 പന്തില്‍ 4 എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തി. അതേസമയം ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിന് പകരം മാത്യു ഷോര്‍ട്ട് ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.45നും ഓസ്‌ട്രേലിയന്‍ സമയം രാത്രി 7.15നുമാണ് മത്സരം തുടങ്ങുന്നത്. പരമ്പരയില്‍ കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

പരമ്പരയില്‍ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മികച്ച രിതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് വീശിയത്. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. അഭിഷേക് ശര്‍മ നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിതിന്റെ സൂചനകള്‍ നല്‍കിയതും ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിളങ്ങിയതും ഇന്ത്യക്ക് ആശ്വാസകരമാണ്.

ഏകദിന പരമ്പര കൈവിട്ട ഇന്ത്യന്‍ ടീമിന് ടി20 പരമ്പരയില്‍ വിജയം അനിവാര്യമാണ്. മെല്‍ബണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുല്‍ദീപിന് പകരം അര്‍ഷ്ദീപ് സിങിന് അവസരം നല്‍കുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത്.

ആഷസ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പോകുന്നതിനാല്‍ ജോഷ് ഹേസല്‍വുഡ് പരമ്പരയില്‍ ഓസീസിനായി കളിക്കുന്ന അവസന മത്സരമാണിത്. അതുകൊണ്ട് തന്നെ പേസ് നിരയില്‍ ഓസീസ് ഷോണ്‍ ആബട്ടിന് ഇന്ന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്ട്‌സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. 90000 പേര്‍കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു.

പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു

പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു

മെല്‍ബണ്‍: ഫില്‍ ഹ്യൂസിന്റെ ദാരുണമായ മരണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും പിടിച്ചുകുലുക്കി മറ്റൊരു ദാരുണ സംഭവം. മെല്‍ബണില്‍ ടി20 മത്സരത്തിന് മുന്‍പുള്ള പരിശീലനത്തിനിടെ പന്ത് കഴുത്തില്‍ കൊണ്ട് 17 വയസുള്ള ക്രിക്കറ്റ് താരം മരിച്ചു. ഉടന്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെല്‍ബണിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഫെര്‍ന്‍ട്രീ ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബുധനാഴ്ച എയില്‍ഡണ്‍ പാര്‍ക്കിനെതിരായ ടി20 മത്സരത്തിനായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ബെന്‍ ഓസ്റ്റിന്റെ തലയിലും കഴുത്തിലുമായാണ് പന്ത് തട്ടിയത്. ഹെല്‍മെറ്റ് ധരിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.

ഉടന്‍ തന്നെ മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി, ഓസ്റ്റിന് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ‘ബെന്നിന്റെ വിയോഗത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി, ബെന്നിന്റെ മരണത്തിന്റെ ആഘാതം ഞങ്ങളുടെ ക്രിക്കറ്റ് സമൂഹത്തിലെ എല്ലാവരെയും ബാധിച്ചു’- ക്ലബ് പ്രസ്താവനയില്‍ പറയുന്നു.

2014ലാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് പരിക്കേറ്റ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മരിച്ചത്. ഇതിന് പിന്നാലെ താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നടപടികള്‍ക്കാണ് അധികൃതര്‍ തയ്യാറായത്. അതിനിടെയാണ് മറ്റൊരു ദാരുണമായ സംഭവം ഉണ്ടായത്.

രോഹിത് ശര്‍മയ്ക്ക് കരിയറിലെ വന്‍ നേട്ടം: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

രോഹിത് ശര്‍മയ്ക്ക് കരിയറിലെ വന്‍ നേട്ടം: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

38-ആം വയസില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. കരിയറിലാദ്യമായാണ് രോഹിത് ഈ നേട്ടത്തിലെത്തുന്നത്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയ പ്രകടനമാണ് രോഹിത്തിനെ റാങ്കിംഗിന്റെ മുകളിലേക്കെത്തിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇതോടെ, ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത്തിന് സ്വന്തമായി.

ഓസ്ട്രേലിയ പരമ്പരയ്ക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റുമായിരുന്ന രോഹിത്, പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ 781 പോയിന്റ് നേടി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്. അദ്ദേഹത്തിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ന്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ന്

കാന്‍ബറ: ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി പറയാന്‍ ഇന്ന് ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടും. അഞ്ചു ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ന് നടക്കുന്ന ആദ്യമത്സരത്തിന് കാന്‍ബറയാണ് വേദിയാകുന്നത്. ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഈ പരമ്പര യഥാര്‍ഥ പരീക്ഷണമാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചാല്‍ സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തിന് ഒരു പൊന്‍തൂവല്‍ ആയി മാറും. ഇന്ത്യയില്‍ മാത്രമല്ല, ഓസ്‌ട്രേലിയ പോലുള്ള മണ്ണിലും പരമ്പര നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ക്യാപ്റ്റന്‍ ആണ് സൂര്യകുമാര്‍ യാദവ് എന്ന പ്രശസ്തി നേടാനും ഇത് സഹായകമാകും.

ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയില്‍ ലോക ചാമ്പ്യന്‍മാരായ ഇന്ത്യ അതിന് പകരം ചോദിക്കാന്‍ കൂടിയാണ് ടി20 പരമ്പരക്കിറങ്ങുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്.

‘സഞ്ജുവിനോട് അനീതി കാണിക്കുന്നു’; ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും ‘ബാറ്റിങ് പൊസിഷൻ’
സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പരമ്പര നിര്‍ണായകമാണ്. പരമ്പര കൈവിട്ടാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നായകസ്ഥാനവും തുലാസിലാവും. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് കാന്‍ബറയിലേത്. ഇവിടെ ഇന്ത്യ നാലു മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതില്‍ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യക്കുള്ളത്. ഈ വേദിയില്‍ കളിച്ച ഒരേയൊരു ടി20 മത്സരത്തില്‍ ജയിച്ചു കയറാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും.