ഹസ്തദാന വിവാദം:’ മാച്ച് റഫറി മാപ്പ് പറഞ്ഞു’, അവകാശവാദവുമായി പാകിസ്ഥാന്‍

ഹസ്തദാന വിവാദം:’ മാച്ച് റഫറി മാപ്പ് പറഞ്ഞു’, അവകാശവാദവുമായി പാകിസ്ഥാന്‍

ദുബൈ: ഏഷ്യ കപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ഏഷ്യാ കപ്പില്‍ ബഹിഷ്‌കരണ ഭീഷണി പിന്‍വലിച്ച് യുഎഇക്കെതിരെ കളിക്കാന്‍ തയാറയതിന് പിന്നാലെയാണ് മാച്ച് റഫറി മാപ്പ് പറഞ്ഞതായുള്ള പിസിബിയുടെ അവകാശ വാദം.

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നലെ 7:30 ന് നടക്കേണ്ടിയിരുന്ന പാക് – യുഎഇ മത്സരം ഒമ്പത് മണിയോടെ ആരംഭിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോടും പാക് ടീം മാനേജരോടും മാപ്പു പറഞ്ഞുവെന്നാണ് പിസിബിയുടെ പ്രസ്താവന.

ഹസ്തദാന വിവാദം അന്വേഷിക്കുമെന്ന് ഐസിസി ഉറപ്പു നല്‍കിയതായും പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. ഇന്ത്യക്കെതിരായ മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്ന സംഭവം ആശയവിനിയമത്തിലെ പിഴവുമൂലം സംഭവിച്ചതാണെന്നും പൈക്രോഫ്റ്റ് വിശദീകരിച്ചതായി പാക് ടിവി ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് പെയ്തു.

എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദം തള്ളി ഐസിസി വൃത്തങ്ങള്‍ രംഗത്തെത്തി. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകള്‍ നല്‍കിയാല്‍ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടു.

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാനെ അനുനയിപ്പിക്കാൻ ഐസിസി ശ്രമം.

ആൻഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്ന പാകിസ്ഥാന്‍റെ നിലപാട് ഐ സി സി അംഗീകരിക്കുമോയെന്നത് കണ്ടറിയണം. ചർച്ചകൾ തുടരുകയാണെന്നും പാകിസ്ഥാനെ അനുനയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ സി സി വ്യക്തമാക്കി. മത്സരം തുടങ്ങേണ്ട സമയം 8 മണിയിൽ നിന്ന് 9 മണിയിലേക്ക് നീട്ടി. പിന്മാറ്റം പ്രഖ്യാപിക്കാനായി പി സി ബി വിളിച്ചുചേർത്ത വാർത്താസമ്മേളനം നീട്ടിവച്ചിട്ടുണ്ട്.

മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ സി സിയും ഒരു മണിക്കൂർ വൈകുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അറിയിച്ചു. അതിനിടെ പാക് താരങ്ങൾ ഗ്രൗണ്ടിലെത്താനായി ഹോട്ടലിൽ നിന്നും ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനെ എട്ട് റണ്‍സിന് വീഴ്ത്തി, സൂപ്പര്‍ ഫോറില്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്

അഫ്ഗാനെ എട്ട് റണ്‍സിന് വീഴ്ത്തി, സൂപ്പര്‍ ഫോറില്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്

അബുദാബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ട് റണ്‍സിന് തകര്‍ത്ത് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.

ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്തു. അസ്മത്തുല്ല ഒമര്‍സായി (16 പന്തില്‍ 30), റാഷിദ് ഖാന്‍ (11 പന്തില്‍ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നസും അഹ്മദ്, റിഷാദ് ഹുസൈന്‍, തസ്‌കിന്‍ അഹ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 31 പന്തില്‍ 52 റണ്‍സടിച്ച ഓപണര്‍ തന്‍സിദ് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സും നാല് ഫോറമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സയിഫ് ഹസന്‍ 28 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാം ഓവറിലാണ് ഈ സഖ്യം തകര്‍ന്നത്. 28 പന്തില്‍ 30 റണ്‍സ് നേടിയ സൈഫിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 63. ക്യാപ്റ്റന്‍ ലിറ്റന്‍ ദാസിനെ (9) നൂര്‍ അഹ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തന്‍സിദും തൗഹീദ് ഹൃദോയിയും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. പിന്നാലെ തന്‍സിദിനെ ഇബ്രാഹിം സദ്‌റാന്റെ കൈകളിലെത്തിച്ചു നൂര്‍. ഷമീം ഹുസൈനെ (11) അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ 16ാം എല്‍.ബി.ഡബ്ല്യൂവില്‍ മടക്കിയപ്പോള്‍ നാലിന് 121. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഹൃദോയിയെ അസ്മത്തുല്ല ഉമര്‍സായി മടക്കി. തൗഹിദ് ഹൃദോയ് 20 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. ജാകര്‍ അലിയും 13 പന്തില്‍ 12, നൂറുല്‍ ഹസനും (ആറ് പന്തില്‍ 12, എന്നിവരാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്താണ്. തോല്‍വിയോടെ അഫ്ഗാന് ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി. ലങ്കയ്ക്കെതിരേ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാം. തോറ്റാല്‍ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തും.

പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് ‘വിജയ മൂഡ്’

പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് ‘വിജയ മൂഡ്’

ദുബായ്: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നാലുപാടു നിന്നു വന്നപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ താരങ്ങളോടു കളിയില്‍ മാത്രം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. താരങ്ങള്‍ അക്ഷരംപ്രതി കാര്യങ്ങള്‍ കളത്തില്‍ നടപ്പാക്കി. ആദ്യം ബൗളര്‍മാരും പിന്നാലെ ബാറ്റര്‍മാരും മിന്നും പ്രകടനവുമായി കളം വാണു. ഫലം, ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റര്‍ പോരില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചു. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ നിഷ്പ്രഭമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യം ഇന്ത്യ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ ജയം 7 വിക്കറ്റിന്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ മറുപടി 15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വന്നു. ഇന്ത്യ 131 റണ്‍സാണ് അടിച്ചത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറി. തുടരെ രണ്ട് ജയങ്ങളുമായാണ് ഇന്ത്യ അടുത്ത ഘട്ടമുറപ്പിച്ചത്.

ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഒന്നാം ഓവറില്‍ ആദ്യ പന്ത് ഫോറടിച്ചും രണ്ടാം പന്ത് സിക്‌സ് തൂക്കിയും അഭിഷേക് മിന്നല്‍ തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 22ല്‍ എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. താരം 10 റണ്‍സെടുത്തു. സ്‌കോര്‍ 41ല്‍ എത്തിയപ്പോള്‍ അഭിഷേകും പുറത്തായി. സയം അയുബാണ് ഓപ്പണര്‍മാരെ രണ്ട് പേരേയും പുറത്താക്കിയത്.

അഭിഷേക് 13 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സ് കണ്ടെത്തി. പിന്നീട് തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. സഖ്യം അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ തിലകും പുറത്തായി. താരം 31 പന്തില്‍ ഒരു സിക്‌സും 2 ഫോറും സഹിതം 31 റണ്‍സ് കണ്ടെത്തി.

ഒടുവിൽ സിക്സർ തൂക്കി സൂര്യകുമാർ യാദവ് ഇന്ത്യൻ ജയം സ്റ്റൈലായി തന്നെ അവസാനിപ്പിച്ചു. 37 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം 47 റൺസെടുത്തു സൂര്യകുമാർ ടോപ് സ്കോററായി പുറത്താകാതെ നിന്നു. 7 പന്തിൽ 10 റൺസുമായി ശിവം ദുബെയും ജയം തൊടുമ്പോൾ ക്യാപ്റ്റനൊപ്പം ക്രീസിലുണ്ടായിരുന്നു.

അഞ്ചാം സ്ഥാനത്ത് ബാറ്റിങിനെത്തിയത് സഞ്ജു സാംസണ്‍ ആയിരുന്നില്ല. ശിവം ദുബെയാണ് വന്നത്. സൂര്യകുമാറിനൊപ്പം ചേര്‍ന്നു ദുബെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു.

‘ദേശീയതാല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ്’; ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

‘ദേശീയതാല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ്’; ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നാലു നിയമ വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ മത്സരങ്ങള്‍ കളിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭീകരാക്രമണത്തില്‍ സാധാരണക്കാരായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭീകരരുമായുള്ള പോരാട്ടത്തില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി.

അവരുടെ ജീവത്യാഗങ്ങളെ വിലകുറച്ച് കാണരുത്. ദേശീയ താല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ് മത്സരമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭീകരര്‍ക്ക് എല്ലാ സഹായവും നല്‍കിവരുന്ന പാകിസ്ഥാനുമായി കളിക്കുന്നത് സൈനികരുടെ ജീവത്യാഗത്തിന് വിരുദ്ധമായ സന്ദേശമാകുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

ഏഷ്യൻ പോരിന് പടയ്ക്കിറങ്ങാൻ ഇന്ന് ഇന്ത്യ: യുഎഇയെ നേരിടും

ഏഷ്യൻ പോരിന് പടയ്ക്കിറങ്ങാൻ ഇന്ന് ഇന്ത്യ: യുഎഇയെ നേരിടും

എഷ്യാ കപ്പിനായുള്ള പോരാട്ടത്തിന്റെ വേദിയില്‍ ഇന്ത്യ ഇന്ന് പടയ്ക്കിറങ്ങും. ആതിഥേയരായ യുഎഇയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ടി20 മത്സരത്തില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കളത്തിലേക്കിറങ്ങുന്നത്. ലോകകപ്പിന് മുമ്പുള്ള തയ്യാറെടുപ്പ് കൂടുയാണ് ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍.

സൂര്യകുമാർ യാദവ്‌‍ നയിക്കുന്ന ടീമിലേക്ക് വൈസ് ക്യാപ്റ്റനായി ശുഭ്മാൻഗില്ലും തിരിച്ചെത്തിയിട്ടുണ്ട്. അഭിഷേക്‌ ശർമയ്‌ക്കാെപ്പം ഗില്ലായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാൻ എത്തുക. തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ്മ, ഹാർദിക്‌ പാണ്ഡ്യ എന്നിവരായിരിക്കും മധ്യനിരയില്‍ എത്തുക.ടീമിലിടം പിടിച്ച സഞ്ജു സാംസണ്‍ അവസാന പതിനൊന്നില്‍ ഇടം പിടിയ്ക്കാൻ സാധ്യത കുറവാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മൂന്ന് സ്പിന്നര്‍മാരുമായിട്ടായിരിക്കും ഇന്ത്യ കളിക്കാൻ ഇറങ്ങുക. അങ്ങനെയാണെങ്കില്‍ അക്‌സർ പട്ടേല്‍ കുൽദീപ്‌ യാദവ് വരുൺ ചക്രവർത്തി എന്നിവര്‍ ടീമിലിടം പിടിയ്ക്കും.ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെ ഒരു പരമ്പരയില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് യുഎഇ ഇന്ത്യയ്ക്കെതിരെ കളത്തേലേക്കിറങ്ങുന്നത്.

സാധ്യതാ ടീം ഇന്ത്യ: അഭിഷേക്‌ ശർമ, ശുഭ്‌മാൻ ഗിൽ, തിലക്‌ വർമ, സൂര്യകുമാർ യാദവ്‌, ജിതേഷ്‌ ശർമ, ഹാർദിക്‌ പാണ്ഡ്യ, അക്‌സർ പട്ടേൽ, ഹർഷിത്‌ റാണ, കുൽദീപ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര, വരുൺ ചക്രവർത്തി.

യുഎഇ: മുഹമ്മദ്‌ വസീം (ക്യാപ്‌റ്റൻ), അലിഷാൻ ഷറഫു, രാഹുൽ ചോപ്ര, ആസിഫ്‌ ഖാൻ, മുഹമ്മദ്‌ ഫാറൂഖ്‌, ഹർഷിത്‌ ക‍ൗശിക്‌‍, മുഹമ്മദ്‌ സൊഹൈബ്‌, മുഹമ്മദ്‌ ജവാദുള്ള, ഹയ്‌ദെർ അലി, ജുനൈദ്‌ സിദ്ധിഖ്‌, മുഹമ്മദ്‌ റോഹിദ്‌.