by Midhun HP News | Jun 28, 2026 | Latest News, കായികം
ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം.
19-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെല്‍സോയും 31-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാര്‍ട്ടിനെസും 80-ാം മിനിറ്റില്‍ മെസിയുമാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. ലോകകപ്പിലെ ആറാം ഗോളാണ് മെസി നേടിയത്.
ഫ്രീ കിക്കിലൂടെയാണ് മെസി വല ചലിപ്പിച്ചത്. ജോര്‍ദാന് വേ്ണ്ടി 55-ാം മിനിറ്റില്‍ മുസാ അല്‍ തമരിയാണ് ആശ്വാസ ഗോള്‍ നേടിയത്. 60-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന് പകരക്കാരനായാണ് മെസി കളിക്കളത്തില്‍ ഇറങ്ങിയത്.

by Midhun HP News | Jun 27, 2026 | Latest News, കായികം
ബോസ്റ്റണ്‍: ഒസ്മാന്‍ ഡെംബലെ 25 മിനിറ്റിനിടെ നേടിയ ഹാട്രിക്ക് ഗോള്‍ മികവില്‍ നോര്‍വെയെ തകര്‍ത്ത് ഫ്രാന്‍സ്. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് മുന്‍ ചാംപ്യന്‍മാരുടെ തകര്‍പ്പന്‍ ജയം. ഇഞ്ച്വറി സമയത്ത് ഡെറീറ ഡുവെ ഫ്രാന്‍സിന്റെ നാലാം ഗോളും വലയിലിട്ടു. നോര്‍വെയുടെ ആശ്വാസ ഗോള്‍ തെലോ ആസ്ഗാര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
ജസ്റ്റ് ഫോണ്ടെയ്‌നും കിലിയന്‍ എംബാപ്പെയ്ക്കും ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമായി ഡെംബലെ മാറി. താരം നേടിയ ഹാട്രിക്കിലെ രണ്ട് ഗോളുകള്‍ക്ക് വഴി തുറന്നു കൊടുത്തത് എംബാപ്പെയാണ്. ഫോണ്ടെയ്ന്‍ 1958ലെ ലോകകപ്പില്‍ പരാഗ്വെയ്‌ക്കെതിരേയും വെസ്റ്റ് ജര്‍മനിക്കെതിരേയും രണ്ട് ഹാട്രിക്കുകള്‍ നേടിയിട്ടുണ്ട്. 2022ലെ ഖത്തര്‍ ലോകകപ്പ് ഫൈനലിലാണ് എംബാപ്പെ ഹാട്രിക്ക് നേടിയത്.
1994നു ശേഷം ആദ്യ പകുതിയില്‍ തന്നെ ഒരു താരം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്നതും ഇതാദ്യമാണ്. ഈ ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക്ക് കൂടിയാണ് ഡെംബലെ നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി അള്‍ജീരിയക്കെരേയും കാനഡയുടെ ജൊനാഥന്‍ ഡേവ്ഡ് ഖത്തറിനെതിരേയും ഇത്തവണ ഹാട്രിക്ക് ഗോളുകള്‍ വലയിലാക്കി.
മത്സരത്തിന്റെ തുടക്കം മുതല്‍ കടുത്ത ആക്രമണമാണ് ഫ്രാന്‍സ് കെട്ടഴിച്ചത്. ഏഴാം മിനിറ്റിലാണ് ഫ്രാന്‍സ് ഡെംബലയിലൂടെ ഗോള്‍ വേട്ട തുടങ്ങിയത്. ബോക്‌സിന്റെ ഇടത് കോര്‍ണറിലേക്ക് തൊടുത്ത വലതു കാല്‍ ഷോട്ടാണ് വലയില്‍ കയറിയത്. പിന്നാലെ 20ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നുള്ള മറ്റൊരു ഷോട്ടിലൂടെ താരം ലീഡ് രണ്ടാക്കി. ആദ്യത്തെ ഈ രണ്ട് ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് കിലിയൻ എംബാപ്പെയായിരുന്നു.
എന്നാല്‍ തൊട്ടു പിന്നാലെ നോര്‍വെ ഒരു ഗോള്‍ മടക്കി. ഫ്രാന്‍സിന്റെ പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി ബോക്‌സിന്റെ വക്കില്‍ നിന്നു ആസ്ഗാര്‍ഡ് എടുത്ത ഷോട്ട് അനായാസം വലയില്‍.
32ാം മിനിറ്റില്‍ ഡെംബലെ ഹാട്രിക്കും ഫ്രാന്‍സിന്റെ മൂന്നാം ഗോളും തികച്ചു. നോര്‍വെ ഗോള്‍ കീപ്പര്‍ എഗില്‍ സെല്‍വികിനെ കാഴ്ചക്കാരനാക്കി ഒരു കേളിങ് ഷോട്ടിലൂടെ ഡെംബലെ വല ചലിപ്പിക്കുകയായിരുന്നു. ചൗമേനിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡെംബലെ ഹാട്രിക്ക് പൂർത്തിയാക്കിയത്.
രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റില്‍ നോര്‍വെയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടിയിരുന്നു. നോര്‍വെ താരം സ്ട്രാന്റ് ലാര്‍സന്റെ ദുര്‍ബല ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മെന്യോന്‍ അനായാസം രക്ഷപ്പെടുത്തി. തിയോ ഹെര്‍ണാണ്ടസ് നോര്‍വെയുടെ ഓസ്‌കാര്‍ ബോബിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഒടുവില്‍ അവസാന ഇഞ്ച്വറി സമയത്ത് ഡുവേയിലൂടെ ഫ്രാന്‍സ് നാലാം ഗോൾ വലയിലിട്ട് പട്ടികയും തികച്ചു.
മൂന്നില്‍ മൂന്ന് പോരാട്ടങ്ങളും ജയിച്ച് ഫ്രാന്‍സ് നോക്കൗട്ടിലേക്ക്. നേരത്തെ ആതിഥേയരായ മെക്‌സിക്കോയും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് പോരാട്ടങ്ങളും വിജയിച്ചിരുന്നു. പിന്നാലെയാണ് ഫ്രാന്‍സിന്റേയും നേട്ടം.
നോര്‍വെയും നോക്കൗട്ടുറപ്പാക്കിയിട്ടുണ്ട്. റൗണ്ട് 32ല്‍ ഐവറി കോസ്റ്റാണ് നോര്‍വെയുടെ എതിരാളികള്‍.
by Midhun HP News | Jun 26, 2026 | Latest News, കായികം
ന്യൂജഴ്‌സി: അടിക്ക് തിരിച്ചടി എന്ന നിലയില്‍ പുരോഗമിച്ച പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോറിന് വമ്പന്‍ ജയം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തില്‍ 2-1നാണ് ഇക്വഡോര്‍ ജയം പിടിച്ചെടുത്തത്. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു പുറത്താകുമായിരുന്ന നിലയില്‍ നിന്നു മൂന്നാം സ്ഥാനക്കാരെന്ന സാധ്യതയുമായി ഇക്വഡോർ നോക്കൗട്ട് സാധ്യത സജീവമാക്കി.
അവസാന 32ൽ സീറ്റുറപ്പിച്ചാൽ 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇക്വഡോറിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനമായി അതു മാറും. ചരിത്രത്തില്‍ രണ്ടാം തവണയുള്ള നേട്ടം. നേരത്തെ 2006ലാണ് അവര്‍ ആദ്യമായും അവസാനമായും നോക്കൗട്ട് കളിച്ചത്. 2002, 2006, 2014, 2022, 2026 വര്‍ഷങ്ങളിലാണ് അവര്‍ ഇതുവരെ ലോകകപ്പ് കളിച്ചത്.
കളിയുടെ തുടക്കം മുതല്‍ ജര്‍മനി കടുത്ത ആക്രമണം തുടങ്ങി. അതിന്റെ ഫലം രണ്ട് മിനിറ്റ് തികയും മുന്‍പ് തന്നെ അവര്‍ക്ക് കിട്ടി. കൃത്യം പറഞ്ഞാല്‍ ഒരു മിനിറ്റും 49 സെക്കന്‍ഡും പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ലീഡെടുത്തു. അലക്‌സാണ്ടര്‍ പാവ്‌ലോവിചിലൂടെ പുരോഗമിച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. പാവ്‌ലോവിച് ബോക്‌സിനു പുറത്തു നിന്നു പന്ത് സ്വീകരിച്ച് ഫ്‌ളോറിയന്‍ വിയറ്റ്‌സിനു നല്‍കി. താരം ബോക്‌സില്‍ വച്ച് ലിറോയ് സനെയ്ക്ക് പന്ത് മറിച്ചു. സനെ മികച്ച രീതിയില്‍ പന്ത് വലയിലിട്ടു.
ജര്‍മനിയുടെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ ലോകകപ്പ് ഗോളാണിത്. 1934ല്‍ ഓസ്ട്രിയക്കെതിരെ നടന്ന മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരിലാണ് അവര്‍ ഇതിലും വേഗതയില്‍ ഗോള്‍ നേടിയത്. അന്ന് കളി തുടങ്ങി 25 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ഏണസ്റ്റ് ലെഹ്നറിലൂടെ വല ചലിപ്പിച്ചിരുന്നു.
തുടക്കം തന്നെ ജര്‍മനി ഗോള്‍ നേടിയതോടെ ഇനി എത്രയെണ്ണം ഇക്വഡോര്‍ വലയില്‍ കയറുമെന്ന കണക്കുകൂട്ടലുകളുമായി നിന്ന ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് അതിവേഗം തന്നെ ഇക്വഡോറിന്റെ മറുപടി വന്നു. 9ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു പാസ് സ്വീകരിച്ച് നില്‍സന്‍ ആംഗുലോ തൊടുത്ത കിടിലന്‍ ഷോട്ട് ജര്‍മന്‍ മധ്യനിരക്കാരന്‍ പാവ്‌ലോവിചിനേയും ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിനേയും മറികടന്ന് വലയില്‍.
സമനില കിട്ടിയതോടെ ഇക്വഡോര്‍ ആക്രമണം കടുപ്പിച്ചു. അതിനൊപ്പം ജര്‍മന്‍ താരങ്ങളുടെ ഭാവനാശൂന്യതയും ഇക്വഡോറിനു തുണയായി. നിരവധി മിസ് പാസുകളാണ് ജര്‍മന്‍ താരങ്ങള്‍ നല്‍കിയത്. വേഗമില്ലായ്മയും അവരുടെ നീക്കങ്ങളെ അടിമുടി ബാധിച്ചു. ആക്രമണം കടുപ്പിച്ച് ഇക്വഡോര്‍ ജര്‍മന്‍ പോസ്റ്റിലേക്ക് കയറി ഇറങ്ങി.
ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളില്‍ ജര്‍മനി ലീഡെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇക്വഡോര്‍ പ്രതിരോധം കുലുങ്ങിയില്ല. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നില.
രണ്ടാം പകുതിയിലും ഇരു പക്ഷവും ആക്രമണം തുടരുന്ന കാഴ്ചയായിരുന്നു. അതിനിടെ ഹവെര്‍ട്‌സിനെ ഇക്വഡോര്‍ താരം ജോയര്‍ ഓര്‍ഡോണെസ് ഫൗള്‍ ചെയ്തതിനു ജര്‍മനിക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടുന്നു. എന്നാല്‍ അതിനു മുന്‍പ് ലിറോയ് സനെ ഒരു ഇക്വഡോര്‍ താരത്തെ ഫൗള്‍ ചെയ്തിരുന്നു. വാര്‍ പരിശോധനയില്‍ ജര്‍മനിക്ക് പെനാല്‍റ്റിയും ഇക്വഡോറിനു ഫൗളിനുള്ള ഫ്രീകിക്കും അനുവദിച്ചില്ല.
73ാം മിനിറ്റില്‍ ലീഡ് നേടാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ ഇക്വഡോറിനു കിട്ടിയെങ്കിലും മുതലാക്കാനായില്ല. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് അവസരം നഷ്ടമായത്. 77ാം മിനിറ്റില്‍ ഇക്വഡോര്‍ കാത്തിരുന്ന നിമിഷമെത്തി. കോര്‍ണറില്‍ നിന്നു കെവിന്‍ റോഡ്രിഗസ് നല്‍കിയ പാസ് മാനുവല്‍ നൂയര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗോണ്‍സാലോ പ്ലാറ്റ വലയ്ക്ക് തൊട്ടരികില്‍ നിന്നു ഫ്‌ളിക്ക് ചെയ്ത് പന്ത് വലയിലിട്ട് ഇക്വഡോറിനു അവിശ്വസനീയ വിജയം സമ്മാനിച്ചു.
ജര്‍മനി സമനില പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ ഇക്വഡോര്‍ പ്രതിരോധ നിര എല്ലാ ആക്രമണങ്ങളുടേയും മുനയൊടിച്ചു. നോക്കൗട്ട് സ്വപ്‌നങ്ങള്‍ കൈവിടാന്‍ ഒരുക്കമല്ലാതിരുന്ന ഇക്വഡോര്‍ അവിസ്മരണീയ പോരാട്ടവും ഗംഭീര വിജയവുമാണ് പിടിച്ചെടുത്തത്.
by Midhun HP News | Jun 25, 2026 | Latest News, കായികം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിക്ക് ടി20 പരമ്പരകളില്‍ പ്രത്യേക മുറി അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും നടക്കാനിരിക്കുന്ന ടി20 മത്സരങ്ങളില്‍ മുതിര്‍ന്ന സഹതാരങ്ങള്‍ക്കൊപ്പം വൈഭവിന് ഡ്രെസിങ് റൂം പങ്കിടാനാകില്ല. വൈഭവ് ടീമിലുള്ളതുകൊണ്ട് ഇന്ത്യന്‍ ടീമിനായി പവിലിയനില്‍ മൂന്ന് മുറികള്‍ അനുവദിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് പരമ്പര ഐസിസി അംഗീകൃത പരമ്പരയായതിനാല്‍, അതിന്റെ ‘സുരക്ഷാ മാനദണ്ഡങ്ങള്‍’ ബാധകമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 16 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ മുതിര്‍ന്നവരുടെ ചേഞ്ചിങ് റൂമുകള്‍ ഉപയോഗിക്കുന്നത് ഐസിസിയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) വിലക്കുന്നുണ്ട്. അതിനാല്‍ എല്ലാ സ്റ്റേഡിയങ്ങളിലും സൂര്യവംശിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ മത്സരസമയത്ത് സൂര്യവംശിക്ക് ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ ഇരിക്കാനും ടീമിന്റെ തന്ത്രപരമായ ചര്‍ച്ചകളില്‍ പങ്കെടുക്കാനും അനുവാദമുണ്ട്. എന്നാല്‍ ഓരോ മത്സരത്തിനും മുന്‍പും ശേഷവും വസ്ത്രം മാറുന്ന സമയത്ത് മാത്രമായിരിക്കും ഈ നിയന്ത്രണം ബാധകമാകുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2026 ഐപിഎലില്‍ ടോപ് സ്‌കോററായതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വൈഭവിന് വിളിയെത്തിയത്. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് വൈഭവ് ഇടംപിടിച്ചത്. പരമ്പരയില്‍ അരങ്ങേറ്റം കുറിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവിനെ തേടിയെത്തും.

by Midhun HP News | Jun 25, 2026 | Latest News, കായികം, ജില്ലാ വാർത്ത
മെക്‌സിക്കോ സിറ്റി: ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് നോക്കൗട്ടില്‍. ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കളിക്കുന്നത്.
തപെലോ മാസെക്കോയാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിജയഗോള്‍ നേടിയത്. 2010ല്‍ ആതിഥേയത്വം വഹിച്ച ശേഷം വീണ്ടും ഇത്തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് എത്തുന്നത്. ആദ്യമത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്നായിരുന്നു കണക്ക്കൂട്ടല്‍. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ചെക്കിനെ സമനിലയില്‍ തളയ്ക്കുകയും കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് നോക്കൗട്ട് പ്രവേശം.
ദക്ഷിണ കൊറിയന്‍ കോച്ച് ഹോങ് മ്യുങ് ബോ ക്യാപ്റ്റന്‍ സണ്‍ ഹ്യൂങ്-മിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത തീരുമാനം ആരാാധകരെ ഞെട്ടിക്കുന്നതായിരുന്നു. ദക്ഷിണ കൊറിയ തുടക്കം മുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഒത്തിണക്കത്തോടെയും ആത്മവിശ്വാസത്തോടെയു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കൊറിയന്‍ വല വീണ്ടും വീണ്ടും കുലുങ്ങുമായിരുന്നു.
ആതിഥേയരായ മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ് എ ചാംപ്യന്‍മാരായി നോക്കൗട്ടില്‍ എത്തി. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മെക്‌സിക്കോയുടെ നോക്കൗട്ട് പ്രവേശനം. നോക്കൗട്ടില്‍ എത്താന്‍ തെക്കന്‍ കൊറിയ ഇനിയും കാത്തിരിക്കണം. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കൊറിയക്ക് നോക്കൗട്ടില്‍ എത്താന്‍ കഴിയുകയുള്ളു.

by Midhun HP News | Jun 24, 2026 | Latest News, കായികം
ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ. ഡബിളടിച്ച് ക്രിസ്റ്റ്യാനോ.
ഫിഫ ലോകകപ്പ് 2026-ൽ പോർച്ചുഗലിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം പൂർണ്ണ ആധിപത്യം പുലർത്തിയ പോർച്ചുഗലിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ മുന്നിൽ നിന്ന് നയിച്ചു.
കളിയുടെ ആറാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു സിആർ7 (CR7) ഉസ്ബെക്കിസ്ഥാൻ വല കുലുക്കിയത്.
17-ാം മിനിറ്റിൽ മെൻഡിസും, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 87-ാം മിനിറ്റിൽ റാഫേൽ ലിയാവോയും പോർച്ചുഗലിനായി ഗോൾ നേടി. 60-ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ താരം നെമാറ്റോവിന്റെ വകയായി പിറന്ന ഓൺ ഗോളും പോർച്ചുഗലിന്റെ ഗോൾപട്ടിക തികയ്ക്കാൻ സഹായിച്ചു.
ശക്തമായ ആക്രമണവുമായി കളം നിറഞ്ഞ പോർച്ചുഗലിന് മുന്നിൽ ഉസ്ബെക്കിസ്ഥാൻ പ്രതിരോധം പൂർണ്ണമായും തകരുകയായിരുന്നു. ഒരു ഗോൾ പോലും മടക്കാൻ ഉസ്ബെക്കിസ്ഥാന് സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് പോർച്ചുഗലിന്റെ ഈ വമ്പൻ വിജയം.
Recent Comments