ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലേ? പരിശീലകൻ മൗനത്തിൽ!

ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലേ? പരിശീലകൻ മൗനത്തിൽ!

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോം​ഗോയ്ക്കെതിരെ സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് കിരീട പ്രതീക്ഷയിൽ മുന്നിലുള്ള പോർച്ചു​ഗൽ ടീം. സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ വലിയ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ടീമിലെ താരങ്ങൾ തമ്മിലുള്ള മാനസിക അടുപ്പമില്ലായ്മയടക്കമുള്ളവയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ചേരിപ്പോരിനും വരെ വഴിയൊരുക്കി.

ഇന്ന് പോർച്ചു​ഗൽ ഉസ്ബെക്കിസ്ഥാനെ നേരിടാൻ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ഹൂസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം. ‍ഇന്നത്തെ മത്സരം ജയിക്കേണ്ടത് പോർച്ചു​ഗലിന് അനിവാര്യമാണ്. ജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു കടക്കാനുള്ള സാധ്യത നിലനിർത്താൻ സാധിക്കു എന്ന നിലയിലാണ് അവർ ഇറങ്ങുന്നത്.

അതിനിടെ പോർച്ചു​ഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ നിർണായക ചോദ്യത്തിനുള്ള മൗനം വലിയ ഊഹാപോ​ഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് പറയാൻ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് തയ്യാറായില്ല. മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ എവിടെയും തൊടാതെയുള്ള മറുപടി.

‘ആദ്യ ഇലവനെക്കുറിച്ച് എനിക്ക് ഇപ്പോൾ നിങ്ങളെ അറിയിക്കാൻ കഴിയില്ല. കാരണം ഞാൻ ഇതുവരെ എന്റെ കളിക്കാരോട് അതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ല’- റൊണാൾഡോ ടീമിൽ തുടരുമോ എന്ന ചോദ്യത്തിന് മറുപടിയായി മാർട്ടിനെസ് പറഞ്ഞു.

കോംഗോയുമായുള്ള പോർച്ചുഗലിന്റെ 1-1 സമനിലയിൽ 41 കാരനായ റൊണാൾഡോയ്ക്ക് ഗോൾ നേടാനായിരുന്നില്ല. രണ്ടാം പകുതിയിൽ ലഭിച്ച ചില മികച്ച സ്കോറിങ് അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തിയതിനെത്തുടർന്ന് ആരാധകരുടെ കടുത്ത വിമർശനവും അദ്ദേഹം നേരിട്ടു. ടീം മുന്നേറ്റ നിരയിൽ പതറിയപ്പോൾ എന്തുകൊണ്ടാണ് മാർട്ടിനെസ് അദ്ദേഹത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാതിരുന്നത് എന്ന ചോദ്യം ചിലർ ഉന്നയിക്കുകയും ചെയ്തു.

വിമർശനങ്ങൾ തന്റെ ടീമിനെ ബാധിക്കില്ലെന്ന് പറഞ്ഞ മാർട്ടിനെസ് ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിന്റെ ഭാഗമാകുമ്പോൾ ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.

‘ഞങ്ങൾ കളിക്കുന്നത് ലോകകപ്പാണ്. അതിനാൽ സ്വാഭാവികമായും വലിയ രീതിയിലുള്ള ബഹളങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകും. അത് കളിയുടെ ഭാഗമാണ്. പക്ഷേ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ടീമിലാണ്. മികച്ച മനോഭാവം പ്രകടിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മത്സരത്തിനായി തയ്യാറെടുക്കുന്നതിൽ ഞങ്ങൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഞങ്ങൾ ശക്തരാണ്. ടീം മുമ്പത്തേക്കാളും കൂടുതൽ ഒറ്റക്കെട്ടാണ്.’

റൊണാൾഡോയുടെ പേര് എടുത്തു പറയാതെ തന്നെ ‘ചില വിമർശനങ്ങൾ അന്യായവും നീതിരഹിതവുമാണ്’ എന്ന് മാർട്ടിനെസ് പ്രതികരിച്ചു. ആദ്യ മത്സരത്തിൽ വെറും 25 തവണ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്ത് തൊടാൻ പോലും സാധിച്ചത്. റൊണാൾഡോയുടെ മോശം ഫോമിലും ഫൈനൽ തേർഡിൽ അവസരങ്ങൾ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിനുള്ള കഴിവിൽ മാർട്ടിനെസ് ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

‘​ഗോളടിക്കാൻ ഏറ്റവും അനുയോജ്യനായ താരം ക്രിസ്റ്റ്യാനോ തന്നെയാണ്. ഐതിഹാസിക കളിക്കാരന്റെ കണക്കുകൾ ഇതിനെ പിന്തുണയ്ക്കുന്നതുമാണ്. കഴിഞ്ഞ 32 മത്സരങ്ങൾ എടുത്തു നോക്കിയാൽ അധിക മൂവ്‌മെന്റുകളിലൂടെ ഇടങ്ങൾ കണ്ടെത്താനും അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞ താരം അദ്ദേഹമാണ്.’

ആദ്യ മത്സരത്തിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. എന്നാൽ സമനിലയ്ക്ക് ശേഷം രണ്ട് തവണ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

‘ഞങ്ങൾ ആഗ്രഹിച്ച തുടക്കമായിരുന്നില്ല ഇത്. എന്നാൽ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. തലയുയർത്തി പിടിച്ച് അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’. പിന്നാലെ ഞയറാഴ്ച ടീമിന്റെ പരിശീലന സെഷനിൽ നിന്നുള്ള നാല് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു- ‘ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു’.

ചൈനയെ ‍ഞെട്ടിച്ച് ഇന്ത്യൻ വനിതകൾ; ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിൽ സ്വർണം

ചൈനയെ ‍ഞെട്ടിച്ച് ഇന്ത്യൻ വനിതകൾ; ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിൽ സ്വർണം

ബെയ്ജിങ്: കരുത്തരായ ചൈനയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ സ്വർണം പിടിച്ചെടുത്തു. 4×100 മീറ്റർ റിലേ ടീമിനാണ് നേട്ടം. കടുത്ത വെല്ലുവിളി ഉയർത്തിയ ചൈനയെ ഫൈനലിൽ 43.85 സെക്കൻഡിൽ മറികടന്നാണ് ഇന്ത്യൻ സംഘം സ്വർണം അണിഞ്ഞത്. ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സമയവും ഫൈനലിലെ പ്രകടനത്തിലൂടെ ഇന്ത്യ സ്വന്തമാക്കി.

ശ്രാബനി നന്ദ, എസ്എസ് സ്നേഹ, സുദേഷ്ണ ശിവങ്കർ, തമന്ന എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യം കൃത്യതയാർന്ന ബാറ്റൺ കൈമാറ്റത്തിലൂടെയും അവസാന നിമിഷത്തെ വേഗതയിലൂടെയുമാണ് ചൈനയെ പിന്നിലാക്കിയത്. മത്സരത്തിൽ ചൈന വെള്ളിയും (44.09 സെക്കൻഡ്) തായ്‌ലൻഡ് വെങ്കലവും (44.11 സെക്കൻഡ്) നേടി. റിലയൻസ് ഫൗണ്ടേഷന്റെ മാർട്ടിൻ ഓവൻസ് ആണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.

ടൂർണമെന്റിൽ ഇന്ത്യ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ സ്വന്തമാക്കി. മിക്സഡ് 4×400 മീറ്റർ റിലേയിലാണ് വെള്ളി നേട്ടം. തീർത്ഥേഷ് പി ഷെട്ടി, എംആർ പൂവമ്മ, ഭരത് ശ്രീധർ, നീരു പഥക് എന്നിവരടങ്ങിയ സഖ്യം 3.17.06 സെക്കൻഡിൽ ഓടിയെത്തിയാണ് വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ വിയറ്റ്നാമിനാണ് സ്വർണം.

മിക്സഡ് 4×100 മീറ്റർ റിലേയിലാണ് വെങ്കല നേട്ടം. തമന്ന, സ്നേഹ ഷാനുവല്ലി, അനിമേഷ് കുജൂർ, പ്രണവ് ഗുരവ് എന്നിവരടങ്ങിയ ടീം 41.27 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. തായ്‌ലൻഡ് ഒന്നാമതും ചൈന രണ്ടാമതുമെത്തി.

അതേസമയം 4×400 മീറ്റർ പുരുഷ, വനിതാ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടം നേടാനായില്ല. എംആർ പൂവമ്മ, രഷ്ദീപ് കൗർ, അൻസ ബാബു, സലോനി നഗർ എന്നിവരടങ്ങിയ വനിതാ 4×400 മീറ്റർ ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് (3.34.88 സെക്കൻഡ്). പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്താവുകയും ചെയ്തു (3.05.33 സെക്കൻഡ്). രണ്ട് ഇനങ്ങളിലും വിയറ്റ്നാമിനാണ് സ്വർണം.

പരിക്കുകൾ കാരണം ഇന്ത്യയ്ക്ക് പുരുഷന്മാരുടെ 4×100 മീറ്റർ റിലേ ടീമിനെ ഇറക്കാൻ സാധിക്കാതിരുന്നത് മെഡൽ സാധ്യതകളെ ബാധിച്ചു. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശീലനമായി ഈ ടൂർണമെന്റ് മാറി. 2027ലെ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിന് ഇന്ത്യയിലെ ചണ്ഡീഗഢാണ് ആതിഥേയത്വം വഹിക്കുന്നത്.

അമേരിക്കൻ മണ്ണിൽ ‘തോൽക്കാതെ’ ഇറാൻ; ട്രംപ് ഇതെങ്ങനെ സഹിക്കും!

അമേരിക്കൻ മണ്ണിൽ ‘തോൽക്കാതെ’ ഇറാൻ; ട്രംപ് ഇതെങ്ങനെ സഹിക്കും!

ലൊസാഞ്ചലസ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും അമേരിക്കയുമായുള്ള രാഷ്ട്രീയപ്പോരിനിടെയിലുമാണ് ഇറാൻ ഫിഫ ലോകകപ്പ് കളിക്കാനെത്തിയത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കടുത്ത ഭൗമ രാഷ്ട്രീയ തർക്കങ്ങൾ കാരണം ഇറാൻ ഫുട്ബോൾ ടീം നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്.

ആതിഥേയ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ക്യാംപ് ചെയ്യാൻ അനുമതിയില്ലാത്തതിനാൽ, തൊട്ടടുത്തുള്ള മെക്സിക്കോയിലാണ് ഇറാൻ ടീം താവളമടിച്ചിരിക്കുന്നത്. അവിടെ നിന്ന് കടുത്ത സുരക്ഷാ പരിശോധനകളും ദീർഘദൂര യാത്രകളും സഹിച്ചാണ് അവർ മത്സരങ്ങൾക്കായി ഓരോ തവണയും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലേക്ക് എത്തുന്നത്. മത്സര ശേഷം ഉടൻ തന്നെ അവർക്ക് തിരികെ മെക്സിക്കോയിലെ ക്യാംപിലേക്ക് മടങ്ങുകയും വേണം. മത്സരം കഴിഞ്ഞാൽ ടീമിനു അമേരിക്കയിൽ നിൽക്കാൻ അനുവാദമില്ല. എന്നാൽ ഈ പ്രതിബന്ധങ്ങൾക്കിടയിലും അമേരിക്കൻ മണ്ണിൽ തലയുയർത്തിത്തന്നെ നിൽക്കുകയാണ് ഇറാൻ.

ലോകകപ്പിലെ തങ്ങളുടെ രണ്ട് മത്സരങ്ങളിലും സമനില പിടിച്ചെടുത്താണ് ഇറാൻ അമേരിക്കൻ മണ്ണിൽ കളിച്ചത്. രണ്ട് കളിയിലും ടീം തോറ്റില്ല. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2-2 എന്ന നിലയിലും രണ്ടാം പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ ​ഗോളടിക്കാൻ സമ്മതിക്കാതെ 0-0ത്തിലും അവർ കുരുക്കി.

ഓഫ് ദി പിച്ചിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഇറാൻ അമേരിക്കൻ മണ്ണിൽ തോൽവി അറിയാതെ മുന്നേറുന്നതിനെ സോഷ്യൽ മീഡിയയിൽ ഫുട്ബോൾ ആരാധകർ ട്രോളുകളിലൂടെയും മീമുകളിലൂടെയും ആഘോഷമാക്കുന്നുമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മുൻനിർത്തിയുള്ള രസകരമായ മീമുകളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.

ഇറാൻ അമേരിക്കൻ മണ്ണിലിറങ്ങി ആവിടുത്തെ സ്റ്റേഡിയങ്ങൾ സ്വന്തം കളിക്കളം പോലെ ആക്കിയാണ് ഇപ്പോൾ ലോകകപ്പ് കളിക്കുന്നത് എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇറാൻ ഇങ്ങനെ തോൽക്കാതെ നിൽക്കുന്നത് ട്രംപിന് എങ്ങനെ സഹിക്കാൻ കഴിയും എന്ന ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്.

ഞായറാഴ്ച ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി യിലെ രണ്ടാം മത്സരത്തിൽ ശക്തരായ ബെൽജിയത്തെ 0- 0ത്തിന് സമനിലയിൽ തളച്ചതിന് പിന്നാലെ, ടീമിന്റെ ഈ കുതിപ്പ് ഒരു വലിയ നേട്ടമെന്നാണ് ഇറാൻ മുഖ്യ പരിശീലകൻ അമീർ ഗാലെനോയി വിശേഷിപ്പിച്ചത്. യുദ്ധ സമാനമായ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ ആറ് മാസമായി ഇറാന്റെ ആഭ്യന്തര ലീഗ് മത്സരങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും പല രാജ്യങ്ങളും തങ്ങളുമായുള്ള സൗഹൃദ മത്സരങ്ങൾ റദ്ദാക്കിയതായും മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തി:

സാധ്യമായതിൽ വച്ച് ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഞങ്ങൾ ലോകകപ്പിന് എത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങാതിരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ഇത് ഞങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ലോകത്തിലെ മറ്റൊരു ടീമിനും ഇത്രയും കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച് ഇത്തരമൊരു കളി പുറത്തെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കളിക്കാരെ ഓർത്ത് അഭിമാനിക്കുന്നു. വരും തലമുറകൾ ഈ കളിക്കാരെയും അവരുടെ പോരാട്ട വീര്യത്തെയും ഓർക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.

‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്നെ പാസ് നൽകണമെന്ന് യാതൊരു നിർബന്ധവുമില്ല’

‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്നെ പാസ് നൽകണമെന്ന് യാതൊരു നിർബന്ധവുമില്ല’

​ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ടീമിനും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. 41 കാരനായ റൊണാൾഡോയുടെ മൈതാനത്തെ ചലനവേഗ കുറവ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടോ എന്ന് വിമർശകർ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കൂടാതെ കളിക്കാർ റൊണാൾഡോയ്ക്ക് മാത്രം പന്ത് എത്തിച്ചു നൽകാൻ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു.

ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വിങ്ങർ ഫ്രാൻസിസ്കോ കോൺസിസാവോ രംഗത്തെത്തി. ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ കോൺസിസാവോ ടീമിനെതിരേയും നായകനെതിരേയും ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചു.

‘അദ്ദേഹത്തിന് തന്നെ പാസ് നൽകണമെന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. മാർക്ക് ചെയ്യപ്പെടാതെ, ഏറ്റവും മികച്ച പൊസിഷനിൽ ആരാണോ ഉള്ളത് അവർക്കാണ് ഞാൻ പന്ത് കൈമാറുന്നത്. ടീമിന്റെ കൂട്ടായ വിജയത്തിന് ഓരോ കളിക്കാരനും പ്രധാനമാണ്. റൊണാൾഡോയും ഈ സ്ക്വാഡിലെ മറ്റൊരു അംഗം മാത്രമാണ്.’

‘തന്റെ കരിയർ കൊണ്ടും 41ാം വയസിലും അദ്ദേഹം പ്രകടിപ്പിക്കുന്ന വിജയ ദാഹം കൊണ്ടും ക്രിസ്റ്റ്യാനോ എല്ലാവർക്കും ഒരു മാതൃകയാണ്. നേതൃപാടവത്തിലും ഗോൾ നേടുന്നതിലും അദ്ദേഹം ഒരു ഉദാഹരണമാണ്. ഗോൾ അടിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. മറ്റേതൊരു കളിക്കാരനെയും പോലെ ടീമിനെ സഹായിക്കാനാണ് അദ്ദേഹവും ഇവിടെയുള്ളത്.’

‘വിമർശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. അടുത്ത മത്സരത്തിൽ മികച്ച ക്വാളിറ്റി പുറത്തെടുത്ത് വിജയിക്കാനാണ് ടീം ആഗ്രഹിക്കുന്നത്’- കോൺസിസാവോ കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് പോർച്ചുഗൽ. ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്രൂപ്പ് കെ യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താൻ ഈ മത്സരം ജയിച്ച് 3 പോയിന്റുകൾ നേടുക പോർച്ചുഗലിന് അനിവാര്യമാണ്. ജയത്തിലൂടെ നോക്കൗട്ടിലെത്താനുള്ള ദൂരം അതിവേ​ഗം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.

‘വിമർശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. അടുത്ത മത്സരത്തിൽ മികച്ച ക്വാളിറ്റി പുറത്തെടുത്ത് വിജയിക്കാനാണ് ടീം ആഗ്രഹിക്കുന്നത്’- കോൺസിസാവോ കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് പോർച്ചുഗൽ. ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്രൂപ്പ് കെ യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താൻ ഈ മത്സരം ജയിച്ച് 3 പോയിന്റുകൾ നേടുക പോർച്ചുഗലിന് അനിവാര്യമാണ്. ജയത്തിലൂടെ നോക്കൗട്ടിലെത്താനുള്ള ദൂരം അതിവേ​ഗം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

വാൻകൂവർ: ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 3 ​ഗോളുകൾ തിരിച്ചടിച്ച് ഈജിപ്റ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ​ഗ്രൂപ്പ് ജി പോരാട്ടത്തിൽ അവർ ന്യൂസിലൻഡിനെ 1-3നു വീഴ്ത്തി ചരിത്രമെഴുതി. ജയത്തോടെ ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവർ നോക്കൗട്ട് പ്രതീക്ഷകളും സജീവമാക്കി. ​ഗ്രൂപ്പ് ജിയിൽ ഇത്തവണ ആദ്യ ജയം സ്വന്തമാക്കുന്ന ടീമും ഈജിപ്റ്റ് തന്നെ.

1934 മുതൽ ലോകകപ്പ് കളിക്കുന്ന ഈജിപ്റ്റ് ചരിത്രത്തിലാദ്യമായാണ് വിശ്വ പോരാട്ടത്തിൽ ജയം സ്വന്തമാക്കുന്നത്. കാത്തിരുന്നത് ഒന്നും രണ്ടും വർഷം അല്ല നീണ്ട 92 വത്സരങ്ങൾ വേണ്ടി വന്നു അവർക്ക് ലോകകപ്പിൽ ഒരു മത്സരം ജയിക്കാൻ‌!

മുസ്തഫ സികോ, മുഹമ്മദ് സല, മഹ്‌മൂദ് ട്രെസഗെ എന്നിവരാണ് ഈജിപ്റ്റിനായി വല ചലിപ്പിച്ചത്. ഫിന്‍ സര്‍മാന്റെ ഗോളില്‍ 15ാം മിനിറ്റില്‍ തന്നെ ന്യൂസിലന്‍ഡ് കളിയില്‍ ലീഡെടുത്തിരുന്നു. 58, 67, 82 മിനിറ്റുകളിലാണ് ഈജിപ്റ്റിന്റെ മറുപടി ഗോളുകള്‍.

ഇരു ഭാഗത്തു നിന്നും പ്രസ്സിങ്ങും കൗണ്ടർ പ്രസ്സിങ്ങുമായാണ് മത്സരം ആരംഭിച്ചത്. 57ാം മിനിറ്റ് വരെ ഈജിപ്റ്റ് പിന്നിലായിരുന്നു. പിന്നീടാണ് അവർ തിരിച്ചു വന്നത്. ആദ്യ 10 മിനിറ്റിൽ ന്യൂസിലൻഡും ഈജിപ്റ്റും തുടരെ ആക്രമണങ്ങളുമായി കളം നിറഞ്ഞു. കാര്യമായ ഗോളവസരങ്ങൾ ഒരുക്കാനായില്ലെന്നു മാത്രം,

14ാം മിനിറ്റിലാണ് ന്യൂസിലൻഡിന് മത്സരത്തിലെ ആദ്യത്തെ മികച്ച അവസരം ലഭിച്ചത്. ഇലിജ ജസ്റ്റിന്റെ ഷോട്ട് ഈജിപ്റ്റ് ഗോളി മുസ്തഫ ഷോബിർ രക്ഷപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ട്. ഇതിന് ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോളിന്റെ പിറവി. ടിം പൈനെ എടുത്ത കോർണർ ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി ഫിൻ സർമാനാണ് ന്യൂസിലൻഡിന് ലീഡ് സമ്മാനിച്ചത്.

ഗോൾ നേടിയതോടെ ന്യൂസിലൻഡ് തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഫലപ്രദമായി പ്രതിരോധിച്ച് ഈജിപ്ഷ്യൻ പ്രതിരോധം പിടിച്ചു നിന്നു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഈജിപ്റ്റ് കഠിന പ്രയ്ത്‌നം നടത്തിയെങ്കിലും ന്യൂസിലൻഡും പ്രതിരോധം കടുകട്ടിയാക്കി നിന്നു. ഒന്നാം പകുതിയിൽ ന്യൂസിലൻഡ് ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയിൽ ഈജിപ്റ്റ് ജയം പിടിക്കണമെന്നു കൃത്യമായി കണക്കുകൂട്ടി തന്നെയാണ് ഇറങ്ങിയത്. പന്തിൽ നിയന്ത്രണം കൂടുതൽ നിർത്തുക എന്നതായിരുന്നു ഈജിപ്റ്റിന്റെ തന്ത്രം. അവർ ഏതാണ്ട് അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തു. പിന്നീട് ഈജിപ്റ്റ് കളം നിറയുകയായിരുന്നു. 58ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ അവർ ഗോൾ മടക്കി. മുഹമ്മദ് ഹാനി ബോക്‌സിലേക്ക് നൽകിയ ലോങ് ബോൾ സിക്കോ മിന്നും ഹെഡറിലൂടെ വലയിലാക്കി.

67ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സല ടീമിനു രണ്ടാം ​ഗോൾ സമ്മാനിച്ചു. സിക്കോയുമൊത്തുള്ള ഒരു വൺ ടു മുന്നേറ്റത്തിനൊടുവിൽ ബോക്‌സിൽ വച്ച് പന്ത് സ്വീകരിച്ച സല അനായാസം സ്കോർ ചെയ്തു. ലീഡ് പിടിച്ചതോടെ ഈജിപ്റ്റ് ​ഗോൾ ശ്രമം തുടരുന്നത് നിർത്തിയില്ല. പിന്നാലെ 82ാം അതിന്റെ ഫലവും വന്നു. ഇത്തവണ മഹ്‌മൂദ് ട്രെസെഗെ വല ചലിപ്പിച്ചതോടെ ന്യൂസിലൻ‍ഡിന്റെ തിരിച്ചു വരവ് അസാധ്യമായി.

ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സ‍ജ്ജനെന്ന് ആഞ്ചലോട്ടി

ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സ‍ജ്ജനെന്ന് ആഞ്ചലോട്ടി

വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ഹെയ്തിക്കെതിരായ പോരാട്ടത്തിൽ 3-0ത്തിനു തകർപ്പൻ ജയം സ്വന്തമാക്കി ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ആരാധകർക്ക് ആവേശം നിറയ്ക്കുന്ന വെളിപ്പെടുത്തലുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി. പരിക്കിനെ തുടർന്നു ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ സൂപ്പർ താരം നെയ്മർ ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ക​ളിക്കാനുള്ള സാധ്യത കൂടി. ബുധനാഴ്ച മയാമി ഗാർഡൻസിൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തും.

നെയ്മർ ശനിയാഴ്ച ഒറ്റയ്ക്ക് പ്രത്യേക പരിശീലനം നടത്തും. തുടർന്ന് തിങ്കളാഴ്ചയോടെ ടീമിനൊപ്പം പൂർണ പരിശീലനത്തിലും പങ്കുചേരും. സ്കോട്ലൻഡിനെതിരെയുള്ള ബ്രസീലിന്റെ അവസാന മത്സരത്തിൽ താരം കളിക്കാൻ പൂർണ സജ്ജനായിരിക്കും- ആഞ്ചലോട്ടി വ്യക്തമാക്കി. ആൻസലോട്ടി സ്ഥിരീകരിച്ചു.

മെയ് 17ന് സാന്റോസ് എഫ്സിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മർക്കു പരിക്കേറ്റത്. വലതു കാലിലെ പേശിക്കേറ്റ പരിക്കാണ് നെയ്മറെ അലട്ടിയിരുന്നത്. കൂടാതെ 2023 ഒക്ടോബറിൽ ഉണ്ടായ എസിഎൽ പരിക്കിൽ നിന്നു താരം പൂർണമായി മുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പ് ടീമിലേക്കു ആഞ്ചലോട്ടി നെയ്മറെ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരത്തെ ​ഗ്രൂപ്പ് ഘട്ടത്തിൽ കളിപ്പിക്കാൻ സാധിക്കുമെന്ന പൂർണ വിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നില്ല. നോക്കൗട്ട് മുതൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ആഞ്ചലോട്ടി ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർക്കു വിശ്രമം നൽകിയത്.

മൂന്നാം പോരാട്ടത്തിലും നെയ്മർ കളിക്കാൻ സാധ്യത കുറവാണെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ അടുത്ത മത്സരം മുതൽ നെയ്മർ ബ്രസീൽ ടീമിലുണ്ടാകുമെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മറുടെ തിരിച്ചുവരവ്, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്ന കാനറികൾക്ക് വലിയ ആത്മവിശ്വാസം നൽകും. സ്കോട്ലൻഡിനെതിരെ വിജയം തുടർന്ന് ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിക്കാനാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. നെയ്മറുടെ അനുഭവസമ്പത്തും ക്രിയേറ്റിവിറ്റിയും ടീമിന് കൂടുതൽ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്