ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം

ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം

ഫോട്ടോ, വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ട്വീറ്ററിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഇക്കാര്യം സ്ഥീരികരിച്ചത്. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഫോട്ടോകൾ ഇപ്പോഴും ഇൻസ്റ്റാഗ്രാമിന്റെ ഒരു പ്രധാന ഭാഗമാണ്’ എന്ന് ഉദ്ധരിച്ച് സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഫുൾ സ്‌ക്രീൻ ഫീഡ് ടെസ്റ്റിംഗിന്റെ പ്രിവ്യൂ പങ്കിട്ടു.

മാത്രമല്ല, ഇൻസ്റ്റാഗ്രാം ഫീഡിന്റെ ഈ പുതിയ രൂപം ടിക്ക്ടോക്കിനെ പോലെയായിരിക്കും. വൈകാതെ ഇൻസ്റ്റാഗ്രാം ഫീഡിന്റെ പൂർണ്ണ സ്‌ക്രീൻ പതിപ്പ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ഫീഡിന്റെ വരാനിരിക്കുന്ന ഫുൾ-സ്‌ക്രീൻ പതിപ്പ് ടെസ്റ്റിങ് ഘട്ടത്തിലാണ്. സ്ക്രീനിന്റെ മുകളിലൊരു ചെറിയ ഭാഗത്ത് ലൈക്കും കമന്റും ആഡ് ചെയ്യും. കണ്ടന്റുകള്‍ സ്റ്റോറിക്ക് പിന്നിലായിരിക്കും. പുതിയ ഡിസൈന്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോസിന് മാത്രമുള്ളതാണ്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോസും വീഡിയോസും ഫുള്‍സ്ക്രീനായി അപ്ലോഡ് ചെയ്യാനാകില്ല.

അഥവാ അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചാലും ഫോട്ടോയിലെ പല സൈഡുകളും ക്രോപ്പ് ചെയ്യേണ്ടിവരും. ഫോട്ടോയുടെ ഭംഗി നഷ്ടപ്പെടാനും അതിന്റെ വിശദവിവരങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കഴി‍ഞ്ഞ ജൂലൈയില്‍ ഇന്‍സ്റ്റഗ്രാമിന്റെ തലവനായ ആദം മോസെരി പുതിയ അപ്ഡേഷന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ചെറിയ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുള്ളതു കൂടിയാകാം പുതിയ മാറ്റത്തിന് ഇന്‍സ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്.

അപ്ഡേറ്റിന് മുന്‍പ് ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ അടുത്തിടെ ഒരു പ്രശ്‌നം ബാധിച്ചിരുന്നു. സ്റ്റോറികള്‍ ആവര്‍ത്തിച്ചു കാണിക്കുന്നതായിരുന്നു കൂടുതല്‍ പേരും റിപ്പോര്‍ട്ട് ചെയ്ത പ്രശ്നം.ആൻഡ്രോയിഡ്, ഐഒഎസ് ഇൻസ്റ്റഗ്രാം ആപ്പിലെ ഉപയോക്താക്കളെയാണ് ബഗ് ബാധിച്ചത്. കമ്പനി ഐഒഎസ് ആപ്പിൽ ആവർത്തിക്കുന്ന സ്റ്റോറി ബഗ് പരിഹരിക്കുന്നതിനായി അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. പുതിയ അപ്ഡേറ്റില്‍ മെസേജുകള്‍ വായിക്കാനും, പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യാനുമുള്ള ഷോര്‍ട്ട്കട്സ് കാണും. ടിക്ക്ടോക്കിന് സമാനമായിരിക്കും ഇന്‍സ്റ്റഗ്രാമിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍.

ചൈനീസ് ആപ്പായ ടിക്ക്ടോക്കിനൊപ്പം പിടിച്ചുനില്‍ക്കാനാണ് മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ടിക് ടോക് നിരോധിക്കപ്പെട്ട ഇന്ത്യയിലെ ഉപയോക്താക്കള്‍ ഇന്‍സ്റ്റഗ്രാമിന്റെ ഫുള്‍- സ്ക്രീന്‍ മോഡ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ശ്രദ്ധേയമാകും. 2020 ലാണ് ടിക്ടോക്ക് ഉള്‍പ്പെടെയുള്ള 18 ചൈനീസ് ആപ്പുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്.

വോയിസ് കോളില്‍ വീണ്ടും പുതുമയുമായി വാട്സാപ്പ്

വോയിസ് കോളില്‍ വീണ്ടും പുതുമയുമായി വാട്സാപ്പ്

വോയിസ് കോളില്‍ വീണ്ടും പുതുമയുമായി വാട്സാപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഗ്രൂപ്പ് വോയ്‌സ് കോൾ വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് കോളില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ മ്യൂട്ടാക്കാനോ,അവര്‍ക്ക് മെസെജുകള്‍ അയയ്ക്കാനോ കഴിയും. നേരത്തെ ഗ്രൂപ്പ് കാളില്‍ എട്ടുപേര്‍ പങ്കെടുക്കാമെന്നത് മാറ്റി 32 ആക്കി വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് പുതിയ അപ്ഡേറ്റ്. ഇന്നലെയാണ് വാട്സാപ്പ് പുതിയ അപ്ഡേറ്റ് സംഭവിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കോളിലുള്ള ഒരാളെ മ്യൂട്ടാക്കാനോ, മെസെജ് അയയ്ക്കാനോ ആയി ആ വ്യക്തിയുടെ നെയിംകാര്‍ഡ് അമര്‍ത്തി പിടിക്കണം. അപ്പോള്‍ കാണിക്കുന്ന ഓപ്ഷന്‍സില്‍ ഒരു പോപ്പ്അപ്പ് മെനു ദൃശ്യമാകും. ആരെങ്കിലും മ്യൂട്ടാക്കാന്‍ മറന്നാല്‍ ഈ സംവിധാനം അവിടെ സഹായകമാകും. ഒരു കോളിനിടെ ഒരാളെ മനഃപൂർവ്വം മ്യൂട്ടാക്കാനും ഈ സംവിധാനം ദുരുപയോഗം ചെയ്യാം.

എന്നിരുന്നാലും, പങ്കെടുക്കുന്നയാൾക്ക് അൺമ്യൂട്ട് ബട്ടൺ അമർത്തി ഏത് സമയത്തും സ്വയം അൺമ്യൂട്ട് ചെയ്യാനുമവസരമുണ്ട്. ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ പങ്കെടുക്കുന്നവരെ മ്യൂട്ടാക്കാനും സന്ദേശമയയ്‌ക്കാനുമുള്ള ഓപ്ഷനുകൾക്ക് പുറമേ, കൂടുതൽ ആളുകളെ കോളുകളിൽ ആഡ് ചെയ്യുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ചെല്ലുന്നതിനുള്ള സംവിധാനവും വാട്ട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപയോക്താക്കൾക്കും അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ്പിന്റെ പുതിയ അപേഡഷനില്‍ ഇവ ലഭ്യമാണ്.

ഇനി ട്രാഫിക് ബ്ലോക്കും മാപ്പിലറിയാം

ഇനി ട്രാഫിക് ബ്ലോക്കും മാപ്പിലറിയാം

ട്രാഫിക്ക് ബ്ലോക്ക് അറിയാനുള്ള പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാകും. ഇതോടെ ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷനും അതിന്റെ സമീപത്തെ ട്രാഫിക്കും സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ഹോം സ്ക്രീനില്‍ തന്നെ ലഭ്യമാക്കും.

ഗൂഗിള്‍മാപ്സില്‍ കാണിക്കുന്ന നിയര്‍ബൈ ട്രാഫിക് വിജറ്റിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രാദേശിക ട്രാഫിക്ക് പരിശോധിച്ചറിയാനാവും. ഇത് കൂടാതെ 2×2 വലുപ്പത്തിൽ ദൃശ്യമാകുന്ന വിജറ്റിന്റെ പ്രിവ്യൂ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡിനുള്ള ട്രാഫിക് വിജറ്റാണ് നിലവില്‍ ഗൂഗിള്‍ മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കാതെ തന്നെ നിലവിലെ ലൊക്കേഷനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്താനാകും.

നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ വ്യത്താകൃതിയോട് സാമ്യമുള്ള ചതുരത്തിലായിരിക്കും നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ ബട്ടണിലൂടെ അവർക്ക് വിജറ്റ് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും. വിജറ്റിന്റെ മധ്യഭാഗത്ത് ഒരു നീല ഡോട്ട് അടയാളപ്പെടുത്തിയിരിക്കും. ഉപയോക്താവിന്റെ നിലവിലെ സ്ഥാനം ഹൈലൈറ്റ് ചെയ്യുന്നതിനായി ഒരു മാപ്പ് ഇതിലാണ് കാണിക്കുന്നത്.

വിജറ്റിന്റെ വലുപ്പം മാറ്റാനാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യാത്രയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ ടോൾ നിരക്കുകള്‍ മാപ്പ് കാണിക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് നിലവില്‍ ലഭ്യമായി തുടങ്ങി. ഇന്ത്യയില്‍ വൈകാതെ ഈ സേവനം ലഭ്യമായേക്കും. ടോൾ ഇല്ലാത്ത റൂട്ടുകളിൽ സഞ്ചാരിക്കാൻ ആഗ്രഹിക്കുന്നവർക്കും അതിനുള്ള സൗകര്യം ഗൂഗിൾ ഒരുക്കുന്നുണ്ട്. ടോൾ ഉള്ള റൂട്ടിനൊപ്പം ടോൾഫ്രീ റൂട്ടിന്റെ ഓപ്ഷനും സെലക്ട് ചെയ്യാനാകും.

ഗൂഗിൾ മാപ്‌സിലെ നാവിഗേഷനു മുകളിലായി വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ഈ ഓപ്ഷൻ ഉണ്ടാകും. അവിടെ ടാപ്പുചെയ്താൽ മതി ടോൾ റൂട്ടുകൾ പൂർണമായി ഒഴിവാക്കാനും റൂട്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്ത്യയിൽ എത്ര റോഡുകൾ ഗൂഗിളിന്റെ ടോൾ സംവിധാനത്തിൽപ്പെടും എന്ന കാര്യത്തിൽ വ്യക്തത ഗൂഗിൾ നൽകിയിട്ടില്ല.

വ്യാജ അക്കൗണ്ട് ഉള്ളവർ സൂക്ഷിക്കുക; കർശന നടപടി ഉണ്ടാവും

വ്യാജ അക്കൗണ്ട് ഉള്ളവർ സൂക്ഷിക്കുക; കർശന നടപടി ഉണ്ടാവും

ബ്രസല്‍സ്: ആൽഫബെറ്റ് യൂണിറ്റ് ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളിലെ ഡീപ്ഫേക്കുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഇന്ന് അപ്ഡേറ്റ് ചെയ്ത യൂറോപ്യൻ യൂണിയൻ പ്രാക്ടീസ് കോഡ് പ്രകാരമാണ് നടപടി സ്വീകരിക്കാന്‍ സമ്മതം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഡീപ്ഫേക്കുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ രംഗത്തു വന്നിരുന്നു. അല്ലാത്ത പക്ഷം അപ്‌ഡേറ്റ് ചെയ്ത യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈടാക്കുന്നതാണെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.വ്യാജ വാർത്തകൾക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ അപ്‌ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഇന്ന് പ്രസിദ്ധീകരിച്ചു. പരസ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 30-ലധികം സ്ഥാപനങ്ങളാണ് കോഡില്‍ ഒപ്പിട്ടിരിക്കുന്നത്. യൂറോപ്യൻ കമ്മീഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

2018-ൽ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷൻ സ്കീമായി മാറിയിട്ടുണ്ട്. കോഡനുസരിച്ച് നിയന്ത്രിക്കുന്നവരും ഒപ്പിടുന്നവരും തമ്മിൽ ഉത്തരവാദിത്തം പങ്കിടണം. കൂടാതെ ഡീപ്‌ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് ഒപ്പിട്ടവർ നിയന്ത്രിക്കണം.രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പ്യൂട്ടർ ടെക്നിക്കുകൾ സൃഷ്ടിച്ച ഹൈപ്പർ റിയലിസ്റ്റികായ വ്യാജരേഖകളാണ് ഡീപ്ഫേക്കുകൾ എന്നറിയപ്പെടുന്നത്.

ഇവയെ ഈ വർഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളുമായി അപ്ഡേറ്റഡ് കോഡ് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഡീപ്ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിയും. ഡിജിറ്റൽ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികള്‍ക്ക് ഇനി മുതല്‍ പിഴയും ചുമത്തും.

കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ ആറു ശതമാനം വരെ പിഴയായി ഈടാക്കാം. കമ്പനികള്‍ കോഡിൽ സൈൻ അപ്പ് ചെയ്ത്തതോടെ അവരുടെ നടപടികൾ നടപ്പിലാക്കാനായി ആറു മാസം സമയവുമനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ക്കെതിരെയുള്ള നിയമത്തിന്റെ നട്ടെല്ലാണ് ഡിജിറ്റൽ സേവന നിയമം (DSA). ഈ നിയമമനുസരിച്ച് പരസ്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കെതിരെയും രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഇയു അന്‍ഡസ്ട്രി ചീഫ് തീയേറി ബ്രട്ടണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റ് ചെയ്ത ഈ കോഡ് പ്രവര്‍ത്തന ക്ഷമമാകുന്നതോടെ റഷ്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങളെ നീക്കം ചെയ്യാന്‍ കഴിയുമെന്നും കോഡിലെ മാറ്റങ്ങള്‍ക്ക് കാരണമായത് പ്രത്യേക ഓപ്പറേഷൻ എന്ന് വിളിക്കപ്പെടുന്ന ഉക്രെയ്ന്‍ – റഷ്യ അധിനിവേശമാണെന്നും കമ്മീഷൻ വൈസ് പ്രസിഡന്റ് വെരാ ജൗറോവ നേരത്തെ അറിയിച്ചിരുന്നു.

പെയ്ഡ് സബ്സ്ക്രിപ്ഷനുമായി ടെലിഗ്രാം; മറ്റ് നിരവധി മാറ്റങ്ങളും ഉടൻ

പെയ്ഡ് സബ്സ്ക്രിപ്ഷനുമായി ടെലിഗ്രാം; മറ്റ് നിരവധി മാറ്റങ്ങളും ഉടൻ

പെയ്ഡ് സബ്സ്ക്രിപ്ഷൻ നടപ്പിലാക്കി മെസേജിം​ഗ് ആപ്പായ ടെലിഗ്രാം. ടെലിഗ്രാം പ്രീമിയം സ്വന്തമാക്കാത്തവരുടെ ചാറ്റുകൾക്കും, ഫയലുകൾക്കും ലിമിറ്റുകൾ ഉണ്ടാകും. ടെലിഗ്രാമിന്റെ സ്ഥാപകൻ പാവേൽ ഡ്യൂറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ഫീച്ചറുകൾ സൗജന്യമായി തന്നെ നിലനിർത്തിക്കൊണ്ടാണ് സബ്സ്ക്രിപ്ഷൻ നടപ്പാക്കുന്നത്. ടെലിഗ്രാമിന്റെ സാധ്യതകൾ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പണമടച്ചുള്ള ഉപയോഗം കൊണ്ടുവരുന്നത്. പ്രീമിയം സ്റ്റിക്കേഴ്സും പുതിയ ഇമോജികളും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ടെലിഗ്രാം ഫ്രീ ആണെന്നും , പരസ്യങ്ങളോ, ഫീയോ ഇല്ല എന്നുമുള്ള ടാഗ്ലൈൻ കാണാനാകും. വൈകാതെ ഇതിൽ മാറ്റം വരുത്തും. ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യത്യസ്തമായി ടാഗലൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വരുമാനമാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളുമായി കമ്പനി എത്തുന്നതെന്നാണ് വിലയിരുത്തൽ.

ആദ്യ ടാഗ് ലൈൻ മാറ്റി പുതിയ ടാഗ് ലൈനിനൊപ്പം പണമടയ്ക്കുന്ന സംവിധാനവുമായി പുതിയ ടെലിഗ്രാം ഉടനെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “ചാറ്റുകൾക്കും മീഡിയകൾക്കും ഫ്രീ അ‍ൺ ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് ടെലിഗ്രാം നൽകുന്നു” എന്ന പുതിയ ടാഗ് ലൈനാണ് ഡവലപ്പർമാർ ഷെയർ ചെയ്ത ഡാറ്റാ സ്ട്രീംഗുകളിലുള്ളത്. പുറത്തുവന്ന സ്ക്രീൻഷോട്ടുകൾ അനുസരിച്ച് ടെലിഗ്രാമിന്റെ അപ്ഡേറ്റഡ് വേർഷൻ പരസ്യങ്ങളെ പിന്തുണക്കാനും സാധ്യതയുണ്ട്. പ്രിമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്കായി പുതിയ സ്റ്റിക്കറുകളും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ പുതിയ ടാഗ് ലൈൻ ആക്ടീവായിട്ടില്ല. പ്രീമിയം സബ്സ്ക്രിപ്ഷൻ ഓഫിഷ്യലായി പുറത്തുവിട്ട ശേഷമേ ഇത് കാണാനാകൂ.

പുതിയ ഇമോജികളും സ്റ്റിക്കറുകളും ഉൾപ്പെട്ട ടെലിഗ്രാം പതിപ്പ് 8.7.2 ബീറ്റ അടുത്തയിടെ പുറത്തിറക്കിയിരുന്നു. മെസേജ് അയയ്ക്കുമ്പോൾ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിനായി സൈൻഅപ്പ് ചെയ്യുന്നുണ്ടോ എന്നൊരു നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ടെലിഗ്രാം പ്രീമിയം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ ഏപ്രിലിൽ പുതിയ കുറച്ച് ഫീച്ചറുകൾ ചേർത്ത് ആപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇഷ്ടപ്പെട്ട നോട്ടിഫിക്കേഷൻ ടോണുകൾ, ചാറ്റുകൾ മ്യൂട്ട് ചെയ്യുന്നതിനും, ഓട്ടോമാറ്റിക് ഡീലിറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുകൾ, ചാറ്റുകളിലെ റിപ്ലേ, ഫോർവേർഡിങ്ങ് എന്നിവയിൽ വരുത്തിയ ക്രമീകരണങ്ങൾ തുടങ്ങിയ നിരവധി സവിശേഷതകളാണ് ഉൾപ്പെടുത്തിയിരുന്നത്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള പിക്ചർ ഇൻ പിക്ചർ മോഡും ഇക്കൂട്ടത്തിൽ പെടുന്നു.iOS-ൽ മെസെജുകൾ ട്രാൻസലേറ്റ് ചെയ്യുന്നതിലും മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്.

തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്

തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്

സോഷ്യൽ മീഡിയ രംഗത്ത് ഇന്ത്യയിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ് 58 ആപ്പുകൾ നിരോധിക്കപ്പെട്ടതിനൊപ്പമായിരുന്നു ടിക് ടോക്കും നിരോധനം നേരിട്ടത്. ഇപ്പോൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, അവര്‍ തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ശ്രമം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കവുമായി ടിക് ടോക്കിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാൻസ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ശ്രമം നടക്കുന്നുവെന്നാണ് വാര്‍ത്ത. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ത്താണ് ബൈറ്റ്ഡാൻസിന്റെ ശ്രമമെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ക്കുന്നതോടെ രാജ്യ സുരക്ഷാ സംബന്ധിച്ച ആശങ്കകളിൽ നിന്ന് ബൈറ്റ് ഡാൻസിന് മുക്തി നേടുമെന്നാണ് പ്രതീക്ഷ.

ഒരു പടി കൂടി കടന്ന് മുംബൈ കേന്ദ്രമായ ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകൾ നടത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന് കീഴിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ്. അടുത്തിടെ സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമായ ടെസ് പ്ലാറ്റ്‌ഫോമുകളും ഗ്രൂപ്പ ആരംഭിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സംരംഭത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് നീക്കം.

ചർച്ചകൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ശ്രമം. കൂടാതെ പ്രാദേശിക പങ്കാളിയുമൊത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് അനൗപചാരികമായി കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ബൈറ്റ് ഡാൻസ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ടെസ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാൻ ശ്രമിക്കുകയാണോ, അതോ യോട്ട ഇൻഫ്രാസ്ട്രക്ചര്‍ സൊല്യൂഷൻസിന്റെ ഡാറ്റാ സെന്ററുകളിൽ അതിന്റെ ഡാറ്റ സംഭരിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. നേരത്തെ ഉപഭോക്താക്കളുടെ വിവരങ്ങൾ പ്രാദേശികമായി സംഭരിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ, അതിന്റെ ഏറ്റവും പ്രതാപ സമയത്ത് കമ്പനി രാജ്യത്ത് 2,000–ത്തിലധികം ആളുകൾക്ക് ജോലി നൽകിയിരുന്നു. നിരോധന സമയത്ത് ഇവരിൽ ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചുവിട്ടപ്പോൾ, ചില ജീവനക്കാർക്ക് മറ്റ് ചുമതലകൾ നൽകുകയുമായിരുന്നു കമ്പനി. അനൗദ്യോഗികമായി കമ്പനി സമീപിച്ചതായും, അപേക്ഷ നൽകിയാൽ നിയമവിധേയമായി പരിശോധിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ പ്രതികരിച്ചതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.