ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വാഹനവുമായി പുനർജ്ജനി കൾച്ചറൽ& ചാരിറ്റബിൾ സൊസൈറ്റി

മുദാക്കൽ: ജീവ കാരുണ്യ പ്രവർത്തനത്തിന് മുൻഗണന നൽകി മുദാക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുനർജ്ജനി കൾച്ചറൽ& ചാരിറ്റബിൾ സൊസൈറ്റി വാങ്ങിയ ജീവകാരുണ്യ പ്രവർത്തന വാഹനത്തിന്റെ ഉത്‌ഘാടനം അഡ്വ ലെനിൻ നിർവഹിച്ചു.

മുദാക്കൽ കാട്ടുചന്ത ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി, ബ്ലോക്ക് മെമ്പർ കരുണാകരൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, വാമനപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ, മെമ്പർമാരായ പള്ളിയറ ശശി, ദീപാ റാണി, സുജിത, മുൻ മെമ്പർ രാകേഷ്, എൽ സി സെക്രട്ടറി ദിനേശ്, പുനർജ്ജനി പ്രസിഡന്റ് സുഭാഷ്, തുടങ്ങിയവർ പങ്കെടുത്തു. ആർ രാമു ആശംസകൾ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ അനാട്ടമിലേക്ക് ആദ്യമായി ഏറ്റവും കൂടുതൽ മരണാന്തര സമ്മതപത്രം നൽകിയിരിക്കുന്ന ആദ്യ സംഘടനയാണ് പുനർജ്ജനി കൾച്ചറൽ& ചാരിറ്റബിൾ സൊസൈറ്റി.

കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ആറ്റിങ്ങൽ യൂണിറ്റ് രൂപീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ആറ്റിങ്ങൽ: ഐഎൻടിയുസി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി യൂണിറ്റ് രൂപീകരണ ഉത്‌ഘാടനം കോൺഗ്രസ് പാർലമെൻററി പാർട്ടി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ലീഡർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ ആരഭി സുരേഷിനെ ആദരിച്ചു. സീനിയർ കൗൺസിലർ പി മുരളീധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഗ്രാമം ശങ്കർ, മുൻ കെഎംസിഎസ്എ സംസ്ഥാന സെക്രട്ടറി കെ വേണു, ബി അജയകുമാർ, സദാശിവൻ, ജെഫ്രി എം തോമസ്, സേവ്യർ , റഹിം ഖാൻ, ആർ ആശ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി ഉണ്ണികൃഷ്ണനെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി യൂണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു .

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബ് കെഎസ്ആർടിസി ജീവനക്കാർക്കായി പ്രമേഹ പരിശോധന ക്യാമ്പ് നടത്തി

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബ് ഇൻറർനാഷണലിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇതിന് പുറമേ കൊവിഡ് പ്രതിരോധ സാമഗ്രികളായ മാസ്ക്, സാനിറ്റൈസർ
എന്നിവയുടെ വിതരണവും നടന്നു.

ആറ്റിങ്ങൽ ലയൺസ് ക്ലബ് പ്രസിഡൻറ് ഡോ. പ്രേംജിത്ത്, സെക്രട്ടറി കബീർദാസ്, ട്രഷറർ അഡ്വ. ജി കെ പ്രദീപ് കുമാർ, റീജണൽ ചെയർമാൻ ഡോ രാധാകൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, ഡി എസ് സുരേഷ് കുമാർ, മോഹൻദാസ്, ആറ്റിങ്ങൽ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ ഗവ.പോളിടെക്നിക്ക് കോളേജിൽ രണ്ടാം വർഷ ഡിപ്ലോമാ കോഴ്സിൽ സീറ്റൊഴിവ്

ആറ്റിങ്ങൽ: ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങലിലെ അദ്ധ്യയനവർഷത്തെ രണ്ടാം വർഷ ഡിപ്ലോമാ കോഴ്സിന് ലാറ്ററൽ എൻട്രി വഴിയുളള പ്രവേശനത്തിന് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ ലാറ്റിൻ കാത്തലിക് (LA) വിഭാഗത്തിൽ ഒരു ഒഴിവും ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ മുസ്ലീം കോട്ടയിൽ ഒരു ഒഴിവുമുണ്ട്. മേൽപ്പറഞ്ഞ ഒഴിവിലേക്ക് പ്രവേശനത്തിനായി ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിലുളള മുകളിൽ പറഞ്ഞ വിഭാഗത്തിലെ താൽപ്പര്യമുളള വിദ്യാർത്ഥികൾ നാളെ (05.10.2021) രാവിലെ 11 മണിയ്ക്ക് കോളേജിൽ വന്ന് രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

ആര്യൻ ഖാന്‍ ഉൾപ്പെട്ട മയക്കുമരുന്ന്​ കേസ്; ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.സി.ബി.ക്ക് ലഭിച്ചു. ആര്യന്റെയും അര്‍ബാസിന്റെയും വാട്‌ആപ്പ് ചാറ്റുകളില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയതെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്.

ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരിപാര്‍ട്ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു.

ചോദ്യംചെയ്യലില്‍ ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച് ആര്യനും അര്‍ബാസും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നല്‍കിയതെന്നായിരുന്നു അര്‍ബാസ് മര്‍ച്ചന്റ് നല്‍കിയ മൊഴി. വിമാനത്താവളത്തിന് സമീപത്തുനിന്നാണ് താന്‍ ലഹരിമരുന്ന് വാങ്ങിയതെന്ന് കേസിലെ മൂന്നാംപ്രതിയായ നടി മുണ്‍മുണ്‍ ധമേച്ചയും എന്‍.സി.ബിയോട് പറഞ്ഞു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് അടുത്തുവെച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്‌തെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. മൂവരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കോടതിയില്‍ ഹാജരാക്കുന്നത്. തുടര്‍ചോദ്യംചെയ്യലിനും മറ്റുമായി പ്രതികളെ വീണ്ടും എന്‍.സി.ബി. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍.