മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

തിരുവല്ല : മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ മന്ത്രിയുമായി ഇടുക്കിയിലേക്ക് പോവുകയായിരുന്ന വാഹനം തിരുവല്ല ബൈപ്പാസിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. റോഡിന് വശത്തായി നിർത്തിയിട്ടിരുന്ന ബസ്സിൽ ഇടിക്കാതിരിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടയിൽ മന്ത്രിയുടെ വാഹനം തൊട്ടടുത്ത മതിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്തിനു കേടുപറ്റി. മന്ത്രിക്കോ മറ്റ് യാത്രക്കാർക്കോ പരിക്കില്ല. തിരുവല്ല ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തിരിക്കും.

ഇന്ധനവിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില. കോഴിക്കോട് പെട്രോൾ വില 109 രൂപ 52 പൈസയായി.

കൊച്ചിയിൽ 109 രൂപ 25 പൈസയാണ് പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 105 രൂപ 09 പൈസയും കൊച്ചിയിൽ 103.14ഉം ആണ് വില. കോഴിക്കോട് ഡീസലിന് 103.44 രൂപയായി.

നിരഞ്ജനെ ‘ഫ്രാക്ക്’ ആദരിച്ചു

മികച്ച ബാലനടനുള്ള 2020 ലെ സംസ്ഥാന ചലച്ചിത പുരസ്ക്കാര ജേതാവ് നാവായിക്കുളം വെട്ടിയറ സ്വദേശി എസ്. നിരഞ്‌ജനെ ഫോറം ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻസ് കിളിമാനൂർ ഫ്രാക്ക് [FRAK ] ആദരിച്ചു.

ഫ്രാക്ക് ഭാരവാഹികൾ നിരഞ്‌ജന്റെ വീട്ടിലെത്തി പ്രസിഡന്റ് വാലഞ്ചേരി മോഹനൻ പുരസ്ക്കാരവും ഉപഹാരവും നല്കി ആദരിച്ചു.

ജനറൽ സെക്രട്ടറി T. ചന്ദ്രബാബു, ഖജാൻജി G. ചന്ദ്രബാബു, PRO മുത്താന സുധാകരൻ എന്നിവർ സന്നിഹിതരായിരുന്നു.
നിരഞ്ജനും, കുടുംബത്തിനും എല്ലാ വിധ വിജയാശംസകളും നേരുകയുണ്ടായി.

കിഴുവിലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ നടുത്തളത്തിലിറങ്ങി ബിജെപി, എസ്ഡിപിഐ, കോൺഗ്രസ് വിമത ജനപ്രതിനിധികൾ

കിഴുവിലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര മീറ്റിങ്ങിൽ മീറ്റിംഗ് ഹാളിന്റെ നടുത്തളത്തിലിറങ്ങി എസ്ഡിപിഐ, ബിജെപി, കോൺഗ്രസ് വിമത ജനപ്രതിനിധികൾ മുദ്രാവാക്യം വിളിക്കുകയും കമ്മറ്റി തടസ്സപ്പെടുത്തുകയും ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് നടുത്തളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവുവിളക്കുകൾ കത്തുന്നില്ല എന്നും, നിരവധി തവണ പരാതി പറഞ്ഞിട്ടും അതിൽ നടപടിയെടുക്കാത്ത പ്രസിഡന്റനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ആണ് സമര പരിപാടികൾ അരങ്ങേറിയത്. ഈ സമരപരിപാടികൾ അരങ്ങേറുമ്പോൾ കാഴ്ചക്കാരായി കോൺഗ്രസിലെ നാല് ജനപ്രതിനിധികൾ ഭരണസമിതി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.

സമരത്തിൽ ബിജെപി ജനപ്രതിനിധികളായ ഒന്നാം വാർഡ് മെമ്പർ ആശാ, പതിനാറാം വാർഡ് മെമ്പർ അനീഷ്, എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച പന്ത്രണ്ടാം വാർഡ് മെമ്പർ സൈജ നസീർ, ആറാം വാർഡിൽ നിന്നും കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച മാമം നട അനീഷ് എന്നിവർ പങ്കെടുത്തു. 30 മിനുട്ടോളം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ ജനപ്രതിനിധികളെ അടിയന്തരമായി തെരുവുവിളക്കുകൾ കത്തിക്കാം എന്ന് പ്രസിഡന്റ് നൽകിയ ഉറപ്പിന്മേലാണ് സമരപരിപാടികൾ അവസാനിപ്പിച്ചത്.

പ്രവാസി സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് കിടപ്പ് രോഗികൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ

ആറ്റിങ്ങൽ: തച്ചൂർകുന്ന് എം.ആർ നിവാസിൽ മംഗളാനന്ദൻ രമ്യ ദമ്പതികളുടെ മകൻ പ്രവാസിയായ വിഷ്ണുവിന്റെ പിറന്നാൾ ദിനത്തിലാണ് വലിയകുന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭക്ഷണ പൊതി വിതരണം ചെയ്തത്. വിദേശത്ത് ജോലി ലഭിച്ച ശേഷം ആദ്യമായാണ് വിഷ്ണു ജൻമദിനാഘോഷത്തിന് നാട്ടിൽ ഇല്ലാതിരിക്കുന്നത്. സാധാരണ ഈ ദിവസം ഇദ്ദേഹം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അനാഥർക്ക് നേരിട്ട് ഭക്ഷണമെത്തിക്കുകയാണ് പതിവ്. എന്നാൽ വിഷ്ണുവിന് 33 വയസ് തികയുന്ന ഇന്ന് പാവപ്പെട്ടവന് ഒരു നേരത്തെ അന്നം എത്തിക്കണമെന്ന ആഗ്രഹം സുഹൃത്തും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായ കൃഷ്ണദാസിനെ അറിയിച്ചു. തുടർന്ന് കൃഷ്ണദാസിന്റെ
നേതൃത്വത്തിൽ പ്രവർത്തകർ പിറനാളുകാരന്റെ വീട്ടിലെത്തി ഭക്ഷണപൊതികൾ ഏറ്റുവാങ്ങി വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തി കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതികൾ കൈമാറി. ഡി.വൈ.എഫ്.ഐ യുടെ ഹൃദയപൂർവ്വം പരിപാടിക്ക് വേണ്ടി പ്രദേശത്ത് നിന്ന് സ്ഥിരമായി ഭക്ഷണ പൊതി നൽകുന്ന ഒരു കുടുംബം കൂടിയാണ് വിഷ്ണുവിന്റേത്. ആശുപത്രി ഹെഡ് നഴ്സ് ലാലുസലീം, യൂണിറ്റ് അംഗം അജയ് പ്രദീപ് എന്നിവരും വിതരണത്തിന് നേതൃത്വം വഹിച്ചു.