മുദാക്കൽ പഞ്ചായത്തിൽ നടന്ന കേഡർ ക്യാമ്പ് അവസാനിച്ചു

മുദാക്കൽ: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്തിൽ ഊരുപൊയ്കയിയിൽ നടന്ന കേഡർ ക്യാമ്പ് അവസാനിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരുന്നു ക്യാമ്പ്. ലോക്കൽ കമ്മിറ്റിയിലെ 18 ബ്രാഞ്ചുകളിൽ നന്നായി എൺപതോളം പേർ പങ്കെടുത്തു. പരിശീലനത്തിന് എത്തിയവർക്ക് ആഹാരം ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും സംഘാടകസമിതി ഒരുക്കി.

ക്യാമ്പ് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വി പി ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട് എ എം റൈസ് തുടങ്ങിയവർ ക്ലാസ് നയിച്ചു. മണ്ഡലം സെക്രട്ടറി ടൈറ്റസ്, കോരാണി ബിജു, അഡ്വക്കറ്റ് അനിൽകുമാർ, വാള ക്കാട് ഷാജി, ജയലാൽ ശശാങ്കൻ, ശരൺ ശശാങ്കൻ, ക്യാമ്പ് ലീഡർ കുന്നിൽ റഫീഖ്, എംഎൽഎ വി ശശി, പള്ളിയറ ശശി എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് വൻ വിജയമാക്കിത്തീർത്ത എല്ലാ ബ്രാഞ്ച് ഘടകങ്ങൾക്കും സംഘാടകസമിതി നന്ദി അറിയിച്ചു.

കേന്ദ്ര നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.റ്റി.ഒ പ്രതിഷേധം

ഇന്ധനവിലവർദ്ധന, എയർഇന്ത്യ വിൽപ്പന, വൈദ്യുതിമേഖല സ്വകാര്യവൽക്കരണം തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.റ്റി.ഒ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

എൻ.ജി.ഒ യൂണിയൻ നോർത്ത് ഏര്യ വൈസ് പ്രസിഡന്റ് അർച്ചനാ ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറിയും എഫ്.എസ്.ഇ.റ്റി.ഒ താലൂക്ക് പ്രസിഡന്റുമായ എസ് സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ ആറ്റിങ്ങൽ ഏര്യ സെക്രട്ടറി ആർ.എസ് സുരേഷ് സ്വാഗതവും ചിറയിൻകീഴ് ഏര്യ സെക്രട്ടറി യു അനു നന്ദിയും പറഞ്ഞു.

ഒക്‌ടോബര്‍ 15 ലോക കൈ കഴുകല്‍ ദിനം; ഇടയ്ക്കിടയ്ക്ക് കൈ കഴുകാന്‍ ഓര്‍മ്മിക്കുക: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാന്‍ എല്ലാവരും ഓര്‍മ്മിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മളിപ്പോഴും കോവിഡിന്റെ പിടിയില്‍ നിന്നും പൂര്‍ണമായി മുക്തരല്ല. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. ലോക കൈകഴുകല്‍ ദിനത്തിന്റെ ഭാഗമായി എല്ലാവരും ഫലപ്രദമായി കൈകഴുകുന്നത് അറിഞ്ഞിരിക്കണം. സ്‌കൂളുകള്‍ കൂടി തുറക്കാന്‍ പോകുന്ന ഈ ഘട്ടത്തില്‍ എല്ലാവരും ഫലപ്രദമായി കൈ കഴുകുന്നതിനെപ്പറ്റി മനസിലാക്കണം. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

20 സെക്കന്റ് കൈ കഴുകുക വളരെ പ്രധാനം

സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൊണ്ട് കൈ കഴുകുന്നതാണ് ഫലപ്രദമായ രീതി. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ കോവിഡ് ഉള്‍പ്പെടെയുള്ള അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ ശ്വാസകോശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഒഴിവാക്കാനാകും. മാത്രമല്ല ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാനും ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്.

സോപ്പുപയോഗിച്ച് കൈ കഴുകുക

വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു.

ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍

1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
4. തള്ളവിരലുകള്‍ തേയ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കൈ കഴുകി ഉണക്കുക.

കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീ മഹാശിവവിഷ്ണു ക്ഷേത്രത്തിലെ വിദ്യാരംഭം

കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീ മഹാ ശിവവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ.രഞ്ജിത്ത് സുദർശനന്റെ മുഖ്യ കാർമ്മികത്വത്തിൽ റിട്ട.പ്രിൻസിപ്പലും അദ്ധ്യാപക അവാർഡ് ജേതാവുമായ മോഹനൻ നായർ കുട്ടികളെ എഴുത്തിനിരുത്തി. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി കുട്ടികൾ എഴുത്തിനിരുത്തിനായി എത്തിയിരുന്നു. ക്ഷേത്ര മാനേജർ പ്രഭാത് കുമാർ പഠനോപകരണങ്ങളും മധുരവും നൽകി കുട്ടികളെ വരവേറ്റു.

വിശക്കുന്ന ഇന്ത്യ; ആഗോള പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്ത്

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തു വന്ന റാങ്കിംഗില്‍ ഇന്ത്യ 101 ആം സ്ഥാനത്താണ്. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും,. ശ്രീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങളുടെയും ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പിന്നിലാണ് ഇന്ത്യ.

പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നീ നാല് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിര്‍ണയിക്കുന്നത്.

2021ലെ പുതിയ പട്ടികയില്‍ 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 94-ാം സ്ഥാനത്തു നിന്നാണ് ഇന്ത്യ 7 സ്ഥാനങ്ങള്‍ പിന്നോട്ട് പോയത് .വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉള്‍പ്പെടുന്നുണ്ട്. ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ട് രാജ്യങ്ങളിലുള്‍പ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030നകം പട്ടിണി കുറയ്ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളാണ് ഉള്ളത്.

പാപ്പുവ ന്യൂഗിനിയ (102), അഫ്ഗാനിസ്ഥാന്‍ (103), നൈജീരിയ (104), കോംഗോ (105), മൊസാംബിക് (106), സിയേറ ലിയോണ്‍ (107), തിമോര്‍ ലെസ്തെ (108), ഹെയ്തി (109), ലൈബീരിയ (110), മഡഗാസ്‌കര്‍ (111), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (112), ഛാഡ് (113), സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് (114), യെമന്‍ (115), സോമാലിയ (116) എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇന്ത്യയെക്കാള്‍ പട്ടിണിയുള്ളത്.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയെക്കാള്‍ മുമ്പിലാണ്. പാക്കിസ്ഥാന്‍ 92 ആം സ്ഥാനത്തും, നേപ്പാള്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ 76ആം സ്ഥാനത്തുമാണ്. കഴിഞ്ഞവർഷം ഇന്ത്യ 94ാം സ്ഥാനത്തായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 107 രാജ്യങ്ങളുടെ പട്ടികയാണ്‌ കഴിഞ്ഞവർഷം പുറത്തുവിട്ടത്‌.