കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

കിളിമാനൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബികയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എംപി അടൂർപ്രകാശ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൻസന്റ് എന്നിവർ പങ്കെടുത്തു.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്റ്റോർ കീപ്പിങ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റിൽ പരിശീലനം

ആറ്റിങ്ങൽ : മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം. എസ്. എം. ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ പന്ത്രണ്ടാം ക്ലാസ്സോ അതിന് മുകളിലോ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്ക്‌ സ്റ്റോർ കീപ്പിങ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ സർട്ടിഫിക്കേഷനോട് കൂടിയ മൂന്ന് മാസത്തെ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രജിസ്റ്റേഷനും കൂടുതൽ വിവരങ്ങൾക്കും: 8129988725

കൊലപാതകശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

മംഗലപുരം: ഈ വർഷം ജൂൺമാസത്തിൽ വെയിലൂർ വില്ലേജിൽ തോന്നക്കൽ വാലിക്കോണം , വിളയിൽ വീട്ടിൽ നിമേഷിനെ വാക്കുതർക്കത്തെ തുടർന്ന് മാരകമായി കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അഴൂർ ,ശാസ്തവട്ടം ബ്ലോക്ക് നമ്പർ 32 ജെ.ജെ.നിവാസിൽ സന്തോഷ് എന്ന കൊച്ചുമോനെ (വയസ്സ് 38) മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് മാസമായി ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. കൃത്യത്തിന് ശേഷം കണ്ണൂർ തലശ്ശേരിയിലേക്ക് രക്ഷപ്പെട്ട പ്രതി കോഴിക്കോട് ,മലപ്പുറം , വയനാട് ജില്ലകളായി മാറി മാറി താമസിച്ചു. പോലീസിന്റെ പിടിയിലാകാരിരിക്കാനായി മൊബൈൽ ഫോൺ ഇയാൾ ഉപയോഗിച്ചിരുന്നില്ലാ. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധു ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് കൊടുവള്ളിയിൽ എത്തി നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.

മോഷണം , പിടിച്ച്പറി ,കൂലിതല്ല് , തുടങ്ങി നിരവധി കേസ്സുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ എക്സൈസിന്റെ കേസ്സുകളിലും പ്രതിയായിട്ടുണ്ട് . മുൻപ് ജയിലിൽ കിടന്ന കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് വിവിധ ജില്ലകളിൽ ഇയാൾ മാറി മാറി ഒളിവിൽ കഴിഞ്ഞ് വന്നത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ , എ.സ്സ്.ഐ മാരായ ബി.ദിലീപ് , എസ്. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,33,634 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,22,648 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,986 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 771 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 95,828 കോവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,667 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 347 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,952 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 726, പത്തനംതിട്ട 610, ആലപ്പുഴ 616, കോട്ടയം 772, ഇടുക്കി 361, എറണാകുളം 1191, തൃശൂര്‍ 1354, പാലക്കാട് 752, മലപ്പുറം 893, കോഴിക്കോട് 1065, വയനാട് 411, കണ്ണൂര്‍ 779, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 95,828 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,06,856 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,36,794), 44.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,19,71,376) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,36,659)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9246 പുതിയ രോഗികളില്‍ 7798 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2486 പേര്‍ ഒരു ഡോസ് വാക്‌സിനും 3043 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2269 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 6 മുതല്‍ 12 വരെയുള്ള കാലയളവില്‍, ശരാശരി 1,13,905 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 15,180 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 17%, 14%, 34%, 10%, 13%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികം; ചരിത്ര പഠന പരിപാടി 17ന്

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയും ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ധശാലയും സംയുക്തമായി ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വർഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തുടക്കം കുറിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉതകുന്ന പഠന പരിപാടിയുടെ ഉത്‌ഘാടനം ഒക്ടോബർ 17 ഞായറാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് എം എൽ എ ഒ എസ് അംബിക നിർവഹിക്കും.

കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ധശാല അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയ്ക്ക് നഗരസഭാ അധ്യക്ഷ അഡ്വ.എസ് കുമാരി അധ്യക്ഷത വഹിക്കും. ഇതുമായി ബന്ധപ്പെട്ട ആദ്യ ചരിത്രസെമിനാർ നഗരസഭയുടെയും ഗ്രന്ഥശാലയുടെയും ആറ്റിങ്ങൽ ഹിസ്റ്ററി ലവേഴ്സ് അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഫ്രണ്ട്സ് അസ്സോസിയേഷൻ ഗ്രന്ഥശാലാങ്കണത്തിൽ സംഘടിപ്പിക്കും. ചരിത്രപണ്ഡിതനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ. വി. കാർത്തികേയൻനായർ ഈ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.