രഘു (74) നിര്യാതനായി

രഘു (74) നിര്യാതനായി

അവനവഞ്ചേരി: തച്ചൂർക്കുന്ന് ആർ. പി നിവാസിൽ രഘു (74) നിര്യാതനായി.
ഭാര്യ: പുഷ്പലത
മക്കൾ: രാംജിത്ത് ആർ. പി, രജിത്ത് ആർ. പി, ദീപ ആർ. പി
മരുമക്കൾ: നീതു, ശർമ്മി, അനീഷ്

സഞ്ചയനം: ജൂൺ 6 ശനിയാഴ്ച രാവിലെ 8 മണിക്ക്

ഗൂഗിളിന് ഹൈക്കോടതിയുടെ പൂട്ട്!; കുറ്റവിമുക്തരാക്കപ്പെട്ടവരുടെ വിവരങ്ങൾ സെർച്ച് റിസൾട്ടിൽ നിന്ന് നീക്കാൻ ഉത്തരവ്

ഗൂഗിളിന് ഹൈക്കോടതിയുടെ പൂട്ട്!; കുറ്റവിമുക്തരാക്കപ്പെട്ടവരുടെ വിവരങ്ങൾ സെർച്ച് റിസൾട്ടിൽ നിന്ന് നീക്കാൻ ഉത്തരവ്

ഡല്‍ഹി: വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കുന്നതിനായി ‘മറക്കപ്പെടാനുള്ള അവകാശം’ അഥവാ ‘റൈറ്റ് ടു ബി ഫോര്‍ഗോട്ടണ്‍’ ശക്തിപ്പെടുത്തുന്ന സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി. കേസുകളില്‍ വെറുതെവിട്ടവരുടേയോ കുറ്റപത്രം റദ്ദാക്കപ്പെട്ടവരുടെയോ സ്വകാര്യ സ്വഭാവമുള്ള തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടവരുടെയോ പേരുകള്‍ ഉപയോഗിച്ച് കോടതിവിധികളും വാര്‍ത്തകളും എളുപ്പത്തില്‍ കണ്ടെത്താനാകുന്ന രീതിയിലുള്ള തിരച്ചില്‍ സംവിധാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എഞ്ചിന്‍ ഓപ്പറേറ്റര്‍മാരോട് കോടതി.

വിധിന്യായങ്ങള്‍, ഉത്തരവുകള്‍ അല്ലെങ്കില്‍ വാര്‍ത്താ ലേഖനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേര് അടിസ്ഥാനമാക്കിയുള്ള നെറ്റിലെ പരിശോധനകളിൽ വിവരങ്ങള്‍ വരുന്നത് നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. 144 പേജുകളുള്ള വിധിയില്‍, ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളും ഇന്ത്യന്‍ കാനൂണ്‍ പോലുള്ള നിയമ ഡാറ്റാബേസ് പ്ലാറ്റ്‌ഫോമുകളും വ്യക്തികളുടെ പേരിനെ അടിസ്ഥാനമാക്കി കോടതി രേഖകള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയുടെ അവകാശത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.

കുറ്റവിമുക്തരായ വ്യക്തികളുടെ പേരുകള്‍ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ പഴയ കേസുകളുടെ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്നത് അവരുടെ സാമൂഹിക ജീവിതത്തെയും തൊഴില്‍ അവസരങ്ങളെയും വ്യക്തിപരമായ മാന്യതയെയും ദീര്‍ഘകാലമായി ബാധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡിജിറ്റല്‍ യുഗത്തില്‍ വിവരങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നതിനാല്‍, വ്യക്തിക്ക് തന്റെ പഴയ നിയമപ്രശ്‌നങ്ങളില്‍ നിന്ന് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കണമെന്നും കോടതി നിരീക്ഷിച്ചു.

നെഞ്ചുവേദന; ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍

നെഞ്ചുവേദന; ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍

ഡല്‍ഹി: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംപി.

വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രിയാണ് ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ എംപിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ അദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

നീറ്റ് വിവാദം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് 58% എന്‍ഡിഎ വോട്ടര്‍മാര്‍; എന്‍ടിഎ പിരിച്ചുവിടണമെന്നും ആവശ്യം

നീറ്റ് വിവാദം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് 58% എന്‍ഡിഎ വോട്ടര്‍മാര്‍; എന്‍ടിഎ പിരിച്ചുവിടണമെന്നും ആവശ്യം

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കെ, സിവോട്ടര്‍ നടത്തിയ സര്‍വേയില്‍ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്. സര്‍വേ പ്രകാരം, ഭരണകക്ഷിയായ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരില്‍ 58 ശതമാനം പേരും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നിലവിലെ രൂപത്തില്‍ തുടരേണ്ടതില്ലെന്നും വലിയൊരു വിഭാഗം പ്രതികരിച്ചു.

സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയണം എന്ന് അഭിപ്രായപ്പെട്ടു. 21 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹം തുടരണമെന്ന് പറഞ്ഞത്. ശേഷിക്കുന്നവര്‍ വ്യക്തമായ പ്രതികരണം നല്‍കിയില്ല. ബിജെപി നയിക്കുന്ന എന്‍ഡിഎ അനുകൂലികളില്‍ തന്നെ 58 ശതമാനം പേര്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും രാജി ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക വ്യക്തമാക്കുന്നതാണ് ഇതെന്ന് സര്‍വേപറയുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ വിദ്യാഭ്യാസമന്ത്രിയെയാണ് ചൂണ്ടിക്കാട്ടിയത്. 12 ശതമാനം പേര്‍ എന്‍ടിഎയെ കുറ്റപ്പെടുത്തി. 24 ശതമാനം പേര്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. ശേഷിക്കുന്നവര്‍ കോച്ചിങ് സെന്ററുകളെയും മറ്റ് ഘടകങ്ങളെയും കുറ്റപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ എന്‍ടിഎ പിരിച്ചുവിടണം എന്ന് അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പ് വീണ്ടും സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറണമെന്ന് പലരും ആവശ്യപ്പെട്ടു. കേന്ദ്രവത്കരിച്ച പരീക്ഷാ സംവിധാനം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.

മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പിന്നാലെ, പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21ന് പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്‍ടിഎ പിരിച്ചുവിടണമെന്നും പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനിടെയാണ് സിവോട്ടര്‍ സര്‍വേ ഫലവുമായി രംഗത്തെത്തിയത്. എന്‍ഡിഎ അനുകൂലികളില്‍ പോലും ഭൂരിപക്ഷം വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതും എന്‍ടിഎ പിരിച്ചുവിടണമെന്ന് പറയുന്നതും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഇതോടെ, ജൂണ്‍ 21ന് നടക്കുന്ന പുനഃപരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നത് കേന്ദ്രത്തിനും എന്‍ടിഎയ്ക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു ലഭിച്ചു.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ടു ചെയ്തില്ല. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 35 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയാണ് ഷാനിമോള്‍.

യുഡിഎഫിലെ രണ്ട് എംഎല്‍എമാരും എല്‍ഡിഎഫിലെ ഒരംഗവും നിയമസഭയില്‍ ഹാജരായിരുന്നില്ല. ആബിദ് ഹുസൈന്‍ തങ്ങള്‍, സന്ദീപ് വാര്യര്‍, സി കെ ഹരീന്ദ്രന്‍ എന്നിവരാണ് നിയസഭയില്‍ ഹാജരാകാതിരുന്നത്.അരൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോള്‍ ഉസ്മാന്‍. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം, എഐസിസി സെക്രട്ടറി, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എംഎ, എൽഎൽബി ബിരുദധാരിയാണ്.