വനംമന്ത്രിയെ വിറപ്പിച്ച് ഒറ്റയാൻ; ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി

വനംമന്ത്രിയെ വിറപ്പിച്ച് ഒറ്റയാൻ; ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി

അതിരപ്പിള്ളി: തൃശ്ശൂർ അതിരപ്പിള്ളിയിലെ മലയോര വനമേഖലയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ കാട്ടാന വില്ലനായി എത്തിയതോടെ സുരക്ഷാ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ. അതിരപ്പിള്ളി സന്ദർശനത്തിനെത്തിയ മന്ത്രിയുടെ വാഹനം ചാർപ്പ ഭാഗത്തുവെച്ചാണ് അപ്രതീക്ഷിതമായി റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാനയുടെ മുന്നിൽ പെട്ടത്. കോശേരിയിൽ കാട്ടാനയുടെ അക്രമത്തിൽ ചവിട്ടേറ്റു മരിച്ച മോഹനന്റെ വീട് സന്ദർശിക്കുന്നതിനായി പോകുംവഴിയാണ് വനംവകുപ്പിന്റെ സ്വന്തം മന്ത്രിക്ക് തന്നെ കാട്ടാനയുടെ വക ‘അടിയന്തര പരിശോധന’ നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെ വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെയായിരുന്നു മന്ത്രിയുടെ വാഹനം കാട്ടാനയ്ക്ക് മുൻപിൽ പെട്ട് മിനിറ്റുകളോളം വഴിയിൽ കുടുങ്ങിയത്. കാട്ടിലെ രാജാവ് റോഡിൽ നിന്ന് മാറാൻ കൂട്ടാക്കാതിരുന്നതോടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരും മന്ത്രിയുടെ പൈലറ്റ് വാഹനങ്ങളും അതീവ ജാഗ്രതയിലായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പടക്കം പൊട്ടിച്ചും ഒച്ചവെച്ചും കാട്ടാനയെ തുരത്തിയ ശേഷമാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ട് പോകാൻ വഴി തെളിഞ്ഞത്.

പ്രധാനപ്പെട്ട ഒരു ആനത്താരയാണ് അതിരപ്പിള്ളി മേഖല. ഇതിലൂടെ ഒറ്റയാനായും കൂട്ടങ്ങളായും കാട്ടാനകൾ സ്ഥിരമായി റോഡ് മുറിച്ചുകടക്കാറുണ്ട്. ഈ റൂട്ടിലൂടെ കടന്നുപോകുന്ന സാധാരണക്കാരായ യാത്രക്കാർ പലപ്പോഴും അത്ഭുതകരമായ രീതിയിലാണ് കാട്ടാനകളുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടാറുള്ളത്. വനമേഖലയോട് ചേർന്നു കിടക്കുന്ന റോഡായതിനാൽ വന്യമൃഗശല്യം തടയുന്നതിനും രാത്രികാല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് ജീവനക്കാരും ട്രാഫിക് പൊലീസും ഈ ഭാഗത്ത് കൂടുതൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി; വാഗ്ദാനം പാലിച്ച് ബം​ഗാൾ സര്‍ക്കാര്‍

സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി; വാഗ്ദാനം പാലിച്ച് ബം​ഗാൾ സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളിലാണ് സ്ത്രീകള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

സ്ത്രീ ശാക്തീകരണം വര്‍ദ്ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കും. പദ്ധതി 2026 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിലാകുമെന്നും ഗതാഗത വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂ ആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

അർജന്റീന – ബ്രസീൽ ആരാധകർ അഞ്ചുതെങ്ങിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ

അർജന്റീന – ബ്രസീൽ ആരാധകർ അഞ്ചുതെങ്ങിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ

അർജന്റീന – ബ്രസീൽ ആരാധകർ അഞ്ചുതെങ്ങ് ജെൻക്ഷനിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിലെ ഒരു കൂട്ടം യുവാക്കൾ സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.

ഇന്നലെ രാത്രിയോടെയായിരുന്നു ആരാധകരായ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ മുതലപ്പൊഴി – വർക്കല റോഡിൽ അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം എണ്ണായിരത്തോളം രൂപ ചിലവഴിച്ച് മെസ്സി, മറഡോണ, ഡീമരിയ, ദിബാല തുടങ്ങിയ താരങ്ങളുടെ ചിത്രം ഉൾപ്പെടുത്തി പടുകൂറ്റൻ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. ഇതാണ് രാവിലെയോടെ നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇതിനടുത്തായി ബ്രസീൽ ആരാധകർ 2000 ത്തോളം രൂപ ചിലവഴിച്ചു സ്ഥാപിച്ച ബോർഡും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെട്ട യുവാക്കൾ കടൽപ്പണിക്ക് പോയി സ്വരൂപിച്ച പണമുപയോഗിച്ചായിരുന്നു ഫ്ലെക്സ് ബോർഡുകൾ തയ്യാറാക്കി സ്ഥാപിച്ചിരുന്നത്. സ്ഥലത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ബോർഡുകൾ തകർത്തതെന്ന് ആരോപിച്ചുകൊണ്ട് ജാക്സൻ, ആനോക്ക്, റ്റിജു, അലൻ, ജോയൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്‍ഫ്‌ലുവന്‍സര്‍ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; കൊന്നു കെട്ടിത്തൂക്കിയെന്ന് ആരോപണം

ഇന്‍ഫ്‌ലുവന്‍സര്‍ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; കൊന്നു കെട്ടിത്തൂക്കിയെന്ന് ആരോപണം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ മന്‍സി ഭര്‍തൃവീട്ടില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിട്ടിരുന്നതായും മതിയായ സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ വേണമെന്ന ആവശ്യത്തെച്ചൊല്ലി ഭര്‍ത്താവ് സാഗര്‍ രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് മന്‍സിയെ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നും മന്‍സിയുടെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.

കാന്‍പൂര്‍ സ്വദേശിയായ മന്‍സിയും രജ്പുതും തമ്മിലുള്ള വിവാഹം 2024ലായിരുന്നു. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രജ്പുതിന് ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. വിവാഹസമയത്ത് തങ്ങള്‍ 7 ലക്ഷം രൂപയും മറ്റ് നിരവധി വീട്ടുപകരണങ്ങളും ‘സമ്മാനമായി’ നല്‍കിയിരുന്നതായി മന്‍സിയുടെ കുടുംബം അവകാശപ്പെട്ടു. എന്നാല്‍ രജ്പുതിന്റെ കുടുംബം ഇതില്‍ തൃപ്തരായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അവര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രത്യേകിച്ച് ഒരു കാര്‍ വേണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യമെന്നും മന്‍സിയുടെ കുടുംബം ആരോപിച്ചു. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് മന്‍സിയെ മാനസികമായ പീഡിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാതെ വന്നതോടെ മന്‍സി ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കിരയായതായും കുടുംബം ആരോപിക്കുന്നു. പീഡനവിവരങ്ങള്‍ മന്‍സി വീട്ടുകാരെ അറിയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുടുംബാംഗങ്ങള്‍ പലതവണ ലഖ്നൗവില്‍ എത്തി മധ്യസ്ഥത വഹിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രജ്പുതിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡന മരണത്തിന് കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രജ്പുത് നിലവില്‍ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

സീറാം സാംബശിവ റാവു ഐഎഎസ് പുതിയ എക്‌സൈസ് കമ്മീഷണര്‍

സീറാം സാംബശിവ റാവു ഐഎഎസ് പുതിയ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: വി സീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സീറാം സാബശിവറാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കുറേക്കാലമായി ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു എക്‌സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ ഐഎഎസ് കേഡറായ എക്‌സൈസ് കമ്മീഷണര്‍ പദവിയില്‍, ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണറായിരിക്കെയാണ്, നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.

ഐഎംജി ഡയറക്ടര്‍, കില ഡയറക്ടര്‍ തുടങ്ങിയവയും ഐഎഎസ് കേഡറാണ്. ഇത്തരം പദവികളില്‍ ഐഎഎസ് ഉദ്യോഗസ്ഥരല്ലാതെ, മറ്റു കേഡർ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് മുന്‍ കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.