by Midhun HP News | Nov 15, 2025 | Latest News, കായികം
ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഭാഗമായി. രവീന്ദ്ര ജഡേജയുമായുള്ള കൈമാറ്റ കരാറിലൂടെയാണ് സഞ്ജു രാജസ്ഥാനിൽനിന്ന് ചെന്നൈയിലേക്ക് എത്തുന്നത്. അതേസമയം ജഡേജ, തന്‍റെ ആദ്യ ടീമായ രാജസ്ഥാൻ റോയൽസിൽ എത്തും. ജഡേജയെ കൂടാതെ, ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനും ചെന്നൈയിൽനിന്ന് റോയൽസിലേക്ക് മാറി. ഒരു പതിറ്റാണ്ടാനന്
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരക്കൈമാറ്റമാണിത്. പണം നൽകാതെ പരസ്പരം കളിക്കാരെ വെച്ചുമാറുന്ന രീതിയാണ് ഈ സ്വാപ്പ് ഡീലിലൂടെ സഞ്ജുവിനെ ചെന്നൈയും ജഡേജയെ രാജസ്ഥാനും സ്വന്തമാക്കിയത്. എന്നാൽ സഞ്ജുവിന് ലഭിച്ച വിലയ്ക്ക് രാജസ്ഥാന് ജഡേജയ്ക്കൊപ്പം സാം കറണെ കൂടി ലഭിക്കുകയായിരുന്നു. ഇനി താരങ്ങൾക്ക് എത്ര രൂപയാണ് ലഭിച്ചതെന്ന് നോക്കാം…
ഇപ്പോൾ നടന്ന ഈ സ്വാപ്പ് കരാറിന്റെ ഫലമായി, ഇന്ത്യൻ പ്രീമിയർ ലീഗിൽ ജഡേജയുടെ മൂല്യം ഇടിയുകയാണ്. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ അദ്ദേഹത്തെ നിലനിർത്തിയത് 18 കോടി രൂപയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ സ്വാപ്പ് കരാറിലൂടെ, രാജസ്ഥാനിൽ എത്തുമ്പോൾ അദ്ദേഹത്തിന് ലഭിക്കേണ്ടത് 18 കോടി രൂപയാണ്. എന്നാൽ ലഭിച്ചതാകട്ടെ 14 കോടി രൂപ മാത്രമാണ്. അതേസമയം സഞ്ജു സാംസണ് നിലവിലുള്ള 18 കോടി രൂപ പ്രതിഫലം തന്നെ സിഎസ്കെയിലേക്ക് മാറുമ്പോൾ ലഭിക്കുകയും ചെയ്യും. സഞ്ജുവിന് ഐപിഎൽ കരിയറിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ് 2025-26 സീസണിൽ ചെന്നൈയിൽനിന്ന് ലഭിക്കുക.
കഴിഞ്ഞ രണ്ട് സീസണുകളിൽ നിറംമങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവിന്‍റെ വരവ് കരുത്തേകും, പ്രത്യേകിച്ചും ബാറ്റിങ് നിരയ്ക്ക്. രാജസ്ഥാൻ റോയൽസിനുവേണ്ടി 11 സീസണുകളിൽനിന്ന് സഞ്ജു അടിച്ചെടുത്തത് 4,027 റൺസാണ്. സഞ്ജുവിന്‍റെ ക്യാപ്റ്റൻസിയിൽ 2022ൽ രാജസ്ഥാൻ റണ്ണേഴ്സ് അപ്പായി. കഴിഞ്ഞ സീസൺ വരെ കളത്തിലിറങ്ങിയ ധോണി, ഇത്തവണ മാറി നിൽക്കാനുള്ള സാധ്യത കൂടുതലാ്. എങ്കിൽ ആ വിടവ് നികത്തുകയെന്ന് വലിയ ഉത്തരവാദിത്തമാണ് സഞ്ജു സാംസൺ ഏറ്റെടുക്കേണ്ടിവരിക.


അതേസമയം ജഡേജ ടീമിൽനിന്ന് പോകുന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. കാരണം ഒരു ദശാബ്ദത്തിലേറെയായി, ചെന്നൈയുടെ ഐക്കൺ താരമായി നിറഞ്ഞുനിന്നയാളാണ് രവീന്ദ്ര ജഡേജ. ചെന്നൈയ്ക്കുവേണ്ടി 143 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ, മഞ്ഞപ്പടയുടെ മൂന്ന് ഐപിഎൽ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചയാളുമാണ്. 2023-ലെ ഫൈനലിൽ ജഡേജയുടെ അവിസ്മരണീയ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് ഐപിഎൽ കിരീടം സമ്മാനിച്ചത്. നിലവിലെ ടീമിൽ ജഡേജയുടെ വിടവ് നികത്താൻപോന്ന കളിക്കാരില്ല എന്നതും ചെന്നൈയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
മറുവശത്ത് രാജസ്ഥാൻ നിരയ്ക്ക് കൂടുതൽ കരുത്തേകാൻ ജഡേജയുടെ വരവ് കാരണമാകും. കാരണം കഴിഞ്ഞ സീസണിൽ സഞ്ജുവിന്‍റെ പരിക്കും, പരിചയസമ്പന്നരുടെ അഭാവവും രാജസ്ഥാന് കനത്ത തിരിച്ചടിയായി മാറിയിരുന്നു. സഞ്ജുവിന് പകരം ചുമതലയേറ്റ റിയാൻ പരാഗിന് ക്യാപ്റ്റൻ സ്ഥാനത്ത് മികവ് കാട്ടാൻ കഴിഞ്ഞില്ല. ഈ പ്രശ്നത്തിന് ജഡേജയുടെ വരവ് പരിഹാരമുണ്ടാക്കും. അവസാന ഓവറുകളിൽ ജഡേജയുടെ പരിചയസമ്പത്ത് സമ്മർദ്ദത്തെ അതിജീവിക്കാൻ രാജസ്ഥാനെ സഹായിക്കും. ജഡേജയ്ക്കൊപ്പം എത്തുന്ന സാം കറൻ, രാജസ്ഥാന്‍റെ ഓൾറൗണ്ട് വിഭാഗത്തെ കൂടുതൽ ശക്തമാക്കും.
by Midhun HP News | Nov 15, 2025 | Latest News, കേരളം
കൊല്ലം: നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ സ്ത്രീ പൊലീസുകാരിക്ക് നേരെ സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ നടത്തിയ അതിക്രമത്തില്‍ കേസെടുത്തു. ഡിസംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.
ഡെപ്യൂട്ടേഷനില്‍ എത്തിയിരുന്ന സിപിഒ നവാസ് വിശ്രമ മുറിയിലേക്കു പോയ വനിതാ പൊലീസുകാരിക്ക് നേരെയാണ് അതിക്രമം നടത്തിയത്. സംഭവം കമ്മീഷണര്‍ക്ക് പരാതിയായി നല്‍കിയതിനെ തുടര്‍ന്ന് ചവറ പൊലീസ് നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതും, അസഭ്യ പെരുമാറ്റവും ചുമത്തിയാണ് കേസ്.


by Midhun HP News | Nov 15, 2025 | Latest News, കേരളം
കൊച്ചിയിൽ വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ വിജിലൻസിന്റെ വലയിലായി. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായ പ്രദീപ് ആണ് 90,000 രൂപ കൈപ്പറ്റുന്നതിനിടെ പിടിയിലായത്.
ഒരു കെട്ടിടത്തിന് താൽക്കാലിക കണക്ഷൻ മാറ്റി സ്ഥിരം കണക്ഷൻ നൽകുന്നതിനാണ് പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാൾ, ഒടുവിൽ ഒന്നര ലക്ഷം രൂപയ്ക്ക് ധാരണയിലെത്തുകയായിരുന്നു. അതിന്റെ ആദ്യ ഗഡുവായ 90,000 രൂപ കെട്ടിട ഉടമയിൽ നിന്ന് ഒരു ബസ് സ്റ്റോപ്പിൽ വെച്ച് കൈപ്പറ്റിയ ഉടൻ തന്നെ വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
പ്രദീപ് വലിയ തോതിൽ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനാണെന്ന നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് കെണി ഒരുക്കിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത പണവും മറ്റു തെളിവുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.


by Midhun HP News | Nov 15, 2025 | Latest News, കേരളം
കാസര്‍കോട്: ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി കാസര്‍കോട് സ്വദേശി. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂർ വൈദ്യുതി മുടങ്ങി.
പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിയെത്തിയതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്‌നമെന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്‌ഫോമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് കെഎസ്ഇബി അധികൃതരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ നിന്ന് വിളിച്ചു. അല്‍പംസമയം കഴിഞ്ഞപ്പോള്‍ വധഭീഷണിമുഴക്കി വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതര്‍ പറയുന്നു. ഇന്നലെ രാവിലെയെത്തിയ ജീവനക്കാര്‍ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണില്‍നിന്നുള്ള കണക്ഷന്‍ വിഛേദിച്ചു.
വൈകിട്ട് ഒരു കുട്ടിയുമായിയെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോള്‍ ബഹളം വച്ച് ഇറങ്ങിപ്പോയയതായും ജീവനക്കാര്‍ പറയുന്നു. ഇയാള്‍ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളില്‍ നിന്നായി ഫോണ്‍വിളിയെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാന്‍സ്ഫോമറുകളുടെയും ഫ്യൂസുകള്‍ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. ഫ്യൂസ് ഊരുന്നത് നാട്ടുകാര്‍ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായും വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.


by Midhun HP News | Nov 15, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: നൗഗാം പൊലീസ് സ്റ്റേഷനില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ സ്‌ഫോടനം ‘യാദൃച്ഛികം’ ആണെന്നും സംഭവത്തിന് കാരണം അട്ടിമറിയല്ലെന്നും ജമ്മു കശ്മീര്‍ പൊലീസ്. ഡല്‍ഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് നൗഗാം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ എടുക്കുന്നതിനിടെയാണ് ഭൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി നളിന്‍ പ്രഭാത് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി, കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ കൂടുതല്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനയ്ക്കായി അയയ്‌ക്കേണ്ടതുണ്ട്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘം കഴിഞ്ഞ രണ്ട് ദിവസമായി സാമ്പിളുകള്‍ എടുത്ത് വരികയായിരുന്നു. സെന്‍സിറ്റീവ് വസ്തു എന്ന നിലയില്‍ അതീവ ജാഗ്രതയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. അതിനിടെയാണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. ഇന്നലെ രാത്രി 11.20 ഓടേയാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മറ്റേതെങ്കിലും ഊഹാപോഹങ്ങള്‍ അനാവശ്യമാണ്. പൊട്ടിത്തെറി അബദ്ധത്തില്‍ സംഭവിച്ചതാണെന്നും നളിന്‍ പ്രഭാത് പറഞ്ഞു.
സംസ്ഥാന അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍, രണ്ട് ക്രൈം ഫോട്ടോഗ്രാഫര്‍മാര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ മരിച്ചവരിൽ ഉള്‍പ്പെടുന്നുവെന്നും ഡിജിപി പറഞ്ഞു. സംഭവത്തില്‍ 27 പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, മൂന്ന് സാധാരണക്കാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള കെട്ടിടങ്ങളെ പോലും ബാധിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കണ്ടെത്തിവരികയാണ്. ഈ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഭാത് കൂട്ടിച്ചേര്‍ത്തു.


Recent Comments