രാസലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍; എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

രാസലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍; എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്. മെറി ബോയ്‌സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പിടിയിലായത്. സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് പിടിയിലായവരെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരി കൈമാറിയത്, വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതായി എക്‌സൈസ് സംഘം സൂചിപ്പിച്ചു.

പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു

പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു

മെല്‍ബണ്‍: ഫില്‍ ഹ്യൂസിന്റെ ദാരുണമായ മരണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും പിടിച്ചുകുലുക്കി മറ്റൊരു ദാരുണ സംഭവം. മെല്‍ബണില്‍ ടി20 മത്സരത്തിന് മുന്‍പുള്ള പരിശീലനത്തിനിടെ പന്ത് കഴുത്തില്‍ കൊണ്ട് 17 വയസുള്ള ക്രിക്കറ്റ് താരം മരിച്ചു. ഉടന്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെല്‍ബണിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഫെര്‍ന്‍ട്രീ ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബുധനാഴ്ച എയില്‍ഡണ്‍ പാര്‍ക്കിനെതിരായ ടി20 മത്സരത്തിനായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ബെന്‍ ഓസ്റ്റിന്റെ തലയിലും കഴുത്തിലുമായാണ് പന്ത് തട്ടിയത്. ഹെല്‍മെറ്റ് ധരിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.

ഉടന്‍ തന്നെ മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി, ഓസ്റ്റിന് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ‘ബെന്നിന്റെ വിയോഗത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി, ബെന്നിന്റെ മരണത്തിന്റെ ആഘാതം ഞങ്ങളുടെ ക്രിക്കറ്റ് സമൂഹത്തിലെ എല്ലാവരെയും ബാധിച്ചു’- ക്ലബ് പ്രസ്താവനയില്‍ പറയുന്നു.

2014ലാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് പരിക്കേറ്റ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മരിച്ചത്. ഇതിന് പിന്നാലെ താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നടപടികള്‍ക്കാണ് അധികൃതര്‍ തയ്യാറായത്. അതിനിടെയാണ് മറ്റൊരു ദാരുണമായ സംഭവം ഉണ്ടായത്.

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട‌ക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട‌ക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്‌മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കേസ് നൽകിയിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്‌തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

മന്ത്രവാദത്തിന് തയ്യാറായില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ചു

മന്ത്രവാദത്തിന് തയ്യാറായില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ചു

കൊല്ലം: മന്ത്രവാദത്തിന് തയ്യാറാവാത്തതിന്‍റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂർ സ്വദേശിനി റെജില ഗഫൂറി(36)നാണ് പൊള്ളലേറ്റത്. ഇവരുടെ ഭർത്താവ് സജീറീനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെയാണ്‌ സംഭവം. റെജിലയുടെ ദേഹത്ത് ബാധ കൂടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അഞ്ചലുള്ള മന്ത്രവാദിയുടെ അടുത്ത് റെജിലയെ സജീർ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ മന്ത്രവാദിയുടെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ട് വന്നു. എന്നാല്‍ ഇവയൊന്നും തനിക്ക് വേണ്ടെന്ന് പറഞ്ഞ് റജില എതിര്‍ത്തു. പിന്നാലെ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും അടുപ്പിലുണ്ടായിരുന്ന മീൻ കറിയെടുത്ത് സജീർ റെജിലയുടെ മുഖത്തേക്ക് എറിയുകയുമായായിരുന്നു. മുഖത്തും ദേഹത്തും പൊള്ളലേറ്റ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. മോഡൽ എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ നാലിന് രാവിലെ 10-ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം സ്കൂളിൽ എത്തേണ്ടതാണ്.