2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം

2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം

തിരുവനന്തപുരം: 2026 ലെ പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച കൂട്ടത്തിലുണ്ട്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. തൊഴില്‍നിയമം -ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാര്‍ച്ച് നാല് ബുധനാഴ്ച ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി അനുവദിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ച് 22 അവധിയാണുള്ളത്. ഇതില്‍ മൂന്ന് ഞായറാഴ്ചയുണ്ട്.

അവധി ദിനങ്ങള്‍: ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്, ജൂണ്‍ 25 മുഹറം, ഓഗസ്റ്റ് 12 കര്‍ക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27 മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം /ശ്രീനാരായണഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.

പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ 5 ഈസ്റ്റര്‍, നവംബര്‍ 8 ദീപാവലി എന്നീ അവധിദിവസങ്ങള്‍ പട്ടികയിലില്ല.

നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധി

ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 1 ബാങ്ക് വാര്‍ഷിക കണക്കെടുപ്പ്, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 28 ശ്രീനാരായണ ഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.

നിയന്ത്രിത അവധി

മാര്‍ച്ച് 4 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം.

സന്ധ്യയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

സന്ധ്യയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്പിള്ളിക്കുടി വീട്ടില്‍ സന്ധ്യ ബിജു (41)വിന്റെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി. ആലുവ രാജഗിരി ആശുപത്രിയിലെ തുടര്‍ചികിത്സ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കും. അപകടത്തില്‍ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു.

ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നതോടെ സന്ധ്യയുടെ തുടര്‍ജീവിതം പ്രതിസന്ധിയിലായിരുന്നു. മകന്‍ അര്‍ബുദം ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് തുണ. ബന്ധുക്കള്‍ സഹായം തേടി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മമ്മൂട്ടി നേരിട്ട് സംസാരിച്ചതായും ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞായര്‍ പുലര്‍ച്ച 5.16ന് ആണ് സന്ധ്യയെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയില്‍ അകപ്പെട്ട സന്ധ്യയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഏകദേശം ഏഴ് മണിക്കൂര്‍ പിന്നിട്ടിരുന്നു. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഇടത്തേ കാലിലേക്കുള്ള രക്തയോട്ടം പൂര്‍വസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികള്‍ ഏകദേശം പൂര്‍വരൂപത്തിലാക്കുകയും ചെയ്തെങ്കിലും ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങള്‍ കൂടിവരികയും അവ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലായി. ഇതോടെ ജീവന്‍ രക്ഷിക്കുന്നതിനായി ഇടതുകാല്‍ മുട്ടിന് മുകളില്‍വച്ച് നീക്കംചെയ്യേണ്ടി വന്നു. ഇടതുകാലിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ തുടര്‍ചികിത്സ ആവശ്യമാണ്.

വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്ഞം നവംബർ 2 ന് തുടങ്ങും

വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്ഞം നവംബർ 2 ന് തുടങ്ങും

ആറ്റിങ്ങൽ വീരളം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവതസപ്താഹം നവംബർ 2നു (ഞായറാഴ്ച) തുടങ്ങി 9നു അവസാനിക്കും. വൈകിട്ട് 6.15-ന് ആചാര്യവരണം തുടർന്ന് ഉദ്ഘാടനസമ്മേളനം. തിങ്കളാഴ്ച വരാഹാവതാര വർണന. ചൊവ്വാഴ്ച വൈകീട്ട് 6.30-ന് സർവൈശ്വര്യപൂജ. ബുധനാഴ്ച നരസിംഹാവതാരപൂജ. വ്യാഴാഴ്ച ശ്രീകൃഷ്ണാവതാരവർണന. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ഉണ്ണിയൂട്ട്, വൈകീട്ട് 5-ന് രുക്‌മിണീസ്വയംവര ഘോഷയാത്ര. ശനിയാഴ്ച കുചേലവൃത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് കലശം, ആറാട്ട്, യജ്ഞസമർപ്പണം.

ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; സ്വര്‍ണവില 89,000ല്‍ താഴെ

ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; സ്വര്‍ണവില 89,000ല്‍ താഴെ

കൊച്ചി: ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്നലെ വര്‍ധിച്ച പോലെ തന്നെ ഇന്ന് സ്വര്‍ണവില തിരിച്ചിറങ്ങുകയായിരുന്നു. ഇന്ന് പവന് 1400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ചപ്പോള്‍ സ്വര്‍ണവില വീണ്ടും 90000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് കൂടിയത് പോലെ തന്നെ തിരിച്ചിറങ്ങുകയായിരുന്നു.

ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

ചിറയിൻകീഴ് അഴൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരണപ്പെട്ടു

ചിറയിൻകീഴ് അഴൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരണപ്പെട്ടു

അഴൂർ പഞ്ചായത്തിൽ താമസിക്കുന്ന വസന്ത 77 ആണ് ഇന്ന് ഉച്ചകഴിഞ്ഞ് മരണപ്പെട്ടത്. ഇവർ കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിന് തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് രക്ത പരിശോധനയിൽ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.