‘മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ല’; നിര്‍ണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

‘മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ല’; നിര്‍ണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിര്‍ണായക ഉത്തരവിറക്കി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി.

1950ലെ ആധാര പ്രകാരം ഭൂമി ഫറൂഖ് കോളജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്നും അതുകൊണ്ടുതന്നെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ നേരത്തെ ഹൈക്കോടതി ഭൂമി വഖഫ് ഭൂമിയാണെന്നും അതനുസരിച്ചുള്ള നടപടിയെ പാടൂവെന്നും നിലപാടെടുത്തിരുന്നു.

ജസ്റ്റിസ് സി എഎന്‍ രാമചന്ദ്രന്‍ നായരെ സര്‍ക്കാര്‍ മുനമ്പത്തെ ഭൂമിയുടെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കമ്മീഷനെ വയ്ക്കാനും ഭൂമി പരിശോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സ്വര്‍ണത്തില്‍ തിരിമറി, കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്വര്‍ണത്തില്‍ തിരിമറി, കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയെ അറിയിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസില്‍ സംസ്ഥാന പൊലീസ് മേധാവിയെയും ഹൈക്കോടതി കക്ഷിചേര്‍ത്തു.

സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ സങ്കീര്‍ണത പരിഗണിച്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടു ഡിവൈഎസ്പിമാരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ദ്വാരപാലക ശില്‍പ്പങ്ങള്‍ മാത്രമല്ല, ശ്രീകോവിലിന്റെ മുമ്പിലെയും പിന്നിലെയും വാതിലുകളും സ്വര്‍ണം പൊതിഞ്ഞിരുന്നു. ഇക്കാര്യം 18-5-2019 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തന്ത്രി, മേല്‍ശാന്തി, വാച്ചര്‍, ഗാര്‍ഡ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷണം നടത്തിയെന്ന് കോടതി വിലയിരുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയപ്പോള്‍ ഇത് ചെമ്പുപാളികളാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവസ്വം വിജിലന്‍സ് എസ്പി നേരിട്ട് ഹാജരായാണ് രാവിലെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എസ്പി എസ് ശശിധരനുമായി പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്ത് കമ്പിപ്പാര കൊണ്ട് അച്ഛൻ മകൻ്റെ തലയ്ക്കടിച്ചു

തിരുവനന്തപുരത്ത് കമ്പിപ്പാര കൊണ്ട് അച്ഛൻ മകൻ്റെ തലയ്ക്കടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കമ്പിപ്പാര കൊണ്ട് അച്ഛൻ മകന്റെ തലയ്ക്കടിച്ചു. ഹൃത്വികിനെയാണ് അച്ഛൻ മർദ്ദിച്ചത്.അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.സുഹൃത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ആഢംബര കാറിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മകൻ ഹൃത്വികിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നടി തൃഷ വിവാഹിതയാകുന്നു? വരൻ വ്യവസായി

നടി തൃഷ വിവാഹിതയാകുന്നു? വരൻ വ്യവസായി

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ, ത​ഗ് ലൈഫ് എന്നിവയാണ് തൃഷയുടേതായി തിയറ്ററുകളിലെത്തിയ ബി​ഗ് പ്രൊജക്ടുകൾ. ഇരുചിത്രങ്ങളിലെയും തൃഷയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വ്യക്തി ജീവിതം വളരെ സ്വകാര്യമായി തന്നെ നിലനിർത്തുന്ന ആളു കൂടിയാണ് തൃഷ.

അടുത്തിടെ നടൻ വിജയുമായി തൃഷ ഡേറ്റിങ്ങിലാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തൃഷയുടെ വിവാഹ വാർത്തയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. നടി വിവാഹിതയാകാനുള്ള ഒരുക്കങ്ങളിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന.

നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ‘ശരിയായ’ വ്യക്തി വരുമ്പോള്‍ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസ് തുറന്നിരുന്നു. തനിക്ക് വിവാഹത്തിൽ വിശ്വാസമില്ലെന്നും അത് നടന്നാലും കുഴപ്പമില്ല, നടന്നില്ലെങ്കിലും കുഴപ്പമില്ല എന്നും തൃഷ അടുത്തിടെ പറഞ്ഞിരുന്നു.

എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. അതേസമയം വിവാഹ വാർത്തകൾ സംബന്ധിച്ച് യാതൊരുവിധ പ്രതികരണവും നടിയോ നടിയുടെ കുടുംബമോ നടത്തിയിട്ടില്ല. നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015 ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും മാത്രമല്ല, 17 ടണ്‍ തേനും; റിട്ട.എന്‍ജിനീയറുടെ വീട്ടില്‍ കോടികളുടെ സ്വത്ത്, റെയ്ഡ്

കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും മാത്രമല്ല, 17 ടണ്‍ തേനും; റിട്ട.എന്‍ജിനീയറുടെ വീട്ടില്‍ കോടികളുടെ സ്വത്ത്, റെയ്ഡ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ റിട്ടയേര്‍ഡ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് സ്വത്തുക്കള്‍ കണ്ടെത്തി. അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയര്‍ ജിപി മെഹ്റയുടെ വീട്ടില്‍ നിന്നാണ് സ്വത്തുക്കള്‍ കണ്ടെടുത്തത്.

36.04 ലക്ഷം രൂപയും 2.649 കിലോ സ്വര്‍ണം, 5.523 കിലോ വെള്ളി, സ്ഥിര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ഓഹരി രേഖകള്‍, സ്വത്തുക്കള്‍, നാല് ആഡംബര കാറുകള്‍ എന്നിവയടക്കം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം കൃത്യമായി കണക്കാക്കിയിട്ടിലെന്നും കോടികള്‍ വില വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിച്ചെടുത്ത രേഖകള്‍, ഡിജിറ്റല്‍ ഫയലുകള്‍, ബാങ്കിങ് രേഖകള്‍ എന്നിവ ഫൊറന്‍സിക് സംഘങ്ങള്‍ക്ക് പരിശോധിക്കാന്‍ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോകായുക്തയിലെ ഡിഎസ്പി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ ഭോപ്പാലിലും നര്‍മ്മദാപുരത്തുമുള്ള നാല് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

മെഹ്റയുടെ മണിപ്പുരം കോളനിയിലെ ആഡംബര വസതിയില്‍ നിന്ന് 8.79 ലക്ഷം രൂപ പണവും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങളും കണ്ടെത്തി. രണ്ടാമത്തെ വസതിയായ ഡാന പാനിക്ക് സമീപമുള്ള ഓപാല്‍ റീജന്‍സിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 26 ലക്ഷം രൂപ, 3.05 കോടി രൂപ വിലമതിക്കുന്ന 2.6 കിലോ സ്വര്‍ണ്ണവും, 5.5 കിലോ വെള്ളിയും കണ്ടെത്തി.

നര്‍മ്മദാപുരരത്തെ സൈനി ഗ്രാമത്തിലെ മെഹ്റയുടെ ഫാംഹൗസില്‍ നിന്ന് 17 ടണ്‍ തേന്‍, ആറ് ട്രാക്ടറുകളും മെഹ്റയുടെ കുടുംബത്തിന്റെ പേരിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന 32 കോട്ടേജുകള്‍, പൂര്‍ത്തിയായ ഏഴ് കോട്ടേജുകള്‍, മത്സ്യകൃഷി സൗകര്യങ്ങളുള്ള കുളം, ഫാം ഹൗസ്, ക്ഷേത്രം, ആഡംബര കാറുകളും കണ്ടെത്തി. മെഹ്റയുടെ ബിസിനസ് ഗോവിന്ദ്പുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെ.ടി. ഇന്‍ഡസ്ട്രീസിലേക്ക് അന്വേഷണം വ്യാപിച്ചു. ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, 1.25 ലക്ഷം രൂപ, മെഹ്റയുടെ ബന്ധുക്കള്‍ സ്ഥാപനത്തില്‍ പങ്കാളികളാണെന്ന് കാണിക്കുന്ന രേഖകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.