തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ആരോപണം; കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ആരോപണം; കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെന്നും രോഗി തറയില്‍ കിടന്നിട്ടും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം.

ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി 53 വയസ്സുകാരന്‍ ശ്രീഹരി മരിച്ചത്. ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ശ്രീഹരിയെ കഴിഞ്ഞമാസം 19നാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രോഗി തറയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രിയില്‍ എത്തിച്ച തൊഴിലുടമ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നു. രോഗിക്ക് കൃത്യസമയത്ത് തന്നെ ചികിത്സ നല്‍കിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രോഗിയെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍പ്പെടുത്തിയാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം രണ്ടു ദിവസങ്ങളിലായി ആഘോഷിക്കുന്നു. തിരുവോണനാളിൽ അത്തപ്പൂക്കള മത്സരം, കായിയമത്സരങ്ങൾ എന്നിവയും അതിനുശേഷം സെപ്തംബര് 13 ശനിയാഴ്ച ചിത്രരചനാ മത്സരം, കൈയ്യെഴുത്തുമത്സരം, പ്രസംഗ മത്സരം, ഓണസദ്യ, കലാവേദി എന്നിവ ഗ്രാമം ഭജനമഠം ഹാളിൽ വച്ച് ആഘോഷിക്കുന്നു.

പുരസ്കാര നിറവിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി

പുരസ്കാര നിറവിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി

പ്രഥമ കേരള ആയുഷ് കായകല്പ് ആവാർഡ് സംസ്ഥാനതലത്തിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുന്നതിനും ജനസൗഹർദമാക്കുന്നതിനുമുള്ള ആംഗീകാരമാണ് കായകല്പ് അവാർഡ്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്.

തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ആരോഗ്യമന്ത്രി അവാർഡ് സമ്മാനിച്ചു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ്, സൂപ്രണ്ട്, ഡി പി എം, നോഡൽ ഓഫീസർ, CHO’s ഫെസിലിറ്റേറ്റർ അസസേഴ്സ് പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. രണ്ട് കോടി 83 ലക്ഷം പേരാണ് അന്തിമ പട്ടികയില്‍ ഉള്ളത്. 276 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും 2087 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ 2,76,56,579 (2.76 കോടി) വോട്ടര്‍മാരുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ 6,55,553 വോട്ടര്‍മാരുടെ വര്‍ധനവാണ് ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നത്.

വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആപേക്ഷകളാണ് ലഭിച്ചിരുന്നത്. ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.

4 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുകപരിശോധനാ നിരക്ക് കുറച്ചു; ഒരുവര്‍ഷത്തോളം ഈടാക്കിയത് അധിക നിരക്ക്

പുകപരിശോധനാ നിരക്ക് കുറച്ചു; ഒരുവര്‍ഷത്തോളം ഈടാക്കിയത് അധിക നിരക്ക്

ആധുനിക പരിശോധനാ സംവിധാനം സജ്ജീകരിക്കുന്നതിന് വേണ്ടി പെട്രോള്‍, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്ക് ഉയർത്തിയത് പിൻവലിച്ചു.ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാ സംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകള്‍ക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്.

ഒരുവർഷത്തേയ്ക്കാണ് സർട്ടിഫിക്കറ്റ് കാലാവധി. കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങള്‍ക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് അധിക ചെലവിന് ഇടയാക്കുമെന്നുള്ള പുകപരിശോധാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ നിവേദനത്തെ തുടർന്നാണ് ഒരുവർഷം മുമ്ബ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാല്‍ ലാംഡാ ടെസ്റ്റിനുള്ള സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താൻ പുകപരിശോധാ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.

പരിശോധനാ നിലവാരം ഉയർത്താതെ അധിക നിരക്ക് ഈടാക്കുകയായിരുന്നു. പഴയപടി പരിശോധന നടത്തുയും ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് നിരക്ക് കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് കത്ത് നല്‍കിയത്. കേന്ദ്രനിർദേശപ്രകാരം ബിഎസ് 4, പെട്രോള്‍, സിഎൻജി, എല്‍പിജി നാലുചക്രവാഹനങ്ങള്‍ക്കും എല്ലാത്തരം പെട്രോള്‍ സിഎൻജി, എല്‍പിജി വാഹനങ്ങള്‍ക്കും ലാംഡ പരിശോധന നിർബന്ധമാണ്.

പുകപരിശോധനാ കേന്ദ്ര നടത്തിപ്പുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ നിരക്ക് ഉയർത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. ബിഎസ് 3 വരെയുള്ള വാഹനങ്ങള്‍ക്ക് ആറുമാസത്തേയ്ക്കാണ് സർട്ടിഫിക്കറ്റ് നല്‍കുന്നത്. ബിഎസ് 4 മുതല്‍ ഒരുവർഷത്തേയ്ക്കാണ് കാലാവധി.

ഇവ വർഷത്തില്‍ ഒരിക്കല്‍ മാത്രം പരിശോധനയ്ക്ക് എത്തുന്നുള്ളൂ എന്ന നിവേദനം പരിഗണിച്ച്‌ അധിക നിരക്ക് ഈടാക്കാൻ സർക്കാർ അനുമതി നല്‍കിയതും പരാതിക്ക് ഇടയാക്കിയിരുന്നു. ബിഎസ് 3 മാനദണ്ഡമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ബിഎസ് 4,6 ഡീസല്‍ വാഹനങ്ങള്‍ക്കും ഒരേ രീതിയില്‍ ആണ് പുക പരിശോധന നടത്തുന്നതെങ്കിലും ബിഎസ് 4,6 വാഹനങ്ങള്‍ക്ക് കൂടിയ തുകയാണ് ഈടാക്കുന്നത്. ഇതിലും പക്ഷപാതമുണ്ടെന്ന് പരാതിയുണ്ട്.