വിജയ് സർക്കാരിന് ആദ്യ പരീക്ഷണം; എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുത്താൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

വിജയ് സർക്കാരിന് ആദ്യ പരീക്ഷണം; എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുത്താൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

ചെന്നൈ: തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ്‌യുടെ (നടൻ വിജയ്) നേതൃത്വത്തിലുള്ള പുതിയ തമിഴക വെട്രി കഴകംസർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കകം മുന്നണിക്കുള്ളിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഭിന്നതയും രൂക്ഷമാകുന്നു. പ്രതിപക്ഷമായ എഐഎഡിഎംകെയിലെ ഒരു വിഭാഗത്തെ പുതിയ വിജയ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നീക്കം നടക്കുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ, സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രധാന സഖ്യകക്ഷിയായ സിപിഎം പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തി. എഐഎഡിഎംകെയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ മുഖ്യമന്ത്രി തയ്യാറായാൽ സർക്കാരിന് നൽകുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ബുധനാഴ്ച വ്യക്തമാക്കി.

“മുഖ്യമന്ത്രി വിജയ് അത്തരമൊരു തീരുമാനമെടുക്കില്ലെന്നാണ് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നത്. എന്നാൽ, മറിച്ചൊരു തീരുമാനമുണ്ടാകുകയും എഐഎഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ സർക്കാരിനുള്ള ഞങ്ങളുടെ പിന്തുണ പൂർണ്ണമായി പുനഃപരിശോധിക്കേണ്ടി വരും,” പി. ഷൺമുഖം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. ബിജെപിയോടുള്ള എഐഎഡിഎംകെയുടെ മൃദുസമീപനവും മുൻകാല എൻഡിഎ നയങ്ങളെ അവർ പിന്തുണച്ചതുമാണ് ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പിന് കാരണം. സഖ്യകക്ഷികൾക്കിടയിൽ പുകയുന്ന ഈ അതൃപ്തി പുതിയ വിജയ് സർക്കാരിന് ആദ്യ ദിനങ്ങളിൽ തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

വിശ്വാസവോട്ട് നേടിയത് 144 വോട്ടുകൾക്ക്; നിർണ്ണായകമായി എഐഎഡിഎംകെ പിളർപ്പ്

അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ വിജയ്‌യുടെ ടിവികെക്ക് ലഭിച്ചത് 108 സീറ്റുകളായിരുന്നു. ഭൂരിപക്ഷത്തിന് 10 സീറ്റുകൾ തികയാതെ വന്നതോടെ കോൺഗ്രസ്, സിപഐ, സിപിഎം, വിസികെ (VCK), മുസ്ലിം ലീഗ് (IUML) എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. തുടർന്ന് ബുധനാഴ്ച നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ 144 എംഎൽഎമാരുടെ പിന്തുണയോടെ വിജയ് ഭൂരിപക്ഷം തെളിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് ആര്? ചര്‍ച്ച ചെയ്യാതെ നേതൃത്വം; ഇഷ്ടക്കാരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേയ്ക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് ആര്? ചര്‍ച്ച ചെയ്യാതെ നേതൃത്വം; ഇഷ്ടക്കാരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേയ്ക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

കൊച്ചി: മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി ഭരണത്തിരക്കിലേയ്ക്ക് ഇന്നത്തോടെ പൂര്‍ണമായും കോണ്‍ഗ്രസ് മാറി. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ മന്ത്രിയായതോടെ സ്വാഭാവികമായും ഇനി വേണ്ടത് പുനഃസംഘടനയാണ്. കെപിസിസി അധ്യക്ഷന് പുറമേ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും യുഡിഎഫ് മന്ത്രിസഭയില്‍ ഇടംനേടി. ഇതോടെ ഈ പദവികളിലെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ടെങ്കിലും നിലവില്‍ നേതൃത്വം ഇത്തരം ചര്‍ച്ചകളിലേയ്ക്ക് കടന്നിട്ടില്ല.

പാര്‍ട്ടി നേതൃത്വം നിലവില്‍ മന്ത്രിസഭാ രൂപീകരണത്തിരക്കിലായതിനാല്‍ ഒഴിവുള്ള സ്ഥാനങ്ങളിലേയ്ക്ക് ആരെ കൊണ്ടുവരുമെന്ന ചിന്തിച്ചിട്ടില്ലെങ്കിലും താഴേത്തട്ടില്‍ ചര്‍ച്ചകളും പേരുകളും സജീവമാണ്. ഓരോ പക്ഷവും അവരവര്‍ക്ക് ആവശ്യമുള്ള പേരുകള്‍ ചര്‍ച്ചകളിലേയ്ക്ക് കൊണ്ടുവരുന്ന തിരക്കിലാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കാണെങ്കില്‍ അവരവര്‍ തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി എന്നിവര്‍ അതിനായുള്ള ചരടുവലികള്‍ നേരത്തെ തന്നെ തുടങ്ങിയെന്നാണ് വിവരം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ് അപ്രതീക്ഷിതമായി മന്ത്രിയായതോടെ യുവജനസംഘടനയെ നയിക്കാന്‍ ആര് വരുമെന്ന ചര്‍ച്ചയും നേതൃതലത്തിലേയ്ക്ക് എത്തിയിട്ടില്ല. എങ്കിലും, പല ജില്ലാ പ്രസിഡന്റുമാരുടേയും പേരുകള്‍ താഴേത്തട്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ സജീവ ചര്‍ച്ചയിലുണ്ടായിരുന്ന പേരാണ് ബിനു ചുള്ളിയിലേന്റേത്. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായ ബിനുവിന്റെ പേര് പലരും സാധ്യത പറയുന്നുണ്ടെങ്കിലും മറ്റ് മൂന്നു പേരുകള്‍ കൂടി സജീവ ചര്‍ച്ചയിലുണ്ടെന്നാണ് വിവരം. കോഴിക്കോട് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആര്‍ ഷെഹിന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചകളില്‍. ഇവരെല്ലാവരും തന്നെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് അടുത്തു നില്‍ക്കുന്നവര്‍ കൂടിയാണ്.

സാമുദായിക സന്തുലനം ഉറപ്പാക്കിയാണ് കഴിഞ്ഞ ടേമിലും ഈ സ്ഥാനങ്ങളെല്ലാം നിശ്ചയിക്കപ്പെട്ടത്. ഇത്തവണയും ആ രീതി തന്നെയാവും പരിഗണിക്കുക. അതാത് ആളുകള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് പല പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും കെ സി പക്ഷത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് യൂത്ത്‌കോണ്‍ഗ്രസിനുള്ളിലെ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: 2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബർ 30 വരെ നീട്ടാൻ പി എസ് സിയ്ക്ക് ശുപാർശ ചെയ്യും.

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുൻപ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമ്മപരിപാടി ആരംഭിക്കും. വേഗത്തിൽ തീർപ്പാക്കാൻ കഴിയുന്ന വിഷയങ്ങൾ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്മ പുരസ്‌കാരങ്ങൾക്കുള്ള പേരുകൾ കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുന്നതിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. കിഫ്ബിയുടെ പ്രവർത്തനം വിലയിരുത്തി തുടർ നടപടി സ്വീകരിക്കും. കെ റെയിലിന്റെ പ്രവർത്തനവും വിലയിരുത്തും. ചികിത്സാപരമായ അനാസ്ഥ കാരണം മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

രൂപ നൂറ് തൊടുമോ?, റെക്കോര്‍ഡ് തകര്‍ച്ചയില്‍; 33 പൈസയുടെ നഷ്ടം

രൂപ നൂറ് തൊടുമോ?, റെക്കോര്‍ഡ് തകര്‍ച്ചയില്‍; 33 പൈസയുടെ നഷ്ടം

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയാണ് ഇടിഞ്ഞത്. ഒരു ഡോളര്‍ വാങ്ങാന്‍ 97 രൂപ കൊടുക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. 96.86 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഒരു ഡോളര്‍ വാങ്ങാന്‍ നൂറ് രൂപ കൊടുക്കേണ്ട സ്ഥിതിയിലേക്ക് മാറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളില്‍ തന്നെ തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരാന്‍ ഇടയാക്കുന്നതാണ് രൂപയെ ദുര്‍ബലമാക്കുന്നത്. കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും രൂപയെ ബാധിച്ചിട്ടുണ്ട്.സംഘര്‍ഷം ഉടന്‍ അവസാനിക്കുന്നതിനുള്ള സാധ്യത വിദൂരമായി തുടരുന്നത് ആഗോള വിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് രൂപയില്‍ പ്രതിഫലിക്കുന്നതായി വിപണി വിദഗ്ധര്‍ പറയുന്നു.

അതേസമയം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 671 പോയിന്റ് ആണ് താഴ്ന്നത്. എന്നാല്‍ പിന്നീട് തിരിച്ചുകയറുന്നതാണ് കണ്ടത്. നിലവില്‍ സെന്‍സെക്‌സ് 75,000ന് മുകളിലാണ്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വിപണി തിരിച്ചുകയറാന്‍ കാരണം.

ആ​ഗോള ആശങ്ക പടർത്തി വീണ്ടും വൈറസ് വ്യാപനം, രോ​ഗികൾ ഇനിയും കൂടാമെന്ന് ഡബ്ല്യൂഎച്ച്ഒ; എബോള വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആ​ഗോള ആശങ്ക പടർത്തി വീണ്ടും വൈറസ് വ്യാപനം, രോ​ഗികൾ ഇനിയും കൂടാമെന്ന് ഡബ്ല്യൂഎച്ച്ഒ; എബോള വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കോംഗോയിലും ഉഗാണ്ടയിലും പടർന്നു പിടിക്കുന്ന എബോള വ്യാപനത്തിൽ ആശങ്ക അറിയിച്ച് ഡബ്ല്യൂഎച്ച്ഒ. വൈറസ് വ്യാപനത്തെ ഒരു പൊതുജനരോ​ഗ്യ അടിയന്തരാവസ്ഥയായി ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ​ഗെബ്രിയേസസ് പ്രഖ്യാപിച്ചു. ഇതിനകം നൂറ്റിമുപ്പതിലേറെ പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചുവെന്ന് ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു.

എബോളയുടെ അപൂർവ വകഭേദമായ ബൂൻഡിബുഗോയാണ് മധ്യ, കിഴക്കൻ ആഫ്രിക്കയിലെ രോഗവ്യാപനത്തിന് പിന്നിവെന്നാണ് നി​ഗമനം. നിലവിൽ ഇതിന് ഈ വൈറസിനെതിരെ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ഇല്ല. അണുബാധ-പ്രതിരോധ നടപടികൾ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി കോംഗോയും ഉഗാണ്ടയും അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 516 പേരാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നത്.

എന്താണ് എബോള വൈറസ്?
ഓർത്തോബോല വൈറസ് വിഭാ​ഗത്തിലെ വൈറസുകൾ മൂലമുണ്ടാകുന്ന, മാരകമായ പകർച്ചവ്യാധിയാണ് എബോള വൈറസ്. ഇതിൽ പ്രധാനമായും മൂന്ന് തരം വൈറസുകളാണുള്ളത്: എബോള വൈറസ്, സുഡാൻ വൈറസ്, ബൂൻഡിബുഗോ വൈറസ്. ഇത് ഹെമറാജിക് ഫീവറിന് കാരണമാകുന്നു, കൂടാതെ ഇതിന്റെ ശരാശരി മരണനിരക്ക് ഏകദേശം 50 ശതമാനമാണ്.

കോംഗോയിലും ഉഗാണ്ടയിലുമായി ഇരുപതിലധികം എബോള രോഗവ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ബൂൻഡിബുഗോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. ഇതിൽ രണ്ട് കേസുകൾ ഒഴികെ ബാക്കിയെല്ലാം കോംഗോയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് കേസുകൾ അയൽരാജ്യമായ ഉഗാണ്ടയിലാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

എബോള വൈറസ് എങ്ങനെ പകരുന്നു?

മൃ​ഗങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കാടുകളിൽ ചത്തതോ രോഗബാധിതരോ ആയ നിലയിൽ കാണപ്പെടുന്ന വവ്വാലുകൾ, ചിമ്പൻസികൾ, ഗൊറില്ലകൾ, കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ എന്നിവയുടെ രക്തവുമായോ ശരീരസ്രവങ്ങളുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്ന്.

രോഗബാധിതരായ ആളുകളുടെ രക്തം, സ്രവങ്ങൾ, അവയവങ്ങൾ അല്ലെങ്കിൽ മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, അല്ലെങ്കിൽ അവർ ഉപയോഗിച്ച മലിനമായ സാഹചര്യങ്ങളിലൂടെയോ ഇത് പടരാം. ഛർദി, രക്തം, ബീജം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഈ രോഗം ബാധിക്കാം.

രോ​ഗ ലക്ഷണങ്ങൾ

രണ്ട് മുതൽ 21 ദിവസം വരെയാണ് മനുഷ്യ ശരീരത്തിൽ വൈറസിന്റെ ഇൻകുബേഷൻ കാലാവധി. പെട്ടെന്നുള്ള പനി, കടുത്ത ക്ഷീണം, പേശി വേദന, തലവേദന, തൊണ്ട വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇതിനെ തുടർന്ന് ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമത്തിലെ തിണർപ്പുകൾ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം.

ഗുരുതര സാഹചര്യങ്ങളിൽ ചില രോഗികളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം ഉണ്ടായേക്കാം. ഇതിൽ ഛർദിയിലും മലത്തിലും രക്തം കാണപ്പെടുക, മൂക്ക്, പല്ലിന്റെ മോണകൾ, യോനി എന്നിവയിലൂടെയുള്ള രക്തസ്രാവം എന്നിവ ഉൾപ്പെടുന്നു. ചർമത്തിൽ സൂചി കുത്തിയ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവവും ഉണ്ടായേക്കാം. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതിലൂടെ ആശയക്കുഴപ്പം, അമിതമായ ദേഷ്യം, ആക്രമണോത്സുകത എന്നിവയ്ക്ക് കാരണമാകാം.

റിവേഴ്‌സ് ട്രാൻസ്‌ക്രിപ്റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) ടെസ്റ്റ്, ആന്റിബോഡി-ക്യാപ്‌ചർ എൻസൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സേ (എലിസ) ടെസ്റ്റ്, ആന്റിജൻ-ക്യാപ്‌ചർ ഡിറ്റക്ഷൻ ടെസ്റ്റുകൾ, സെൽ കൾച്ചർ വഴി വൈറസ് ബാധ കണ്ടെത്താൻ സാധിക്കും.

ചികിത്സയും നിയന്ത്രണ പ്രോട്ടോക്കോളുകളും
മോണോക്ലോണൽ ആന്റിബോഡികളായ mAb114 (ansuvimabTM) അല്ലെങ്കിൽ REGN-EB3 (InmazebTM) ഉപയോഗിച്ചുള്ള ചികിത്സ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. രോഗബാധ നിയന്ത്രണ നടപടികളിൽ, മരിച്ചവരുടെ മൃതദേഹങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കുക, എബോള രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും 21 ദിവസത്തേക്ക് അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യുക, രോഗം പടരുന്നത് തടയാനായി ആരോഗ്യമുള്ളവരെ രോഗികളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുക, രോഗം സ്ഥിരീകരിച്ച രോഗികൾക്ക് പരിചരണം നൽകുക എന്നിവ ഉൾപ്പെടുന്നു. നല്ല ശുചിത്വം പാലിക്കുന്നതും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതും ഇതിൽ പ്രധാനമാണ്.