by Midhun HP News | Jul 18, 2026 | Latest News, കേരളം
കാഞ്ഞങ്ങാട്: മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകനായ കെ.പി. കൃപേഷ് (38) ആണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് കൃപേഷിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളോളം വിദേശത്തായിരുന്ന കൃപേഷ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗൾഫിൽ നിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്. സംഭവമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറായ 1056 ലോ, 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടുക. ടോൾ ഫ്രീ കൗൺസിലിങ് സേവനങ്ങൾ ലഭ്യമാണ്.

by Midhun HP News | Jul 18, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ നീക്കിയതിന് പിന്നാലെ വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവിടെ നിന്നും മാറ്റിയ സോനം വാങ്ചുക്കിനെ നിലവിൽ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘ചലോ സൻസദ്’ മാർച്ചുമായി മുന്നോട്ട്; നിരാഹാരം പ്രഖ്യാപിച്ച് ദിപ്കെ
പോലീസ് ക്രാക്ക്ഡൗണിന് പിന്നാലെയാണ് അടിയന്തര സമര പ്രഖ്യാപനവുമായി സിജെപി രംഗത്തെത്തിയത്. “അഭിജീത് ദിപ്കെ ഇപ്പോൾ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. ജൂലൈ 20 തിങ്കളാഴ്ച നടക്കാനിരിക്കുന്ന ‘ചലോ സൻസദ്’ (പാർലമെന്റ് മാർച്ച്) മാർച്ചിൽ യാതൊരു മാറ്റവുമില്ല, അത് ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകും,” സി.ജെ.പി തങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ വ്യക്തമാക്കി.
താൻ അടിയന്തരമായി അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കുകയാണെന്ന് അഭിജീത് ദിപ്കെയും സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. സമാധാനപരമായി സമരം ചെയ്തിരുന്നവരെ ഡൽഹി പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനോട് സോനം യോജിച്ചിരുന്നില്ലെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി. ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടായിരുന്നു ഇതുവരെയുള്ള സമരമെന്നും പ്രധാനമന്ത്രി മോദിയുടെ രാജിയും ഇനി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Jul 18, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു വിക്ഷേപണം.
മിഷന്‍ ആഗമന്‍ എന്ന് പേരിട്ട ദൗത്യം ഇന്‍സ്പേസിന്റെ പിന്തുണയോടെയായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചതായി സ്‌കൈറൂട്ട് കമ്പനി അറിയിച്ചു.

by Midhun HP News | Jul 18, 2026 | Latest News, കേരളം
കൊച്ചി: “ആ സമയത്ത് മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. ഞാൻ മരിക്കുമോ എന്നൊന്നും ചിന്തിച്ചില്ല. ഒരു ജീവൻ രക്ഷിക്കണമെന്നൊരു ചിന്ത മാത്രമാണ് ഉണ്ടായത്,” പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പണയം വച്ച് രക്ഷപ്പെടുത്തിയ ചാലക്ക സ്വദേശി അജേഷിൻറെ വാക്കുകൾ ആണിത്. കുത്തൊഴുക്കിലേക്ക് ഒരു നിമിഷം പോലും പാഴാക്കാതെ എടുത്ത ചാടി ഒരു ജീവൻ രക്ഷിച്ച അജേഷിന്റെ ധീരതയ്ക്കും മനുഷ്യസ്നേഹത്തിനും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.
അതിന് ശേഷം മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന കുട്ടിയുടെ അടുത്തെത്തി. തളർന്ന് പോയ കുട്ടിയെ തോളിലേറ്റി 250 മീറ്ററോളം നീന്തിയാണ് കരക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ആരോഗ്യവാനായ അജേഷും തളർന്നെങ്കിലും സർവ ശക്തിയും ഉപയോഗിച്ച് നീന്തി കരകയറുകയായിരുന്നു.
കരയിലെത്തിച്ച കുട്ടിക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും തൊട്ടടുത്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അജേഷിന്‍റെ ധീരമായ രക്ഷാപ്രവർത്തനം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ അനുമോദന പ്രവാഹമാണ് ഇപ്പോൾ. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലാണ് വിദ്യാർഥിനി മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

by Midhun HP News | Jul 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്ര വ്യാപാര മേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ എക്സിം (EXIM – കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഇതോടെ കേവലം ഒരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് മാറി, ആഗോള ചരക്കുകൾ നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്നതും തിരിച്ചു പോകുന്നതുമായ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ചരിത്ര നേട്ടം യാഥാർത്ഥ്യമാക്കുന്നത്.
ആഗോള പ്രമുഖർ പങ്കെടുക്കുന്ന ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റ്
എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികൾ, അന്താരാഷ്ട്ര ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, വൻകിട കയറ്റുമതിക്കാർ, ആഗോള നിക്ഷേപകർ, പ്രമുഖ വ്യവസായ പ്രമുഖർ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം, സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന ദൗത്യമായ ‘മിഷൻ സമുദ്ര’ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.
തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമ്മാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ പരസ്പരം സമന്വയിപ്പിച്ച് ദക്ഷിണേഷ്യയിലെ തന്നെ പ്രമുഖ മാരിടൈം-ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷൻ സമുദ്രയിലൂടെ ലക്ഷ്യമിടുന്നത്.
18 മാസം, 20 ലക്ഷം ടി.ഇ.യു; വിഴിഞ്ഞത്തിന്റെ വിശ്വരൂപം
കേരള സർക്കാരും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണും സംയുക്തമായി പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിലവിൽ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നാണ്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് വിജയകരമായി ആതിഥേയത്വം വഹിക്കാനും വിഴിഞ്ഞത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ലോകോത്തര മാരിടൈം ഹബ്ബായി മാറാനുള്ള ശേഷി വിഴിഞ്ഞം അന്താരാഷ്ട്ര തലത്തിൽ തെളിയിച്ചു കഴിഞ്ഞു.
വിലക്കുറവും പുതിയ തൊഴിലവസരങ്ങളും
പൂർണ്ണതോതിലുള്ള എക്സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ രാജ്യത്തെ ചരക്ക് ഗതാഗതച്ചെലവ് വൻതോതിൽ കുറയും. വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ശേഷിയും അന്താരാഷ്ട്ര വിപണിയിലെ മത്സരക്ഷമതയും വർദ്ധിക്കും. കേരളത്തിലേക്ക് വലിയ തോതിലുള്ള പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും പതിനായിരക്കണക്കിന് നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഇത് വഴിവെക്കും.
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻഷിപ്‌മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കമ്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്ന പൊതുഉപയോഗത്തിനുള്ള തുറമുഖമായിട്ടായിരിക്കും പ്രവർത്തനം തുടരുക. ഇതോടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനം കൂടുതൽ ശക്തമാകും.

Recent Comments