സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്താണ് (38) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്.

കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയത്. രോ​ഗം മൂർച്ഛിച്ചതോടെ, എലിസബത്തിനെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിൽ വെച്ച് മരണം സംഭവിച്ചു. പനിയെത്തുടർന്നുണ്ടായ അണുബാധയായിരിക്കാം മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ആറ്റിങ്ങൽ നഗരസഭ കൗൺസിലറിന്റെ പിതാവ് രാമചന്ദ്രൻ നായർ (78) അന്തരിച്ചു

ആറ്റിങ്ങൽ നഗരസഭ കൗൺസിലറിന്റെ പിതാവ് രാമചന്ദ്രൻ നായർ (78) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ ആർ എസ്സ് നിവാസിൽ രാമചന്ദ്രൻ നായർ (78) അന്തരിച്ചു. ബി ജെ പി നോർത്ത് ജില്ല വൈസ് പ്രസിഡന്റും ആറ്റിങ്ങൽ നഗരസഭ കൗൺസിലറുമായ രാജലക്ഷ്മിയുടെ
(മഞ്ചു) പിതാവാണ്.

ഭാര്യ: രാധമ്മ
മകൻ: രാജേഷ്
ആറ്റിങ്ങൽ കരിച്ചയിൽ 2 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും

കടയ്ക്കാവൂർ ലേഖകനായിരുന്ന ഡി. ശിവദാസ് (90) നിര്യാതനായി

കടയ്ക്കാവൂർ ലേഖകനായിരുന്ന ഡി. ശിവദാസ് (90) നിര്യാതനായി

ആറ്റിങ്ങൽ: ദീർഘകാലം കേരള കൗമുദിയിൽ കടയ്ക്കാവൂർ ലേഖകനായിരുന്ന ഡി. ശിവദാസ് (90) നിര്യാതനായി. അഞ്ചുതെങ്ങ് നെടുങ്ങണ്ടയാണ് സ്വദേശം. രണ്ട് മാസമായി വാർദ്ധക്യ സഹജമായ അവശതയിലായിരുന്നു. അതിനു തൊട്ടുമുമ്പുവരെയും വാർത്തകൾ ചെയ്യുമായിരുന്നു

പ്രായപൂർത്തിയായതു മുതൽ കേരള കൗമുദി പത്രത്തിൻ്റെ ഏജൻസിയും കൈകാര്യം ചെയ്തിരുന്നു. ഒപ്പം വാർത്തകളും പരസ്യവും ശ്രദ്ധേയമായ വിധം പത്രത്തിൽ കൊടുത്തിരുന്നു. ഇരുപത് വർഷത്തോളമായി അദ്ദേഹം കേരളകൗമുദി കടയ്ക്കാവൂർ ബ്യൂറോ ഓഫീസിൽ പ്രവർത്തനം തുടങ്ങിയിട്ട്. ഇതോടൊപ്പം കുമാരനാശാൻ സ്മാരകത്തിൻ്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു.

ഭാര്യ: രത്നമ്മ.
മക്കൾ: പരേതയായ അനിത, അജിത (നിലയ്ക്കാമുക്ക് ഏജന്റ്), അജികുമാർ (ഷാർജ), അർച്ചന.
മരുമക്കൾ: ശിവകുമാർ, സുരേഷ് ബാബു (കായിക്കര ഏജന്റ്), മണി, അഭില.

അമേരിക്കയില്‍ വിലക്കയറ്റം കുറഞ്ഞതിന്റെ തോളിലേറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

അമേരിക്കയില്‍ വിലക്കയറ്റം കുറഞ്ഞതിന്റെ തോളിലേറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ വര്‍ധിച്ചതോടെ വീണ്ടും 1,05,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,05,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 13,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക അമേരിക്കയില്‍ ഒഴിഞ്ഞതാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ സഹായിച്ചത്. വിലക്കയറ്റ സമ്മര്‍ദ്ദം കുറഞ്ഞതോടെ പലിശനിരക്ക് കൂട്ടാന്‍ ഉടനടി അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറാവില്ല എന്ന റിപ്പോര്‍ട്ട് ആണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായിരുന്നുവെങ്കില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ അത് ഇടയാക്കുമായിരുന്നു. പത്തുദിവസത്തിനിടെ 3000 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലുള്ള തനിക്കുപോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതായി അവർ വെളിപ്പെടുത്തി. നടിമാരും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള സ്ത്രീകൾ പൊതുവേദികളിൽ നേരിടുന്ന വലിയ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് മന്ത്രി തനിക്കുണ്ടായ അനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞത്.

അടുത്തിടെ കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒരു ഓൺലൈൻ ചാനൽ ക്യാമറ തന്റെ മുഖം പൂർണ്ണമായും ഒഴിവാക്കി ശരീരത്തിലേക്ക് മാത്രം സൂം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി മന്ത്രി പറഞ്ഞു. ഇപ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് അവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.

സ്ത്രീയായി കാണേണ്ട, ഒരു വ്യക്തിയായിപ്പോലും കാണുന്നില്ല; കടുത്ത നിയമനിർമ്മാണം വരുന്നു
സ്ത്രീകളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിച്ച് അശ്ലീല ചുവയോടെ ദൃശ്യങ്ങൾ നിർമ്മിക്കുകയും അവയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.

“ഒരു സ്ത്രീയായിട്ട് കാണേണ്ട, ഒരു വ്യക്തിയല്ലേ? മനുഷ്യർക്ക് എങ്ങനെയാണ് മറ്റ് മനുഷ്യരെ ഇത്തരമൊരു രീതിയിൽ കാണാൻ കഴിയുന്നത് എന്ന് എനിക്കറിയില്ല. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഇത്തരം ക്യാമറാ അതിക്രമങ്ങൾ വലിയ പ്രയാസമായി മാറുന്നത് നാം സ്ഥിരമായി കാണുന്നതാണ്.” മന്ത്രി പറഞ്ഞു.

ഈ വിഷയം അങ്ങേയറ്റം ഗൗരവമുള്ളതായതിനാൽ കുറ്റക്കാർക്കെതിരെ ഏറ്റവും ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങൾ തടയുന്നതിനായി പുതിയ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ സർക്കാർ വളരെ ഗൗരവത്തോടെ ആലോചിച്ചുവരികയാണെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.