by Midhun HP News | May 26, 2025 | Latest News, കേരളം
തിരുവനന്തപുരം: എല്ലാ ഗ്രൂപ്പ് ചാറ്റുകളിലും വോയ്‌സ് ചാറ്റ് സൗകര്യം അവതരിപ്പിച്ച് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഈ സവിശേഷത ഇപ്പോൾ ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ രസകരമാക്കാനാണ് വാട്‌സ്ആപ്പ് ഈ പുതിയ സവിശേഷത ചേർത്തത്. ഇപ്പോൾ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഗ്രൂപ്പുകൾക്ക് ഒന്നിലധികം അംഗങ്ങളുമായി വോയ്‌സ് ചാറ്റുകൾ ഹോസ്റ്റ് ചെയ്യാൻ കഴിയും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ സവിശേഷത നിലവിലുണ്ടെങ്കിലും, വോയ്‌സ് ചാറ്റ് ഇത് വലിയ ഗ്രൂപ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ, ഈ ഫീച്ചര്‍ എല്ലാ വലുപ്പത്തിലുമുള്ള ഗ്രൂപ്പുകൾക്കും ലഭ്യമാക്കിയിട്ടുണ്ട്.പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ഇപ്പോൾ ഒന്നിലധികം അംഗങ്ങൾക്ക് ഒരേസമയം ഒരു ക്വിക്ക് വോയ്‌സ് ചാറ്റിൽ ചേരാൻ അനുവദിക്കുന്നു.
ടെക്സ്റ്റ് ചാറ്റ് മതിയാകാത്ത സാഹചര്യങ്ങളിൽ ഈ സവിശേഷത മികച്ചതാണ്. ഉദാഹരണത്തിന്, ചർച്ച അടിയന്തിരമോ വളരെ സങ്കീർണ്ണമോ ആയിരിക്കുമ്പോൾ, ആളുകൾ ഒത്തുചേരേണ്ടിവരുമ്പോൾ, ഈ സവിശേഷത അതിന് നല്ലൊരു ഓപ്ഷനാണ്. കൂടാതെ, സംഭാഷണത്തിന് എല്ലാവരും ഗ്രൂപ്പ് കോളിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ലാത്ത അവസരങ്ങൾക്കും ഇത് അനുയോജ്യമാണ്.
എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കും തത്സമയ വോയ്‌സ് സംഭാഷണങ്ങൾക്കായി ഒരു ഓഡിയോ ഹാംഗ്ഔട്ട് ആരംഭിക്കാനുള്ള കഴിവ് ഈ അപ്‌ഡേറ്റ് നൽകുന്നു എന്ന് കമ്പനി പറയുന്നു. അതേസമയം അംഗങ്ങൾക്ക് ഒരേസമയം ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. നിലവിലുള്ള വോയ്‌സ് ചാറ്റിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്താതെ ഗ്രൂപ്പ് അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ചേരാനോ പുറത്തുപോകാനോ കഴിയും.
ഒരു ഗ്രൂപ്പിലെ ഏതൊരു അംഗത്തിനും ഇപ്പോൾ ചാറ്റിന്‍റെ അടിയിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്‌ത് കുറച്ച് സെക്കൻഡുകൾ അമർത്തിപ്പിടിച്ചു കൊണ്ട് ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാൻ കഴിയും. പ്രധാനമായി, ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കുന്നത് ആരെയും റിംഗ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യുന്നില്ല, ഇത് കുറഞ്ഞ തടസ്സ അനുഭവം നിലനിർത്തുന്നു. ഒരു പൂർണ്ണ കോളിലേക്ക് മാറുകയോ ചാറ്റ് ഇന്‍റർഫേസിൽ നിന്ന് പുറത്തുപോകുകയോ ചെയ്യാതെ തന്നെ, പങ്കെടുക്കുന്നവർക്ക് സംഭാഷണത്തിൽ നിന്ന് സ്വതന്ത്രമായി പ്രവേശിക്കാനോ പുറത്തുപോകാനോ ഈ ഫീച്ചർ അനുവദിക്കുന്നു.
ആരംഭിച്ചുകഴിഞ്ഞാൽ, ഗ്രൂപ്പ് ചാറ്റിന്‍റെ അടിയിൽ വോയ്‌സ് ചാറ്റ് പിൻ ചെയ്‌തിരിക്കും. ഇത് കോൾ നിയന്ത്രണങ്ങളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകുകയും നിലവിൽ ആരൊക്കെ പങ്കെടുക്കുന്നുവെന്ന് അംഗങ്ങൾക്ക് കാണാൻ സാധിക്കുകയും ചെയ്യുന്നു. പുതിയ ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ചേരാനാകും. വാട്‌സ്ആപ്പ് അതിന്‍റെ പ്ലാറ്റ്‌ഫോമിലെ മറ്റ് ആശയവിനിമയ രൂപങ്ങളെപ്പോലെ, വോയ്‌സ് ചാറ്റുകളും സ്ഥിരസ്ഥിതിയായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.
വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കാം. എന്നാൽ സമാനമായ വോയ്‌സ് ചാറ്റ് കഴിവുകൾ ഡിസ്കോർഡ്, ടെലിഗ്രാം, സ്ലാക്ക് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്, അവിടെ ഒരു ഗ്രൂപ്പിലോ സെർവറിലോ ഉള്ള ഉപയോക്താക്കൾക്ക് ഔപചാരിക കോൾ ആരംഭിക്കാതെ തന്നെ നടന്നുകൊണ്ടിരിക്കുന്ന ഓഡിയോ സംഭാഷണങ്ങളിൽ ചേരാൻ സാധിക്കും.
by Midhun HP News | May 26, 2025 | Latest News, ജില്ലാ വാർത്ത
വിളയിൽ റസിഡൻസ് അസോസിയേഷന്റെ 27 മത് വാർഷികം, അസോസിയേഷൻ പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. ഡോക്ടർ സുനിൽ രാജ് ബോധവൽക്കരണ ക്ലാസ് എടുത്തു. യോഗത്തിൽ എസ് സുകുമാരൻ നായർ (വൈസ് പ്രസിഡന്റ്) അദ്ധ്യ ക്ഷനായിരുന്നു.
ആർ മണികണ്ഠപിള്ള, വി മുരളീധരൻ നായർ (മുനിസിപ്പൽ കൗൺസിലർ), നിതിൻ (കൗൺസിലർ), സി ശ്രീകൃഷ്ണപിള്ള, വിളയിൽ സൊസൈറ്റി സെക്രട്ടറി എൽ ലത, വി ആർ എ ജനറൽ സെക്രട്ടറി എം ജി മനോജ്, ജോയിൻ സെക്രട്ടറി ജി രാമകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. യോഗാനന്തരം സ്നേഹവിരുന്നും ഓരോ കുട പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നൽകി.
by Midhun HP News | May 26, 2025 | Latest News, കേരളം
തിരുവനന്തപുരം: പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് 9 കോടി രൂപയോളം ചെലവഴിച്ച് ആശുപത്രി നിര്‍മിക്കുന്നത്. അധികഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
ആധുനിക മരുന്നിനൊപ്പം ആയുഷിനും പ്രാധാന്യം നല്‍കും. തീര്‍ഥാടന കാലത്ത് വിപുലമായ സ്‌പെഷ്യല്‍റ്റി സേവനങ്ങളൊരുക്കും. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് നിലകളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയില്‍ 12 കിടക്കകളുള്ള കാഷ്വാലിറ്റി സംവിധാനം, ഒപി വിഭാഗങ്ങള്‍, 7 കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, റിസപ്ഷന്‍, ലാബ്, സാംപിള്‍ കലക്ഷന്‍ സെന്റര്‍, നഴ്‌സസ് സ്‌റ്റേഷന്‍, ഇന്‍ജക്ഷന്‍ റൂം, ഇസിജി റൂം, ഡ്രെസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സ്‌റ്റോര്‍, പൊലീസ് ഹെല്‍പ് ഡെസ്‌ക്, ലിഫ്റ്റുകള്‍, അറ്റാച്ച്ഡ് ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.
രണ്ടാം നിലയില്‍ 8 കിടക്കകളുള്ള ഐസിയു, നഴ്‌സസ് സ്‌റ്റേഷന്‍, എല്ലാവിധ സൗകര്യങ്ങളുള്ള മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, എക്‌സ്‌റേ റൂം, 13 കിടക്കകളുള്ള വാര്‍ഡ്, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടേയും മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫിസ്, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയില്‍ 50 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനമുണ്ടാകും.
by Midhun HP News | May 26, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയില്‍(UAE) ശക്തമായ ചൂടനുഭവപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. പല ഇടങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന പശ്ചാത്തലത്തില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോകരുതെന്നാണ് മുന്നറിയിപ്പ്. അശ്രദ്ധ മൂലം അപകടമുണ്ടായാല്‍ നിയമലംഘകര്‍ക്കു തടവും 5,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ.
ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍ സമയത്തെ ശരാശരി താപനില 45 മതുല്‍ 48 ഡിഗ്രിയാണ്. അപൂര്‍വം ചിലയിടങ്ങളില്‍ ചില സമയത്ത് 50 ഡിഗ്രി കടന്നത്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നത് അപകടകരമാണ്. കടുത്ത ചൂടും വാഹനത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നതോടെ സൂര്യാഘാതം, നിര്‍ജലീകരണം എന്നിവയ്ക്കു കാരണമാകുകയും നിമിഷങ്ങള്‍ക്കകം കുട്ടി മരിക്കുകയും ചെയ്‌തേക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്.
കുട്ടികള്‍ അബദ്ധവശാല്‍ സ്വയം ലോക്ക് ചെയ്യുകയോ ഗിയറില്‍ കേടുപാടുകള്‍ വരുത്തുകയോ ചെയ്‌തേക്കാം. ഇതു കൂടുതല്‍ അപകടത്തിനു കാരണമാകും.മുതിര്‍ന്നവരുടെ അശ്രദ്ധമൂലം ഒരു കുട്ടിയുടെ ജീവന്‍ അപകടത്തിലാകുന്നതു യുഎഇയില്‍ ക്രിമിനല്‍ കുറ്റമാണ്. മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ക്കോ തടവും പിഴയും ശിക്ഷ നേരിടേണ്ടിവരും. കുട്ടികളെ തനിച്ചു വാഹനത്തില്‍ കണ്ടെത്തിയാല്‍ പൊലീസിലോ (999), ആംബുലന്‍സിലോ (998) ഉടന്‍ വിവരം അറിയിക്കണമെന്നുമാണ് നിര്‍ദേശം.
by Midhun HP News | May 26, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ ചൊവ്വാഴ്ചയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ നാളെ( ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.
വരുംദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് പുറമേ വിവിധ ജില്ലകളില്‍ തീവ്രവും ശക്തവുമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും (മഞ്ഞ അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ അലര്‍ട്ട്
27/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്
28/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
29/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
30/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
Recent Comments