10 ലക്ഷത്തിലേറെ വിലയുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം നികുതി; അറിയാം ടിസിഎസ് ബാധകമാകുന്നവ

10 ലക്ഷത്തിലേറെ വിലയുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം നികുതി; അറിയാം ടിസിഎസ് ബാധകമാകുന്നവ

ഡല്‍ഹി: 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം ടിസിഎസ് ( Tax Collected at Source). ഹാന്‍ഡ്ബാഗുകള്‍, റിസ്റ്റ് വാച്ചുകള്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് വസ്ത്രങ്ങള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് ഇനിമുതല്‍ ഒരു ശതമാനം ടിസിഎസ് നികുതി ഈടാക്കും. പുതിയ നികുതി ഏപ്രില്‍ 22മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആദായനികുതി വകുപ്പ് അറിയിച്ചു.

10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയ്ക്ക് ഒരു ശതമാനം ടിസിഎസ് ബാധകമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 2024 ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായുള്ള ധനകാര്യ നിയമം 2024ലാണ് ആഡംബര വസ്തുക്കള്‍ക്ക് ടിസിഎസ് വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.

പെയിന്റിങ്ങുകള്‍, ശില്‍പങ്ങള്‍, പുരാവസ്തുക്കള്‍ തുടങ്ങിയ കലാ വസ്തുക്കള്‍, റിസ്റ്റ് വാച്ച്, നാണയങ്ങളും സ്റ്റാമ്പുകളും ഹെലികോപ്റ്ററുകള്‍, ആഡംബര ഹാന്‍ഡ്ബാഗുകള്‍, സണ്‍ഗ്ലാസുകള്‍, പാദരക്ഷകള്‍, ഉയര്‍ന്ന നിലവാരമുള്ള സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും, ഹോം തിയറ്റര്‍ സംവിധാനങ്ങള്‍, റേസിംഗിനോ പോളോയ്ക്കോ വേണ്ടി ഉദ്ദേശിച്ചിട്ടുള്ള കുതിരകള്‍ തുടങ്ങിയവയാണ് ടിസിഎസിന്റെ പരിധിയില്‍ വരുന്നത്. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ കച്ചവടക്കാരനില്‍ നിന്നാണ് ടിസിഎസ് പിരിക്കുക. നികുതി അടിത്തറ വികസിപ്പിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നികുതി വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.

കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; കട പൂട്ടിച്ചു

കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; കട പൂട്ടിച്ചു

എണ്ണയിൽ പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത് പൊരിപ്പ് പലഹാരം ഉണ്ടാക്കിയിരുന്നവർ പിടിയിൽ. കൊല്ലത്ത് പൊരിപ്പ് ഉണ്ടാക്കുന്ന സംഘത്തെ ആണ് നാട്ടുകാർ കയ്യോടെ പിടികൂടിയത്. കൊല്ലം പ്രണവം തിയറ്ററിന് സമീപമാണ് സംഭവം. ഇവിടെനിന്നാണ് നിരവധി കടകളിലേക്ക് പലഹാരം സപ്ലൈ ചെയ്യുന്നത്.

കട കൊല്ലം കോർപ്പറേഷൻ പൂട്ടിച്ചു. കട ഉടമയ്ക്കും തൊഴിലാളികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ​ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവിടെ പാചകം നടന്നിരുന്നത്. പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കാന്‍സറിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളാണ് കാന്‍സറിന് കാരണമാകുന്നത്. പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ള കാര്‍സിനോജന്‍ വളരെയധികം അപകടകാരിയാണ്. ഇവ ശരീരത്തിനകത്ത് എത്തിയാല്‍ ഡിഎന്‍എയില്‍ തകരാറുകള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

ഇവ ഭക്ഷണത്തിലൂടെ അകത്ത് ചെന്നാല്‍ മാത്രമാണ് അപകടകാരികളാകുന്നതെന്ന് കരുതേണ്ട. പ്ലാസ്റ്റിക് കത്തുമ്പോള്‍ അതില്‍ നിന്ന് ഉയരുന്ന പുക ശ്വസിച്ചാലും ശ്വാസകോശ അര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്‌സിന്‍, ഫുറാന്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നീ വിഷ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. ഈ വിഷ പുക ശ്വാസകോശ അര്‍ബുദം, ആസ്‌ത്‌മ തുടങ്ങിയ വലിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി

മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി

കഴിഞ്ഞ ആഴ്ച പെയ്ത ചെറു വേനൽ മഴയിൽ പോലും മരപ്പാലം മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി താമസക്കാർ ദുരിതം അനുഭവിക്കുന്ന കാഴ്ച നേരിട്ടു കണ്ടതാണ്. പട്ടം തോടിന്റെ രണ്ടു വശങ്ങളിൽ ഒരിടത്തു മാത്രം സംരക്ഷണ ഭിത്തി കെട്ടിയതു കാരണമാണ് മുളവന ബണ്ട് കോളനിക്കാർക്ക് ഇരട്ടി ദുരിതം അനുഭവിക്കേണ്ടി വരുന്നത്. കാലവർഷത്തിന് മുൻപ് ഇവരുടെ ദുരിതത്തിന് പരിഹാരമാകുമോ എന്നാണ് ഇനി അറിയേണ്ടത്.4.83 കോടി രൂപ ചെലവഴിച്ചാണ് പട്ടം തോടിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. മുളവന പാലം വരെ മണ്ണിടിച്ചിൽ സാധ്യതയുള്ള തോടിന്റെ രണ്ടു വശത്തും സംരക്ഷണ ഭിത്തി കെട്ടുകയും ബലക്ഷയമുള്ള സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ പാലത്തിന് ഇപ്പുറം തോട് രണ്ടു വാർഡുകളുടെ പരിധിയിലാണ്. വലതു വശത്ത് പട്ടം വാർഡും ഇടതു വശത്ത് കുന്നുകുഴി വാർഡും. പട്ടം വാർഡിന്റെ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുകയാണ്. ഇതാണ് മറുവശത്തുള്ള മുളവന കോളനിയെ വെള്ളപ്പൊക്ക ഭീതിയിലാഴ്ത്തുന്നത്.

കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ കോളനിയിലെ മിക്ക വീടുകളിലും വെള്ളം കയറി. മഴ പെട്ടെന്ന് തോർന്നതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്ന് താമസക്കാർ പറഞ്ഞു. ജൂണിൽ കാലവർഷം വരാനിരിക്കെ, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണിവർ.

കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം, കുന്നുകുഴി, കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകി ആമയിഴഞ്ചാൻ തോട്ടിലാണ് പട്ടം തോട് സംഗമിക്കുന്നത്. തോട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യുക, ആവശ്യമായ ഇടങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കുക, നിലവിലുള്ള സംരക്ഷണ ഭിത്തിക്ക് ഉയരം കൂട്ടുക, കോൺക്രീറ്റ് ലൈനിങ് നൽകുക, തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേലി സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് തോട് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നവീകരണ ചുമതല.

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ തെരഞ്ഞെടുത്തു. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെ, ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. 2026 ജൂണ്‍ വരെ ജയതിലകിന് ഈ സ്ഥാനത്ത് തുടരാന്‍ സാധിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് ഉയര്‍ന്നുവന്നത്. പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഡല്‍ഹിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുമുളള മനോജ് ജോഷിയെയാണ് നിര്‍ദ്ദേശിച്ചത്. അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് ജയതിലകിനെ തെരഞ്ഞെടുത്തത്.

1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ ജയതിലക്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സും പൂര്‍ത്തിയാക്കി. മാനന്തവാടി സബ് കളക്ടറായാണ് സിവില്‍ സര്‍വീസ് കരിയര്‍ തുടങ്ങിയത്. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ സ്പൈസസ് ബോര്‍ഡിന്റെയും മറൈന്‍ എക്സ്പോര്‍ട്ട് ബോര്‍ഡിന്റെയും ചുമതല വഹിച്ചു. സംസ്ഥാനത്തെ ഐഎഎസ് പോരില്‍ എന്‍ പ്രശാന്ത് പരസ്യമായി പോര്‍മുഖം തുറന്നത് എ ജയതിലകുമായിട്ടാണ്.

ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്‌കൂട്ടര്‍

ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്‌കൂട്ടര്‍

കൊച്ചി: ട്രെയിനിലെത്തുന്നവര്‍ക്ക് ടാക്‌സിക്ക് കാത്ത് നിന്നുള്ള മുഷിച്ചില്‍ അവസാനിക്കുന്നു. ഇനി മുതല്‍ കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി.

കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും.

കരാറുകാരാണ് സംരംഭം ഒരുക്കേണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ വലിയ സ്റ്റേഷനുകളില്‍ ബൈക്ക് വാടകയ്ക്ക് നല്‍കുന്നുണ്ട്. ഹെല്‍മറ്റുകളും ഇതിനോടൊപ്പം നല്‍കും. വേഗപരിധി, ജിയോഫെന്‍സിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി വരുന്നത്. 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇ-സ്‌കൂട്ടറുകള്‍ വരുന്ന സ്റ്റേഷനുകള്‍:

പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, എറണാകുളം ടൗണ്‍