by Midhun HP News | Apr 23, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സിപിഐ ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സമ്മേളനം 2025 ഏപ്രിൽ 25 26 തീയതികളിൽ കരിച്ചിയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എസ്കെയ്സ് വെൽനസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ജീവിതശൈലി രോഗ നിർണയമാണ് പ്രധാനമായും നടന്നത് .
നൂറുകണക്കിന് പേർ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി രോഗനിർണയം നടത്തി. മഹാദേവ തമ്പോല കലാസമിതി ഓഫീസിൽ സംഘടിപ്പിച്ച ക്യാമ്പിൽ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അവനവഞ്ചേരി രാജു എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എസ് ആന്റസ്, ലോക്കൽ കമ്മറ്റി സെക്രട്ടറി എല്‍ നസീർ ബാബു, ബ്രാഞ്ച് സെക്രട്ടറി ജഗൻ ജെ, അസിസ്റ്റന്റ് സെക്രട്ടറി വിഷ്ണു വേണു കുമാർ, പ്രതീഷ് എന്നിവർ നേതൃത്വം കൊടുത്തു
by Midhun HP News | Apr 23, 2025 | Latest News, കേരളം
ജമ്മു: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണെന്ന് സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിട്ടുണ്ട്. ഇത് പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) യുടെ നിഴൽ ഗ്രൂപ്പെന്നാണ് റിപ്പോർട്ട്.
ലഷ്കർ ഇ തയ്ബ, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്‌നവി ഹിന്ദ് എന്നിവയുൾപ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഇതിന്റെ നേതൃത്വത്തിൽ സാജിദ് ജാട്ട്, സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്നിവരാണ് പ്രധാനികൾ. ഇവരെല്ലാം ലഷ്കറുമായി ബന്ധമുള്ളവരാണ്. കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കൽ, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നത്. 2020-ൽ ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങി. 2023 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അതിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചിരുന്നു.
by Midhun HP News | Apr 23, 2025 | Latest News, കേരളം
കൊച്ചി: ലഹരി മരുന്നു കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ടോമിനെതിരെ പൊലീസ് ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് കമ്മിഷണര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.
”ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മൊഴി എടുക്കുകയും ചെയ്തു. നടപടിക്രമത്തിന്റെ ഭാഗമായി ഷൈന്‍ ടോമിന് നോട്ടീസ് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്”- കമ്മിഷണര്‍ പറഞ്ഞു.
എന്‍ഡിപിഎസ് ആക്ട് 27-ാം വകുപ്പ് (ലഹരി ഉപയോഗം), 29-ാം വകുപ്പ് (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് ഷൈനിന് എതിരെ കേസെടുത്തിട്ടുള്ളത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണെന്ന് കമ്മിഷണര്‍ അറിയിച്ചു.
പരിശോധനാ ഫലം കാത്ത് പൊലീസ്
ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നത് രാസപരിശോധനാ ഫലം ലഭിച്ച ശേഷമാവുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനു പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ഷൈനിന്റെ മുടി ഉള്‍പ്പെടെ രാസപരിശോധനയ്ക്കു വിധേയമാക്കും.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്‌റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ടത്.
by Midhun HP News | Apr 23, 2025 | Latest News, കേരളം
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയില്‍. അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു ഇയാള്‍. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണ്‍ ഇയാള്‍ അപഹരിച്ചിട്ടുണ്ടായിരുന്നു.
അതില്‍ ഒരാളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഉപയോഗത്തിലുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
by Midhun HP News | Apr 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മാര്‍ഗരേഖ പരിഷ്‌കരിച്ചു.
നിലവിലുള്ള വ്യവസ്ഥകള്‍ കൂടുതല്‍ യുക്തിസഹമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ജൂലൈ ഒന്നിനകം ബാങ്കുകള്‍ ഇത് പാലിച്ചിരിക്കണം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്‌സ് അക്കൗണ്ടിന് പുറമേ സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസ്സമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്ന്, അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്ന സമയത്തും അതിനുശേഷവും ബാങ്കുകള്‍ കെവൈസി (know your customer) നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആര്‍ബിഐയുടെ കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ കെവൈസി അപ്‌ഡേറ്റുകള്‍ നടക്കുന്നുണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കേണ്ടതാണ്.
Recent Comments