ഹിറ്റായി ‘പ്രിയദർശിനി’ ബസുകൾ; തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികൾക്ക് ആശ്വാസം

ഹിറ്റായി ‘പ്രിയദർശിനി’ ബസുകൾ; തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികൾക്ക് ആശ്വാസം

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും ദിവസേന ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ജോലിക്കായെത്തുന്ന പതിനായിരക്കണക്കിന് തോട്ടം തൊഴിലാളി സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസ് സർവീസുകൾ വലിയ തോതിൽ ഗുണകരമാകുന്നു. ഇടുക്കിയിലെ കുമളി, നെടുങ്കണ്ടം, കട്ടപ്പന, മൂന്നാർ തുടങ്ങിയ പ്രമുഖ ഡിപ്പോകളിൽ നിന്ന് തമിഴ്‌നാട്ടിലെ വിവിധ അതിർത്തി പട്ടണങ്ങളിലേക്ക് നിലവിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ഈ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ദിവസേന ഇടുക്കിയിൽ എത്തി ജോലി ചെയ്ത് വൈകിട്ട് മടങ്ങുന്ന തൊഴിലാളികളാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

നിലവിൽ തോട്ടം ഉടമകൾ ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളെയും മറ്റ് സമാന്തര സർവീസുകളെയും ആശ്രയിച്ചാണ് ഈ തൊഴിലാളികൾ ഇടുക്കിയിലേക്ക് എത്തിയിരുന്നത്. എന്നാൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമായതോടെ ഭൂരിഭാഗം പേരും തങ്ങളുടെ യാത്ര ഈ ബസുകളിലേക്ക് മാറ്റി. ഇതോടെ വലിയൊരു തുക യാത്രാക്കൂലി ഇനത്തിൽ ലാഭിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.

പ്രിയദർശിനി ബസുകൾ സജീവമായതോടെ തോട്ടം മേഖലയിൽ തൊഴിലാളി വാഹനങ്ങൾ തമ്മിലുള്ള മത്സര ഓട്ടത്തിന് വലിയൊരു പരിധി വരെ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ യാത്രാക്കൂലിയുടെ പേരിൽ തൊഴിലാളികൾ നേരിട്ടിരുന്ന കടുത്ത ചൂഷണങ്ങൾക്കും ഇതോടെ അറുതിയാകും. ജോലിക്ക് പുറമെ ചികിത്സ, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ദിവസേന തമിഴ്‌നാട്ടിലേക്ക് പോകുന്ന ഇടുക്കിയിലെ തദ്ദേശീയരായ സ്ത്രീകൾക്കും ഈ സൗജന്യ യാത്രാ പദ്ധതി വലിയ തോതിൽ തുണയാകുന്നുണ്ട്.

പ്രിയദർശിനി ബസുകളിൽ യാത്രാക്കൂലി ഇല്ലാത്തതിനാൽ വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിലെ തോട്ടം മേഖലകളിലേക്ക് കൂടുതൽ വനിതാ തൊഴിലാളികൾ എത്തിച്ചേരുമെന്നാണ് തോട്ടം ഉടമകളും അധികൃതരും പ്രതീക്ഷിക്കുന്നത്. ഇത് ഇടുക്കിയിലെ കർഷകർ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമത്തിന് വലിയൊരു ആശ്വാസമായി മാറും.

‘പൊലീസിന് ജാഗ്രതക്കുറവുണ്ടായി’; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതില്‍ അന്വേഷണം

‘പൊലീസിന് ജാഗ്രതക്കുറവുണ്ടായി’; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതില്‍ അന്വേഷണം

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം. സംഭവത്തില്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തിരുവനന്തപുരം റെയിഞ്ച് ഡിഐജിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും പരാതിയുണ്ട്.

എന്നാല്‍, പായസം വീണതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും തികച്ചും യാദൃശ്ചികമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് എത്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കിടക്കുന്നു. പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചതായിരിക്കാം. പക്ഷേ, അന്വേഷിക്കാന്‍ മാത്രം അതില്‍ എന്തെങ്കിലുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിനുമിടെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത്. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടന്നിരുന്നു.

ബസില്‍വെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ കൈ തട്ടി മന്ത്രിയുടെ തലയില്‍ വീഴുകയായിരുന്നു. പിന്നാലെ സീറ്റില്‍ നിന്ന് മന്ത്രി ചാടി എഴുന്നേല്‍ക്കുന്നതും ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റുനഎനതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വെനസ്വേലയിൽ ഭൂകമ്പം, വ്യാപക നാശനഷ്ടം

വെനസ്വേലയിൽ ഭൂകമ്പം, വ്യാപക നാശനഷ്ടം

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് ശക്തമായ രണ്ട് ഭൂചലനങ്ങൾ സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ചാണ് ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് കാരക്കാസിലെ പ്രമുഖ ജനവാസ മേഖലകളായ അൽതാമിറ, കാരിക്വാവോ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്തായിരുന്നു ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. ഭൂചലനത്തിന് പിന്നാലെ വെനിസ്വേല, അരൂബ, ബോണയർ, കുറകാവോ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും സുനാമി തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

മെക്‌സിക്കോ സിറ്റി: ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് നോക്കൗട്ടില്‍. ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കളിക്കുന്നത്.

തപെലോ മാസെക്കോയാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിജയഗോള്‍ നേടിയത്. 2010ല്‍ ആതിഥേയത്വം വഹിച്ച ശേഷം വീണ്ടും ഇത്തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് എത്തുന്നത്. ആദ്യമത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്നായിരുന്നു കണക്ക്കൂട്ടല്‍. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ചെക്കിനെ സമനിലയില്‍ തളയ്ക്കുകയും കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് നോക്കൗട്ട് പ്രവേശം.

ദക്ഷിണ കൊറിയന്‍ കോച്ച് ഹോങ് മ്യുങ് ബോ ക്യാപ്റ്റന്‍ സണ്‍ ഹ്യൂങ്-മിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത തീരുമാനം ആരാാധകരെ ഞെട്ടിക്കുന്നതായിരുന്നു. ദക്ഷിണ കൊറിയ തുടക്കം മുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഒത്തിണക്കത്തോടെയും ആത്മവിശ്വാസത്തോടെയു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കൊറിയന്‍ വല വീണ്ടും വീണ്ടും കുലുങ്ങുമായിരുന്നു.

ആതിഥേയരായ മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ് എ ചാംപ്യന്‍മാരായി നോക്കൗട്ടില്‍ എത്തി. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മെക്‌സിക്കോയുടെ നോക്കൗട്ട് പ്രവേശനം. നോക്കൗട്ടില്‍ എത്താന്‍ തെക്കന്‍ കൊറിയ ഇനിയും കാത്തിരിക്കണം. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കൊറിയക്ക് നോക്കൗട്ടില്‍ എത്താന്‍ കഴിയുകയുള്ളു.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ്

മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.