‘അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?’; കണ്ടെത്തലുമായി ആരാധകർ

‘അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?’; കണ്ടെത്തലുമായി ആരാധകർ

തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ ചെയ്ത ദിവസം ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു. അതീവ സന്തോഷവതിയായും അതിസുന്ദരിയായുമാണ് തൃഷയെ ചടങ്ങിൽ കാണാനായത്. ഇളംനീല നിറത്തിലെ പട്ടുസാരിയും ​ഗോൾഡൻ നിറത്തിലെ ബ്ലൗസുമായിരുന്നു തൃഷയുടെ വേഷം.

ട്രെഡീഷ്ണൽ ലുക്കിൽ മുടിയിൽ മുല്ലപ്പൂവ് ചൂടിയായിരുന്നു തൃഷയെത്തിയത്. ചുവന്ന കല്ലുകൾ പതിച്ച നെക്‌ലേസും അതിന് യോ​ജിക്കുന്ന കമ്മലുകളും തൃഷയുടെ ഭം​ഗി ഇരട്ടിയാക്കി. ഇപ്പോഴിതാ തൃഷയുടെ ഈ ലുക്കിനെ ഐശ്വര്യ റായ്‌യുടെ പഴയ ഒരു ലുക്കുമായി താരതമ്യപ്പെടുത്തുകയാണ് ആരാധകർ.

2000 ത്തിൽ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ്‌യെ ഐശ്വര്യ സന്ദർശിച്ചപ്പോഴുള്ള അതേ ലുക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയുമെത്തിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രം, വാജ്‌പേയ്‌യുടെ മരണത്തിന് പിന്നാലെ ആദരാഞ്ജലി അറിയിച്ച് ഐശ്വര്യ തന്നെ പങ്കുവെച്ചിരുന്നു.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ക‍ഴിഞ്ഞ ദിവസത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു. 1,12,520 രൂപയായിരുന്നു. ക‍ഴിഞ്ഞ ദിവസം രണ്ട് തവണ കൂടിയിരുന്നു. 1,11,560 രൂപയായിരുന്നു രാവിലത്തെ വില. വൈകുന്നേരം ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിച്ചേർന്നു.
സ്വർണനിരക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ക‍ഴിഞ്ഞ മെയ് അഞ്ചിന് ആയിരുന്നു. 1,09,400 രൂപയായിരുന്നു അന്നത്തെ വില. പശ്ചിമേഷ്യൻ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. 1,12,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 14,115 രൂപയാണ് ഒരു ഗ്രാമിൻ്റെ വില.

അതേസമയം, ക‍ഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. അതിനാൽ ഇറക്കുമതി കുറയാനും ഇതിലൂടെ സ്വർണവില കൂടാനും കാരണമാകും. 700-800 ടൺ സ്വർണമാണ് ഇന്ത്യക്കാർ ഓരോ വർഷവും വാങ്ങുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നത് വെറും 1 മുതൽ 2 ടൺ വരെയാണ്. ഇറക്കുമതി കുറയ്ക്കാനാണ് പ്രാധാനമന്ത്രി ഈ നിർദേശം മുന്നോട്ടു വെച്ചത്.

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി, പൊലീസ് അന്വേഷണം

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി, പൊലീസ് അന്വേഷണം

കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റേതാണ് മൃതദേഹം. ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ആറു മണിയോടെയാണ് ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്ത് മൃതദേഹം ഒഴുകി നടക്കുന്നതെത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നതെന്ന് സ്ഥലം കൗണ്‍സിലര്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുപ്പിച്ചു.മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആരാണെന്ന് തിരിച്ചറിയുന്നതിനായി കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മിസ്സിങ് കേസുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു.

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്തിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ചു. താമരശ്ശേരി സ്വദേശി മുരളീധരനാണ് മരിച്ചത്. രാവിലെയാണ് താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

പഞ്ചായത്ത് ഓഫീസിന് തൊട്ടു മുമ്പിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ്. ഓട്ടോയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലായിരുന്നു മുരളീധരന്‍ എന്ന് സുഹൃത്തുക്കള്‍ പറയുന്നു.വായ്പാ തിരിച്ചടവ് മുടങ്ങിയതില്‍ ബജാജ് ഫൈനാന്‍സ് ജീവനക്കാര്‍ മുരളീധരനെ തേടി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഉടന്‍ പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും, അവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഇതിന്റെ മനോവിഷമത്തിലാകും മുരളീധരന്‍ ജീവനൊടുക്കിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിറക്കി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ ആണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ബസ് ടെർമിനലുകൾ എന്നിവയ്ക്കു സമീപം പ്രവർത്തിക്കുന്ന മദ്യശാലകൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് ആകെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനമായത്.

മദ്യശാലകൾ നിയന്ത്രിക്കാനും പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ് തുടക്കം മുതൽ തന്നെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന തീരുമാനങ്ങൾ ആണ് സ്വീകരിക്കുന്നത്.

അധികാരത്തിൽ എത്തിയ ഉടൻ തന്നെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.