മുംബൈയില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയായി മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈയെയും സമീപ ജില്ലകളെയും പാടെ സ്തംഭിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലാവുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളുടെ മതിലുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 18 മണിക്കൂറിലധികം തടസ്സപ്പെട്ടിരുന്ന മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ടണല്‍ 2ന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗതാഗതം, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച രാത്രി പത്തു മണിയോടെ വീണ്ടും തുറന്നുകൊടുത്തത്.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടവും ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുണെ ജില്ലയില്‍ മാത്രം തിങ്കളാഴ്ചയുണ്ടായ വ്യത്യസ്ത മഴക്കെടുതികളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നാല് പേര്‍ മരിച്ചു. മാവല്‍ താലൂക്കിലെ പടാന്‍ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്. മറ്റൊരാള്‍ മതില്‍ തകര്‍ന്നു വീണാണ് മരിച്ചത്. മണ്ണിടിച്ചിലും പ്രളയവും രൂക്ഷമായ പുണെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; സഹപാഠി മലപ്പുറം സ്വദേശി പിടിയില്‍

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; സഹപാഠി മലപ്പുറം സ്വദേശി പിടിയില്‍

താഷ്‌കെന്റ് : ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സഹപാഠി സാവരിയയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ സഹപാഠിയായ പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനം (22) പിടിയിലായി. ബുക്കാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

സാവരിയയുടെ മൃതദേഹം ന്യൂഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകീട്ടോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും. സാവരിയയും സദറുള്‍ അനവും സുഹൃത്തുക്കളാണ്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സാവരിയ. പെണ്‍കുട്ടിയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.

സാവരിയയും സുഹൃത്തായ സദറുള്‍ അനവും തമ്മില്‍ വഴക്കുണ്ടാകുകയും, തുടര്‍ന്ന് ലാപ് ടോപ്പ് കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതലായ തൂവാല കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയില്‍ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എഴുതിയിരുന്നത്.

കഴിഞ്ഞ തവണ കേസിന്റെ വിസ്തരത്തിനിടെയാണ്തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടത്. അപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്. സീല്‍ഡ് കവറിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. രക്തം പുരണ്ട തൂവാല എലി കരണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുകയായിരുന്നു. പിന്നീട് കോടതി തന്നെ ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് സിജിഎം കോടതിയില്‍ നിന്ന് തന്നെ തൂവാല കണ്ടുകിട്ടിയത്.

2006 ഒക്ടോബര്‍ 22-നാണ് എന്‍ഡിഎഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് ഫസലിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, തെക്കന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷയുടെ ഉള്‍പ്രദേശങ്ങള്‍ക്കും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ്, അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക് – പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഈ സാഹചര്യത്തില്‍ ജൂലൈ 10 വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ (ചിലപ്പോള്‍ പരമാവധി 60 കി.മീ വരെ) വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍, കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ച വരെയും കര്‍ണാടക തീരത്ത് ഈ മാസം 10 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സ്വര്‍ണവിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് ആയിരം രൂപ; 1,07,000ന് താഴെയായി

സ്വര്‍ണവിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് ആയിരം രൂപ; 1,07,000ന് താഴെയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 125 രൂപയാണ് കുറഞ്ഞത്. 1,06,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കൂടിയത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.