‘ആശ സമരത്തെ ഐഎന്‍ടിയുസി ഒറ്റുന്നു; സര്‍ക്കാര്‍ നടപ്പാക്കുന്നത് ചന്ദ്രശേഖരന്റെ നിലപാട്’

‘ആശ സമരത്തെ ഐഎന്‍ടിയുസി ഒറ്റുന്നു; സര്‍ക്കാര്‍ നടപ്പാക്കുന്നത് ചന്ദ്രശേഖരന്റെ നിലപാട്’

തിരുവനന്തപുരം: പ്രതിപക്ഷം സമരത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഐഎന്‍ടിയുസി സമരത്തെ ഒറ്റുന്നുവെന്ന് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍. ചര്‍ച്ചയിലും ഐഎന്‍ടിയുസി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നും സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍ ചന്ദ്രശേഖരന്റെ നിലപാടാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു

സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന യൂണിയനുകളുടെ നിലപാടാണ് ചന്ദ്രശേഖരന്‍ സ്വീകരിച്ചതെന്ന് സമരസമതി നേതാവ് എസ് മിനി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാടെങ്കിലും പക്ഷേ, അതിനൊരു കമ്മിറ്റി ഉണ്ടാക്കണമെന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് നിന്നത്. അതിന് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പാവപ്പെട്ട ആശ വര്‍ക്കര്‍മാര്‍ വേതനം ആവശ്യപ്പെടുമ്പോള്‍ കമ്മിറ്റി തീരുമാനിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അതിനൊപ്പം ചേരുന്ന എല്ലാവരെയും തൊഴിലാളി വിരുദ്ധരായാണ് കാണുന്നതെന്നും മിനി പറഞ്ഞു.

സമരം സെറ്റില്‍ ചെയ്യുന്നത് സംബന്ധിച്ചാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ അവിടെ ആശമാര്‍ രാജ്യവ്യാപകമായി നേരിടുന്ന പ്രശ്‌നങ്ങളാണ് പറഞ്ഞത്. ഇത്രകാലവും ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ചത് ഒരു കമ്മിറ്റിയുമായിരുന്നില്ലെന്നും യോഗത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രശ്‌നങ്ങളാണ് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടിയതെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് യോഗത്തില്‍ ചന്ദ്രശേഖരന്‍ വിശദീകരിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിസന്ധി കാണാതെ പോകരുതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഉടന്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതും വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതും പ്രായോഗികമല്ലെന്നു വാദിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു.

അതേസമയം, സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കാമെന്ന നിര്‍ദേശം വച്ചത് താനല്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത്തരമൊരു വാര്‍ത്തകള്‍ എങ്ങനെയുണ്ടായെന്ന് തനിക്കറിയില്ല. ഐഎന്‍ടിയുസി ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പമാണ്. സമരം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ ഐഎന്‍ടിയുസി ആവശ്യപ്പെട്ടത്. എന്നാല്‍ താനൊരു നിര്‍ദേശം വവച്ചു. അത് മന്ത്രി വീണാ ജോര്‍ജ് അംഗീകരിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമില്ലാതെ തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. വിട്ടുവീഴ്ച മനോഭാവത്തോടെ ഇരുകൂട്ടരും ചെയ്താലേ സമരം അവസാനിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ വികസനം തടയുന്നു, സർക്കാരിനെ ദുർബലപ്പെടുത്താൻ ​ഗവർണറെ ഉപയോ​ഗിക്കുന്നു’

‘കേരളത്തിന്റെ വികസനം തടയുന്നു, സർക്കാരിനെ ദുർബലപ്പെടുത്താൻ ​ഗവർണറെ ഉപയോ​ഗിക്കുന്നു’

മധുര: കേന്ദ്രത്തിലെ ബിജെപി സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനെതിരെ പോരാടുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കാൻ സിപിഎം പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നതും നവലിബറൽ നയങ്ങൾക്ക് ബദൽ നൽകുന്നതും ഉൾപ്പെടെയുള്ള ഇടതുപക്ഷ സർക്കാരിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുന്ന പ്രമേയം പാർട്ടി അംഗീകരിച്ചു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാർ വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചാരണം നടത്തുകയാണെന്നു പ്രമേയം ആരോപിച്ചു.

കേന്ദ്രത്തിലെ ബിജെപി സർക്കാർ സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നു പ്രമേയം പറയുന്നു. പ്രതിപക്ഷമായ കോൺഗ്രസും ഈ ശ്രമത്തിൽ പങ്കുചേർന്നുവെന്നും ആരോപണമുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ തുടർ ഭരണം പിന്തുടരുന്ന ബദൽ വികസന നയങ്ങൾ സമഗ്ര വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സാമൂഹിക ക്ഷേമ നേട്ടങ്ങളിൽ കേരളം മുന്നിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള സംസ്ഥാനത്തിന്റെ ജിഡിപി വളർച്ച രാജ്യത്തിന്റെ വളർച്ചയേക്കാൾ കൂടുതലാണ്. തൊഴിലില്ലായ്മ വെല്ലുവിളിയെ നേരിടാനുള്ള ശ്രമങ്ങളാണ് ബദൽ വികസന നയത്തിലൂടെ ശ്രമിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു.

വിവിധങ്ങളായ തടസങ്ങൾ മറികടക്കുക, ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മറികടക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി സംസ്ഥാനം വലിയ മുന്നേറ്റങ്ങൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ ശക്തിപ്പെടുത്താനും ശ്രമങ്ങൾ തുടരും.

സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താൻ ബിജെപിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകാതെയും സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനും ഗവർണറെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാനും കേന്ദ്രം ശ്രമിക്കുന്നു. വിവേചനം മറച്ചുവെക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ.

നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നില്ല. പൊലീസ് 15കാരന്റെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23 കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച തുക വിതരണം ചെയ്തു

കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച തുക വിതരണം ചെയ്തു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ 4 പഞ്ചായത്ത് തല കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (ksbcdc) അനുവദിച്ച തുക വിതരണം ചെയ്തു. നഗരൂർ 3 കോടി, പഴയകുന്നുമ്മേൽ – 3 കോടി,പുളിമാത് – 2 കോടി, കരവാരം -1. 514 കോടി ഉൾപ്പെടെ ആകെ 9 കോടി 51 ലക്ഷത്തി പ്പത്തിലായിരം രൂപ (9.51 crores) ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി, ലോഡ്ജില്‍ തങ്ങി ദിവസങ്ങളോളം മയക്കുമരുന്ന് ഉപയോഗം; കണ്ണൂരില്‍ എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി, ലോഡ്ജില്‍ തങ്ങി ദിവസങ്ങളോളം മയക്കുമരുന്ന് ഉപയോഗം; കണ്ണൂരില്‍ എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

കണ്ണൂര്‍: തീര്‍ത്ഥാടനവിനോദ സഞ്ചാര കേന്ദ്രമായ പറശിനിക്കടവിന് സമീപത്തെ കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37) ഇരിക്കൂര്‍ സ്വദേശിനി റഫീന (24) കണ്ണൂര്‍ സ്വദേശിനി ജസീന (22) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഉപയോഗിക്കാനുള്ള സാധനങ്ങളും പിടികൂടി. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വിട്ടില്‍ നിന്നും ഇറങ്ങിയ യുവതികള്‍ സുഹൃത്തുക്കൾക്കൊപ്പം പലസ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. പിടികൂടിയപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ ലോഡ്ജിലാണെന്ന് മനസിലാക്കിയത്. ഇവര്‍ക്ക് ലഹരി മരുന്ന് നല്‍കിയവരെ കുറിച്ചും എക്സൈസ് അന്വേഷിച്ചുവരികയാണ്.

അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ വി.വി.ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവവെന്റ്‌റീവ് ഓഫീസര്‍മരായ നികേഷ് , ഫെമിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജിത്ത്, കലേഷ്, സനെഷ്, പി. വി. വിനോദ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുജിത എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു. പിടിയിലായവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് പറഞ്ഞു. ഇവര്‍ക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് കിട്ടുന്നതെന്ന് അന്വേഷിച്ചു വരികയാണ്. നേരത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയില്‍ ലോഡ്ജില്‍ മുറിയെടുത്ത് ഡി.ജെ. പാര്‍ട്ടി നടത്തിയ യുവതി – യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.