‘മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ 80 രൂപ മാത്രം’, മേഘയെ സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

‘മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ 80 രൂപ മാത്രം’, മേഘയെ സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

പത്തനംതിട്ട: തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘാ മധുവിന്റെ മരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ ആരോപണവുമായി പിതാവ് മധുസൂദനന്‍. ഐബി ഉദ്യോഗസ്ഥനായ എടപ്പാള്‍ സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന് മധുസൂദനന്‍ മാധ്യമങ്ങളോടു പറഞ്ഞു. പലപ്പോഴായി മകളുടെ അക്കൗണ്ടിലെ പണമെല്ലാം മലപ്പുറം സ്വദേശി കൈക്കലാക്കിയെന്ന് പിതാവ് പറഞ്ഞു.

ഫെബ്രുവരി മാസത്തെ ശമ്പളമടക്കം അയാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു.

മേഘയുടെ മരണശേഷം അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം തന്നെ എടുത്തിരുന്നു. അക്കൗണ്ട് വിശദാംശങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും കൈമാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിയെ ഐബി ചോദ്യം ചെയ്‌തെന്ന് പിതാവ് പറഞ്ഞു. മേഘയുടെ മരണത്തിന് പിന്നാലെ പിതാവ് ഐബിയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ആളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് പേട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചാക്ക റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മേഘയെ കണ്ടെത്തിയത്.

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ റദ്ദാക്കാം; പണം തിരിച്ചു കിട്ടും

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ റദ്ദാക്കാം; പണം തിരിച്ചു കിട്ടും

ന്യൂ‍ഡൽഹി: റെയിൽവേ കൗണ്ടർ വഴി ടിക്കറ്റെടുക്കുകയും യാത്ര മുടങ്ങുകയും ചെയ്താൽ ഇനി പണം പോകില്ല. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകൾ ഓൺലൈൻ വഴി റദ്ദാക്കാം. ഐആർസിടിസിയുടെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്. 139 എന്ന ടോൾ ഫ്രീ നമ്പറിലും സൗകര്യം ലഭിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്കു ടിക്കറ്റ് പണം റിസർവേഷൻ കൗണ്ടറിൽ നിന്നു തിരിച്ചു വാങ്ങാം.

‘ആരെയും വേദനിപ്പിക്കാനില്ല, എമ്പുരാൻ മാറ്റം വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്’: ​ഗോകുലം ​ഗോപാലൻ

‘ആരെയും വേദനിപ്പിക്കാനില്ല, എമ്പുരാൻ മാറ്റം വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്’: ​ഗോകുലം ​ഗോപാലൻ

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എമ്പുരാന്, റിലീസിന് പിന്നാലെ വൻതോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബിജെപിക്കെതിരെ ചിത്രം ശക്തമായി കടന്നാക്രമിച്ചു എന്നായിരുന്നു സോഷ്യൽ മീ‍ഡിയയിൽ ഉയർന്നുവന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ഇപ്പോഴിതാ എമ്പുരാൻ സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ​ഗോകുലം ​ഗോപാലൻ പ്രതികരിച്ചിരിക്കുകയാണ്.

പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ​ഗോകുലം ​ഗോപാലൻ പറഞ്ഞു. എമ്പുരാനിൽ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോ​ഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റം വരുത്താൻ സംവിധായകനായ പൃഥ്വിരാജിനോട് താൻ പറഞ്ഞിട്ടുണ്ട്.

തല്ക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തനിക്കറിയില്ലെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു. ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ടെന്നും അതുകൊണ്ട് ഒരു തിയറ്ററിൽ തന്നെ മാറ്റണമെങ്കിൽ നല്ല ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെൻസർ ചെയ്തപ്പോൾ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും, സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണെന്നും ​ഗോപാലൻ കൂട്ടിച്ചേർത്തു. സാങ്കേതികമായുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംവിധായകന് അറിയാൻ കഴിയുമെന്നും അദ്ദേഹം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും ​ഗോകുലം ​ഗോപാലൻ വ്യക്തമാക്കി.

എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ

എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21 മുതൽ 26വരെ രണ്ടാംഘട്ടവും മൂല്യനിർണയം നടക്കും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും.

ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ഐടി മാനേജർമാരെയും 144 ഡാറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും നിയമിക്കും. ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന്‌ 89 ക്യാമ്പുകളാണ്‌ സജ്ജീകരിച്ചത്‌. 57 വിവിധ വിഷയങ്ങൾക്കായി 24,000 അധ്യാപകരെ നിയമിക്കും. ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് 10-ന് മൂല്യനിർണയം അവസാനിപ്പിക്കുകയാണ്‌ ലക്ഷ്യം. മെയ് മൂന്നാം വാരം ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനായി എട്ട്‌ ക്യാമ്പാണുള്ളത്. ഏപ്രിൽ മൂന്നുമുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് മൂന്നാം ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വകുപ്പിൽ പുതിയ ഇ ടി ഒ മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വകുപ്പിൽ പുതിയ ഇ ടി ഒ മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വകുപ്പിൽ (എത്തിലിൻ ഓക്സൈഡ് സ്റ്റെറിലൈസേഷൻ മെഷീൻ) ജില്ലാ കളക്ടർ അനു കുമാരി ഐ എ എസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനൂള്ള ഈ ഉപകരണം കാത് ലാബിലെ ഉപയോഗത്തിന് മാത്രമായി ലഭിക്കുന്നത് മൂലം ആൻജിയോ പ്ലാസ്റ്റി, ആൻജിയോഗ്രാം, മറ്റു ഹൃദ്‌രോഗ ചികിൽസകൾ എന്നിവ മുടക്കം കൂടാത നടത്തുന്നതിന് സാധ്യമാകും.

ഇതുവഴിയായി മെഡിക്കൽ കോളജ് ഹൃദ്‌രോഗ വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഗുണമേന്മയർന്നതും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാകുന്നതാണ്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് മോറിസ് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. കാർഡിയോളജി വിഭാഗം തലവൻ ഡോ. കെ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. എച്ച് ഡി എസ് സൂപ്രണ്ട് കൃഷ്ണ ഭദ്രൻ, ഡോ. സിബു മാത്യു, ഡോ. പ്രവീൺ വേലപ്പൻ, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. മാത്യു ഐപ്പ് നന്ദി അറിയിച്ചു.