by Midhun HP News | Mar 26, 2025 | Latest News, കേരളം
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരണപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനൈൽ ഡ്രൈവിങ്ങിനാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്‍റെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.
ജുവനൈൽ ഡ്രൈവിംഗിന്‍റെ ശിക്ഷകൾ
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും. നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ. 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.
by Midhun HP News | Mar 26, 2025 | Latest News, കേരളം
തൃശൂര്‍: കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാവുന്നുവോ എന്ന ഉത്കണ്ഠ തനിക്കുണ്ടെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്‍. എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണ് സച്ചിദാനന്ദന്റെ വിമര്‍ശനം.
കേരളത്തിലെ അല്‍പ്പമെങ്കിലും ഹൃദയശാലിത്വമുള്ള എല്ലാ മനുഷ്യരും ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് അനുഭാവമുള്ളവരാണ്. അനുഭാവം പരസ്യമായി പ്രകടിപ്പിക്കാത്ത ആളുകള്‍ പോലും ഉള്ളില്‍ അവരോടൊപ്പമാണെന്ന് സംസാരിച്ചാല്‍ അറിയാനാവും. പലയാളുകളും പല കാരണങ്ങളാല്‍ സത്യങ്ങള്‍ പറയുന്നില്ല എന്നേയുള്ളൂ.
കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാവുന്നുവോ എന്ന ഉത്കണ്ഠ തനിക്കുണ്ടെന്ന് സച്ചിദാനന്ദന്‍ പറയുന്നു. ഇന്ത്യയെപ്പോലെ തന്നെയുള്ള അവസ്ഥ കേരളത്തിലും സംജാതമാവുന്നുണ്ടോ എന്നു സംശയിക്കണം. ഒരു സമരം നടക്കുമ്പോള്‍ അത് ആരു തന്നെ നടത്തിയാലും, അവരുടെ ആവശ്യങ്ങളില്‍ അല്‍പ്പമെങ്കിലും ന്യായമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കഴിയുന്ന രീതിയിലുള്ള ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയുമാണ് സ്വാഭാവിക ജനാധിപത്യ രീതി.
ഓണറേറിയം കൂട്ടിയത് കേരള സര്‍ക്കാരാണ് എന്ന് അവകാശപ്പെടുകയും ഇനി കൂട്ടേണ്ടത് കേന്ദ്രമാണ് എന്നു പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ഏതു സാധാരണക്കാരനും മനസ്സിലാവും. മറ്റു സംസ്ഥാനങ്ങളിലെ പ്രതിഫലവുമായി താരതമ്യപ്പെടുത്തുന്നതിന്റെ അര്‍ത്ഥശൂന്യതയും സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. കാരണം കേരളം യുപിയോ ബിഹാറോ ആവണമെന്ന് നാം ആഗ്രഹിക്കുന്നില്ല. യുപിയും ബിഹാറും പോലുള്ള അനേകം സംസ്ഥാനങ്ങളുടെ അവസ്ഥ പിന്നിട്ടാണ് നാം മുന്നേറിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കേരളം ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. കേരളത്തില്‍ ജീവിത നിലവാരം ഉയര്‍ന്നതാണ്, ജീവിതച്ചെലവും കൂടുതലാണ്. കൂലി മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താനാവാത്ത വിധം പത്തിരട്ടിയും ഇരുപത് ഇരട്ടിയും വരെ കൂടുതലാണ്. അത്തരമൊരു സംസ്ഥാനത്തെ തൊഴിലാളികള്‍ ചെറിയ ഓണറേറിയം വര്‍ധന ആവശ്യപ്പെടുമ്പോള്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്നതില്‍ വല്ലാത്ത അസംബന്ധമുണ്ട്.
നാം കേരളത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ആയുര്‍ ദൈര്‍ഘ്യത്തെക്കുറിച്ചുമൊക്കെ അഭിമാനം കൊള്ളുവന്നവരാണ്. അതു ന്യായവുമാണ്. ഈ രീതിയിലുള്ള വളര്‍ച്ചയ്ക്കു വലിയ സംഭാവന നല്‍കിയവരാണ് ആശ വര്‍ക്കര്‍മാര്‍. അത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്ന് അറിയാത്ത ആരും ഇവിടെയുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഓണറേറിയം നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. കേരളത്തില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വലുതും മഹത്തുമാണ്. പലപ്പോഴും സമയനിഷ്ഠയൊന്നും നോക്കാതെ അവര്‍ക്കു സേവനം ചെയ്യേണ്ടി വരുന്നുണ്ട്. അവര്‍ സഹതാപമല്ല, ബഹുമാനവും പരിഗണനയുമാണ് അര്‍ഹിക്കുന്നത്. അവരെ അധിക്ഷേപിക്കുകയോ പരുഷമായ പുരുഷ ഭാഷയില്‍ ശകാരിക്കുകയോ ന്യൂനപക്ഷമാണെന്നു ചൂണ്ടിക്കാണിച്ച് അപഹസിക്കുകയോ ചെയ്യാതെ യഥാര്‍ഥമായ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയാണ് വേണ്ടത്.
ഹിന്ദുക്കളാണ് ഭൂരിപക്ഷം, അതുകൊണ്ടു ഹിന്ദുക്കളുമായേ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്ന യുക്തി തന്നെയാണ് ഇവര്‍ ന്യൂനപക്ഷമാണ് എന്നു പറഞ്ഞു തള്ളുന്നതിലുമുള്ളത്. ന്യൂനപക്ഷത്തിന്റെ സമരമാണ് എന്നത് ഒരു ഇടതു പക്ഷ സര്‍ക്കാര്‍ ഒരിക്കലും പറയരുതാത്ത വാദമാണ്- സച്ചിദാനന്ദന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്കു വിളിച്ച് സ്വന്തം സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തണം. ആശ വര്‍ക്കാര്‍മാര്‍ ആവശ്യപ്പെടുന്നത്ര കഴിയില്ലെങ്കിലും കഴിയുന്നത് അനുസരിച്ചുള്ള വര്‍ധനയെങ്കിലും അവര്‍ക്കു നല്‍കണമെന്ന് സച്ചിദാനന്ദന്‍ പറയുന്നു.
by Midhun HP News | Mar 26, 2025 | Latest News, ദേശീയ വാർത്ത
മോസ്കോ: കരിങ്കടലിലും ഊർജ മോഖലകള്‍ ലക്ഷ്യമാക്കിയുമുള്ള ആക്രമണങ്ങൾ താല്‍ക്കാലികമായി നിർത്തിവയ്‌ക്കാൻ റഷ്യ- യുക്രൈൻ ധരണ. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. വെടിനിർത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം.
എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ-വാതക പൈപ്പ്‌ലൈനുകൾ, അണുശക്തി നിലയങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവയാണ് റഷ്യയും യുക്രൈനും താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ധാരണയായത്. റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങൾ പിൻവലിക്കാൻ യുഎസ് തീരുമാനിച്ചു.
by Midhun HP News | Mar 26, 2025 | Latest News, കായികം
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിന് നാണംകെട്ട തോല്‍വി. ലോക ചാംപ്യന്മാരായ അര്‍ജന്റീന ബദ്ധവൈരികളും മുന്‍ ചാംപ്യന്മാരുമായ ബ്രസീലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്. സൂപ്പര്‍ താരം മെസി ഇയ്യാതെയിറങ്ങിയാണ് അര്‍ജന്റീനന്‍ പട കരുത്ത് കാട്ടിയത്. 1964 ന് ശേഷം, അര്‍ജന്റീനയോട് 61 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ ഇത്ര വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്.
ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുമ്പു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അര്‍ജന്റീന, ബദ്ധവൈരികള്‍ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. ഗോളടിയും ഇടയ്ക്ക് തമ്മിലടിയും നിറഞ്ഞതായിരുന്നു എല്‍ക്ലാസിക്കോയിലെ ആവേശപ്പോരാട്ടം. ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മറും കളിക്കാനുണ്ടായിരുന്നില്ല.
അർജന്റീനയ്ക്കായി യൂലിയൻ അൽവാരസ് (4–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (12–ാം മിനിറ്റ്), അലക്സിസ് അക്അലിസ്റ്റർ (37–ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം നേടി. ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ ലീഡ് നേടിയ അര്‍ജന്റീന മത്സരം വരുതിയിലാക്കി. നാലാം ഗോൾ നേടിയ സിമിയോണി, അര്‍ജന്റീനയ്ക്കായുള്ള തന്റെ ആദ്യ ഗോള്‍കൂടിയാണ് നേടിയത്. ബ്രസീലിന്റെ ഏക ആശ്വാസ ഗോൾ 26–ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയുടെ വകയാണ്.
തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന ലോകകപ്പ് യോഗ്യത നേടിയിട്ടുള്ളത്. ബ്രസീലിനെതിരായ വിജയത്തോടെ, 14 കളികളിൽനിന്ന് 10–ാം ജയം കുറിച്ച അർജന്റീനയ്ക്ക് 31 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയിൽ നിന്നും ലോകകപ്പിന് ആദ്യം യോഗ്യത നേടുന്ന ടീമാണ് ലയണൽ സ്കലേനി പരിശീലിപ്പിക്കുന്ന നീലപ്പട.
14 കളികളിൽ നിന്ന് അഞ്ചാം തോൽവി വഴങ്ങിയ ബ്രസീൽ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 കളികളിൽനിന്ന് ഏഴു ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 14 കളികളിൽനിന്ന് അഞ്ച് ജയം, ആറു സമനില സഹിതം 21 പോയിന്റുമായി യുറഗ്വായ് മൂന്നാം സ്ഥാനത്തുണ്ട്.
by Midhun HP News | Mar 26, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നത്തിന് ചികിത്സ തേടിയതിന് ഇൻഷ്യുറൻസ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ഹരിയാന സ്വദേശി മഹിപാലിന്റെ ഭാര്യ സുനിതയുടെ ക്ലെയിമാണ് എൽഐസി നിഷേധിച്ചത്.
സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പോളിസി ആരംഭിച്ചതെന്ന എല്‍ഐസിയുടെ വാദം ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. ജീവൻ ആരോഗ്യ പോളിസിയെടുത്ത് ഒരു വർഷത്തോളമായപ്പോഴാണ് മഹിപാല്‍ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചു. പോളിസി പ്ലാനിലെ ഏഴാം വകുപ്പ് (എക്സ് ഐ) ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിക്കപ്പെട്ടത്. അതായത് സ്വയം വരുത്തിവെക്കുന്ന പരിക്കുകൾ (ആത്മഹത്യശ്രമം), മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സ ചെലവ് ക്ലെയിം ചെയ്യില്ലെന്ന് ഇതിൽ വ്യക്തമാക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്തു എൽഐസി സുപ്രിം കോടതിയെ സമീപിച്ചത്. മഹിപാൽ സ്ഥിരം മദ്യപാനിയാണെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മദ്യപാനം മൂലം കരൾ രോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്ത കമ്മിഷനും പിന്നീട് ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മിഷനും 5,21,650 രൂപ നഷ്ടപരിഹാരമായി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ മൂന്ന് ലക്ഷം രൂപ എൽഐസി നൽകി കഴിഞ്ഞതിനാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തിരിച്ചുപിടിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
Recent Comments