by Midhun HP News | Mar 23, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. റംസാന്‍ നോമ്പിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | Mar 23, 2025 | Latest News, ജില്ലാ വാർത്ത
ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് രീതിയുടെ സമയക്രമവും രൂപരേഖയും തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മൂല്യനിര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും. ഇവര്‍ക്ക് അവസാനവാരം വീണ്ടും പരീക്ഷ നടത്തും.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാര്‍ക്കില്‍ 40 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. ഇതില്‍ 12 മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 5 ന് മുന്‍പ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗീകാരം നല്‍കുകയും 6, 7 തീയതികളില്‍ അധിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.
27, 28 തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശീലനം നല്‍കുന്നത്. ഇന്നലെ നടന്ന ക്യൂഐപി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാന്‍ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനര്‍മാരുടേയും സിആര്‍സി കോര്‍ഡിനേറ്റര്‍മാരെയും പരിപാടിയിലേക്ക് ഉള്‍പ്പെടുത്തും.
by Midhun HP News | Mar 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പതിനാറായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രസഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. സുരേഷ് ഗോപിയുടെ വിജയം, ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം തുടങ്ങിയവ കെ സുരേന്ദ്രന് ഒരു തവണ കൂടി പ്രസിഡന്റ് പദം നീട്ടിനല്‍കിയേക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കണക്കുകൂട്ടിയിരുന്നത്.
by Midhun HP News | Mar 23, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഭീമ ജുവലറിയിൽ നടക്കുന്ന ഫെയറി ടെയിൽ വെഡിങ് എക്സ്പോ നാളെ കൂടി മാത്രം. മാർച്ച് 21 മുതൽ 24 വരെയാണ് എക്സ്പോ നടക്കുന്നത്. വിവാഹ ആവശ്യങ്ങൾക്ക് മാത്രമായി 100 ഇൽ അധികം വ്യത്യസ്തമായ വിവാഹ ആഭരണ സെറ്റുകൾ ആണ് വെഡിങ് എക്സ്പോയുടെ ഭാഗമായി ഭീമയിൽ ഒരുക്കിയിട്ടുള്ളത്.
by Midhun HP News | Mar 23, 2025 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.
ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.
Recent Comments