കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി നഗര്‍ പൊലീസന്റെ പിടിയിലായത്.

കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.

ഉജ്ജ്വല 2025 പുരസ്കാരത്തിന് അർഹയായി ഡോ.അജിത ഐ. ടി

ഉജ്ജ്വല 2025 പുരസ്കാരത്തിന് അർഹയായി ഡോ.അജിത ഐ. ടി

ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ്അസോസിയേഷൻ സംസ്ഥാന വനിതാ
കമ്മിറ്റിയുടെ വനിതാദിന പരിപാടിയുടെ ഭാഗമായി ജില്ലയിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടന രംഗത്തും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർക്കുള്ള ഉജ്ജ്വല 2025 പുരസ്കാരത്തിന് അർഹയായ ഡോ.അജിത ഐ. ടി, കിഴുവിലം ഗവ. ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസറാണ്. ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് റിട്ടയേർഡ് ഫീൽഡ് ഓഫീസർ ഡി. സുധാകരൻ നായരാണ് ഭർത്താവ്.
മക്കൾ: കൃഷ്ണനന്ദിനി, ദേവനന്ദിനി

അതീവ സുന്ദരിയായി കള്ളിമാലി; സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുന്ദരകാഴ്ചകള്‍

അതീവ സുന്ദരിയായി കള്ളിമാലി; സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുന്ദരകാഴ്ചകള്‍

തൊടുപുഴ: ഇടുക്കിയിലെ ഓരോ ഗ്രാമവും മനോഹരമായ കാഴ്ചകളാണ് ഒളിച്ചുവെച്ചിട്ടുള്ളത്. അതിവിശാലമായ ജലപരപ്പും മുളംകാടുകളും പച്ച തുരുത്തുകളും മനോഹാരിത പകരുന്ന കള്ളിമാലി ആരുടേയും മനംകവരുന്നതാണ്. രാജാക്കാടിന് സമീപം, പൊന്‍മുടി ജലാശയത്തിന്റെ കാഴ്ചകള്‍ സമ്മാനിയ്ക്കുന്ന കള്ളിമാലിയുടെ ഗ്രാമീണ ഭംഗി അനുഭവിച്ചറിയേണ്ടതു തന്നെയാണ്.

മലനിരകളാല്‍ ചുറ്റപ്പെട്ട പൊന്‍മുടി ജലാശയം… പച്ച തുരുത്തുകള്‍… ജലപരപ്പിലൂടെ വള്ളം തുഴഞ്ഞ് മത്സ്യ ബന്ധനം നടത്തുന്ന ഗ്രാമീണര്‍… അസ്തമയ സൂര്യന്റെ അഭൗമ ഭംഗി ഇങ്ങനെ ഒട്ടനവധി കാഴ്ചകളുണ്ട് കള്ളിമാലിയില്‍. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താവുന്ന പ്രദേശമായിട്ടും അധികം സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തി തുടങ്ങിയിട്ടില്ല. മൂന്നാറില്‍ നിന്നും ആനച്ചാല്‍ വഴി 28 കിലോമീറ്ററാണ് കള്ളിമാലിയിലേയ്ക്കുള്ള ദൂരം.

എന്നാല്‍ സഞ്ചാരികള്‍ക്ക് കുറെക്കൂടി സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് പ്രദേശവാസികളും പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നതിനുള്ള പദ്ധതികള്‍ ഒരുക്കുകയും ചെയ്താല്‍, ജില്ലയിലെ പ്രധാന ഗ്രാമീണ ടൂറിസം മേഖലകളില്‍ ഒന്നായി കള്ളിമാലി മാറും. ഇവിടെയെത്തിയാല്‍ മനോഹര കാഴ്ചകള്‍ക്കൊപ്പം, ഇടുക്കിയുടെ തനത് കാര്‍ഷിക പെരുമയും ആസ്വദിക്കാം

പാതി വില തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ആനന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

പാതി വില തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ആനന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ ക്രൈംബ്രാഞ്ച്, എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നും ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.

കണ്ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ആനന്ദകുമാര്‍ കോടതിയെ സമീപിച്ചിരുന്നത്. മുഖ്യപ്രതിയായ തൊടുപഴ സ്വദേശി അനന്തു കൃഷ്ണനില്‍ നിന്ന് ആനന്ദകുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് വാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന്‍, രാസവളം എന്നിവ നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

റംസാൻ കാമ്പയിൻറെ ഭാഗമായി എസ്.വൈ.എസ് തിരുവനന്തപുരത്ത് ‘ഇസ്തിഖാമ’ -ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

റംസാൻ കാമ്പയിൻറെ ഭാഗമായി എസ്.വൈ.എസ് തിരുവനന്തപുരത്ത് ‘ഇസ്തിഖാമ’ -ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം: ഒരു മാസക്കാലത്തെ റംസാൻ വൃതത്തിലൂടെ മനസും ശരീരവും ഒരു പോലെ സംസ്കരിക്കപ്പെടണമെന്നും, ലഹരി വസ്തുക്കളുടെ വ്യാപനവും ആർഭാട ജീവിതത്തോടുള്ള അഭിനിവേശവും സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുക്കളെകുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാൻ യുവജന സംഘടനകൾ മുഖ്യപങ്ക് വഹിക്കണമെന്നും കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി പറഞ്ഞു.

എസ് വൈ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി റംസാൻ കാമ്പയിൻറെ ഭാഗമായി സംഘടിപ്പിച്ച ‘ഇസ്തിഖാമ’ – ലീഡേഴ്‌സ് മീറ്റ് – ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബീമാപള്ളി സിദ്ധീഖ് സഖാഫി അധ്യക്ഷത വഹിച്ചു . നൂറുദ്ധീൻ മഹ്‌ളരി കൊല്ലം വിഷയാവതരണം നടത്തി.സനൂജ് വഴിമുക്ക്, ശാഹുൽ ഹമീദ് സഖാഫി, നിസാർ കാമിൽ സഖാഫി പാരിപ്പള്ളി, അനീസ് സഖാഫി വർക്കല, ഹബീബുള്ള സഖാഫി അവനവഞ്ചേരി, മുഹമ്മദ് റാഫി നെടുമങ്ങാട്, ഷിബിൻ വള്ളക്കടവ് പ്രസംഗിച്ചു.