ഇടയ്ക്കോട് പാടശേഖരത്തിൽ വീണ്ടും കൊയ്ത്തുൽസവം

ഇടയ്ക്കോട് പാടശേഖരത്തിൽ വീണ്ടും കൊയ്ത്തുൽസവം

കഴിഞ്ഞ 15 കൊല്ലത്തോളം തരിശായി കിടന്ന ഇടയ്ക്കോട് പാടശേഖരത്തിന്റെ 35 ഏക്കറിൽ വീണ്ടും കൊയ്ത്തുൽത്സവം എത്തി. പാടശേഖര സമിതിയുടെ വയൽ വീണ്ടെടുക്കലിന് ഒരു നാട് മുഴുവൻ പിന്തുണയുമായി എത്തിയതാണ് ഈ വയൽ വിജയത്തിന്റെ ഏറ്റവും വലിയ നേട്ടം. മുഴുവൻ വയലുകളിലും ഉടമകൾ തന്നെ നേരിട്ട് കൃഷിയിറക്കാൻ സന്നദ്ധരായത് ശുഭ സൂചനയായി കാണാനാകും . മുദാക്കൽ കൃഷിഭവന്റെ മാർഗ്ഗ നിർദ്ദേശത്തിൽ പഞ്ചായത്തിൽ നെൽകൃഷി കൂടുതൽ വ്യാപകവും വിജയകരവും ആയി മാറുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ അധ്യക്ഷത വഹിച്ച കൊയ്ത്ത് ഉത്സവ ഉദ്ഘാടന യോഗം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി സെക്രട്ടറി താജുദ്ദീൻ സ്വാഗതവും സമിതി പ്രസിഡന്റ് പ്രഭാകരൻ നായർ നന്ദിയും പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കൃഷി ഓഫീസർ ലീന, എ. അൻഫാർ, സാബു. വി. ആർ,
(പിരപ്പമൺ കാട് പാടശേഖരം), സരുൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),
ശിവപ്രസാദ്(ബിജെപി), ബി . രാജീവ്‌(സിപിഎം), വിജു കോരാണി(സിപിഐ), മൈത്രി, പേരകം റസിഡൻ്റ്സുകളിൽ നിന്നുള്ള പ്രതിനിഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് യോഗത്തിന് എത്തിയ മുഴുവനാളുകളും അരിവാളുമായി വയലിലേക്കിറങ്ങി. എംഎൽഎയുടെ നേതൃത്വത്തിൽ കൊയ്ത്ത് ആരംഭിച്ചത് ആവേശകരമായ കാഴ്ചയായി .

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാസംഗമം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാസംഗമം സംഘടിപ്പിച്ചു

സാർവ്വദേശീയ വനിതാദിനത്തിന്റെ ഭാഗമായി ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാസംഗമം സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി സി ജയശ്രീ ഉത്ഘാടനം ചെയ്ത യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി. രമാഭായി അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി രേവതി പി.എസ് സ്വഗതം പറഞ്ഞു.
സിജി., ഡോ. ചന്ദന സുജാത, പ്രസന്നകുമാരി, ഗ്രന്ഥശാല പ്രസിഡന്റ് കെ. അനിൽ കുമാർ, സെക്രട്ടറി എസ്. രാജശേഖരൻ കെ. രവികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഷാനിദിന്റെ വയറ്റില്‍ മൂന്നു പാക്കറ്റുകള്‍; രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികള്‍

ഷാനിദിന്റെ വയറ്റില്‍ മൂന്നു പാക്കറ്റുകള്‍; രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികള്‍

കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റുകള്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച മൈക്കാവ് സ്വദേശി ഷാനിദിന്റെ വയറ്റില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. സ്‌കാന്‍ പരിശോധനയിലാണ് മൂന്നു പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്.

ഇല പോലെ കണ്ടെത്തിയത് കഞ്ചാവ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാനിദിന്റെ ഇന്‍ക്വസ്റ്റ് നടത്തി. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടത്തിയത്.

എംഡിഎംഎ ശരീരത്തില്‍ കലര്‍ന്നതാണോ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്.

കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നാണ് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.

പ്രദേശവാസിയായ പ്രദീപ് എന്ന 42 കാരനെയും കാണാതായിരുന്നു. മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടിന് സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. 26 ദിവസത്തിന് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഏഴു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.

മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമീപം ഒരു കത്തിയുമുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന മകളെ ഫെബ്രുവരി 12 ന് രാവിലെ തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ കാണാതായെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമ മേക്കപ്പ്മാൻ ആര്‍ ജി വയനാടന്‍ പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമ മേക്കപ്പ്മാൻ ആര്‍ ജി വയനാടന്‍ പിടിയില്‍

മൂലമറ്റം: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സിനിമ മേക്കപ്പ്മാന്‍ പിടിയില്‍. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങളിലെ മേക്കപ്പ്മാന്‍ ആയിരുന്ന ആര്‍ ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് കഞ്ചാവുമായി പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷും സംഘവുമാണ് രഞ്ജിത്തിനെ പിടികൂടിയത്.

ഇയാളില്‍ നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ലഹരി ഉപയോഗം, അക്രമം എന്നിവയുടെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആവേശം ഉള്‍പ്പെടെയുള്ള സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് ഗോപിനാഥ്. പൈങ്കിളി , സൂക്ഷമ ദര്‍ശ്ശിനി , രോമാഞ്ചം, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ, അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വിആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.