വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വർക്കല വട്ടപ്ലാമൂട് ITI ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കിൽ മൂന്നുപേരും എതിർ ദിശയിൽ നിന്നും വന്ന ഡ്യൂക്ക് ബൈക്കിൽ ഒരാളും മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു .

വർക്കല ചെറുകുന്നം സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ 25 വയസുള്ള
മുഹമ്മദ് റാസി ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചത്. വട്ടപ്ലാമൂട് സ്വദേശികളായ അഭിജിത്ത് (22), അമൽ(21) എന്നിവരെ ഗുരുതര പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഡ്യൂക്ക് ബൈക്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്ന മുത്താന പാളയംകുന്ന് സ്വദേശിയായ അഭിമന്യു (17) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാവാത്ത കുട്ടിയായതിനാൽ ലൈസൻസ് ഇല്ലാതെയാണ് വാഹനമോടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അഭിമന്യു സ്കൂൾ യൂണിഫോമിൽ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരണപ്പെട്ട മുഹമ്മദ് റാസി, ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ള അഭിജിത്ത് അമൽ എന്നിവർ സുഹൃത്തുക്കളും ഫുഡ് ഡെലിവറി ബോയ്സും ആണ്.

ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപെട്ടു

ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപെട്ടു

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കര സ്വദേശി ഉദയൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പൂവൻപാറ പാലത്തിനു സമീപം പുളിമൂട് ജംഗ്ഷനിലാണ് അപകടം.

ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ഉദയനും ഭാര്യയും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന ആൾട്ടോ കാറുമാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദയൻ മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പുറത്ത്. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്.ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്.

പത്താം വാര്‍ഡില്‍ 18ഉം മുണ്ടക്കൈ മേഖലയിലെ പതിനൊന്നാം വാര്‍ഡില്‍ 37ഉം പന്ത്രണ്ടാം വാര്‍ഡില്‍15ഉം കുടുംബങ്ങള്‍ പട്ടികയിലുള്‍പ്പെട്ടു. ഇങ്ങനെ ഏഴുപത് കുടുംബങ്ങളാണ് മൂന്നാം ഘട്ട പട്ടികയിലുള്ളത്. ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും നോ ഗോ സോണിലെ രണ്ടാംഘട്ട പട്ടികയില്‍ 81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവസാനഘട്ട പട്ടികും പുറത്തുവരുമ്പോള്‍ 393 കുടുംബങ്ങളാണ് ഗുണഭോക്താക്കളായി വരുന്നത്.

ഒന്നാംഘട്ട കരട് പട്ടികയില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാംഘട്ടത്തില്‍ വാസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി കമ്മീഷന്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീടുകളുള്ളവരും മൂന്നാംഘട്ട കരട് പട്ടികയില്‍ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകളും ഉള്‍പ്പെടുന്നു. ഇനിയും 16 കുടുംബങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താണുള്ള സാധ്യതയുണ്ട്്. ഇത് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനും ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

രഞ്ജി ഫൈനലിലെത്തി ചരിത്രമെഴുതി; കേരള ക്രിക്കറ്റ് താരങ്ങൾ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും, വൻ സ്വീകരണം

രഞ്ജി ഫൈനലിലെത്തി ചരിത്രമെഴുതി; കേരള ക്രിക്കറ്റ് താരങ്ങൾ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും, വൻ സ്വീകരണം

തിരുവനന്തപുരം: ചരിത്രമെഴുതി രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ഫൈനലിലേക്ക് ആദ്യമായി മുന്നേറിയ കേരള ക്രിക്കറ്റ് ടീം ഇന്ന് തിരുവനന്തപുരത്ത് എത്തും. ഫൈനലിൽ കിരീടം വിദർഭ സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ ഫൈനൽ പ്രവേശം ഭാവിയിലേക്കുള്ള പ്രചോദനമാണ്. ടീമിന് വൻ സ്വീകരണമൊരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ടീമിനെ നാട്ടിലേക്ക് കൊണ്ടു വരും. ഇതിനായി ഇരുവരും നാ​ഗ്പുരിലെത്തിയിട്ടുണ്ട്.

താരങ്ങളെ തിരികെ എത്തിക്കാൻ കെസിഎ സ്വകാര്യ വിമാനം ചാർട്ടർ ചെയ്തിട്ടുണ്ട്. എയർ എംബ്രെയർ വിമാനത്തിൽ ഇന്ന് രാത്രി 9.30നു ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. കെസിഎ ഭാരവാഹികളും അം​ഗങ്ങളും ചേർന്നു ടീമിനെ സ്വീകരിക്കും.

നാളെ ഹയാത്ത് ഹോട്ടലിൽ വൈകീട്ട് 6നു അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ്, കായിക മന്ത്രി അബ്ദുറഹിമാൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ്, എംഎൽഎമാർ പൗര പ്രമുഖർ പങ്കെടുക്കും. നാ​ഗ്പുരിൽ നടന്ന കലാശ പോരാട്ടത്തിൽ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിലെ ലീഡ് ബലത്തിലാണ് വിദർഭ കിരീടം നേടിയത്. അവരുടെ മൂന്നാം കിരീട നേട്ടമായിരുന്നു നാ​ഗ്പുരിലേത്.

ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ഉടന്‍ അറിയിക്കാം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ഉടന്‍ അറിയിക്കാം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും: മുഖ്യമന്ത്രി

കോഴിക്കോട്: പൊലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താന്‍ സാധിക്കും. കേസ് രജിസ്റ്റര്‍ ചെയ്തശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാന്‍ സാധിക്കും. ‘തുണ’ വെബ്‌സൈറ്റിലും പോള്‍ ആപ്പിലും ഈ സൗകര്യം ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനപക്ഷത്തു നിന്നാവണം പൊലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങള്‍ക്ക് ഭയരഹിതമായി പൊലീസ് സ്‌റ്റേഷനുകളില്‍ കയറി വരാന്‍ സാധിക്കണമെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് പരിഹാരവുമായി തിരികെ പോകാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റിയാടി ജലസേചനപദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടിരൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിച്ചത്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.