ലോറിയ്ക്കടിയില്‍പ്പെട്ടു; തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രിക മരിച്ചു

ലോറിയ്ക്കടിയില്‍പ്പെട്ടു; തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രിക മരിച്ചു

തൃശൂര്‍: നഗരത്തിലുണ്ടായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടില്‍ വീട്ടില്‍ ദേവിക വേണുഗോപാലന്‍ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്.

മുണ്ടുപാലം ജംഗ്ഷനില്‍ വെച്ച് ആയിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. നഗരത്തിലെ ഈ ഭാഗം ഒരു മരണ മേഖലയായി മാറിയിരിക്കയാണെന്ന് നാട്ടുകാര്‍ പറയുന്നു.

മുണ്ടുപാലം ജംഗ്ഷനില്‍ വെച്ച് ആയിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. നഗരത്തിലെ ഈ ഭാഗം ഒരു മരണ മേഖലയായി മാറിയിരിക്കയാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ ഉണ്ടായ മറ്റൊരു അപകടത്തിലും മനുഷ്യജീവന്‍ നഷ്ടപ്പെട്ടിരുന്നു. എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്.

‘സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും’; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

‘സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും’; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈയ്ക്ക് സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ പുറത്തെടുക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 402 റൺസാണ് താരം സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും അടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ഇപ്പോൾ ബാറ്റ് വീശുന്നത്.

എന്നാൽ, താരത്തിന്റെ ഫിറ്റ്നസിൽ ആശങ്കയുണ്ടെന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ”സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രായം 25 വയസ്സല്ല. അദ്ദേത്തിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച സമയത്തിലൂടെ ആണ് കടന്നു പോകുന്നത്. ഈ പ്രകടനം തുടരണമെങ്കിൽ അദ്ദേഹത്തിന്റെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കണം. നിലവിൽ സഞ്ജുവിന്റെ ഫിറ്റ്നസ് അത്ര മികച്ച നിലയിലല്ല” മഞ്ജരേക്കര്‍ പറഞ്ഞു. ഫിറ്റ്നസിൽ സഞ്ജു കോഹ്‍ലിയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ മുന്നിൽ വിരാട് കോഹ്‍ലിയെപ്പോലെ ഒരു മികച്ച ഉദാഹരണമുണ്ട്. ഇത്രയും നീണ്ട ഒരു കരിയർ അദ്ദേഹത്തിന് സാധ്യമായത് ഫിറ്റ്‌നസിന് അത്രയേറെ പ്രാധാന്യം നൽകിയത് കൊണ്ടാണ്. കഴിവുള്ള ഒരു താരമാണ് വിരാട്. സ്വന്തം ശരീരം കാരണം മോശം പ്രകടനമുണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. അതു നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയുന്ന കാര്യമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ കാൻ ഫെസ്റ്റിവലിലേക്ക്; പ്രദർശനം മെയ് 16 ന്

ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ കാൻ ഫെസ്റ്റിവലിലേക്ക്; പ്രദർശനം മെയ് 16 ന്

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ 4 കെ പതിപ്പ് (റിപ്പോര്‍ട്ട് ടു മദര്‍, 1986) കാൻ ഫെസ്റ്റിവലിലേക്ക്. ചിത്രത്തിലെ നായകന്‍ ജോയ് മാത്യു, ഛായാഗ്രാഹകന്‍ വേണു ഐഎസ്സി‌, എഡിറ്റര്‍ ബീന പോള്‍, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കാനില്‍ ചിത്രം അവതരിപ്പിക്കുക.

മെയ് 16 ന് കാനിലെ ബുനുവല്‍ തിയറ്ററില്‍ വൈകീട്ട് 3:45നാണ് സ്‌ക്രീനിങ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണ് അമ്മ അറിയാൻ.

ഇന്ത്യന്‍ സിനിമയിലെ വിപ്ലവാത്മക ശബ്ദങ്ങളിലൊരാളാണ് സംവിധായകന്‍ ജോണ്‍ എബ്രഹാമെന്ന് ചലച്ചിത്ര സംവിധായകന്‍ കൂടിയായ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. പതിവ് കഥപറച്ചില്‍ രീതികളെയും കൃത്രിമ സൗന്ദര്യവല്‍ക്കരണത്തെയും വാണിജ്യ ചട്ടക്കൂടുകളെയും വെല്ലുവിളിച്ച് കൃത്യമായ രാഷ്ട്രീയ മാനങ്ങളുള്ള ഉള്ളടക്കം കൊണ്ടും അതിന്റെ സാമൂഹ്യ സാഹചര്യം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കൊണ്ടും സിനിമകള്‍ സൃഷ്ടിച്ച് അന്നത്തെയും എന്നത്തേയും പ്രേക്ഷകരെ സ്വാധീനിക്കാന്‍ ജോണ്‍ എബ്രാഹാമിലെ സംവിധായകന് കഴിഞ്ഞു.

‘തമ്പ്’ (അരവിന്ദന്‍ ), ‘ഇശാനു’ (അരിബം ശ്യാം ശര്‍മ്മ), ‘മന്ഥന്‍’ (ശ്യാം ബെനഗല്‍), ‘അരണ്യര്‍ ദിന്‍ രാത്രി’ (സത്യജിത് റേ), ‘ഗെഹേനു ലമൈ’ (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളാണ് 2022 മുതല്‍ 2025 വരെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കാനിലെ റെഡ് കാര്‍പെറ്റ് ലോക പ്രീമിയറുകളില്‍ എത്തിച്ച സിനിമകള്‍. 1987-ല്‍ 49-ാം വയസ്സിലെ അപ്രതീക്ഷിത വിയോഗത്തിന് മുന്‍പ് ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത നാല് സിനിമകളില്‍ അവസാനത്തേതായിരുന്നു അമ്മ അറിയാന്‍.

സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി സിനിമ നിര്‍മ്മിക്കുന്നതിനോടും സിനിമ എന്ന കലയെ അങ്ങനെ ചുരുക്കുന്നതിനോടും ശക്തമായ വിയോജിപ്പുണ്ടായിരുന്ന ചലച്ചിത്രകാരനായിരുന്നു ജോണ്‍ എബ്രഹാം. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ സിനിമയായാണ് അമ്മ അറിയാന്‍ എന്ന സിനിമ അദ്ദേഹം സൃഷ്ടിച്ചത്.

ക്രൗഡ് ഫണ്ടിംഗ് എന്നെല്ലാം കേള്‍ക്കുന്നതിനും ഏറെക്കാലം മുമ്പ് സംഘടിപ്പിച്ച ഒഡേസ്സ കളക്ടീവ് എന്ന സിനിമാ പ്രേമികളുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിച്ചത്. ഒപ്പം ലാഭം മാത്രം നോക്കുന്ന മുഖ്യധാരാ നിര്‍മണ-വിതരണ സംവിധാനങ്ങളില്‍ നിന്ന് മോചനം നേടുക എന്ന ലക്ഷ്യത്തിലേക്കുള്ള വിപ്ലവകരമായ പരീക്ഷണമായി കൂടി അത് മാറി.

”ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന റീസ്റ്റോറേഷന്‍ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ ഇതുവരെയും തുടര്‍ന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുങ്ഗാര്‍പൂര്‍ പറഞ്ഞു.

നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു അപൂര്‍വ്വ ഇന്ത്യന്‍ സിനിമയെ ഞങ്ങള്‍ക്ക് തിരികെ കൊണ്ട് വരാന്‍ സാധിച്ചു. ഒറിജിനല്‍ കാമറ നെഗറ്റീവോ സബ്ടൈറ്റിലുകളോ ഇല്ലാത്ത കേവലം ഒരു പ്രിന്റ് മാത്രം ഉള്ള സാഹചര്യത്തില്‍ ഈ റീസ്റ്റോറേഷന്‍ ഒരു വലിയ വെല്ലുവിളിയായിരുന്നു. ഞാന്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍, ജോണ്‍ എബ്രഹാമിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു കള്‍ട്ട് പരിവേഷം ഉണ്ടായിരുന്നു., അതുകൊണ്ട് കൂടി ‘അമ്മ അറിയാന്‍’ ഞങ്ങളിലൊക്കെ വലിയ സ്വാധീനം ചെലുത്തി.

cinéma vérité ശൈലിയില്‍ വേണു ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ സിനിമ, ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും അതിര്‍ത്തികളെ അപ്രസക്തമാക്കി. ആധുനിക കാലത്തെ പ്രേക്ഷകര്‍ക്ക് വേണ്ടി ജോണ്‍ എബ്രഹാമിന്റെ വ്യത്യസ്തമായ ഐക്കണോക്ലാസ്റ്റിക് സിനിമാ വീക്ഷണത്തെ പരിചയപ്പെടുത്താന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

40 വര്‍ഷം മുന്‍പ് നിര്‍മിച്ച, തനിക്ക് ആദ്യ നായകവേഷം നല്‍കിയ അമ്മ അറിയാന്‍ എന്ന ജോണ്‍ എബ്രഹാം ചിത്രം ഈ വര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജോയ് മാത്യുവും പറഞ്ഞു.

ആദ്യം വിമര്‍ശകര്‍ ശ്രദ്ധിക്കാതിരിക്കുകയും ഏറെക്കുറെ നിരസിക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ റെസ്റ്റോറേഷനു വേണ്ടി സമയവും സൂക്ഷ്മമായ അധ്വാനവും സമര്‍പ്പിച്ച ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിനോടും അദ്ദേഹത്തിന്റെ ഈ മഹത്തായ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരോടും ഞാന്‍ ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ചെറിയ പൊതുജന സംഭാവനകളിലൂടെ മുഴുവനായി ഫണ്ട് ചെയ്ത് വ്യവസ്ഥാപിത സിനിമ നിര്‍മ്മാണ രീതികളെ വെല്ലുവിളിച്ച് പരമ്പരാഗത തിയറ്റര്‍ റിലീസിനെ നിരസിച്ച് പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു, 1970-80 കാലഘട്ടത്തിലെ സാമൂഹ്യ- രാഷ്ട്രീയ സാഹചര്യങ്ങളും ആ കാലത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സങ്കീര്‍ണ്ണതകളും പ്രതിഫലിപ്പിക്കുന്ന പ്രത്യേകമായ ഡോക്യു-ഫിക്ഷന്‍ രൂപമാര്‍ജിച്ചു എന്നീ കാരണങ്ങളാല്‍ അമ്മ അറിയാന് ഏറെ പ്രാധാന്യമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന് ഒരു വയസ്, സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ചിത്രം മാറ്റി മോദി; ആദരം

ഓപ്പറേഷന്‍ സിന്ദൂറിന് ഒരു വയസ്, സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ചിത്രം മാറ്റി മോദി; ആദരം

ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റിയാണ് മോദി ആദരം അര്‍പ്പിച്ചത്.

പ്രധാനമന്ത്രിയുടെ എക്‌സ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് ചാനല്‍ എന്നിവയിലെ പ്രൊഫൈല്‍ ചിത്രമാണ് മാറ്റിയത്. കറുത്ത പശ്ചാത്തലത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് രേഖപ്പെടുത്തിയ ചിത്രമാണ് പുതിയ പ്രൊഫൈല്‍ ചിത്രം. ഈ ചിത്രത്തില്‍ ദേശീയ പതാകയും ‘SINDOOR’ എന്നതിലെ ‘O’ എന്ന അക്ഷരത്തിനുള്ളില്‍ വിവാഹിതരായ സ്ത്രീകളുടെ പ്രതീകമായ സിന്ദൂരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2025 മെയ് 7 മുതല്‍ 10 വരെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് മൂന്ന് പ്രതിരോധ സേനകളും ബിഎസ്എഫും (BSF) സംയുക്തമായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നടത്തിയ നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഈ സൈനിക നടപടി. അന്ന് നടന്ന ഭീകരാക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഖ്യാപിച്ചത്.

‘എന്റെ പട്ടട കാണാന്‍ പോലും നീ വരരുത്’; അറം പറ്റിയതു പോലെ ആ വാക്കുകള്‍: വിങ്ങലോടെ സിദ്ധു പനയ്ക്കല്‍

‘എന്റെ പട്ടട കാണാന്‍ പോലും നീ വരരുത്’; അറം പറ്റിയതു പോലെ ആ വാക്കുകള്‍: വിങ്ങലോടെ സിദ്ധു പനയ്ക്കല്‍

നടന്‍ സന്തോഷ് നായരുടെ വിയോഗത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. സന്തോഷ് നായര്‍ക്ക് തന്നെക്കുറിച്ചൊരു തെറ്റിദ്ധാരണയുണ്ടായിരുന്നുവെന്നാണ് സിദ്ധു പറയുന്നത്. അത് കാരണം തന്നോട് മരിച്ചാല്‍ പട്ടട കാണാന്‍ പോലും വരരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി സിദ്ധു പറയുന്നു. ആ തെറ്റിദ്ധാരണ മാറ്റാനാകാതെയാണ് അദ്ദേഹം പോയതെന്നും സിദ്ധു തന്റെ കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

വളരെ സങ്കടകരമായ ഒരു വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ് ഇന്നലത്തെ ദിവസം തുടങ്ങിയത്. നടന്‍ സന്തോഷേട്ടന്റെ മരണം. സന്തോഷേട്ടനുമായി 38 വര്‍ഷത്തെ പരിചയമുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത കുറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുവായൂര്‍ ഇരിങ്ങാ പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്.

ഏകദേശം 10 മാസങ്ങള്‍ക്ക് മുന്‍പ് രാത്രി 10 മണി കഴിഞ്ഞ സമയത്ത് എനിക്കൊരു ഫോണ്‍ വന്നു. ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നാണ്. സന്തോഷേട്ടനെ പരിചയമുണ്ടോ എന്നാണ് ചോദ്യം. പരിചയമുണ്ടെങ്കില്‍ അദ്ദേഹത്തെ ഒന്ന് വിളിച്ച് ഒരു കാര്യം ചോദിക്കണം എന്ന് എന്നെ ഏല്‍പ്പിച്ചു.

ആ കമ്പനിയുടെ ഒരു ഷൂട്ടിംഗ് നടക്കുകയാണ്. വരാമെന്ന് ഏറ്റിരുന്ന ആര്‍ട്ടിസ്റ്റിനു പെട്ടെന്ന് വരാന്‍ പറ്റാത്ത ആവുകയും നാളെ ഷൂട്ടിംഗ് നടക്കണമെങ്കില്‍ മറ്റൊരാളെ കണ്ടെത്തുകയും വേണം. അവര്‍ ആലോചിച്ചപ്പോള്‍ സന്തോഷേട്ടന്‍ ആണ് അതിനു പറ്റിയ ആള്‍. അവര്‍ വിളിച്ചു പക്ഷേ ഫോണ്‍ എടുക്കുന്നില്ല. അതാണ് എന്നെ ആ ദൗത്യം ഏല്‍പ്പിച്ചത്.

ഞാന്‍ വിളിച്ചു രാത്രി പത്തരയ്ക്ക് സന്തോഷേട്ടന്‍ ഫോണ്‍ എടുത്തു. ഞാന്‍ കാര്യം പറഞ്ഞു. ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയല്ല. സന്തോഷേട്ടനെ അവര്‍ വിളിച്ചിട്ട് എടുക്കുന്നില്ല അതുകൊണ്ട് എന്നെ ഏല്‍പ്പിച്ചതാണ്. ഞാന്‍ ആ കമ്പനിയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന് നമ്പര്‍ കൊടുക്കും അവര്‍ വിളിക്കും. കാര്യങ്ങള്‍ നിങ്ങള്‍ തമ്മില്‍ സംസാരിച്ചോളൂ. നാളെ ഷൂട്ടിംഗ് ആയതുകൊണ്ട് ഇന്ന് തന്നെ പുറപ്പെടേണ്ടി വരും. അദ്ദേഹം സമ്മതിച്ചു. ഞാന്‍ ആ പ്രോഡക്ഷന്‍ എക്‌സിക്യൂട്ടീവിന് നമ്പര്‍ കൊടുക്കുകയും ചെയ്തു.

പിറ്റേന്ന് ഉച്ചയോടു കൂടി എനിക്ക് സന്തോഷേട്ടന്റെ രണ്ട് ശബ്ദ സന്ദേശങ്ങള്‍ ആണ് വരുന്നത്. അതില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ‘നീ ഇനി എന്നെ വിളിക്കരുത് നിന്റെ നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്യുന്നു’ രണ്ടാമത്തെ ശബ്ദ സന്ദേശം കേട്ടപ്പോള്‍ എനിക്ക് നെഞ്ചില്‍ ഒരു നീറ്റല്‍ ഉണ്ടായി. അത് ഒരു അറം പറ്റിയ വാക്കായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. ‘എന്റെ പട്ടട കാണാന്‍ പോലും നീ വരരുത്. എന്നെ ആക്കാന്‍ വേണ്ടി വിളിക്കരുത്.’

ഇതെന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ആ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വിളിച്ചു. അയാള്‍ പറഞ്ഞു ഞങ്ങള്‍ ഇന്നലെ സന്തോഷേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പുറപ്പെടാന്‍ റെഡിയുമായിരുന്നു. വേറെയും ചില കാരണങ്ങള്‍ കൊണ്ട് പിറ്റേന്ന് ആ ഷൂട്ടിംഗ് നടത്താന്‍ പറ്റാതെ വന്നു. അത് സന്തോഷേട്ടനെ അറിയിക്കുകയും ചെയ്തു.

സന്തോഷേട്ടനെ കളിയാക്കാന്‍ വേണ്ടി ആ രാത്രി വിളിച്ചതാണ് എന്നാണ് അദ്ദേഹം ധരിച്ചത് എന്ന് തോന്നുന്നു. ഞാന്‍ വര്‍ക്ക് ചെയ്യാത്ത എനിക്കൊരു ബന്ധവുമില്ലാത്ത സിനിമ. ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാന്‍ പോയതാണ് ഞാന്‍. അത് സന്തോഷേട്ടനെ കളിയാക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്തതാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു.

ഞാനുമായി നല്ല സൗഹൃദമുള്ള ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി അദ്ദേഹം എന്റെ നാടായ ഗുരുവായൂരില്‍ ആണ് താമസിക്കുന്നത്. കുറച്ചുകാലമായി അദ്ദേഹം ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചിട്ടെങ്കിലും ഗുരുവായൂരില്‍ വച്ച് പലപ്പോഴും കാണാറുണ്ട്. നല്ല പരിചയമുള്ള ഒരാള്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ എന്റെ പട്ടട കാണാന്‍ പോലും നീ വരരുത് പറഞ്ഞപ്പോള്‍ അത് എനിക്ക് വലിയ സങ്കടമായി.

അതിനുശേഷം ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഇന്നലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ വാട്‌സാപ്പില്‍ കിടക്കുന്ന ആ വോയിസ് ഞാന്‍ ഒന്നുകൂടി കേട്ടു. ഇന്ന് ഞാന്‍ ഗുരുവായൂര്‍ ഉണ്ട്. ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോകുന്നില്ല. കാണാന്‍ പോയാല്‍ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപെട്ടെന്ന് വരില്ല. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ സന്തോഷേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.