by Midhun HP News | May 6, 2026 | Latest News, കേരളം
കോട്ടയം: ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയം മുതല്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു. അതിനെ രാഷ്ട്രീയമായി അവര്‍ കണ്ടില്ല. അതിനായി ഒരു ടൂളായി കണ്ടത് കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിന് ഇങ്ങനെയൊരു ഭൂരിപക്ഷം കിട്ടിയത് ജനങ്ങള്‍ സഹകരിച്ചിട്ടാണ്, അല്ലാതെ മുഴുവന്‍ കോണ്‍ഗ്രസുകാരാണ് വോട്ടു ചെയ്തതെന്ന് ആരും ധരിക്കേണ്ട. കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചില്ല എന്നൊന്നും പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് ഭരണം അവസാനം വന്നപ്പോള്‍ മാറേണ്ടതായിരുന്നു എന്നു തോന്നിയിരുന്നു. അക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. ഇടതു സര്‍ക്കാരുമായി സൗഹൃദത്തിലായിരുന്നു. എന്‍എസ്എസ് സമദൂരം പാലിച്ചാണ് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്, അവരുടേയാ ഇക്വേഷന്‍സ് നോക്കി മന്ത്രിസഭയുണ്ടാക്കട്ടെ. അതില്‍ ഞങ്ങള്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല. ആരെങ്കിലും മുഖ്യമന്ത്രിയാകട്ടെ. ആരു വന്നാലും കുഴപ്പമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അര്‍ഹതയുള്ള ആളുകളെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്ന കീഴ് വഴക്കമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതു നടക്കണമെന്ന് ആഗ്രഹിക്കുന്നു. അതല്ലാതെ ജാതിയും മതവുമൊന്നും ഇല്ല. താക്കോല്‍ സ്ഥാനവുമായി ബന്ധപ്പെട്ട പ്രതികരണത്തിന്റെ സാഹചര്യം അല്ല ഇപ്പോഴുള്ളത്. ഒരു കൂട്ടര്‍ സാമുദായികമായിട്ട് അവകാശം ചോദിച്ചപ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് പറഞ്ഞു എന്നു മാത്രമേയുള്ളൂ. വിഡി സതീശനേക്കാള്‍ സീനിയറായ നേതാക്കളും കോണ്‍ഗ്രസിലുണ്ട്. ആ കൂട്ടത്തില്‍ സതീശനും ഉണ്ട്. ആരെ വേണമെങ്കിലും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തോട്ടെ. പക്ഷെ അര്‍ഹത നോക്കി വേണം തെരഞ്ഞെടുക്കാനെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ആര്‍ക്കെങ്കിലും വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് ആസ്ഥാനത്തു നിന്നും ആരോടും പറഞ്ഞിട്ടില്ല. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണോ എന്ന ചോദ്യത്തിന്, അത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ, സമുദായം അല്ല ജനാധിപത്യം ആണ് പ്രധാനം. ചിലര്‍ സമുദായപരമായ ഡിമാന്‍ഡ് കൊണ്ടുവന്നപ്പോഴാണ് എന്‍എസ്എസ് മുമ്പ് എതിര്‍ത്തത്. എന്‍എസ്എസിന്റെ നിലപാട് വിജയത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ഞങ്ങളല്ല നിരീക്ഷിക്കേണ്ടത്.
ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, പക്ഷെ അതിന് മാനദണ്ഡം വേണം. ജനങ്ങള്‍ ആഗ്രഹിച്ച് ഉണ്ടാക്കിയ സര്‍ക്കാരാണ്, അതുകൊണ്ടാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണോ എന്ന ചോദ്യത്തിന്, അദ്ദേഹം സഹോദരനാണ്, എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവരും യോഗ്യരാണ്. അതിനെ തിരിച്ചു തിരിച്ചു ചോദിക്കേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി – ചെന്നൈ മത്സരത്തിൽ നടന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഡൽഹി താരം നിതീഷ് റാണ ക്രീസിൽ നിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. നൂർ അഹമ്മദ് എറിഞ്ഞ പന്ത് റാണ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമം പരാജയപ്പെടുകയും കാർത്തിക് ശർമ ക്യാച്ച് സ്വന്തമാക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ടൊരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്. റാണ ഷോട്ട് കളിക്കും മുൻപ് തന്നെ സ്റ്റംപിലെ ബെയ്ൽസുകൾ താഴെ വീണതായും അംപയർ ഡെഡ് ബോൾ വിളിക്കണമായിരുന്നു എന്നാണു ആരാധകർ ഉയർത്തുന്ന പ്രധാന വാദം. ചിലർ ഇത് ഹിറ്റ് വിക്കറ്റ് ആണെന്നും, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അബദ്ധത്തിൽ സ്റ്റംപ് തട്ടിയതാണെന്നും പറയുന്നു. എന്നാൽ, ശക്തമായ കാറ്റാണ് ബെയ്ൽസുകൾ താഴെ വീഴാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഡെഡ് ബൗൾ വിളിക്കേണ്ടത് ഇല്ലെന്നാണ് ക്രിക്കറ്റ് നിയമങ്ങൾ പറയുന്നത്. ബൗളർ പന്ത് എറിഞ്ഞുകഴിഞ്ഞ ശേഷമാണ് ബെയ്ൽസുകൾ താഴെ വീണത്. പന്ത് എറിയുന്നതിന് മുൻപാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ അംപയർക്ക് ഡെഡ് ബൗൾ വിളിക്കാം.
എംസിസി നിയമം 20.4.2.6 അനുസരിച്ച്, ബാറ്റർ പന്ത് നേരിടാൻ തയ്യാറെടുക്കുമ്പോഴോ നേരിടുമ്പോഴോ എന്തെങ്കിലും ശബ്ദമോ ചലനമോ കാരണം ബാറ്ററുടെ ശ്രദ്ധ മാറിയാൽ മാത്രമേ അംപയർക്ക് ‘ഡെഡ് ബോൾ’ വിളിക്കാൻ അധികാരമുള്ളൂ.
ബെയ്ൽസുകൾ വീണത് നിതീഷ് റാണയുടെ ബാറ്റിങ്ങിനെയായോ ആ ഷോട്ട് കളിക്കുന്നതിനെയോ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഷോട്ട് പൂർത്തിയാക്കുകയും അത് ക്യാച്ചിൽ അവസാനിക്കുകയും ചെയ്തു.
ബാറ്റർ ഷോട്ട് കളിക്കാൻ തയ്യാറെടുക്കുന്നതിന് മുൻപ് ബെയ്ൽസുകൾ വീഴുകയും അത് ബാറ്ററെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ അത് ഡെഡ് ബോൾ ആകുകയുള്ളു.ഇവിടെ അങ്ങനെയൊന്നും സംഭവിക്കാത്തതിനാൽ അംപയറുടെ തീരുമാനം ശരിയായിരുന്നു.

by Midhun HP News | May 6, 2026 | Latest News, സിനിമ
സിനിമാ നിർമാതാവും നടൻ ജീവയുടെ അച്ഛനുമായ ആർ ബി ചൗധരിയുടെ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. അച്ഛന്റെ പെട്ടെന്നുള്ള മരണവാർത്ത ജീവയെയും മാനസികമായി തകർത്തിരിക്കുകയാണ്. ചെന്നൈയിൽ വച്ച് ആരോടോ ഫോണിൽ സംസാരിക്കവേ നിയന്ത്രണം വിട്ട് കരയുന്ന ജീവയുടെ വിഡിയോ ദൃശ്യങ്ങൾ പ്രേക്ഷകരിലും നൊമ്പരമായി മാറി.
നടൻ ശിവ ഉൾപ്പടെയുള്ളവർ താരത്തെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. അച്ഛനൊപ്പമുള്ള ജീവയുടെ മുൻ വിഡിയോകളും ആരാധകരെ കണ്ണീരിലാഴ്ത്തി. ജനുവരി 31 ന് ചെന്നൈയിൽ വച്ചു നടന്ന തലൈവർ തമ്പി തലൈമയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ചൗധരിയെ അവസാനമായി സിനിമാ പ്രേക്ഷകർ കണ്ടത്.
പരിപാടിക്കിടെ മകൻ ജീവയെ ചുംബിക്കുന്ന ചൗധരിയുടെ വിഡിയോ വീണ്ടും ആരാധകർ പങ്കുവയ്ക്കുകയാണ്. ഒജി പ്രൊഡ്യൂസർ എന്ന് വിളിച്ചാണ് ജീവ തന്റെ അച്ഛനെ അന്ന് വേദിയിലേക്ക് സ്വാഗതം ചെയതത്. “ഇന്ന് ഞാൻ ഇവിടെ വന്നത് എല്ലാവർക്കും നന്ദി പറയാനാണ്. ഈ വിജയത്തിന് നിങ്ങളെല്ലാവരോടും നന്ദി പറയുന്നു”.- എന്നാണ് വേദിയിൽ വച്ച് ചൗധരി പറഞ്ഞത്.
ജീവയെ സ്നേഹപൂർവ്വം ചുംബിച്ചു കൊണ്ടാണ് അദ്ദേഹം വേദി വിട്ടതും. അതേസമയം രജനികാന്ത്, ചിരഞ്ജീവി, പവൻ കല്യാൺ തുടങ്ങിയ സൂപ്പർ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിച്ചു. മെയ് 5 ന് ഉദയ്പൂരിന് സമീപം ബിയാവർ പാലി പിണ്ട്വാര റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്.
റോഡിന്റെ വശത്തുള്ള വലിയ കൊക്കയിലേക്ക് മറിഞ്ഞു വീഴാൻ സാധ്യതയുള്ള രീതിയിലായിരുന്നു വാഹനം നിന്നിരുന്നതെങ്കിലും ഭാഗ്യവശാൽ ഹൈവേയിലെ ഡിവൈഡറിൽ തട്ടി നിൽക്കുകയായിരുന്നു. 1988 മുതൽ സിനിമാ നിർമാണ രംഗത്ത് സജീവമായ ആർ ബി ചൗധരി, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ സൂപ്പർ ഗുഡ് ഫിലിംസിന്റെ അമരക്കാരനായിരുന്നു.ഏകദേശം നൂറോളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1990-ൽ വിക്രമൻ സംവിധാനം ചെയ്ത ‘പുതു വസന്തം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് സിനിമയിൽ ചുവടുറപ്പിച്ചത്. ഈ ചിത്രത്തിന് തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു. പിന്നീട് സൂര്യവംശം, തുള്ളാത മനവും തുള്ളും, പൂവേ ഉനക്കാക, ആനന്ദം, ജില്ല തുടങ്ങിയ എണ്ണമറ്റ സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം നിർമിച്ചു.
മലയാളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘കീർത്തിചക്ര’ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2025-ൽ പുറത്തിറങ്ങിയ ‘മാരീശൻ’ എന്ന ചിത്രമാണ് അദ്ദേഹം നിർമിച്ചത്. ജീവയെ കൂടാതെ അദ്ദേഹത്തിന്റെ മറ്റൊരു മകനായ ജിതൻ രമേശും സിനിമാ രംഗത്ത് സജീവമാണ്.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള റിപ്പോർട്ടിങ്ങിന് ഇന്ത്യൻ മാധ്യമപ്രവർത്തകരായ ആനന്ദ് ആർ കെ, സുപർണ ശർമ എന്നിവർക്ക് പുലിറ്റ്സർ പുരസ്കാരം. ‘ഇല്ലസ്‌ട്രേറ്റഡ് റിപ്പോർട്ടിങ് ആൻഡ് കമന്ററി’ വിഭാഗത്തിലാണ് പുരസ്‌കാരം. ലോകത്ത് വർധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകളെയും നിരീക്ഷണ സംവിധാനങ്ങളുടെ ഭീഷണിയെയും പറ്റി വാക്കുകളും ചിത്രങ്ങളും കോർത്തിണക്കി ബ്ലൂംബെർഗിന് വേണ്ടി ഒരുക്കിയ “trAPPed” എന്ന ഇല്ലസ്‌ട്രേറ്റഷന്‍ പരമ്പരയാണ് അവാർഡിനർഹമായത്.
ഇന്ത്യയിലെ ന്യൂറോളജിസ്റ്റ് ‘ഡിജിറ്റൽ അറസ്റ്റിന്’ ഇരയായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ കുറ്റവാളികൾ ഇരകളെ മനശാസ്ത്രപരമായി തട്ടിപ്പിനിരയാക്കുന്നതിനെ കുറിച്ചുള്ളതാണ് ലേഖനം. ദക്ഷിണേഷ്യയിലുടനീളം വർധിച്ചു വരുന്ന ഓൺലൈന്‍ തട്ടിപ്പുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതീകാത്മകമായി വരച്ചു കാട്ടുന്ന അന്വേഷണാത്മക റിപ്പോർട്ടാണിത്.
സൈബർ കുറ്റ കൃതൃങ്ങളുടെ ആഴം നൂതനമായ ശൈലിയിലൂടെ അവതരിപ്പിച്ചതിനെ പുലിറ്റ്സർ ബോർഡ് മാധ്യമ പ്രവർത്തകരെ പ്രശംസിച്ചു. ബ്ലൂ ഇന്‍ ഗ്രീന്‍, ഗ്രാഫിറ്റീസ് വാൾ തുടങ്ങിയ ഗ്രാഫിക് നോവലുകളിലൂടെ പ്രശസ്തനായ വ്യക്തിയാണ് ആനന്ദ് ആർ കെ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് സുപർണ ശർമ. ബ്ലൂം ബെർഗിന്‍റെ ഏഷ്യയിലെ മുതിർന്ന അന്വേഷണ റിപ്പോർട്ടറാണ് നതാലിയേ ഒബിക്കോ.
ഇല്ലസ്ട്രേറ്റർ റിപ്പോർട്ടിങ് അവാർഡിനു പുറമെ യുഎസ് സർക്കാരും മറ്റ് ഭരണ കൂടങ്ങളും രഹസ്യമായി ഉപയോഗിക്കുന്ന മാസ് സർവെയ്‍ലന്‍സ് സാങ്കേതിക വിദ്യയെ കുറിച്ചുള്ള റിപ്പോർട്ടിങിന് മറ്റൊരു ഇന്ത്യൻ മാധ്യമ പ്രവർത്തക അനിരുദ്ധ ഗോഷാലിനും പുലിറ്റ്സർ അംഗീകാരം ലഭിച്ചു. കൊളംബിയ സർവകലാശാല നല്‍കിവരുന്ന പുലിറ്റ്സർ പുരസ്‌കാരം പത്രപ്രവർത്തനം, സാഹിത്യം, സംഗീതം എന്നീ മേഖലകളിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ്. പത്ര സ്വാതന്ത്ര്യം, അന്വേഷണാത്മക സ്വാതന്ത്യം എന്നിവയെ കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള യുഎസ് നടപടിയായ ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്ഥാന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് പദ്ധതി താല്ക്കാലികമായി നിർത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും പ്രൊജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് അറിയിച്ചു. ഇറാനും യുഎസും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ദിവസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇസ്‍ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ചർച്ചകൾ പിന്നീടും തുടർന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനെതിരായ ആക്രമണം ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ പൂര്‍ത്തിയായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിരുന്നു.
ഇറാനെതിരായ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. ഹോര്‍മുസ് തുറക്കാന്‍ യുഎന്നില്‍ പ്രമേയം കൊണ്ടുവരാനാണ് അമേരിക്കയുടെ നീക്കം. ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പ്രമേയം കൊണ്ടുവരിക.

Recent Comments