കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു. ലോക പുസ്തകദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ ജനാധിപത്യ കലാസാഹിത്യ വേദി (ജ.ക.സ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശനം.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ പുസ്തകം പ്രകാശനം ചെയ്തു. ജ.ക.സ സംസ്ഥാന വൈസ് ചെയർപേഴ്സൺ ഡോ.എം.എ.മുംതാസ് അധ്യക്ഷത വഹിച്ചു.

ഡോ.എം.എസ്.ശ്രീലാറാണി പുസ്തകം പരിചയപ്പെടുത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം പ്രദീപ് നാരായൺ, സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, ജ.ക.സ സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള , എ.കെ.ജോസഫ്, പ്രമോദ് തുരുത്തിക്കര എന്നിവർ പ്രസംഗിച്ചു. കുന്നത്തൂർ ജെ പ്രകാശ് കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് കവി സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ കവിയരങ്ങും സംഘടിപ്പിച്ചു.

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു. മുമ്പ് പലപ്പോഴും രാജി സന്നദ്ധത അറിയിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ രാജിവെക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ബി ഉണ്ണികൃഷ്ണന്റെ വിശദീകരണം.

ബി ഉണ്ണികൃഷ്ണന്റെ രാജിയെ തുടര്‍ന്ന് ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ഉണ്ണികൃഷ്ണനും പങ്കുവെക്കുന്നുണ്ട്. യോഗത്തിന് ശേഷമായിരിക്കും രാജിയില്‍ അന്തിമതീരുമാനമെടുക്കുക.സംഘടന രൂപീകരിച്ച സമയം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ നേതൃത്വത്തിലുണ്ട്. പുതിയ നേതൃത്വം വരട്ടെയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണന്‍. 2008 മുതല്‍ ഫെഫ്‌കയുടെ തലപ്പത്ത് ഉണ്ണികൃഷ്ണനുണ്ടായിരുന്നു. മുമ്പ് പലപ്പോഴും ഉണ്ണികൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചപ്പോഴും സംഘടന തള്ളിക്കളയുകയായിരുന്നു.

ശബരിമലയ്ക്ക് മുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍, ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവ്

ശബരിമലയ്ക്ക് മുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍, ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിനാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത്.

കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റര്‍ ഉയരത്തില്‍വരെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നിരുന്നു. നാലുപേര്‍ കോപ്റ്ററിലുണ്ടായിരുന്നു. 30 സെക്കന്‍ഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നയാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.

അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കല്‍ വരെയുള്ള പ്രദേശങ്ങളും. ഇവിടേക്ക് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എന്തിനെത്തി എന്നതടക്കം പരിശോധിക്കുന്നുണ്ട്. സന്നിധാനത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറന്ന വിവരം പമ്പ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്നുമാണ് കോസ്റ്റ്ഗാര്‍ഡ് വിശദീകരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ട്. കാലാവസ്ഥ മോശമായതിനാലാണ് ശബരിമല സന്നിധാനത്തിനു മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത്. കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മരണത്തെ തോൽപ്പിച്ച മാലാഖച്ചിരി; അലിൻ ഷെറിൻ മടങ്ങി വന്നപ്പോൾ

മരണത്തെ തോൽപ്പിച്ച മാലാഖച്ചിരി; അലിൻ ഷെറിൻ മടങ്ങി വന്നപ്പോൾ

വിധിയുടെ ക്രൂരതയിൽ ഒരു പുഞ്ചിരി മാഞ്ഞുപോയപ്പോൾ, ലോകം മുഴുവൻ ആ കുടുംബത്തോടൊപ്പം കരഞ്ഞു. എന്നാൽ ആ സങ്കടക്കടലിലും മറ്റൊരാൾക്ക് വെളിച്ചമാകാൻ തീരുമാനിച്ച അലിൻ ഷെറിന്റെ മാതാപിതാക്കൾ ഇന്ന് ലോകത്തിന് മുന്നിൽ സ്നേഹത്തിന്റെ മറ്റൊരു പാഠമാവുകയാണ്.

തങ്ങളുടെ പ്രിയപ്പെട്ട മകൾ വിടവാങ്ങിയപ്പോൾ അവളുടെ കരൾ സ്വീകരിച്ച് പുതുജീവൻ ലഭിച്ച ആ കുഞ്ഞിനെ അലിന്റെ അച്ഛനും അമ്മയും ആദ്യമായി നേരിൽ കണ്ട നിമിഷം ഏതൊരു കഠിനഹൃദയന്റെയും കണ്ണ് നിറയിക്കുന്നതായിരുന്നു. ആ കുഞ്ഞിനെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ, നെഞ്ചോട് ചേർത്തപ്പോൾ അവർ അനുഭവിച്ചത് സ്വന്തം മകളുടെ സാന്നിധ്യമായിരുന്നു. മകളുടെ ഓരോ ഹൃദയമിടിപ്പും ആ കുഞ്ഞിലൂടെ തങ്ങൾ കേൾക്കുന്നു എന്ന തിരിച്ചറിവിൽ അവർ വിതുമ്പിപ്പോയി.

“എന്റെ മോൾ മരിച്ചിട്ടില്ല, അവളിലൂടെ അവൾ ജീവിക്കുന്നു…” എന്ന ആ അമ്മയുടെ വാക്കുകൾ ആശ്വാസത്തിന്റേതല്ല, മറിച്ച് വലിയൊരു അതിജീവനത്തിന്റെ പ്രഖ്യാപനമായിരുന്നു. ആ കുഞ്ഞിന്റെ കുസൃതികളിലും ചിരിയിലും അവർ തങ്ങളുടെ അലിനെ തിരയുകയായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച ആ കൂടിക്കാഴ്ച, അവയവദാനമെന്ന വലിയ പുണ്യത്തിന്റെ മഹത്വം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

വേലായുധൻ പിള്ള (മണിയൻ പിള്ള) (82) അന്തരിച്ചു

വേലായുധൻ പിള്ള (മണിയൻ പിള്ള) (82) അന്തരിച്ചു

ആറ്റിങ്ങൽ: കുന്നുവാരം അമ്പാടിയിൽ വേലായുധൻ പിള്ള (മണിയൻ പിള്ള) (82) അന്തരിച്ചു.
ഭാര്യ: പരേതയായ വസന്ത.
മക്കൾ: വി സന്തോഷ്കുമാർ (വിദേശം), വി അനില.
മരുമക്കൾ: ആശ (അധ്യാപിക, എസ്.എസ്.പി.ബി.എച്ച്.എസ്.എസ്, കടയ്ക്കാവൂർ), ഗോപകുമാർ (വിദേശം).