by Midhun HP News | Apr 22, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും വെടിവയ്പ്പ്. ഒമാൻ തീരത്തിന് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് പ്രദേശത്ത് വച്ചാണ് കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഐആര്‍ജിസി ഗണ്‍ബോട്ട് വെടിയുതിര്‍ത്തത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ആക്രമണത്തില്‍ കപ്പലിന് സാരമായ കേടുപാടുണ്ടായതായും യുകെഎംടിഒയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ജീവനക്കാരുള്‍പ്പെടെ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
വെടിനിര്‍ത്തല്‍ പുരോഗമിക്കെ കഴിഞ്ഞ ദിവസങ്ങളും ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച ഹോര്‍മൂസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതും മേഖലയില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കിടിയ്യുണ്ത്്. യുഎസിന്റെ കടല്‍ക്കൊള്ളയാണെന്നും വെടിനിര്‍ത്തലിന്റെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് വകവെക്കാതെ തങ്ങളുടെ ഉപരോധം മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നാവികസേന കപ്പല്‍ ആക്രമിച്ച് പിടിച്ചെടുത്തത് എന്നായിരുന്നു ട്രംപ് നല്‍കിയ വിശദീകരണം.
തൗസ്‌ക എന്ന ഇറാനിയന്‍ ചരക്കുകപ്പലാണ് യുഎസ്എസ് സുപ്രൂവന്‍സ് എന്ന യുദ്ധക്കപ്പലുപയോഗിച്ച് പിടിച്ചത്. ഇറാനിയന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്റ് പുറത്തുവിട്ടിട്ടുണ്ട്. യുഎസും ഇറാനും തങ്ങളുടെ നിലപാടുമായി മുന്നോട്ട്‌പോകുമ്പോള്‍ പശ്ചിമേഷ്യ സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള ചര്‍ച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തല്‍.

by Midhun HP News | Apr 22, 2026 | Latest News, കേരളം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ കാണാതായവര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. കഡാവര്‍ നായകളെ ഉപയോഗിച്ചാണ് തിരച്ചില്‍. സമീപത്തെ പാടത്തു നിന്നും രണ്ടു ശരീരഭാഗങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. കയ്യിന്റെ ഭാഗമാണ് കണ്ടെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കഡാവര്‍ നായകളെ ഉപയോഗിച്ച് രാവിലെ തന്നെ പരിശോധന ആരംഭിച്ചിരുന്നു.
ഇനിയും ആരുടെയെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. സ്‌ഫോടനത്തില്‍ ഇതുവരെ 15 ശരീരഭാഗങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. പൂര്‍ണരൂപത്തിലുള്ള ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സ്‌ഫോടനത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ചു മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പരിക്കേറ്റ് 11 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. വെടിക്കെട്ടിന് കരാര്‍ എടുത്ത മുണ്ടത്തിക്കോട് സതീശന് 98 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആറുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുകയാണ്.കേന്ദ്ര ഏജന്‍സിയായ പെസോയും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമാവേണ്ടതുണ്ടെന്ന്, സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അത് കൂടി ലഭ്യമായാലേ മരണപെട്ടവരെത്രയെന്ന് വ്യക്തത വരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

by Midhun HP News | Apr 22, 2026 | Latest News, കേരളം
കോഴിക്കോട് : യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.
മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

by Midhun HP News | Apr 22, 2026 | Latest News, കേരളം
ഹരിപ്പാട് പോലീസിന്റെ അതിസാഹസികമായ ഒരു നീക്കത്തിനൊടുവിൽ പള്ളിപ്പാട് സ്വദേശി ഷിബു (45) വലയിലായിരിക്കുകയാണ്. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടയാനെത്തിയ ഭർത്താവിന്റെ കൈപ്പത്തി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റുകടവിൽ ഒരു മോട്ടോർ തറയിൽ ഇയാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരമാണ് പോലീസിനെ അവിടെയെത്തിച്ചത്.
പോലീസിനെ കണ്ടതും അച്ഛൻകോവിലാറ്റിലേക്ക് എടുത്തുചാടി നീന്തി രക്ഷപെടാനായിരുന്നു ഷിബുവിന്റെ ശ്രമം. എന്നാൽ വിട്ടുകൊടുക്കാൻ പോലീസ് തയ്യാറല്ലായിരുന്നു. പ്രതിക്ക് രക്ഷപെടാൻ ഒരിടവും ബാക്കിവെക്കാതെ ആറിന്റെ എല്ലാ ഭാഗവും പോലീസ് വളഞ്ഞു. ആറ്റിൽ നീന്തി അവശനായ പ്രതിയെ ഒടുവിൽ പോലീസ് സാഹസികമായി പിടികൂടി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറുന്നതും മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവാക്കിയ ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. ഇയാളുടെ അറസ്റ്റോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. അക്രമികളെ വെറുതെ വിടില്ലെന്ന ഉറച്ച നിലപാടിൽ ഹരിപ്പാട് പോലീസിന് നാട്ടുകാർ നന്ദി അറിയിച്ചു.

by Midhun HP News | Apr 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തെ ചികിത്സയുടെ ചെലവുകൾ സർക്കാർ വഹിക്കും. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം വിലയിരുത്തും. തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാരായ കെ രാജൻ, വിഎൻ വാസവൻ എന്നിവർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് 10 ലക്ഷം അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന നാലു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. വെടിക്കെട്ട് ദുരന്തത്തില്‍ നേരത്തെ മജിസ്റ്റീരിയല്‍ അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ആര്‍ഡിഒയെ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. അതിനു പകരം ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവർക്ക് ആറുമാസത്തിലേറെ ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും, ഡി എന്‍ എ മാച്ചിംഗിനായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ (SOP) പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കി. അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.
തൃശൂര്‍ പൂരം നടത്തുന്ന കാര്യത്തില്‍ ഇരു ദേവസ്വങ്ങളുടെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേയും തീരുമാനങ്ങള്‍ കൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് ധാരണ. പൂരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുക്കില്ല. പൂരം നടത്തിപ്പ് ആലോചിക്കാനായി മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

Recent Comments